മോറിസ് വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക
മോറിസ് വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക
Sunday, February 14, 2016 12:57 AM IST
ജോഹന്നസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റിന്റെ സൌന്ദര്യം ആവോളം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റിന്റെ നാടകീയ ജയം. എട്ടാമനായിറങ്ങി 38 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത ക്രിസ് മോറിസിന്റെ മാന്ത്രിക പ്രകടനമാണ് കളി ആതിഥേയര്‍ക്ക് അനുകൂലമാക്കിയത്. അഞ്ചു മത്സര പരമ്പരയില്‍ 2-0ത്തിനു പിന്നില്‍ നിന്നിരുന്ന ദക്ഷിണാഫ്രിക്ക ഇതോടെ 2-2ന് ഒപ്പമെത്തി. ഇന്ന് കേപ്ടൌണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് വിധി നിര്‍ണയിക്കുന്ന അവസാന ഏകദിനം. സ്കോര്‍: ഇംഗ്ളണ്ട് 48.5 ഓവറില്‍ 262ന് പുറത്ത്, ദക്ഷിണാഫ്രിക്ക ഒന്‍പതിന് 266.

ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയ ഇംഗ്ളണ്ടിനെതിരേ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ച ഘട്ടത്തിലായിരുന്നു മോറീസിന്റെ രംഗപ്രവേശം. കഗിസോ റബാഡയുടെ രൂപത്തില്‍ എട്ടാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 53 റണ്‍സ്. ഐപിഎലില്‍ ഏഴുകോടി രൂപയ്ക്കു ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയ മോറിസ് ഇംഗ്ളീഷ് ബൌളര്‍മാരെ കടന്നാക്രമിച്ചതോടെ കളിക്കു ജീവന്‍ വച്ചു. കെയ്ല്‍ ആബോട്ടിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഫാസ്റ് ബൌളറുടെ പ്രകടനം. നാലു കൂറ്റന്‍ സിക്സറുകളും മൂന്നു ഫോറും അതിര്‍ത്തി കടത്തിയ മോറിസിനെ അദില്‍ റഷീദ് പുറത്താക്കുമ്പോള്‍ സ്കോര്‍ ഒപ്പമെത്തിയിരുന്നു.


നേരത്തേ മികച്ച തുടക്കത്തിനു ശേഷമായിരുന്നു ഇംഗ്ളീഷ് തകര്‍ച്ച. ഒന്നിന് 87 റണ്‍സില്‍നിന്ന് ആറിന് 108ലേക്കു കൂപ്പുകുത്തിയ ടീമിനു തുണയായത് 124 പന്തില്‍ 109 റണ്‍സ് നേടിയ റൂട്ടിന്റെ ബാറ്റിംഗാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.