പനാജി: കേരള താരങ്ങളുടെ സന്തോഷം സന്തോഷ് ട്രോഫി സെമിഫൈനലില്‍ പരാജയപ്പെട്ടതോടെ അവസാനിച്ചു. ഇനി ഈ യുവ സംഘത്തിനു മുന്നിലുള്ളത് കരിയറിലെ അനിശ്ചിതത്വമാണ്. സെമിയില്‍ പരാജയപ്പെട്ട ടീമിനെ കുറ്റപ്പെടുത്തുന്നവര്‍ അറിയണം, ഈ ടീം ഇവിടം വരെ വന്നത് എങ്ങനെയെന്ന്. ക്രിക്കറ്റിലും ഐഎസ്എലിലും പണവും പ്രൗഢിയും ഒഴുക്കി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സന്തോഷ് ട്രോഫി സെമി ഫൈനല്‍ വരെയെത്തിയ കേരള ടീം അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുത്തതിന് ഒരു നയാ പൈസ പോലും അധികാരികള്‍ നല്‍കിയിട്ടില്ല. താമസവും യാത്രയും മാത്രമാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. സന്തോഷ് ട്രോഫിയില്‍ ആദ്യ നാലില്‍ എത്തിയ കേരളത്തിന്റെ 10 താരങ്ങളും ജോലി ഒന്നുമില്ലാത്തവരും. ഫൈനലില്‍ എത്തിയിരുന്നെങ്കില്‍ അധികാരികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ദുരിതം എങ്കിലും വിവരിക്കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. സെമിയില്‍ പുറത്തായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
ഇന്നലെ ഗോവയില്‍ നിന്നും കേരളത്തിലേക്കു മടങ്ങിയ ടീം അംഗങ്ങള്‍ക്ക് മനസില്‍ സൂക്ഷിക്കാനുള്ളത് തങ്ങളുടെ പോരാട്ടത്തിന്റെ സ്വപ്നങ്ങള്‍ മാത്രം. ടീമില്‍ പോരാട്ടത്തിനിറങ്ങിയ താരങ്ങളില്‍ പലരും നാളെ ഉപജീവനത്തിനായി കൂലിപ്പണി പോലും തേടി ഇറങ്ങേണ്ട സ്ഥിതിയും.
മികച്ച പ്രകടനം നടത്തിയാല്‍ സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടാമെന്ന സ്വപ്നവും അവസാനിക്കുന്നു. ഏറ്റവുമധികം ഫുട്ബോള്‍ താരങ്ങളെ ജോലിയില്‍ എടുക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയുമായി ലയനം നടക്കുന്നതിന്റെ ഭാഗമായി എസ്ബിടി ഫുട്ബോൾ ടീമിന്റെ കാര്യവും അനിശ്ചിതത്വമായി. ഇനി ഒരു മത്സരത്തിലും എസ്ബിടി യുടെ പേരില്‍ മത്സരത്തിനിറങ്ങേണ്ടെന്ന നിര്‍ദ്ദേശം ഇതിനോടകം ഇവര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ടീം ക്യാപ്റ്റന്‍ പി. ഉസ്മാന് ഉള്‍പ്പെടെയുള്ള എട്ടു പേർ എസ്ബിടി താരങ്ങളാണ്.
നിലവില്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ എസ്ബിഐക്ക് ഫുട്ബോള്‍ ടീം ഉള്ളതിനാല്‍ തിരുവനന്തപുരത്തെ ടീമിനെ നിലനിർത്തുന്ന കാര്യത്തിൽ എന്താവും തീരുമാനമെന്നു കാത്തിരിക്കുകയാണ് കായിക പ്രേമികള്‍.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പോരാട്ടത്തിനിറങ്ങിയവര്ക്ക് അധികാരികള്‍ നല്‍കിയത് ഭക്ഷണവും താമസവും മാത്രമാകുമ്പോള്‍ സംസ്ഥാനത്തെ ഫുട്ബോള്‍ വളര്‍ച്ചയ്ക്കായി അധികാരികള്‍ എന്താണ് ചെയ്യുന്നതെന്നു ഊഹിക്കാമല്ലോ?.
ടീം അംഗങ്ങളായ നൗഷാദ്, നജീഷ്, അജ്മല്‍, വി.ജി ശ്രീരാഗ്, എല്‍ദോസ് ജോര്‍ജ്, സഹല്‍, നിഷാന്‍, ജിഷ്ണു ബാലകൃഷ്ണനന്‍, അസ്ഹറുദ്ദീന്, മുഹമ്മദ് പാറേക്കോട്ടില്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല.
സെമിയിലെ വില്ലന്‍ പ്രതിരോധം
പ്രതിരോധത്തില്‍ പിഴവു സംഭവിച്ചതുമൂലമാണ് സെമിയില്‍ കേരളം പരാജയം രുചിച്ചത്. തുടര്‍ച്ചയായി പതറുന്ന കേരള പ്രതിരോധത്തിനെതിരേ ഗോവ തുടര്‍ച്ചയായി ആക്രമണം അഴിച്ചു വിട്ടു.
ഗോവന്‍ കോച്ച് മത്യാസ് കോസ്റ്റ മിസോറാം കേരളവുമായി നടന്ന മത്സരങ്ങള്‍ നിരീക്ഷിച്ചാണ് തന്ത്രങ്ങള്‍ മെനഞ്ഞത്. കേരളത്തിന്റെ മുന്നേറ്റത്തിന്റെ തുറുപ്പുചീട്ട് ജോബി ജെസ്റ്റിനെ പൂട്ടിക്കെട്ടി. പന്തു ജോബിയുടെ കാലുകളില്‍ കിട്ടാതിരിക്കാന്‍ രണ്ടു പേരാണ് ജോബിക്കു പിന്നാലെ കൂടിയത്. ഗോവയുടെ ലിസ്റ്റണ്‍ കൊളാക്കോയുടെ നീക്കങ്ങള്‍ തടുക്കുന്നതില്‍ കേരളത്തിനു പിഴയ്ക്കുക കൂടി ചെയ്തതോടെ മത്സരം ഗോവയുടെ വരുതിയിലുമായി.
ഒന്നാം പകുതിയില്‍ രണ്ടു ഗോളിന് പിന്നിലായിട്ടും തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ കേരളം തയാറാകാത്തതും വിനയായി. ക്യാപ്റ്റന്‍ ഉസ്മാനെ രണ്ടാം പകുതിയില്‍ ഇറക്കി മത്സരത്തിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. 59-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി നല്‍കിയിട്ടും ഗോവയുടെ ഇടയ്ക്കിടയുള്ള മുന്നേറ്റം തടുക്കാന്‍ കേരള പ്രതിരോധത്തിന് കഴിയാതെ വന്നു. 80 മിനിറ്റ് കഴിഞ്ഞിട്ടും മുന്നേറ്റ നിരയില്‍ കേരളം ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ തയാറാകാത്തത് തിരിച്ചടിയായി.
നാലു താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക്
പനാജി: നാലു കേരള താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പിലേക്കുള്ളവരുടെ ലിസ്റ്റില്‍ ഇടംപിടിച്ചു. ജൂലൈയില്‍ ആരംഭിക്കുന്ന ദേശീയ ക്യാമ്പിലേക്കുള്ളവരെ കണ്ടെത്തുന്നതിനായി സതീവന്‍ ബാലന്, ദീപാങ്കര്‍ ചൗധരി എന്നിവരടങ്ങിയ സെലക്ടര്‍മാരാണ് സെമി വരെയുള്ള പ്രകടനം വീക്ഷിച്ച് ലിസ്റ്റ് തയാറാക്കുന്നത്. ജോബി ജസ്റ്റിന്, സീസണ്, അസ്ഹറുദീന്, മുഹമ്മദ് പാറക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്, എസ്. ലിജോ തുടങ്ങിയവരുടെ പേരുകള്‍ ഉണ്ടെന്നാണ് സൂചന ഇവരില്‍ രണ്ടു സീനിയര്‍ താരങ്ങളും 21 വയസില്‍ താഴെയുള്ള രണ്ടു താരങ്ങളുമാകും ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
ഗോവ-ബംഗാള്‍ ഫൈനല്‍ നാളെ
പനാജി: സന്തോഷ് ട്രോഫി ഫൈനല്‍ നാളെ നടക്കും. പനാജി ബാംബോലിയം ജിഎംസി സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനു നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെ നേരിടും. കേരളത്തെ തോല്പിച്ചാണ് ഗോവ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മിസോറാമിനെ മറികടന്ന് ബംഗാള്‍ ഫൈനലിലെത്തി.
തോമസ് വര്‍ഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.