ഒളിമ്പിക്സിനു കൊടിയിറങ്ങി, സാക്ഷി ഇന്ത്യൻ പതാകയേന്തി
ഒളിമ്പിക്സിനു കൊടിയിറങ്ങി, സാക്ഷി ഇന്ത്യൻ പതാകയേന്തി
Sunday, August 21, 2016 6:02 PM IST
റിയോ ഡി ഷാനെയ്റോ: പതിനാറു ദിവസത്തെ വിശ്വകായികമേളയ്ക്ക്, 31–ാമത് ഒളിമ്പിക്സിനു കൊടിയിറങ്ങി. വർണാഭമായ ചടങ്ങുകളോടെ ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് സമാപനച്ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങിൽ ദേശീയപതാകയേന്തിയത്. ബ്രസീലിന്റെ പരമ്പരാഗത നൃത്തരൂപങ്ങൾ വിസ്മയം തീർത്ത രാവിൽ ജപ്പാന്റെ കലാപരിപാടിയും ഉണ്ടായിരുന്നു. ടോക്കിയോയിലാണ് അടുത്ത ഒളിമ്പിക്സ്.

46 സ്വർണവും 37 വെള്ളിയും 38 വെങ്കലവുമായി അമേരിക്കയാണ് ചാമ്പ്യൻമാരായത്. ചൈനയെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളി ബ്രിട്ടൻ രണ്ടാമതെത്തി. 27 സ്വർണവും 23 വെള്ളിയും 17 വെങ്കലവുമാണ് ബ്രിട്ടൻ നേടിയത്. ബെയ്ജിംഗ് ഒളിമ്പിക്സിലെ ചാമ്പ്യൻമാരായ ചൈനയ്ക്ക് 26 സ്വർണമാണ് ലഭിച്ചത്. ഒന്നു വീതം വെള്ളിയും വെങ്കലവും നേടിയ ഇന്ത്യയ്ക്ക് 67–ാം സ്‌ഥാനവും ലഭിച്ചു.


ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് സംഘത്തെ അയച്ച ഇന്ത്യക്ക് റിയോ നല്കിയത് നിരാശമാത്രമായിരുന്നു. ബാഡ്മിന്റണിൽ പി.വി. സിന്ധുവിലൂടെ നേടിയ ഒരു വെള്ളിയും വനിതാ ഗുസ്തിയിൽ സാക്ഷിയുടെ വെങ്കവും മാത്രമായിരുന്നു ഇന്ത്യക്കു പറയാനുണ്ടായിരുന്നത്. ഇവർക്കു മുമ്പ് ജിംനാസ്റ്റിക്സിൽ നാലാം സ്‌ഥാനത്തേക്കു തള്ളപ്പെട്ടുപോയ ദിപ കർമാക്കറുടെ പ്രകടനം മാത്രമായിരുന്നു ഇന്ത്യക്ക് അഭിമാനം നൽകിയത്. മെഡൽ ഉറപ്പുമായി റിയോയിലെത്തിയ ഇന്ത്യയുടെ പലതാരങ്ങളും തീർത്തും നിരാശപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.