സാംബ താളം, വിജയ താളം
സാംബ താളം, വിജയ താളം
Sunday, February 14, 2016 12:55 AM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: പതിവിനു വിപരീതമായി സ്റേഡിയം തിങ്ങിനിറഞ്ഞ് ആരാധകര്‍. വാദ്യമേളങ്ങളും സാംബതാളത്തിന്റെ അകമ്പടിയും ഒത്തുചേര്‍ന്നപ്പോള്‍ നാഗ്ജി ഫുട്ബോളില്‍ വിജയവും സാംബ താളത്തിനൊപ്പം. ഇന്നലെ നടന്ന മത്സരത്തില്‍ റുമേനിയന്‍ ക്ളബ് റാപിഡ് ബുക്കാറസ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീലിന്റെ അത്ലറ്റിക്കോ പാരനെന്‍സ് സെമി പ്രവേശനം ഉറപ്പിച്ചത്. പകരക്കാരനായിറങ്ങിയ മൌറിസ്യോ പെട്രോയാണ് കാനറികളുടെ വിജയ ഗോള്‍ നേടിയത്. ബ്രസീലിന്റെ ലൂക്കാസ് സില്‍വയും നിക്കോളാസ് സില്‍വയും മൌറിസ്യോ പെട്രോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് 64-ാം മിനിറ്റില്‍ ബ്രസീലിന് വിജയഗോള്‍ സമ്മാനിച്ചത്. മൂവരും പകരക്കാരായി ഇറങ്ങിയവരാണെന്ന പ്രത്യേകതയും ഗോളിനു പിറകിലുണ്ട്.

ബോക്സിന്റെ ഇടതു വശത്ത് നിന്ന് ലൂക്കാസ് സില്‍വ നല്‍കിയ പാസ് നിക്കോളസ് സില്‍വ പോസ്റ്റിനു മുന്നിലേക്കു ക്രോസ് നല്‍കി. പന്ത് പതിയെ വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ മൌറീസ്യോ പെട്രോയ്ക്കുണ്ടായിരുന്നുള്ളൂ. പന്തിനു പിന്നാലെ മൌറീസ്യോയും വലയ്ക്കുള്ളിലേക്ക് നിരങ്ങിപ്പോയി. ഗാലറിയില്‍ തിങ്ങിനിറഞ്ഞ ബ്രസീല്‍ ആരാധകര്‍ ചെണ്ടമേളത്തിന്റേയും ആര്‍പ്പുവിളികളുടേയും അകമ്പടിയോടെയാണ് മൌറീസ്യോയെ സ്വീകരിച്ചത്.


ആദ്യ പകുതിയില്‍ റുമേനിയന്‍ താരങ്ങളുടെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. ചുരുക്കം ചില മുന്നേറ്റങ്ങളൊഴിച്ചാല്‍ ബ്രസീല്‍ ആദ്യ സമയങ്ങളില്‍ പ്രതിരോധത്തിലൂന്നുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം ബ്രസീല്‍ ആരാധകര്‍ ഗോളിനായി മുറവിളി കൂട്ടുന്നുണ്ടായിരുന്നു. 12-ാം മിനിറ്റില്‍ ബ്രസീലിന്റെ ഗോള്‍ മുഖത്തേക്ക് റുമേനിയ മികച്ചൊരു മുന്നേറ്റം നടത്തി. പോപ യൂലിയനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പക്ഷേ ലൂക്ക് മിഗ്വേലിന് മുതലാക്കാനായില്ല. 26-ാം മിനിറ്റില്‍ റസ്വാനും യൂലിയാനും ചേര്‍ന്ന് മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും മുന്നേറ്റത്തിനൊടുവില്‍ പോസ്റ്റിനു മുന്നില്‍ പന്ത് കണക്ട് ചെയ്ത് ഗോളാക്കാന്‍ ആളുണ്ടായില്ല. ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തതോടെ ആദ്യ പകുതിയില്‍ മാത്രം അഞ്ചു തവണയാണ് റഫറി സന്തോഷ് കുമാറിന് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.