പൂന: ടെസ്റ്റിലെ കോഹ്ലി മാജിക് ഏകദിനത്തിലും ആവര്‍ത്തിക്കപ്പെടുമോ? ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള യാത്രയ്ക്ക് ഇന്നു തുടക്കമാകും. ഒട്ടേറെ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് പൂനയില്‍ നടക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിടിച്ചുലച്ച സുപ്രീംകോടതി വിധിയും നായകസ്ഥാനത്തു നിന്നും ധോണിയുടെ അപ്രതീക്ഷിത വിരമിക്കലും, പരമ്പര നടക്കുമോയെന്നുള്ള ആശങ്കകളും എല്ലാം മറന്ന് കോഹ്ലിയുടെ കീഴില്‍ ഒരു ശുഭാരംഭമാണ് ഇന്ത്യ കൊതിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വി മറക്കാന്‍ ഇംഗ്ലണ്ടിനെ വിജയം കൊണ്ടു മാത്രമേ സാധിക്കൂ. ടെസ്റ്റ് പരമ്പരയില്‍ 4-0ത്തിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ചാമ്പ്യന്‍സ് ട്രോഫി എന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ടു കൂടിയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പാഡ് കെട്ടുന്നത്. ഈ പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ മാത്രമാണ് ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നത്.
നിലവില്‍ ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും. 2015ല്‍ ട്വന്റി- 20 ലോകകപ്പ് നേടിയ സംഘമാണ് ഇന്ത്യ. ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തള്ളിക്കളയാനാവില്ല. ഇരു ടീമിന്റെയും ശക്തി ബാറ്റിംഗാണ്.
അതിവേഗം സ്കോർ ചെയ്യുന്ന രീതിയാണ് ഇംഗ്ലണ്ടിന്റേതെങ്കില് രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യ പ്രായോഗികമായി കളിക്കുന്ന സംഘമാണ്. എന്തായാലും റണ്‍സ് ഏറെ പിറക്കുമെന്ന കാര്യത്തില്‍ ഉറപ്പായതിനാല്‍ ഇരു ടീമിന്റെയും ബൗളര്‍മാര്‍ക്ക് യഥാര്‍ഥ പരീക്ഷണമാകും ഏകദിന പരമ്പര.
||ധോണി, കോഹ്ലി||
മുന്‍ നായകനിലും പുതുനായകനിലും ഒരേപോലെ ശ്രദ്ധ ലഭിക്കുന്ന മത്സരം കൂടിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി വിലയിരുത്തപ്പെടുമ്പോള്‍ ക്യാപ്റ്റന്‍സി ലഭിക്കും മുമ്പുള്ള ധോണി സ്റ്റൈല്‍ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ധോണി നാലാം നമ്പറിലിറങ്ങാനാണ് സാധ്യത കൂടുതല്‍. കോഹ്ലിയുടെ ടീമില്‍ ഓപ്പണര്‍ സ്ഥാനം അജിങ്ക്യ രഹാനയ്ക്കോ കെ.എല്‍.രാഹുലിനോ, യുവിയുടെ സ്ഥാനമേത്, അശ്വിനെ ഉപയോഗിക്കുന്ന രീതി എങ്ങനെ എന്നിങ്ങനെ നിരവധി സംശയങ്ങള്‍ക്കുള്ള ഉത്തരവും പൂന മത്സരം നല്‍കും.
മറുവശത്ത് ഫോം നഷ്ടമായ ഒരു നായകന്റെ എല്ലാ സമ്മര്‍ദങ്ങളോടും കൂടിയാണ് ഇയോൻ മോര്ഗന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മോര്‍ഗന്റെ അവസാന സെഞ്ചുറി പിറന്നത്. അതു കൊണ്ടു ഇന്ത്യന്‍ പരമ്പര മോര്‍ഗനെ സംബന്ധിച്ചടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.
||പിച്ച് റിപ്പോര്‍ട്ട്||
ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചാണ് പൂനയിലേത്. ആദ്യ ബാറ്റ് ചെയ്യുന്ന ടീം ഉറപ്പായും 300ന് മുകളില്‍ സ്കോര്‍ ചെയ്യാനാണ് സാധ്യത.
പകല്‍- രാത്രി മത്സരമായതിനാല്‍ രാത്രിയിലെ മഞ്ഞുവീഴ്ച കളിയുടെ ഫലത്തെ ബാധിക്കും.
||ചില കണക്കുകള്‍||
അവസാനമായി ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുന്നത് 1984ലാണ്. അതിനു ശേഷമുള്ള എട്ടു പരമ്പരകളിലും ഇംഗ്ലണ്ട് ഇന്ത്യയോടു പരാജയമേറ്റുവാങ്ങി. പൂന സ്റ്റേഡിയത്തിലെ രണ്ടാമത്തെ ഏകദിന മത്സരമാണിത്. ആദ്യത്തേതില്‍ ഓസ്ട്രേലിയ 304 റണ്‍സ് ആദ്യ ബാറ്റ് ചെയ്ത് നേടുകയും ഇന്ത്യയെ പ്രതിരോധിക്കുകയും ചെയ്തിരുന്നു.
||ടീം ഇങ്ങനെ||
ന്യൂസിലന്ഡിനെതിരേ പരമ്പര നേടിയതില്‍ നിന്നും തികച്ചും വ്യത്യസ്ത ടീമായിരിക്കും ഇന്ത്യയുടേത്. ശിഖര്‍ ധവാന് തിരിച്ചുവന്നതോടെ രഹാനയാണോ രാഹുലാണോ ഓപ്പണിംഗില്‍ ഇറങ്ങുക എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ആശയക്കുഴപ്പമുണ്ട്. അശ്വിന് വന്നതോടെ അമിത് മിശ്ര പുറത്തിരിക്കും. യുവരാജ് മടങ്ങി വന്നതോടെ മനീഷ് പാണ്ഡെയുടെ സാധ്യതകള്‍ക്കും മങ്ങലേറ്റു. സന്നാഹ മത്സരത്തിലെ പ്പോലെ ഇംഗ്ലണ്ട് ആറു ബാറ്റ്സ്മാന്മാരെ കളിപ്പിക്കാനാണ് സാധ്യത.
സാധ്യത ടീം ഇന്ത്യ: ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ/ കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), എം.എസ്. ധോണി, യുവ്രാജ് സിംഗ്, കേദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, അലക്സ് ഹെയ്്ൽസ്, ജോ റൂട്ട്, ജോസ് ബട്ലര്, ഇയോണ്‍ മോര്ഗന്(ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്/ ലിയാം ഡോസണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.