റിയോയിലെ പെൺപുലികൾക്കു സച്ചിന്റെ ആദരം
റിയോയിലെ പെൺപുലികൾക്കു സച്ചിന്റെ ആദരം
Sunday, August 28, 2016 11:24 AM IST
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് പി.വി. സിന്ധു, വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റ് താരം ദിപ കർമാകർ, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവർക്ക് സച്ചിൻ ടെണ്ടുൽക്കർ ബിഎംഡബ്ല്യു കാർ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്മിന്റൺ അക്കാഡമയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ താരങ്ങൾക്ക് കാറിന്റെ താക്കോൽ കൈമാറി. ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റുമായ ചാമുണ്ഡേശ്വരനാഥാണ് കാറുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. സിന്ധുവിന് ഇതുവരെ 13.11 കോടിയുടെ സമ്മാനമാണു ലഭിച്ചത്. സാക്ഷിക്ക് 4.66 കോടിയുടെ സമ്മാനങ്ങളും. ചടങ്ങിനുശേഷം താരങ്ങൾക്കൊപ്പം സച്ചിൻ സെൽഫിയും എടുത്തു. റിയോയിൽ ഗുസ്തിയിൽ മത്സരിച്ച സാക്ഷി മാലിക് നേടിയ വെങ്കല മെഡലിലൂടെയാണ് ഇന്ത്യ മെഡൽ പട്ടികയിൽ സാന്നിധ്യമറിയിച്ചത്. പിന്നീട് ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ വെള്ളി നേടി പി.വി. സിന്ധുവും മികവു തെളിയിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത് ജിംനാസ്റ്റിക് താരം ദിപ കർമാകറും രാജ്യത്തിന്റെ മാനം കാക്കുകയായിരുന്നു.


റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ ടീമിന്റെ ഗുഡ്വിൽ അംബാസഡർ കൂടിയായിരുന്നു സച്ചിൻ. മെഡൽ നേടിയെത്തിയാൽ ബിഎംഡബ്ല്യു കാർ സമ്മാനിക്കാമെന്നു സച്ചിൻ വാക്ക് നൽകിയിരുന്നതായും, അദ്ദേഹം വാക്ക് പാലിച്ചിരിക്കുന്നതായും സിന്ധു പറഞ്ഞു. അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയിച്ചതിനുശേഷം സിന്ധുവിനു സച്ചിൻ സ്വിഫ്റ്റ് കാർ സമ്മാനിച്ചിരുന്നു.

റിയോയിലെ വെങ്കലം ടോക്കിയോയിൽ സ്വർണമാക്കുമെന്നു സാക്ഷി മാലിക് പറഞ്ഞു. മൂന്ന് താരങ്ങളുടെയും റിയോയിലെ പ്രകടനം അഭിമാനമുണ്ടാക്കുന്നതാണെന്നു സച്ചിൻ പറഞ്ഞു. ഇവിടെനിന്നും ഉയരങ്ങൾ തേടിയുള്ള ഇന്ത്യൻ കായിക രംഗത്തിന്റെ യാത്ര തുടരുകയാണെന്നും ഇനിയും മുന്നേറാൻ ഇന്ത്യൻ താരങ്ങൾക്കു സാധിക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.