ഡബിൾ ഗ്രീസ്മാൻ
ഡബിൾ ഗ്രീസ്മാൻ
Sunday, June 26, 2016 11:37 AM IST
ലിയോൺ: രണ്ടാം പകുതിയിൽ ഫ്രഞ്ച് സ്ട്രൈക്കർ ആന്റോണി ഗ്രീസ്മാന്റെ വേഗമേറിയ രണ്ടു ഗോളുകളുടെ മുന്നിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് വീണു. യൂറോ കപ്പ് ഫുട്ബോളിലെ പ്രീക്വാർട്ടർ മത്സരത്തിൽ അയർലൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനു തോൽപ്പിച്ച് ആതിഥേയർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പകുതിയിൽ വരെ ഒരു ഗോളിനു പിന്നിൽനിന്നശേഷമാണ് ഫ്രാൻസ് ഗംഭീര തിരിച്ചുവരവ് നടത്തി സ്വന്തം കാണികളുടെ മുന്നിൽ വിജയം ഘോഷിച്ചത്. 58, 61 മിനിറ്റുകളിൽ ഗ്രീസ്മാൻ നേടിയ ഗോളുകളാണ് ഫ്രാൻസിനു ജയം നൽകിയത്.

കരുത്തുറ്റ ഫ്രഞ്ച് നിരയുടെ മുന്നിൽ അല്പം പോലും പേടിയില്ലാതെ കളിച്ച അയർലൻഡിന്റെ തുടക്കം ഗംഭീരമായിരുന്നു. രണ്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോബി ബ്രാഡി അയർലൻഡിനെ മുന്നിലെത്തിച്ചു. പെനാൽറ്റി ഏരിയയിൽ പോൾ പോഗ്ബ അയർലൻഡിന്റെ ഷെയ്ൻ ലോംഗിനെ ഫൗൾ ചെയ്തിനാണ് സ്പോട് കിക്ക് വിധിച്ചത്. ഉടൻ തന്നെ ഫ്രാൻസ് തിരിച്ചടിക്കാനുള്ള ശ്രമമാരംഭിച്ചു. എട്ടാം മിനിറ്റിൽ ദിമിത്രി പായെറ്റിന്റെ ഫ്രീകിക്ക് അയർലൻഡ് ഗോൾകീപ്പർ ഡാരൻ റാൻഡോൾഫ് കൈയിലാക്കി. പോഗ്ബയുടെ ക്രോസ് ഗോളാക്കാൻ ഗ്രീസ്മാനായില്ല. ആദ്യ പകുതിയിൽ അയർലൻഡ് ഗോൾമുഖം വിറപ്പിക്കാൻ ഗ്രീസ്മാനും പോഗ്ബയ്ക്കും പായെറ്റിനുമായി. ഗോൾകീപ്പറും പ്രതിരോധക്കാരും ഫ്രാൻസിന്റെ ശ്രമങ്ങൾക്കു വിലങ്ങു തടിയായി.

രണ്ടാം പകുതിയിൽ തുടക്കം മുതലേ ഫ്രാൻസിന്റെ മുന്നേറ്റമായിരുന്നു. ലോറന്റ് കോസിൻലിയുടെ ഹെഡർ അല്പ വ്യത്യാസത്തിനാണ് പുറത്തേക്കു പോയത്. ഇതിനുശേഷം പായെറ്റിന്റെ ഫ്രീകിക്കും ബ്ലെയിസ് മറ്റൗഡിയുടെ അടിയും റാൻഡോൾഫിനെ കടന്നുപോയില്ല. അയർലൻഡിന് ഒരവസരം പോലും നൽകാതെ ഫ്രഞ്ച് താരങ്ങൾ ഐറിഷ് ഗോൾമുഖം എപ്പോഴും സമ്മർദത്തിലാക്കിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഏതു നിമിഷവും ഫ്രാൻസിൽനിന്ന് ഗോൾ പ്രതീക്ഷിച്ചു. 58–ാം മിനിറ്റിൽ ഫ്രാൻസ് കാത്തിരുന്ന നിമിഷമെത്തി.


ബാകാരി സാഗ്നയുടെ ക്രോസ് ബോക്സിനു നടുക്കുനിന്ന ഗ്രീസ്മാനെ തേടിയെത്തി. ഗ്രീസ്മാന്റെ ഹെഡർ അയർലൻഡിന്റെ വല കുലുക്കി. മൂന്നു മിനിറ്റിനുള്ളിൽ ഒന്നും കൂടി ഗ്രീസ്മാൻ ഐറിഷ് വല യിൽ നിറയൊഴിച്ചു. ഒളിവിയേ ഗിറൂവിന്റെ ഹെഡ് പാസ് പ്രതിരോധക്കാരുടെ മാർക്കിംഗ് ഇല്ലാതെ നിന്ന ഗ്രീസ്മാൻ ഇടംകാലിൽ തൊടുത്തു വിട്ട പന്ത് വലയിൽ തറച്ചുകയറി. 66–ാം മിനിറ്റിൽ അയർലൻഡിന് അടുത്ത അടിയുമേറ്റു. വല ലക്ഷ്യമാക്കി മുന്നേറുകയായിരുന്ന ഗ്രീസ്മാനെ അയർലൻഡ് പ്രതിരോധക്കാരൻ ഷെയ്ൻ ഡഫി വീഴ്ത്തിയതിന് ചുവപ്പ് കാർഡ്. പെനാൽറ്റി ഏരിയയുടെ പുറത്ത് ഫൗൾ നടന്നതുകൊണ്ട് റഫറി ഫ്രീകിക്ക് വിധിച്ചു. ഗ്രീസ്മാന്റെ കിക്ക് പുറത്തേക്കായിരുന്നു. ഇതോടെ രണ്ടാം പകുതിയുടെ നിയന്ത്രണം പൂർണമായും ഫ്രഞ്ച് പക്ഷത്തേക്കു പോന്നു. ഗിറുവിനു പകരമിറങ്ങിയ ആന്ദ്രെ പിയറി ഗിഗ്നാക് ഇറങ്ങിയതോടെ ഫ്രാൻസിന്റെ ആക്രമണത്തിനു കൂടുതൽ ശക്‌തമായി. പായെറ്റിന്റെയും മറ്റൗഡിയുടെയും ഗോളിനുള്ള ശ്രമങ്ങൾ വലയിലായില്ല. മഞ്ഞക്കാർഡ് കണ്ടതിനെത്തുടർന്ന് ഫ്രാൻസിന്റെ മധ്യനിരയിലെ എൻഗോലോ കാന്റെയ്ക്കു ക്വാർട്ടറിൽ കളിക്കാനാവില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തിലും കാന്റെയ്ക്കു മഞ്ഞക്കാർഡ് കിട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.