പൂന: ഓസീസ് പേടിച്ചതുപോലെ തന്നെ സംഭവിച്ചു. പക്ഷേ, സ്പിന്നിനെ പേടിച്ചിറങ്ങിയ കങ്കാരുക്കളെ തകര്‍ത്തത് ഉമേഷ് യാദവിന്റെ പേസ് ആക്രമണമായിരുന്നു എന്നു മാത്രം. ഒപ്പം രവിചന്ദന്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിന്നും കൂടിയായതോടെ ഇന്ത്യക്കെതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എന്ന നിലയിലാണ്. അവസാന വിക്കറ്റില്‍ ജോഷ് ഹെയ്സല്‍വുഡിനെ കൂട്ടുപിടിച്ചു മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ പോരാട്ടം കൂടിയില്ലായിരുന്നെങ്കില്‍ ആദ്യദിനത്തില്‍ തന്നെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചേനേ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുമ്പോള്‍ ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്തിന്റെ മനസില്‍ ഒരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. പരമാവധി പിടിച്ചുനിൽക്കുക. നായകന്റെ തീരുമാനത്തെ സാധൂകരിക്കുന്ന മികച്ച പ്രകടനവുമായി ഇന്ത്യയെ വരുതിയിലാക്കാന്‍ ആദ്യഓവറുകളില്‍ ഓപ്പണർമാരായ ഡേവിഡ് വാര്‍ണര്‍ക്കും മാറ്റ് റെന്‍ഷോയ്ക്കും സാധിച്ചു. പന്തിനെ ആക്രമിക്കാതെ വിക്കറ്റ് സംരക്ഷിച്ചു കളിച്ച ഇരുവരും 27-ാം ഓവര്‍വരെ പിടിച്ചുനിന്നു. ജയന്ത് യാദവിന്റെ മനോഹരമായ ഒരു പന്തില്‍ 20 റണ്‍സില്‍ നില്‍ക്കേ വാര്‍ണറുടെ വിക്കറ്റ് തെറിച്ചെങ്കിലും നോ ബോള്‍ ഭാഗ്യം ഓസീസിനെ തുണച്ചു. കളിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ സൂചനകള്‍ സന്ദര്‍ശകര്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോഴാണ് ഉമേഷ് യാദവ് ഓസീസിനെ ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. 38 റണ്‍സെടുത്ത വാര്‍ണറുടെ വിക്കറ്റ് ഉമേഷ് പിഴുതു. ഒരു പന്തുകൂടി കഴിഞ്ഞതോടെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത റെന്‍ഷോ റിട്ടയേര്‍ഡ് ഹര്‍ട്ടായും കളം വിട്ടു.
അടുത്ത ഊഴം ഷോണ്‍ മാര്ഷിന്റേതായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ സെഞ്ചുറികള്‍ നേടിയ ചരിത്രമുള്ള ജെഫ് മാര്‍ഷിന്റെ മകനു പക്ഷേ ആ ഭാഗ്യം സ്വന്തമാക്കാനായില്ല. നായകന് സ്മിത്തിനൊപ്പം ഏറെ നേരം ക്രീസില്‍ ചെലവഴിച്ചെങ്കിലും 55 പന്തില്‍ 16 റണ്‍സ് മാത്രമെടുത്തു ഷോണ്‍, ജയന്ത് യാദവിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. പിന്നീടെത്തിയ പീറ്റര്‍ ഹാന്ഡസ്കോംബിനെയും കാത്തിരുന്നത് അതേ വിധിയായിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ ഒളിഞ്ഞിരിക്കുന്ന കെണികള്‍ തിരിച്ചറിയാതെ പോയ ഹാന്‍സ്കോംബിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി.
സഹതാരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്താകുന്നുത് നോക്കിനിന്ന നായകന് സ്മിത്ത് ഒരറ്റത്തു ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും കോഹ്ലി ഫീല്‍ഡില്‍ നടപ്പാക്കിയ തന്ത്രത്തില്‍ സ്മിത്തും വീണു. ബൗണ്ടറികളും റണ്‍സും നേടാനാകാതെ വിഷമിച്ച സ്മിത്ത് അവസാനം കൂറ്റനടികള്‍ക്കു ശ്രമിച്ചതാണ് വിനയായത്. അശ്വിനെ മിഡ് ഓണിനു മുകളിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമം അവസാനിച്ചത് കോഹ്ലിയുടെ കൈകളില്‍. നായകനും പുറത്തായതോടെ പരിക്കേറ്റു മടങ്ങിയ റെന്‍ഷോ കളത്തില്‍ തിരിച്ചുവന്നു. ഇന്ത്യയില്‍ ആദ്യമായി കളിക്കാനെത്തിയ ഒരു ഇരുപതുകാരന്റെ പതര്ച്ചകളൊന്നുമില്ലാതെയായിരുന്നു ഉസ്മാന് ഖവാജയ്ക്കു പകരക്കാരനായി ടീമിലെത്തിയ റെന്‍ഷോയുടെ പ്രകടനം. എന്നാല്‍, റെന്‍ഷോയ്ക്കു പിന്തുണ കൊടുക്കാന്‍ ഒരു താരം പോലും ഓസീസ് നിരയിലുണ്ടായിരുന്നില്ല.
സഹോദരന് ഷോണ്‍ മാര്ഷിനേ പോലെ മിച്ചല്‍ മാര്‍ഷും ഇന്ത്യക്കു അധികം തലവേദന നല്‍കാതെ കളം വിട്ടു. പിന്നീടായിരുന്നു ഉമേഷ് യാദവ് ഷോ അരങ്ങേറിയത്. അതിന്റെ ആദ്യ ഇര ഓസീസ് വിക്കറ്റ്കീപ്പര്‍ മാത്യൂ വേഡായിരുന്നു. എട്ടു റണ്‍സെടുത്ത വേഡിനെ ഉമേഷ് യാദവ് എല്‍ബിഡബ്ല്യൂവില്‍ കുടുക്കി. അശ്വിന്റെ പന്തില്‍ അര്‍ധസെഞ്ചുറികുറിച്ച റെന്‍ഷോയും മടങ്ങിയതോടെ ഓസീസ് ഇന്നിംഗ്സ് അതിവേഗം അവസാനിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടി. സ്റ്റീവ് ഒക്കീഫിനെയും നഥാന്‍ ലയോണിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ഉമേഷ് യാദവ് ഓസീസിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്.
വൃദ്ധിമാന്‍ സാഹയുടെ ഉജ്വല ക്യാച്ചിലാണ് ഒക്കീഫ് പുറത്തായതെങ്കില്‍ ലയോൺ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഓസീസ് ഇന്നിംഗ്സിനു അവസാനമായെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബാറ്റിംഗ് കരുത്ത് ഇന്ത്യയെ ഞെട്ടിച്ചത്. അശ്വിനെ സിക്സറിനു പറത്തി ടോപ് ഗിയറിലായ സ്റ്റാര്‍ക്ക് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 58 പന്തില്‍ 57 റണ്‍സെടുത്തു പുറത്താകാതെ നില്‍ക്കുകയാണ്.
31 പന്തില്‍ ഒരു റണ്‍സുമായി ഹെയ്സല്‍വുഡാണ് സ്റ്റാര്‍ക്കിനു കൂട്ടാളി. ഇന്ത്യക്കു വേണ്ടി 12 ഓവറില്‍ 32 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഉമേഷ് യാദവ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. അശ്വിനും ജഡേജയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ജയന്ത് യാദവ് ഒരു വിക്കറ്റ് പേരില്‍ കുറിച്ചു.
സ്കോര്‍ ബോര്‍ഡ്
ഓസ്ട്രേലിയ ബാറ്റിംഗ്
റെന്‍ഷോ സി വിജയ് ബി അശ്വിന് 68, വാര്‍ണര്‍ ബി ഉമേഷ് 38, സ്മിത്ത് സി കോഹ്ലി ബി അശ്വിന് 27, ഷോണ്‍ മാര്‍ഷ് സി കോഹ്ലി ബി ജയന്ത് 16, ഹാന്‍ഡ്സ്കോംബ് എല്‍ബിഡബ്ല്യൂ ബി ജഡേജ 22, മിച്ചല്‍ മാര്‍ഷ് എല്‍ബിഡബ്ല്യൂ ബി ജഡേജ 4, വേഡ് എല്‍ബിഡബ്ല്യൂ ബി ഉമേഷ് 8, സ്റ്റാര്‍ക്ക് നോട്ടൗട്ട് 57, ഒക്കീഫ് സി സാഹ ബി ഉമേഷ് 0, ലയോണ്‍ എല്‍ബിഡബ്ല്യൂ ബി ഉമേഷ് 0, ഹെയ്സല്‍വുഡ് നോട്ടൗട്ട് 1. എക്സ്ട്രാസ് 15.
ആകെ 94 ഓവറില്‍ ഒമ്പത് വിക്കറ്റിന് 256
ഇന്ത്യ ബൗളിംഗ്
ഇഷാന്ത് ശര്‍മ 11-0-27-0, അശ്വിന് 34-10-59-2, ജയന്ത് 13-1-58-1, ജഡേജ 24-4-74-2, ഉമേഷ് 12-3-32-4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.