സ്വന്തം തട്ടകത്തിൽ കോൽക്കത്ത
സ്വന്തം തട്ടകത്തിൽ കോൽക്കത്ത
Saturday, December 10, 2016 1:44 PM IST
കോൽക്കത്ത: രവീന്ദ്ര സരോബാർ സ്റ്റേഡിയത്തെ ഇളക്കി മറച്ച കളിയിൽ കോൽക്കത്ത എതിരാളികളായ മുംബൈയെ തകർത്തു. ഐഎസ്എലിലെ ആദ്യ സെമിയിലെ ആദ്യപാദത്തിൽ അത്ലറ്റിക്കോ ഡി കോൽക്കത്ത മുംബൈ സിറ്റി എഫ്സിയെ തകർത്തു. രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു കോൽത്തയുടെ വിജയം. കോൽക്കത്തയ്ക്കു വേണ്ടി റാൽതെ (3), ഇയാൻ ഹ്യൂം (39, 45) എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്. മുംബൈക്കു വേണ്ടി ലിയോ കോസ്റ്റ(10), ഗെർസൻ (19) എന്നിവരാണ് സ്കോർ ചെയ്തത്. മുംബൈയുടെ മാർക്വീ താരം ഡിയേഗോ ഫോർലാനു ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത് തിരിച്ചടിയായി. ഫോർലാന് മുംബൈയിൽ നടക്കുന്ന രണ്ടാംപാദ സെമി നഷ്‌ടമാകും.

ആവേശത്തിന്റെ അണപൊട്ടലിൽ ഗോൾമഴ പെയ്ത രാവിൽ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. മത്സരം തുടങ്ങിയ മൂന്നാം മിനിറ്റിൽ ഇയാൻ ഹ്യൂം നൽകിയ പാസ് മുംബൈ ഗോൾവല കിലുക്കിയതോടെ കോൽക്കത്ത ആരാധകർ ഗാലറിയെ ഇളക്കി മറിച്ച് ആഘോഷം തുടങ്ങി.

ഒട്ടും വൈകിയില്ല 10–ാം മിനിറ്റിൽ ലിയോ കോസ്റ്റയിലൂടെ മുംബൈ തിരിച്ചടിച്ചു. 19–ാം മിനിറ്റിൽ ഗെർസൺ വീണ്ടും കോൽക്കത്തയുടെ വല ഭേദിച്ചതോടെ ഗാലറിയിൽ മുംബൈ ആരാധകർ മതിമറന്നാഘോഷിച്ചു.


10 മിനിറ്റുകൾക്കിടയിൽ രണ്ടു ഗോൾ വഴങ്ങിയതിന്റെ നടുക്കത്തിൽനിന്ന കോൽക്കത്തയെ കളിയിലേക്കു മടക്കിക്കൊണ്ടുവന്നതും ആരാധകരാണ്. ആവേശവും വീറും ഒട്ടും ചോരാതെ താരങ്ങൾ മൈതാനത്തിന്റെ ഇരുവശങ്ങളിലേക്കും പന്തു പായിച്ചു. ഓരോ നിമിഷവും ഓരോ ഗോൾ പിറക്കുമെന്ന പ്രതീതിയാണ് പിന്നീട് ഉണ്ടായത്. ഈ കാഴ്ചയ്ക്ക് 39–ാം മിനിറ്റിൽ ഇയാൻ ഹ്യൂം ചാരുത നൽകി; കോൽക്കത്തയ്ക്കു സമനില.

ആദ്യപാതി ഇഞ്ചുറി സമയത്തേക്കു നീങ്ങവേ, പെനാൽറ്റിയിലൂടെ ഹ്യൂം കൊൽക്കത്തയെ മുന്നിൽ എത്തിച്ചു. രണ്ടാം പാതിയിൽ സമനില ഗോൾ നേടാൻ മുംബൈ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ, 74–ാം മിനിറ്റിൽ മുംബൈയെ നിരാശരാക്കിക്കൊണ്ട് ഫോർലാന് റെഡ്കാർഡ്. കോൽക്കത്തയുടെ ജൂവൽ രാജയെ ഫൗൾ ചെയ്തതിനാണ് മുംബൈ സ്റ്റാർ സ്ട്രൈക്കർ മാർക്വീ താരം ഡിയേഗോ ഫോർലാനു റെഡ്കാർഡ് ലഭിച്ചത്. എവേ മത്സരത്തിൽ രണ്ടു ഗോൾ നേടാൻ സാധിച്ചതോടെ രണ്ടാംപാദ സെമിയിൽ 1–0നു ജയിച്ചാലും മുംബൈക്ക് ഫൈനലിലെത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.