ജൂണിയർ അത്ലറ്റിക്സിന് ആവേശത്തുടക്കം
ജൂണിയർ അത്ലറ്റിക്സിന് ആവേശത്തുടക്കം
Friday, October 28, 2016 12:25 PM IST
കൊച്ചി: അറുപതാമത് സംസ്‌ഥാന ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനു എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ തുടക്കമായി. ആദ്യദിനം അഞ്ച് റിക്കാർഡുകൾ. 125 പോയിന്റുമായി എറണാകുളമാണു മുന്നിൽ. 106 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തൊട്ടുപിന്നിൽ.

പെൺകുട്ടികളുടെ അണ്ടർ 16 ഡിസ്കസ് ത്രോയിൽ തൃശൂരിന്റെ പി.എ. അതുല്യയാണ് മീറ്റിലെ ആദ്യ റിക്കാർഡിനവകാശി. 2013ൽ പാലക്കാടിന്റെ ഇ. നിഷ കുറിച്ച 32.65 മീറ്ററിന്റെ റിക്കാർഡാണ് അതുല്യ 33.10 മീറ്ററായി തിരുത്തിക്കുറിച്ചത്. ഇതേ കാറ്റഗറിയിൽ 2000 മീറ്ററിൽ തിരുവനന്തപുരത്തിന്റെ മിന്നു പി. റോയ് (ആറു മിനിറ്റ് 37.14 സെക്കൻഡ്)പുതിയ മീറ്റ് റിക്കാർഡ് കുറിച്ചു. രണ്ടാമതെത്തിയ ഇടുക്കിയുടെ സാന്ദ്ര എസ്.നായരും(ആറു മിനിറ്റ് 40.91 സെക്കൻഡ്) മീറ്റ് റിക്കാർഡിനേക്കാൾ മികച്ച പ്രകടനം നടത്തി.

വനിതകളുടെ അണ്ടർ 20 ഹൈജംപിൽ ലിബിയ ഷാജി (1.71 മീറ്റർ), അണ്ടർ 16 ആൺകുട്ടികളുടെ 2000 മീറ്ററിൽ ആദർശ് ഗോപി (അഞ്ചു മിനിറ്റ് 52.70 സെക്കൻഡ്) ആൺകുട്ടികളുടെ അണ്ടർ 18 ഷോട്ട്പുട്ടിൽ അഭിജിത്ത് റോജിഷ് നായർ(17.17 മീറ്റർ) എന്നിവരും മീറ്റ് റിക്കാർഡ് മറികടന്ന പ്രകടനം നടത്തി.




അടുത്ത മാസം 10 മുതൽ 14 വരെ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റിനുള്ള സംസ്‌ഥാന ടീമിനെ ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുള്ള രണ്ടായിരത്തോളം കായിക താരങ്ങളാണു പങ്കെടുക്കുന്നത്. 34 ഇനങ്ങളിലാണ് ആദ്യദിനം ഫൈനൽ മത്സരങ്ങൾ നടന്നത്. മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചയ്ക്ക് മേയർ സൗമിനി ജെയിൻ നിർവഹിച്ചു. മീറ്റ് നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.