ആവേശ സമനില
ആവേശ സമനില
Saturday, October 15, 2016 11:54 AM IST
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ഡൈനാമോസ്–നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചു പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടിൽ നേടിയ സമനിലയോടെ ഡൈനാമോസ് ഇതുവരെ തോൽവി അറിയാത്ത ഏക ടീമായി. പത്ത് പോയിന്റുള്ള നോർത്ത് ഈസ്റ്റ് പോയിന്റ് നിലയിൽ ഒന്നാം സ്‌ഥാനത്താണ്. കീൻ ലെവിസിന്റെ ഗോളിൽ ഡൈനാമോസ് 38–ാം മിനിറ്റിൽ മുന്നിലെത്തി. 58–ാം മിനിറ്റിൽ എമിലിയാനോ ആൽഫരോ നോർത്ത് ഈസ്റ്റിനു സമനില നൽകി. ഈ ഐപിഎൽ സീസണിൽ ആൽഫരോയുടെ നാലാം ഗോളായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഡൈനാമോസ് സമനില വഴങ്ങുന്നത്.

ഡൈനാമോസിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റിൽ ഡൈനാമോസിന് മികച്ചൊരവസരം ലഭിച്ചു. ലെവിസിന്റെ പാസ് മാഴ്സെലിഞ്ഞോയിലെത്തി. എന്നാൽ, മാഴ്സലിഞ്ഞോയുടെ ഷോട്ട് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സുബ്രതോ പോൾ കൈയിലൊതുക്കി. പതിനഞ്ചാം മിനിറ്റിൽ ആൽഫരോ വല ലക്ഷ്യമാക്കി തൊടുത്തെങ്കിലും പുറത്തേക്കുപോയി. ഡൽഹിക്കു ലഭിച്ച ഒരു കോർണറിന്റെ തുടർച്ചയായിരുന്നു ഗോൾ. മാഴ്സെലിഞ്ഞോയുടെ കിക്ക് തട്ടിത്തെറിപ്പിക്കാനുള്ള പോളിന്റെ ശ്രമം പക്ഷേ വിജയിച്ചില്ല. പന്ത് ലെവിസിന്റെ കാലുകളിലേക്കു വീണു. പന്ത് വലയിലാക്കാൻ ഡൽഹി താരത്തിന് ഒരു പ്രയാസവുമുണ്ടായില്ല. ഇടവേളയ്ക്കു പിരിയുംമുമ്പേ സമനില നേടാൻ നോർത്ത് ഈസ്റ്റിന് അവസരം ലഭിച്ചതാണ്. എന്നാൽ ഗോൾലൈന് തൊട്ടടുത്തുവച്ച് റോച്ച പന്ത് ക്ലിയർ ചെയ്തു. രണ്ടാം പകുതിയിലും ഡൽഹിയിൽനിന്നു മികച്ച നീക്കങ്ങൾ ഉണ്ടായി. 58–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ നിക്കോളസ് വെലസ് പ്രതിരോധതാരം റോച്ചയെ കബളിപ്പിച്ച് ആൽഫരോയ്ക്കു പന്ത് നൽകി. ഒരു പിഴവും കൂടാതെ ഉറുഗ്വെൻ താരം പന്ത് വലയിലാക്കി. ഇതോടെ നോർത്ത് ഈസ്റ്റ് ആക്രമണം ശക്‌തമാക്കിയെങ്കിലും ഗോൾ മാത്രം വന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.