ഇബ്രയുടെ ഹൃദയം തകർത്ത് ബെൽജിയം പ്രീക്വാർട്ടറിൽ
ഇബ്രയുടെ ഹൃദയം തകർത്ത് ബെൽജിയം പ്രീക്വാർട്ടറിൽ
Thursday, June 23, 2016 11:36 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: യൂറോ കപ്പിലെ ഗ്രൂപ്പ് ഇയിൽ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന്റെ നേട്ടത്തിൽ ബെൽജിയം വിജയം നേടി. രണ്ടാം പകുതിയിലെ 84–ാം മിനിറ്റിലാണ് വിജയപാത തെളിച്ച നിർണായക ഗോൾ ബെൽജിയത്തിന്റെ റാഡ്യ നൈൻഗോളൻ നേടുന്നത്. ഇതോടെ പ്രീക്വാർട്ടറിൽ ബെൽജിയം രണ്ടാം സ്‌ഥാനാക്കാരായി നിലയുറപ്പിച്ചു.സ്വീഡൻ പുറത്തായി.

റാഡ്യയുടെ ഒരൊറ്റ ഗോളിൽ സ്വീഡനെ മറികടന്ന് ബെൽജിയം യൂറോ കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറിയപ്പോൾ തകർന്നത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ മാത്രമല്ല, ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ ഹൃദയങ്ങൾ കൂടിയായിരുന്നു.

മൂന്നു മത്സരത്തിൽ ഒരു പോയിന്റ് മാത്രം നേടിയാണ് സ്വീഡൻ മടങ്ങുന്നത്. ഇബ്രയ്ക്ക് ഗോളൊന്നും നേടാനുമായില്ല.

സ്വീഡനെ തോൽപ്പിച്ചതോടെ ഗ്രൂപ്പ് ഇയിൽ അഞ്ചു പോയിന്റുമായി റണ്ണേഴ്സ് അപ്പ് എന്ന പ്രത്യേകതയിലാണ് ബെൽജിയം മുന്നേറുന്നത്. ബെൽജിയത്തിന്റെ കെവിൻ ഡി ബ്രുയ്നാണ് മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം പകുതിയിലെ 84ാം മിനിറ്റിൽ നൈൻഗോളൻ സ്വീഡന്റെ സ്കോർ ബോർഡ് തുറന്നു. ഈഡൻ ഹസാർഡിന്റെ പാസെടുത്ത നൈൻഗോളൻ ബോക്സിനു പുറത്തു നിന്നാണ് ബുള്ളറ്റ് ഷോട്ട് പായിച്ചത്. ഇടത് മൂലയിലൂടെ ഗോളിയേയും കടന്ന് വല തുളഞ്ഞു കയറിയപ്പോൾ ബെൽജിയം ആരാധകരുടെ ആരവം ആകാശം മുട്ടിയിരുന്നു.


മത്സരത്തിലുടനീളം ഇരുടീമും ഒപ്പത്തിനൊപ്പം നിന്നത് കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു. എന്നാൽ, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും എഡൻ ഹസാർഡും അടങ്ങുന്ന ത്രിമൂർത്തികൾ ഒന്നിച്ചപ്പോൾ കാൽപ്പന്തുകളിയുടെ പുതിയ മികവാണ് തെളിഞ്ഞത്. മികച്ച പ്രതിരോധവും പടിപടിയായുള്ള മുന്നേറ്റവും മത്സരത്തിന്റെ താളം മുറുക്കിയപ്പോൾ ബെൽജിയം ആഗ്രഹിച്ചതു സംഭവിച്ചു. മികച്ച ജയവുമായി പ്രീക്വാർട്ടറിലും കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.