ഫെഡറേഷൻ കപ്പ് കിരീടം ബഗാന്
Saturday, May 21, 2016 12:29 PM IST
ഗോഹട്ടി: സഞ്ജോയ് സെന്നിന്റെ മോഹൻ ബഗാൻ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടമുയർത്തി. ഐസ്വാൾ എഫ്സിയെ ഏകപക്ഷീയമായ അഞ്ചു ഗോളിനു തകർത്താണ് ബഗാൻ തങ്ങളുടെ പതിന്നാലാമത് ഫെഡറേഷൻ കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഐസ്വാളിന്റെ വല നിറഞ്ഞത്. സോണി നോർദെ (48) ബഗാന്റെ ഗോളടി തുടങ്ങി. ധനചന്ദ്രസിംഗ് (58), ഇരട്ട ഗോളുമായി ജെജെ ലാൽപെകുല (73, 88), ബിക്രംജിത് സിംഗ് (82) എന്നിവരാണ് ജേതാക്കൾക്കുവേണ്ടി വല കുലുക്കിയത്.

ശക്‌തമായ ടീമുമായി ഇറങ്ങി ബഗാൻ മൂന്നാംമിനിറ്റിൽ തന്നെ ഗോളിനടുത്തെത്തിയതാണ്. കോർണൽ ഗ്ലെൻ–കാറ്റ്സുമി യുസ സഖ്യത്തിന്റെ മുന്നേറ്റം സോണിക്കു പന്ത് നൽകിയെങ്കിലും റിക്കി ലാല്ലാവ്മാവ്ന പന്ത് ബ്ലോക്ക് ചെയ്തു രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ ഐസ്വാളിൽനിന്നും മികച്ച ഒരു നീക്കം വന്നെങ്കിലും ഗോളായില്ല. 34–ാം മിനിറ്റിൽ ഗ്ലെന്നിനു സുന്ദരമായ അവസരം ഗോളാക്കാനായില്ല. രണ്ടാം പകുതിയിൽ തുടങ്ങിയതും ബഗാൻ ആക്രമണം ശക്‌തമാക്കി. മൂന്നു മിനിറ്റിനുള്ളിൽ ബഗാൻ വല കുലുക്കി. ജെജെ നൽകിയ പാസിൽ നോർദെ വലകുലുക്കി. 56–ാം മിനിറ്റിൽ ഐസോൾ സമനിലയാക്കാനുള്ള അവസരം നഷ്‌ടമാക്കി. 58–ാം മിനിറ്റിൽ കാറ്റസുമിയുടെ കോർണറിൽ ധനചന്ദ്രസിംഗിന്റെ ഹെഡർ രണ്ടാം തവണയും ഐസോളിന്റെ വല കുലുക്കി. 73–ാം മിനിറ്റിൽ നോർദെ സ്കോർഷീറ്റിൽ തന്റെ പേര് എഴുതിച്ചേർത്തു.


നോർദെയുടെ മികച്ച ഒരു കളിയിലൂടെ ബഗാന്റെ നാലാം ഗോളും വന്നു. ഐസ്വാൾ പ്രതിരോധക്കാരെ കടന്നു മുന്നേറിയ നോർദെ പ്രതിരോധക്കാരുടെ മാർക്കിംഗ് ഇല്ലാതെ തുറന്ന പോസ്്റ്റിനു മുന്നിൽനിന്ന ബിക്രംജിത്തിനു പന്തു നൽകി. ആ പന്ത് അനായാസമായി ബിക്രംജിത് വലയിൽ എത്തിക്കുകയും ചെയ്തു. കളി പൂർത്തിയാകാൻ രണ്ടു മിനിറ്റും കൂടിയുള്ളപ്പോൾ ജെജെ തന്റെ രണ്ടാം ഗോളും ബഗാൻ അഞ്ചാം ഗോളും ഐസോളിന്റെ വലയിൽ കയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.