പൂന: ദേശീയ സ്കൂൾ അത്ലറ്റിക്സ് മൂന്നായി മുറിച്ചോളൂ; പക്ഷേ, കിരീടം മാത്രം വിട്ടുതരില്ലെന്നതു തെളിയിച്ച് ബലേബാഡി ഛത്രപതി ശിവജി സ്റ്റേഡിയത്തിൽ കേരളത്തിന്റെ ആനന്ദനടനം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളം ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് കിരീടത്തിൽ മുത്തമിട്ടു. തുടർച്ചയായി 19 തവണ ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യന്മാരായ കേരളം അങ്ങനെ കന്നി സീനിയർ വിഭാഗം കിരീടവും സ്വന്തമാക്കി. സീനിയർ, ജൂണിയർ, സബ് ജൂണിയർ എന്ന് ദേശീയ സ്കൂൾ മീറ്റിനെ മൂന്നാക്കിയശേഷമുള്ള കേരളത്തിന്റെ ആദ്യ കിരീട ധാരണം. 11 സ്വർണവും 13 വെള്ളിയും ഏഴ് വെങ്കലവും നേടി 114 പോയിന്റോടെയാണ് കേരളം സീനിയർ ചാമ്പ്യന്മാരായത്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും മലയാളിക്കുട്ടികൾ കൈക്കലാക്കി.
200, 800, ക്രോസ്കണ്ട്രി
ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റർ ക്രോസ്കണ്ട്രി വെങ്കലത്തോടെയാണ് അവസാന ദിനം കേരളം മെഡൽക്കൊയ്ത്ത് ആരംഭിച്ചത്. പൂനയിലെ നനുത്ത തണുപ്പിൽ നടന്ന പോരാട്ടത്തിൽ പറളിയുടെ പി.എൻ. അജിത് 16:43.12 സെക്കൻഡിൽ മൂന്നാമതെത്തി. ആണ്‍കുട്ടികളുടെ 200 മീറ്ററിൽ കല്ലടി സ്കൂളിന്റെ വി. മുഹമ്മദ് അജ്മൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിലെത്തിയ ആദ്യ സ്വർണം. 21.98 സെക്കൻഡിലാണ് മുഹമ്മദ് അജ്മൽ 200 മീറ്റർ പൂർത്തിയാക്കിയത്. 22.20 സെക്കൻഡുമായി ലിബിൻ ഷിബു വെങ്കലവും കേരള ക്യാമ്പിലെത്തിച്ചു. 100 മീറ്ററിൽ മുഹമ്മദ് അജ്മൽ വെള്ളി നേടിയിരുന്നു.
എന്നാൽ, പെണ്‍കുട്ടികളുടെ 200 മീറ്ററിൽ കേരളത്തിനു നിരാശയായിരുന്നു ഫലം. വെസ്റ്റ് ബംഗാളിന്റെ രാജശ്രീ പ്രസാദ് 200ലും വിജയിച്ച് സ്പ്രിന്റ് ഡബിൾ തികച്ചു. 100 മീറ്റർ 12.17 സെക്കൻഡിൽ പൂർത്തിയാക്കിയ രാജശ്രീ 24.68 സെക്കൻഡിൽ 200 സ്വർണവും കരസ്ഥമാക്കി. ഉച്ചകഴിഞ്ഞ് ആദ്യം നടന്ന ആണ്‍കുട്ടികളുടെ 800 മീറ്ററിൽ സി.വി. സുഗന്ധകുമാർ 1:56.55 സെക്കൻഡോടെ വെങ്കലം നേടി.
ഹർഡിൽ കടന്ന് കേരളം
പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളം സ്വർണവും വെങ്കലവും കരസ്ഥമാക്കിയപ്പോൾ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വെള്ളി ലഭിച്ചു. കല്ലടി സ്കൂളിന്റെ അനില വേണുവാണ് ഹർഡിൽ ഓടിച്ചാടിക്കടന്ന് സ്വർണമണിഞ്ഞത്. 1:04.00 സെക്കൻഡിലായിരുന്നു അനില ഓടിയെത്തിയത്. 1:05.50 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ട് എസ്. അർഷിത വെങ്കലം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കെ. മുഹമ്മദ് അനസ് 54.35 സെക്കൻഡിൽ വെള്ളി സ്വന്തമാക്കി. 53.12 എന്ന റിക്കാർഡ് സമയം കുറിച്ച മഹാരാഷ്ട്രയുടെ ഹർഷവർധൻ ഭോസ്ലെയ്ക്കാണ് സ്വർണം.
റിലേ തെറ്റാതെ
4-400 മീറ്റർ റിലേയിലെ സാങ്കേതിക പിഴവ് പരിഹരിച്ചായിരുന്നു 4-100 റിലേയിൽ കേരളം ഇറങ്ങിയത്. ബാറ്റണ്‍ ഓടി കൈമാറിയപ്പോൾ കേരളത്തിന്റെ ആണ്‍കുട്ടികൾ സ്വർണമണിഞ്ഞു, പെണ്‍കുട്ടികൾ വെള്ളിയിലും. എം. അഞ്ജന, അബിഗെയ്ൽ ആലോക്യനാഥ്, കെ.എം. നിബ, അഞ്ജലി ജോണ്സണ് എന്നിവരാണ് 48.26 സെക്കൻഡിൽ കേരളത്തിന് വെള്ളി സമ്മാനിച്ചത്. തമിഴ്നാട് മീറ്റ് റിക്കാർഡോടെ സ്വർണം നേടി. കെ.എ. അലൻ, നിബിൻ ബാബു, മുഹമ്മദ് അജ്മൽ, ഓംകാർനാഥ് എന്നിവരുടെ ടീം റിലേയുടെ മുഴുവൻആവേശംപകർന്നാണ് സ്വർണത്തിലേക്ക് ഓടിയെത്തിയത്. അവസാന ലാപ്പ് ഓടിയ ഓംകാർനാഥ് പിന്നിൽനിന്ന് ഓടിക്കയറി ഫിനിഷ് ചെയ്താണ് സ്വർണം കൈപ്പിടിയിൽ ഒതുക്കിയത്.
ഡബിൾ റിക്കാർഡ്, മികച്ച താരം; അബിത പടിയിറങ്ങുന്നു
പെണ്‍കുട്ടികളുടെ 400 മീറ്ററിൽ റിക്കാർഡോടെ സ്വർണം നേടിയ അബിത മേരി മാനുവൽ 800 മീറ്ററിലും റിക്കാർഡ് കുറിച്ചു. അബിത കഴിഞ്ഞ വർഷം കുറിച്ച 2:08.69 സെക്കൻഡ് ഇത്തവണ 2:08.53 ആക്കി തിരുത്തിയാണ് ഇന്നലെ 800 മീറ്റർ പൂർത്തിയാക്കിയത്. എതിരാളികളെ 25 മീറ്ററിലധികം പിന്നിലാക്കിയായിരുന്നു അബിതയുടെ ഫിനിഷിംഗ്. ഉഷയുടെ പ്രിയശിഷ്യയായ അബിത കോഴിക്കോട് പൂവബായി എഎംഎച്ച്എസ് പ്ലസ് ടു വിദ്യാർഥിനിയാണ്. ഇത് അവസാന സ്കൂൾ മീറ്റ്. അഞ്ച് സ്വർണവു ഒരു വെള്ളിയും ഇതുവരെ സ്കൂൾ മീറ്റുകളിൽനിന്ന് സ്വന്തമാക്കി. ഇത്തവണ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും അബിത തന്നെ.
400 മീറ്ററിലെ പ്രകടനമാണ് അബിതയെ മികച്ച താരമായി തെരഞ്ഞെടുക്കാൻ ഇടയാക്കിയത്. ലോംഗ്ജംപിൽ റിക്കാർഡോടെ സ്വർണം നേടിയ കേന്ദ്രീയ വിദ്യാലയുടെ മലയാളിക്കുട്ടി എം. ശ്രീശങ്കറാണ് ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മികച്ച താരം.
ആതിഥേയരുടെ കള്ളക്കളി
മീറ്റിൽ രണ്ടാം സ്ഥാനം ആതിഥേയരായ മഹാരാഷ്ട്ര പോയിന്റ് തിരിമറിയിലൂടെ സ്വന്തമാക്കി. പോയിന്റ് അല്ല മീറ്റിലെ ആദ്യ സ്ഥാനക്കാരെ നിശ്ചയിക്കുന്നതെന്നത്, നേടിയ മെഡലുകളാണെന്നും സംഘാടകർ വാദിച്ചു. ""പരിപാടിയിൽ മാറ്റംവരുത്താൻ കമ്മിറ്റി ക്ക് അധികാരമുണ്ട്”എന്നു പറയുന്നതുപോലായി കാര്യങ്ങൾ. അതോടെ 60 പോയിന്റ് നേടിയ തമിഴ്നാട് മെഡൽനിലയിൽ മൂന്നാമതായി. 45 പോയിന്റുള്ള മഹാരാഷ്ട്ര രണ്ടാമതും. മഹാരാഷ്ട്ര യ്ക്ക് അഞ്ച് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവുമാണ്. തമിഴ്നാടിന് നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്. അതിൽ മൂന്ന് റിലേ സ്വർണവും ഒരു റിലേയിലെ വെള്ളിയും ഉൾപ്പെടും. റിലേയിൽ സ്വർണം നേടുന്ന ടീമിന് 10ഉം വെള്ളിക്ക് ആറും വെങ്കലത്തിന് രണ്ടും പോയിന്റാണ്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്ജിഎഫ്ഐ) നിയമപ്രകാരം ടീം നേടുന്ന പോയിന്റ് അടിസ്ഥാനമാക്കിയാണ് ആദ്യ സ്ഥാനക്കാരെ നിശ്ചയിക്കുന്നത്.
പത്ത് റിക്കാർഡ്, മൂന്ന് കേരളത്തിന്
മീറ്റിൽ പിറന്ന പത്ത് റിക്കാർഡുകളിൽ മൂന്നെണ്ണം കേരളത്തിന്റെ കുട്ടികളുടെ പേരിലാണ്. കേന്ദ്രീയ വിദ്യാലയത്തിനുവേണ്ടി ഇറങ്ങി ലോംഗ്ജംപിൽ റിക്കാർഡ് ഇട്ട ശ്രീശങ്കറും മലയാളി താരം തന്നെ. അങ്ങനെ നോക്കുമ്പോൾ പത്തിൽ നാലിലും കേരള ടച്ച്. അബിത മേരി മാനുവൽ (400, 800 മീറ്ററുകളിൽ), എസ്. അശ്വിൻ (പോൾവോൾട്ട്) എന്നിവരാണ് കേരളത്തിന്റെ റിക്കാർഡ് കുട്ടികൾ.
ആഘോഷ ബിരിയാണി, ഇന്നു മടക്കം
മൂന്നാംദിനംതന്ന കിരീടം ഉറപ്പിച്ച കേരള ടീം ഇന്നലെ ഉച്ചയോടെ ആഘോഷം തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ചോറിനൊപ്പം പാൽപായസം വിളമ്പി. രാത്രിയിലേക്ക് ചിക്കൻ ബിരിയാണിക്കുള്ള സാധനങ്ങൾ വാങ്ങി. നോട്ട് പ്രതിസന്ധി തുടരുമ്പോൾ സാധനങ്ങൾ വാങ്ങാൻ പാൻകാർഡ് കൊടുക്കേണ്ടിവന്നെന്ന് ടീം മാനേജർ ജിജി ജോണ്‍ പറഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാരായണനാണ് കുട്ടികൾക്ക് സ്പെഷൽ ബിരിയാണി തയാറിക്കിയത്.
ടീം ഇന്ന് വൈകുന്നേരം 6.45നു പുറപ്പെടുന്ന പൂർണ എക്സ്പ്രസിൽ മടങ്ങും. ബലേവാഡി മലയാളി അസോസിയേഷൻ നല്കുന്ന സ്വീകരണത്തിനുശേഷമാണ് ടീം മടങ്ങുക. കിരീടം നേടിയ ടീമിനെ ഇന്നലെ അസോസിയേഷൻ അംഗങ്ങൾ അനുമോദിച്ചിരുന്നു.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.