വീഴ്ച, ഉയർച്ച വീണ്ടും വീണ്ടും വീഴ്ച
വീഴ്ച, ഉയർച്ച വീണ്ടും വീണ്ടും വീഴ്ച
Friday, September 30, 2016 12:06 PM IST
കോൽക്കൊത്ത: രാജ്യത്തു നടക്കുന്ന 250–ാം ടെസ്റ്റിനു ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് മണിമുഴ ക്കിയതോടെ തുടക്കമായി. ന്യൂസിലൻഡിനെതിരേ യുള്ള കോൽക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 239 റൺസ് എന്ന നിലയിലാണ്.

കഴിഞ്ഞ ടെസ്റ്റിന്റെ ഓർമയിലായിരുന്നിരിക്കണം, ടോസ് നേടിയ ക്യാപ്റ്റൻ കോഹ്ലി ഒട്ടും മടിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാൽ, ക്യാപ്റ്റന്റെ കണക്കുകൂട്ടലുകൾ തുടക്കത്തിൽ തന്നെ തെറ്റിക്കാൻ കിവി ബൗളർമാർക്കായി. കളി തുടങ്ങി രണ്ടാം ഓവറിൽത്തന്നെ, ഗൗതം ഗംഭീറിനെ മറികടന്ന് ടീമിൽ സ്‌ഥാനം പിടിച്ച ശിഖർ ധവാൻ പുറത്ത്. മാറ്റ് ഹെന്റ്റിയുടെ പന്തിൽ കുറ്റി തെറിക്കുമ്പോൾ ഒരു റൺ മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം. അടുത്ത ഊഴം ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും അർധ സെഞ്ചുറി നേടിയ മുരളി വിജയ്യുടേതായിരുന്നു. ഒമ്പത് റൺസെടുത്ത വിജയ്യെ മാറ്റ് ഹെൻറി വിക്കറ്റ് കീപ്പർ വാട്ലിംഗിന്റെ കൈകളിലെത്തിക്കുമ്പോൾ സ്കോർകാർഡിൽ വെറും 28 റൺസ് മാത്രം. ക്യാപ്റ്റൻ കോഹ്ലിക്ക് ഈ ടെസ്റ്റിലും രക്ഷയുണ്ടായില്ല. ഒമ്പതു റൺസ് മാത്രമെടുത്ത കോഹ്ലി ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ടോം ലാഥത്തിനു പിടികൊടുക്കുമ്പോൾ ഇന്ത്യൻ ടീം മൂന്നിന് 46 എന്ന പരിതാപകരമായ നിലയിലായി. ചേതേശ്വർ പുജാര (87), അജിങ്ക്യ രഹാനെ (77) എന്നിവരുടെ ചെറുത്തുനിള്ള പോരാട്ടമാണ് ഇന്ത്യയെ വൻ തകർച്ചയിൽനിന്നും രക്ഷിച്ചത്. രോഹിത് ശർമ (2) അധികം നേരം ക്രീസിൽ നിന്നില്ല. 33 പന്തിൽ 26 റൺസെടുത്ത അശ്വിനെ വിക്കറ്റിനു മുന്നിൽക്കുടുക്കി മാറ്റ് ഹെന്റ്റി വീണ്ടും വില്ലനായി. വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹയും(14), രവീന്ദ്ര ജഡേജയും(0) കരുതലോടെ ബാറ്റുവീശിയപ്പോൾ ആദ്യദിനം കൂടുതൽ വിക്കറ്റ് നഷ്‌ടമില്ലാതെ അവസാനിപ്പിക്കാൻ ഇന്ത്യക്കായി. 15 ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയാണ് കിവി ബൗളർമാരിൽ മുമ്പനായത്. ഇന്ത്യൻ വംശജനായ സ്പിന്നർ ജീതൻ പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ. നീൽ വാഗ്നർ, ട്രെൻഡ് ബോൾട്ട് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.