സൽമാൻ വിവാദത്തിൽ ഇടപെടുന്നില്ലെന്നു കേന്ദ്രം
Monday, April 25, 2016 12:24 PM IST
ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഇന്ത്യയുടെ ഗുഡ്വിൽ അംബാസഡറാകുന്നത് കായിക താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി കായിക മന്ത്രാലയം. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ തീരുമാനത്തിൽ ഇടപെടാൻ താത്പര്യമില്ലെന്നു കായിക മന്ത്രി സർബാനന്ദ സോനോവാൾ വ്യക്‌തമാക്കി. ഇത് ആദ്യമായാണ് കായിക രംഗത്തിനു പുറത്തുള്ള ഒരാളെ ഒളിമ്പിക്സ് ഗുഡ്വിൽ അമ്പാസിഡറാക്കുന്നത്. ഇത് കായികരംഗത്തെ കൂടുതൽ ജനകീയമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പറക്കും സിംഗ് എന്ന് അറിയപ്പെടുന്ന മുൻ കായിക താരമായ മിൽഖാ സിംഗും ഗുസ്തിയിൽ ഒളിമ്പിക്സിൽ യോഗ്യത നേടിയ യോഗേശ്വർ ദത്തുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.


സൽമാനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതു തെറ്റായ ഒരു തിരുമാനമാണ് എന്ന് മിൽഖാ സിംഗ് അഭിപ്രായപ്പെട്ടു. ഒളിമ്പിക്സിൽ അമ്പാസിഡറാകേണ്ടത് കായികതാരങ്ങളാണ്. ഏതൊരു രാജ്യത്തും അങ്ങനെയായിരിക്കണം.

പക്ഷേ, ഇവിടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു.പി. ടി. ഉഷ, ഷുട്ടിംഗ് താരവും കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിഗ് റാത്തോഡ്, മുൻ ഹോക്കി ക്യാപ്റ്റൻ അജിത് പാൽ സിഗ് എന്നിവരെ പരിഗണിക്കാതെ ഒരു സിനിമാ താരത്തെ അംബാസിഡറാക്കുന്നത് ശരിയല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.