സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് തോറ്റു
Sunday, February 14, 2016 12:57 AM IST
സണ്ടര്‍ലന്‍ഡ്: ഡേവിഡ് ഡി ഗിയയെന്ന മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ വരുത്തിയ സെല്‍ഫ് ഗോള്‍ യുണൈറ്റഡിനു നഷ്ടമാക്കിയത് പോയിന്റ് പങ്കിടാമെന്ന മോഹം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്ന സണ്ടര്‍ലന്‍ഡിനോട് അവരുടെ ഗ്രൌണ്ടില്‍വച്ച് 2-1നാണ് യുണൈറ്റഡ് കീഴടങ്ങിയത്. വാഹ്ബി ഖാസ്രി (3) സണ്ടര്‍ലന്‍ഡിനെ മുന്നിലെത്തിച്ചപ്പോള്‍ ഡി ഗിയ (82) സെല്‍ഫ് ഗോള്‍ ജയം നല്‍കി. ആന്റോണി മാര്‍ഷല്‍ (39) ആണ് യുണൈറ്റഡിന്റെ ഗോളിനുടമ. മൂന്നാം മിനിറ്റില്‍തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ആതിഥേയര്‍ വാഹ്ബി ഖാസ്രിയുടെ ഫ്രീകിക്കില്‍ മുന്നിലെത്തി. ജയത്തോടെ സണ്ടര്‍ലന്‍ഡ് പതിനെട്ടാം സ്ഥാനത്തെത്തി. 41 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത്. തോല്‍വി യുണൈറ്റഡ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിനു കൂടുതല്‍ സമ്മര്‍ദം ചെലുത്തിയിരിക്കുകയാണ്.

ഇന്ന് ലീസ്റ്റര്‍ സിറ്റിയും ആഴ്സണലും നേര്‍ക്കുനേര്‍ എത്തും. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം. ലീസ്റര്‍ ഒന്നാമതും ആഴ്സണല്‍ മൂന്നാം സ്ഥാനത്തുമാണ്. പ്രീമിയര്‍ ലീഗില്‍ ഇനി 13 മത്സരം കൂടിയാണുള്ളത്. 25 കളിയില്‍ ലീസ്ററിനു 53 പോയിന്റും ആഴ്സണലിനു 48 പോയിന്റുമുണ്ട്.


റയലിനു തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ മാഡ്രഡിന് അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരെ 4-2ന്റെ ജയം. മൂന്ന്, 87 മിനിറ്റുകളിലായിരുന്ന റൊണാള്‍ഡോയുടെ ഗോളുകള്‍. ഹാമിഷ് റോഡ്രിഗസ് (37), ടോണി ക്രൂസ് (45) എന്നിവരാണ് റയലിന്റെ മറ്റ് സ്കോറര്‍മാര്‍. എറോസോ (10), എലുസ്റ്റോന്‍ഡോ (90) എന്നിവര്‍ ബില്‍ബാവോയ്ക്കുവേണ്ടി വലകുലുക്കി. 24 മത്സരം പൂര്‍ത്തിയാക്കിയ റയല്‍ 53 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.