ഐസോൾ എഫ്സിയും ഷില്ലോംഗും സെമിയിൽ
ഐസോൾ എഫ്സിയും ഷില്ലോംഗും  സെമിയിൽ
Wednesday, May 4, 2016 11:58 AM IST
ബംഗളൂരു: ഐസോൾ എഫ്സിയും ഷില്ലോംഗ് ലജോംഗും ഫെഡറേഷൻ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഐ ലീഗിൽനിന്നു തരംതാഴ്ത്തപ്പെട്ട് ഐസോൾ ആ ലീഗിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ തോൽപ്പിച്ചാണ് സെമിയിലെത്തിയത്. ബംഗളൂരു എഫ്സിയുടെ സ്വന്തം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഐസ്വാളിന്റെ ജയം. ആദ്യപാദത്തിൽ ഐസോൾ 2–1ന് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി നോർത്ത് ഈസ്റ്റ് ക്ലബ്ബിന്റെ ജയം 5–3നായി.

ഐസോളിനുവേണ്ടി ജോയൽ സൺഡേ (26, 37) ഇരട്ട ഗോൾ നേടി ഡേവിഡ് ലാറിൻമൗന (49)വകയായിരുന്നു മൂന്നാം ഗോൾ. സി.കെ. വിനീത് (28), സുനിൽ ഛേത്രി (74) എന്നിവരായിരുന്നു ഐലീഗ് ജേതാക്കളുടെ സ്കോറർമാർ. 26ാം മിനിറ്റിൽ ആൽഫ്രഡ് ജയറാമിന്റെ പാസിൽ സൺഡേ വിലപ്പെട്ട എവേ ഗോൾ നേടി മുന്നിലെത്തിച്ചു.

തൊട്ടടുത്ത മിനിറ്റിൽതന്നെ ഒരു തിരിച്ചടിക്കാനുള്ള അവസരം ബംഗളൂരു നഷ്‌ടമാക്കി. എന്നാൽ ഈ നഷ്‌ടം മലയാളി താരം വിനീത് നീക്കി. കീഗൻ പെരേരയിൽനിന്നും സ്വീകരിച്ച പാസിൽ വിനീത് സമനില ഗോൾ വലകുലുക്കി. മിസോറാം ക്ലബ്ബിനെ വീണ്ടും സൺഡേ–ആൽഫ്രഡ് കൂട്ടുകെട്ട് മുന്നിലെത്തിച്ചു. സൺഡേ രണ്ടാം തവണയും വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സൺഡെയെ വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്ക് ഐസോൾ നായകൻ ലാറിൻമൗന വല യിൽ എത്തിച്ച് ടീമിന്റെ ലീഡ് ഉയർത്തി. ഇതിനെത്തുടർന്ന് തിരിച്ചടിക്കാൻ ബംഗളൂരു ശ്രമം നടത്തി. 74ാം മിനിറ്റിൽ സുനിൽ ഛേത്രി പെനാൽറ്റിയിലൂടെ ഐസോളിന്റെ ലീഡ് കുറച്ചു.


<ആ>എവേ ഗോളിൽ ലജോംഗ്

ബറാസത്(കോൽക്കത്ത): ഈസ്റ്റ് ബംഗാളിനെ എവേ മത്സരത്തിൽ സമനിലയിൽ കുടുക്കിയ ഷില്ലോംഗ് ലജോംഗും ഫെഡറേഷൻ കപ്പ് ഫുട്ബോൾ സെമിയിൽ. ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തിൽ 2–2ന് ഇരു ടീമും സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 4–3ന് ഷില്ലോംഗ് ടീം വിജയിച്ചു. ആദ്യപാദത്തിൽ ഹോംഗ്രൗണ്ടിൽ 2–1നായിരുന്നു ഷില്ലോഗിന്റെ വിജയം. നിശ്ചിത സമയത്ത് 3–3ന്റെ അഗ്രേറ്റ് സ്കോർ വന്നതോടെ മത്സരം അധികസമയത്തേക്കു നീണ്ടു. അധിക സമയത്ത് 114–ാം മിനിറ്റിൽ വില്യംസ് സോസയാണ് ഷില്ലോംഗിന്റെ ഗോൾഡൻ ഗോൾ നേടിയത്. മോഹൻബഗാൻ– സാൽഗോക്കർ വിജയികളായിരിക്കും ഷില്ലോംഗിന്റെ എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.