ഇബ്ര മടങ്ങി, രാജകീയമായി
Sunday, May 22, 2016 12:11 PM IST
പാരീസ്: ഇതിഹാസമായി വന്ന് രാജാവായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മടങ്ങി. ഫ്രഞ്ച് കപ്പ് ഫൈനലിൽ മാഴ്സയെ 4–2ന് തോല്പിച്ച് പാരി ഷാൻ ഷെർമയ്ൻ കിരീടമുയർത്തിയപ്പോൾ ഗോളുകളിൽ രണ്ടെണ്ണവും ഇബ്രയുടെ കാലുകളിൽനിന്നായിരുന്നു. ബദ്ധവൈരികൾക്കെതിരായ വിജയത്തോടെ സീസണിൽ ഡബിൾ തികയ്ക്കാനും പിഎസ്ജിക്കായി. എഡിസൺ കവാനി, ബ്ലൈസെ മറ്റിയൂഡി എന്നിവരാണ് മറ്റു സ്കോറർമാർ. കളി തുടങ്ങി മൂന്നു മിനിറ്റ് പിന്നിടുംമുമ്പേ ആദ്യ ഗോൾ പിറന്നു. പിഎസ്ജിക്കായി മറ്റയൂഡിയായിരുന്നു വലകുലുക്കിയത്. എന്നാൽ 13–ാം മിനിറ്റിൽ മാഴ്സെ തിരിച്ചടിച്ചു. ഫ്ളോറിൻ തയുവിന്റെ വകയായിരുന്നു സമനിലഗോൾ. ഇരുകൂട്ടരും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ പിന്നെ വലകുലുങ്ങിയില്ല. രണ്ടാംപകുതി ഇബ്രയുടേതായിരുന്നു. 48–ാം മിനിറ്റിൽ സ്വീഡിഷ് താരത്തിന്റെ ആദ്യ ഗോളെത്തി. പെനാൽറ്റിയിൽ നിന്നായിരുന്നു ഈ ഗോളെങ്കിൽ രണ്ടാംഗോളിൽ ഇബ്ര ടച്ചുണ്ടായിരുന്നു. ഇതിനിടെ കവാനിയും പിഎസ്ജിക്കായി ഗോൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.