‘ഖേലോ ഇന്ത്യ’യിൽനിന്നു ബാസ്കറ്റ്ബോൾ ഔട്ട്”
‘ഖേലോ ഇന്ത്യ’യിൽനിന്നു ബാസ്കറ്റ്ബോൾ ഔട്ട്”
Thursday, December 8, 2016 1:47 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കായിക വികസന പദ്ധതിയായ ഖേലോ ഇന്ത്യ പദ്ധതിയിൽ നിന്നും സംസ്‌ഥാന സർക്കാർ ബാസ്കറ്റ്ബോൾ ഒഴിവാക്കി. 2016–17 വർഷത്തെ ഖേലോ ഇന്ത്യ പദ്ധതിയിൽ സംസ്‌ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത് എട്ട് കായിക ഇനങ്ങളാണ്. സംസ്‌ഥാനം സബ് ജൂണിയർ, ജൂണിയർ തലങ്ങളിൽ മികച്ച പ്രകടനമാണ് നിലവിൽ ബാസ്കറ്റ്ബോളിൽ നടത്തുന്നത്. ഖേലോ ഇന്ത്യയുടെ പഴയ പതിപ്പായിരുന്ന പൈക്കയിൽ ബാസ്കറ്റ്ബോൾ ഉൾപ്പെടുത്തിയിരുന്നു. സംസ്‌ഥാനത്തെ സ്കൂളുകളിൽ ഏറ്റവുമധികം പ്രചാരണം ഇപ്പോഴും നിലനില്ക്കുന്ന കായിക വിനോദമാണ് ബാസ്കറ്റ്ബോൾ. നിരവധി കുട്ടികൾ ഈയിനത്തിൽ മുന്നോട്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ബാസ്കറ്റ്ബോൾ താരങ്ങളെ സൃഷ്‌ടിക്കുന്ന സംസ്‌ഥാനവും കേരളമാണ്.

അത്ലറ്റിക്സ്, വോളിബോൾ, തായ്ക്വാൻഡോ, ഖോ–ഖോ, ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ, റെസ്്ലിംഗ് എന്നിവയാണ് ഈ വർഷം സംസ്‌ഥാനം ഖേലോ ഇന്ത്യ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ തലത്തിൽ 21 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ സംസ്‌ഥാനത്തിനും തങ്ങൾക്ക് കൂടുതൽ താത്പര്യമുള്ള മത്സര ഇനങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷം 10 മത്സര ഇനങ്ങളായിരുന്നു കേരളം തെരഞ്ഞെടുത്തത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് ഈ വർഷം രണ്ടിനങ്ങളിൽ കുറവു വരുത്തിയതെന്നാണ് അധികൃതരുടെ നിലപാട്. കേരള സ്പോർട്സ് കൗൺസിലാണ് മത്സര ഇനങ്ങൾ ഏതൊക്കെയെന്നു തെരഞ്ഞെടുത്തത.് കൂടുതൽ സ്വാധീനമുള്ള അസോസിയേഷനുകൾ തങ്ങളുടെ ഇനങ്ങൾ ഉൾപ്പെടുത്തിയതായും പറയപ്പെടുന്നു. നിലവിൽ യൂത്ത് ആൺകുട്ടികളിൽ ദേശീയ ജേതാക്കളാണ് കേരളം. ഈ വിഭാഗത്തിൽ പെൺകുട്ടികളിൽ റണ്ണേഴ്സ് അപ്പുമാണ്. ജൂണിയർ ബോയ്സിലും കേരളമായിരുന്നു റണ്ണേഴ്സ് അപ്പ്. കേരള സ്പോർട്സ് കൗൺസിലിന്റെ തന്നെ കോച്ചിംഗ് സെന്ററുകൾ സ്കൂൾ, കോളജ് തലങ്ങളിൽ സംസ്‌ഥാനത്ത് നിരവധിയുണ്ട്. ഇവിടങ്ങളിൽ പരിശീലിക്കുന്ന കുട്ടികൾക്ക് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനും ഖേലോ ഇന്ത്യ പദ്ധതിയിലൂടെ അവസരം ലഭിക്കുമായിരുന്നു. എന്നാൽ ബാസ്കറ്റ്ബോൾ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതോടെ ഈ ഗെയിമിൽ പരിശീലിക്കുന്ന നിരവധി താരങ്ങളുടെ അവസരം നഷ്‌ടമാക്കി. ഗ്രേസ് മാർക്കും വിദ്യാർഥികൾക്ക് ലഭിക്കുമായിരുന്നു.


കഴിഞ്ഞ വർഷത്തെപ്പോലെ പത്തിനങ്ങൾ തെരഞ്ഞെടുത്താൽ ബാസ്കറ്റ്ബോൾ കുട്ടികൾക്കും അവസരം ലഭിക്കുമായിരുന്നു. ഈ വർഷത്തെ ഖേലോ ഇന്ത്യ ജില്ലാ തല മത്സരങ്ങൾ ഈ മാസം 31 നുള്ളിലും സംസ്‌ഥാന തല മത്സരങ്ങൾ ജനുവരി 15 നുള്ളിലുമാണ് പൂർത്തിയാക്കേണ്ടത്. ഈ പദ്ധതിയിൽ ബാസ്കറ്റ് ബോൾകൂടി ഉൾപ്പെടുത്താനുള്ള നടപടി വേണമെന്നതാണ് താരങ്ങളുടെ ആവശ്യം.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.