ആദ്യദിനം മൂന്നു മീറ്റ് റിക്കാർഡ്
ആദ്യദിനം മൂന്നു മീറ്റ് റിക്കാർഡ്
Saturday, December 3, 2016 2:38 PM IST
തേഞ്ഞിപ്പലം: ഉച്ചയ്ക്കു മുമ്പ് മൂന്നു മീറ്റ് റിക്കാർഡുകൾ. ഉച്ചയ്ക്കുശേഷം മൂടിയ അന്തരീക്ഷത്തിൽ നടന്ന 400 മീറ്ററിനൊടുവിൽ പി.ടി. ഉഷയുടെ തെളിഞ്ഞ ചിരി. സംസ്‌ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യദിനം ജില്ലകളിൽ എറണാകുളവും സ്കൂളുകളിൽ മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലവും മുന്നിൽ.

സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മാർ ബേസിലിന്റെ അമൽ പി. രാഘവ്, ജൂണിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യു, സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കുമരംപുത്തൂർ കല്ലടി എച്ച്എസിലെ സി. ബബിത എന്നിവരാണ് മീറ്റ് റിക്കാർഡ് കുറിച്ചത്. ബബിതയും ഈയിനത്തിൽ രണ്ടാം സ്‌ഥാനത്തെത്തിയ കോതമംഗലം മാർ ബേസിലിന്റെ അനുമോൾ തമ്പിയും ദേശീയ റിക്കാർഡ് മറികടന്ന പ്രകടനം കാഴ്ചവച്ചു.

400 മീറ്ററിൽ പെൺകുട്ടികളുടെ മൂന്നു വിഭാഗങ്ങളിലും സ്വർണം നേടിയാണ് പി.ടി. ഉഷ സ്കൂൾ ആദ്യദിനം തന്നെ കുതിച്ചത്. സബ്ജൂണിയറിൽ എൽഗ തോമസ്, ജൂണിയറിൽ ടി. സൂര്യമോൾ, സീനിയറിൽ അബിത മേരി മാനുവൽ എന്നിവരാണ് നേട്ടം കൊയ്തത്.

ദീർഘദൂരത്തിലെ പാലക്കാടൻ മികവിന് അടിവരയിടുന്നതായിരുന്നു ബബിതയുടെ പ്രകടനം. ഒമ്പത് മിനിറ്റ് 37.2 സെക്കൻഡിൽ ഓടിയെത്തിയ ബബിത 2013ൽ മൂണ്ടൂർ എച്ച്എസിലെ പി.യു. ചിത്രയുടെ പേരിലുണ്ടായിരുന്ന 9:54.90 സെക്കൻഡിന്റെ മീറ്റ് റിക്കാർഡ് തിരുത്തിയെഴുതി. 2006ൽ പൂനയിൽ ഷാമിന ജബ്ബാർ സ്‌ഥാപിച്ച ഒമ്പതു മിനിറ്റ് 55.62 സെക്കൻഡാണ് ദേശീയ റിക്കാർഡ്. ബബിതയ്ക്കു പിന്നാലെ 9:39.5 സെക്കൻഡിൽ ഓടിയെത്തിയ അനുമോൾ തമ്പിയും ദേശീയ റിക്കാർഡിലും മികച്ച പ്രകടനം കാഴ്ചവച്ചു.


പതിനെട്ടു ഫൈനലുകൾ നടന്ന ആദ്യദിനം പാലക്കാടാണ് എറണാകുളത്തിനു പിന്നിൽ രണ്ടാം സ്‌ഥാനത്ത്. മൂന്നാം സ്‌ഥാനത്ത് കോഴിക്കോട്. സ്കൂളുകളിൽ ഉഷയുടെ കുട്ടികളുടെ മികവിൽ പൂവമ്പായി എച്ച്എസ് രണ്ടാം സ്‌ഥാനത്താണ്. കോതമംഗലം സെന്റ് ജോർജ് മൂന്നാം സ്‌ഥാനത്തെത്തിയപ്പോൾ കുമരംപുത്തൂർ, പറളി, മുണ്ടൂർ എന്നീ പാലക്കാടൻ സ്കൂളുകളാണ് നാലും അഞ്ചും ആറും സ്‌ഥാനങ്ങളിൽ.

ഇന്ന് 21 ഫൈനൽ. മീറ്റിലെ വേഗതാരങ്ങളെ അറിയുന്ന 100 മീറ്റർ, സീനിയർ വിഭാഗത്തിലെ 400 മീറ്റർ ഹർഡിൽസ്, പോൾവോൾട്ട്, ഹൈജംപ് തുടങ്ങിയ ഗ്ലാമർ ഇനങ്ങൾ ഇതിലുൾപ്പെടും. ഇന്നലെ നടന്ന താരങ്ങളുടെ മാർച്ച്പാസ്റ്റിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സല്യൂട്ട് സ്വീകരിച്ചു.

എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.