ഷൂട്ടൗട്ടിലൂടെ കൊളംബിയ സെമിയിൽ
ഷൂട്ടൗട്ടിലൂടെ കൊളംബിയ സെമിയിൽ
Saturday, June 18, 2016 11:59 AM IST
ന്യൂയോർക്ക്: 2004നുശേഷം ആദ്യമായി കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോൾ സെമിയിൽ. നിശ്ചിത സമയത്ത് ഗോൾ രഹിത ടൈകെട്ടിയ പെറുവിനെ ഷൂട്ടൗട്ടിൽ 4–2നു കീഴടക്കിയാണ് ഹമേഷ് റോഡ്രിഗസിന്റെ കൊളംബിയ സെമിയിൽ കടന്നത്. കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിനയുടെ ഉജ്വല ഫ്ളൈയിംഗ് കിക്ക് സേവിംഗും പെറു സൂപ്പർതാരം ക്രിസ്റ്റ്യൻ കുവേവയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ ഗാലറിയിലേക്ക് പറക്കുകയും ചെയ്തതോടെ ഗാലറിയിലും മൈതാനത്തും കൊളംബിയൻ ആഹ്ലാദാരവം അലതല്ലി. ഇന്ത്യൻ സമയം ഇന്നു രാവിലെ 7.30നു നടക്കുന്ന ചിലി–മെക്സിക്കോ മത്സര വിജയികളാണ് സെമിയിൽ കൊളംബിയയുടെ എതിരാളി.

90 മിനിറ്റ് പന്തു തട്ടിയിട്ടും ഗോൾ നേടാൻ ഇരു ടീമുകൾക്കും കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ കിക്ക് കൊളംബിയയ്ക്ക്. കിക്കെടുക്കാനെത്തിയത് പത്താം നമ്പർ താരം റോഡ്രിഗസ്. റോഡ്രിഗസിന്റെ ഇടങ്കാലൻ അടി വലയുടെ വലത് മൂലയിൽ. പെറുവിന്റെ ആദ്യ കിക്കെടുത്ത റൗൾ റൂയിഡാസിനും പിഴച്ചില്ല. പന്ത് ഇടതുമൂലയിൽ നിക്ഷേപിച്ച് റൂയിഡാസ് ടീമിനെ 1–1ൽ എത്തിച്ചു. രണ്ടാം കിക്കെടുത്ത കൊളംബിയയുടെ ഹ്വാൻ കൗഡ്രാഡോയ്ക്കും പെറുവിന്റെ റെനാറ്റോ തപിയയ്ക്കും പിഴച്ചില്ല. മൂന്നാം കിക്കിലൂടെ ഡെയ്റൊ മൊറെനോ കൊളംബിയയെ 3–2ന് മുന്നിലെത്തിച്ചു. പെറുവിന്റെ മൂന്നാം കിക്കെടുത്ത മിഗ്വേൽ ട്രൗകോയുടെ ഷോട്ട് കൊളംബിയൻ ഗോളി ഫ്ളൈയിംഗ് കിക്കിലൂടെ തൊഴിച്ചകറ്റി. അതോടെ മുൻതൂക്കം കൊളംബിയയ്ക്ക്. കൊളംബിയയുടെ നാലാം അവസരം സെബാസ്റ്റ്യൻ പെരെസ് ഗോളാക്കിയതോടെ പെറുവിന്റെ നെഞ്ചിടിപ്പേറി. നിർണായകമായ നാലാം കിക്ക് പെറു പത്താം നമ്പർ താരം കുവേവ പുറത്തേക്ക് അടച്ചുകളഞ്ഞതോടെ കൊളംബിയ 4–2നു ജയിച്ച് സെമിയിലേക്കു മുന്നേറി.


മത്സരത്തിന്റെ 22–ാം മിനിറ്റിൽ റോഡ്രിഗസിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിമടങ്ങിയതായിരുന്നു മത്സരത്തിൽ എടുത്തു പറയേണ്ട ഏക നിമിഷം. പെറുവും ഒരു തവണ ഗോളിലേക്ക് ഉന്നംവച്ചതൊഴിച്ചാൽ ഇരു ടീമുകളും മത്സരിച്ചത് ഗോൾ വഴങ്ങാതിരിക്കാനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.