കായികതാരങ്ങൾക്കു കാലിടറി: ബൂട്ടിയയും ശ്രീശാന്തും തോറ്റു
കായികതാരങ്ങൾക്കു കാലിടറി: ബൂട്ടിയയും ശ്രീശാന്തും തോറ്റു
Thursday, May 19, 2016 11:50 AM IST
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച കായികതാരങ്ങളിൽ ഭൂരിഭാഗത്തിനും തോൽവി. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പേർ മത്സരിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളായ ബൈച്ചുംഗ് ബൂട്ടിയ വീണ്ടും പരാജയപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി സിലിഗുഡി മണ്ഡലത്തിൽ മത്സരിച്ച ബൂട്ടിയ സിപിഎമ്മിലെ അശോക് ഭട്ടാചാര്യയോട് തോറ്റു. 14072 വോട്ടിനായിരുന്നു അശോകിന്റെ വിജയം. ലോക്സഭയിലേക്ക് ഡാർജലിംഗിൽ നിന്നു മത്സരിച്ചപ്പോഴും ബൂട്ടിയയ്ക്കു പരാജയമായിരുന്നു.

അത്ലറ്റായ ജ്യോതിർമയി സിഗ്ധറും പരാജയപ്പെട്ടു. സിപിഐഎം സ്‌ഥാനാർഥിയായി മത്സരിച്ച ജ്യോതിർമയി തൃണമൂൽ കോൺഗ്രസിലെ ഫിർദൗസ് ബീഗത്തോട് 28880 വോട്ടിനു പരാജയപ്പെട്ടു. പശ്ചിമബംഗാളിൽനിന്നു ജയിച്ചു കയറിയ കായികതാരം ലക്ഷ്മി രത്തൻ ശുക്ലയാണ്. തൃണമൂൽ ചേരിയിൽ മത്സരിച്ച ലക്ഷ്മി രത്തൻ ഹൗറ മണ്ഡലത്തിൽ മികച്ച വിജയമാണ് നേടിയത്. കോൺഗ്രസിന്റെ സന്തോഷ്കുമാർ പഥക്കിനെതിരേ 26,959 വോട്ടിനാണ് ലക്ഷ്മി രത്തൻ വിജയിച്ചത്. അതേസമയം, ഈയിടെ തൃണമൂലിൽ ചേർന്ന ഇന്ത്യൻ ഫുട്ബോൾ താരം സയീദ് റഹിം നബി പാണ്ഡുവ മണ്ഡലത്തിൽ പരാജയം നുണഞ്ഞു. എന്നാൽ, മറ്റൊരു ഫുട്ബോളറായ ദീപേന്ദു ബിശ്വാസ് വിജയിച്ചു. തൃണമൂൽ കോൺഗ്രസിനു വേണ്ടി മത്സരിച്ച ബിസിസിഐ മുൻ അധ്യക്ഷൻ ജഗ്്മോഹൻ ഡാൽമിയയുടെ മകൾ വൈശാലി ഡാൽമിയ വിജയിച്ചിട്ടുണ്ട്.


കേരളത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു തിരുവനന്തപുരത്ത് ശ്രീശാന്തിന്റേത്. കോൺഗ്രസിന്റെ വി.എസ്. ശിവകുമാർ 10905 വോട്ടിനു ജയിച്ച മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ച ശ്രീശാന്ത് മൂന്നാമതായി. എന്നാൽ, 34,764 വോട്ട് നേടി ശ്രദ്ധേയപ്രകടനം കാഴ്ചവയ്ക്കാൻ ശ്രീക്കായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.