കോട്ടയം: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി മിന്നും പ്രകടനം കാഴ്ചവച്ച കേരളത്തിന്റെ പി.യു. ചിത്രയെ ഉള്‍പ്പെടുത്താതെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 14 ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ 14 പുരുഷന്മാരും 10 വനിതകളുമുണ്ട്. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന 10000 മീറ്ററില്‍ ജി. ലക്ഷ്മണിന്റെ പോരാട്ടത്തോടെയാണ് ഇന്ത്യ തുടങ്ങുന്നത്.
മലയാളികളായ മുഹമ്മദ് അനസ് (400 മീറ്റര്‍, 4-400 മീറ്റര്‍ റിലേ), കെ.ടി. ഇര്ഫാന് (20 കിലോ മീറ്റര്‍ നടത്തം), അമോജ് ജേക്കബ്, സച്ചിന് റോബി, കുഞ്ഞുമുഹമ്മദ് (4-400 റിലേ), ജിസ്ന മാത്യു, അനില്‍ഡ തോമസ്, അനു രാഘവന് (4-400 മീറ്റര്‍ റിലേ) എന്നിവരാണ് ടീമിലുള്ള മലയാളികള്‍. ജി ലക്ഷ്മണ്, (5000, 10000) സിദ്ധാന്ത് തിങ്കലായ (110 മീറ്റര്‍ ഹര്‍ഡില്‍സ്), നീരജ് ചോപ്ര, അനു റാണി (ജാവലിന്‍ ത്രോ), നിര്‍മല ഷിയാറോണ്(400, 4-400 റിലേ) എന്നിവരാണ് ടീമിലുള്ള പ്രമുഖര്‍. അതേസമയം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് കൗര്‍ ടീമിലില്ല. ഉത്തേജകം ഉപയോഗിച്ച മന്‍പ്രീത് പിടിക്കപ്പെട്ടിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയവര്‍ക്ക് നേരിട്ട് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത ലഭിക്കും. എന്നിട്ടും ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താത്ത നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അജയ് കുമാര്‍ സരോജിനെയും ടീമില്‍ ഉള്‍പ്പെടുത്തിട്ടില്ല.
13 അംഗ സപ്പോര്‍ട്ടിംഗ് സ്റ്റാഫും ടീമിനൊപ്പമുണ്ട്. മലയാളികളായ ടോണി ഡാനിയേലും (ടീം മാനേജർ), രാധാകൃഷ്ണൻ നായരും (ഡെപ്യൂട്ടി ചീഫ് കോച്ച്) എന്നിവരും ടീമിനെ അനുഗമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.