ബ്രസീൽ ചാമ്പ്യന്മാർ
ബ്രസീൽ ചാമ്പ്യന്മാർ
Saturday, October 15, 2016 11:54 AM IST
ഫറ്റോഡ (ഗോവ): പ്രഥമ ബ്രിക്സ് അണ്ടർ 17 ഫുട്ബോൾ കിരീടം ബ്രസീലിന്. ഫൈനലിൽ സാംബയുടെ നാട്ടിൽനിന്നെത്തിയ കുട്ടികൾ ദക്ഷിണാഫ്രിക്കയെ 5–1ന് തകർത്തു. നായകൻ വിക്ടർ ഒലിവീയ്രയുടെ ഇരട്ട ഗോൾ (40, 61). പൗളോ ഫിൽഹോ (24), വിനിസിയസ് ഒലിവീയ്ര (35), അലൻ ഡി സൂസ (90+1) എന്നിവരാണ് ബ്രസീലിനുവേണ്ടി വലകുലുക്കിയത്. 89–ാം മിനിറ്റിൽ സിമിസോ ബോഫേല ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസഗോൾ നൽകി.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച ബ്രസീൽ ദക്ഷിണാഫ്രിക്കൻ ഗോൾ മുഖം വിറപ്പിച്ചു. 20–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ കാറാട്ടയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു. 24–ാം മിനിറ്റിൽ പൗളോ ഫിൽഹോയിലൂടെ ബ്രസീൽ മുന്നിലെത്തി. ഇതിനുശേഷം സമനില നേടാൻ ദക്ഷിണാഫ്രിക്കയ്ക്കു സുവർണാവസരം ലഭിച്ചതായിരുന്നു. എംസ്വാതി മാവുസോയുടെ കക്രോസിനു കാൽവയ്ക്കാൻ സിദംബിസോ കുരാതയ്ക്കും ടൈറീസ് പില്ലെയ്ക്കുമായില്ല. ആദ്യ പകുതി തീരും മുമ്പ് രണ്ടു ഗോൾകൂടി നേടിക്കൊണ്ട് ബ്രസീൽ സമ്മർദം ഉയർത്തി. എന്നാൽ, ഇതോടെ ആക്രമണം ശക്‌തമാക്കിയ സാംബ ബോയ്സ് 35–ാം മിനിറ്റിൽ വിനിസിയസ് ഒലിവീയ്രയിലൂടെ ലീഡ് ഉയർത്തി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പെനാൽറ്റിയിലൂടെ നായകൻ വിക്ടർ ഒലിവീയ്ര ബ്രസീലിന്റെ ഗോൾപട്ടിക മൂന്നാക്കി. പെനാൽറ്റി ബോക്സിനുള്ളിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധതാരം നികാൻയിസോ ഷിംഗയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു പെനാൽറ്റി നൽകിയത്. 61–ാം മിനിറ്റിൽ ബ്രസീൽ നായകൻ തന്റെ രണ്ടാം ഗോളും നേടി. തോൽവി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോൾ 89–ാം മിനിറ്റിൽ ബോഫേല നേടി. ഇഞ്ചുറി ടൈമിൽ അലൻ ഒരു ഗോൾ കൂടി നേടിക്കൊണ്ട് ബ്രസീലിന്റെ ഗോൾ പട്ടിക അഞ്ചാക്കി.


സൂപ്പർ സബ് ജോർജി

ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ചു റഷ്യ ജയിച്ചു. കളിയിൽ മേധാവിത്വം റഷ്യക്കായിരുന്നു. എന്നാൽ 34–ാം മിനിറ്റിൽ ചൈന താവോ ക്വിയാംഗ്ലോംഗിന്റെ പെനാൽറ്റിയിൽ മുന്നിലെത്തി. ഗോവയിലെ ചൂടു നിറഞ്ഞ കാലാവസ്‌ഥയുമായി യോജിക്കാൻ റഷ്യൻ താരങ്ങൾ ബുദ്ധിമുട്ടി. ഒരു ഗോൾ ലീഡ് നേടിയശേഷം പ്രതിരോധം ശക്‌തമാക്കിയ ചൈനയുടെ കോട്ട തകർത്ത് 69–ാം മിനിറ്റിൽ കോലെഷിചെങ്കോ കിരിൽ സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ചെലിഡ്സ് ജോർജി 84–ാം മിനിറ്റിൽ വിജയം വിജയം ഉറപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.