കോട്ടയം: ഇല്ലായ്മകളുടെ നടുവില്‍നിന്ന് സ്വപ്രയത്നം കൊണ്ട് മികവിന്റെ ഔന്നത്യത്തിലേക്ക് ഓടിക്കയറിയ മലയാളികളുടെ പ്രിയതാരം പി.യു. ചിത്രയുടെ ലോകചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ പൊലിഞ്ഞു. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ലണ്ടന്‍ ലോകചാമ്പ്യന്ഷിപ്പിലേക്കു യോഗ്യത നേടിയ പാലക്കാട് മുണ്ടൂര്‍ സ്വദേശി ചിത്രയെ ടീമിലെടുക്കണമെന്ന് കേരളത്തിലെ കായിക, രാഷ്്ട്രീയ രംഗം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അനുകൂലമായ തീരുമാനം അത്്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. തീരുമാനിച്ച പട്ടിക അന്തിമമാണെന്നാണ് അവരുടെ നിലപാട്. ഇന്നലെ അര്‍ധരാത്രിയോടെ ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള താരങ്ങളുടെ എന്‍ട്രി സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. തീരുമാനത്തിനെതിരേ ചിത്രയുടെ പരിശീലകന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും നീതിപീഠം കനിഞ്ഞാലും രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന് വഴങ്ങുമോയെന്നത് സംശയം.
24 അംഗ ടീമിനെ തീരുമാനിച്ച പട്ടികയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മൂന്നു പേരില്ല. ചിത്രയ്ക്കൊപ്പം സുധാ സിംഗും അജയ്കുമാര്‍ സരോജും. അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ യോഗ്യതാ മാര്‍ക്ക് കണ്ടെത്തിയവർക്കും അതാതു മേഖലകളിലെ ചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്ണവിജയികള്ക്കുമാണ് ലോക മീറ്റില്‍ മത്സരിക്കാനുള്ള അവസരമുള്ളത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു 1500 മീറ്ററില്‍ പി.യു. ചിത്ര സ്വര്‍ണം നേടിയത്.
ചൈനയുടേതടക്കമുള്ള അത്ലറ്റുകളെ വള്ളപ്പാട്് പിന്നിലാക്കിയാണ് ചിത്ര കുതിച്ചത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് സ്വാഭാവിക യോഗ്യതയായി. എന്നാല്‍, ടീം പ്രഖ്യാപനത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ത്തതും 11-ാം മണിക്കൂറിലായിരുന്നു എന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതാണ്.
എന്താണ് സംഭവിച്ചത്?
ഇരുപതിന് തയാറാക്കിയ ടീം പട്ടിക പുറത്ത് വിട്ടത് 23 ന് രാത്രി എട്ടിനായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും താമസിച്ചതെന്ന ചോദ്യത്തിന് ഫെഡറേഷന് ഉത്തരം നല്‍കണം. വിവാദം ഉയര്‍ന്നാല്‍ 48 മണിക്കൂറില്‍ ഒന്നും സംഭവിക്കില്ലെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനെ നയിക്കുന്നവര്‍ക്ക് നന്നായി അറിയാം. മൂന്ന് ദിവസം പട്ടിക പുറത്തു വിടാതെ ഫെഡറേഷന് പൂഴ്ത്തിവച്ചതില്‍ ദുരൂഹതയുണ്ട്. ഒഴിവാക്കപ്പെട്ടവര്‍ക്ക് ഒരു വിധത്തിലും പങ്കെടുക്കാനുള്ള അവസരം നിലനില്ക്കരുതെന്ന് ആലോചിച്ചുറപ്പിച്ചാണ് എഎഫ്ഐ നീങ്ങിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നവരെല്ലാം ലോക മീറ്റില്‍ പങ്കെടുക്കുമെന്ന് എഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. മറ്റ് മാനദണ്ഡങ്ങളൊന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.
ഗുര്‍ഭജന്‍ സിംഗ് രണ്‍ധാവ ചെയര്‍മാനായ സെലക്്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്‍ സുമരിവാല, അഞ്ജു ബോബി ജോര്‍ജ്, രാധാകൃഷ്ണന് നായര്‍, ഉദയപ്രഭു, പ്രവീണ്‍ ജോളി, പരംജിത് സിംഗ് തുടങ്ങിയവരും കമ്മിറ്റിയില്‍ മെംബര്‍മാരാണ്. എന്നാല്‍, അഞ്ജു ബോബി ജോര്‍ജ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഒബ്സര്‍വറായ ഒളിമ്പ്യന്‍ പി.ടി. ഉഷ യോഗസ്ഥലത്തെത്തിയിരുന്നു.
ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന് നായര്‍, ടീം മാനേജര്‍ ടോണി ഡാനിയേല്‍, പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരാണ് ടീമിനൊപ്പം ലണ്ടനു പോകുന്ന മലയാളികള്‍.
ഈ നാലു മലയാളികളും ഫെഡറേഷന്റെ തീരുമാനത്തില്‍ തിരുത്തലുകള്‍ നിര്‍ദേശിക്കാൻ അധികാരമുള്ളവരാണ്. അവര്‍ മിണ്ടാതിരുന്നു എന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. 24 അംഗ ടീമില്‍ എന്തിനാണ് 13 ഒഫീഷ്യല്‍സ് എന്ന ചോദ്യവും അവശേഷിക്കുന്നു.
ചിത്രയടക്കം മൂന്നു പേരെ ഉള്‍പ്പെടുത്താത്തതില്‍ ഫെഡറേഷന് പറയുന്ന പ്രധാന ന്യായങ്ങള്‍ ഇവയാണ്
ചിത്ര ലോകറാങ്കിഗില് 200-ാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ മെഡല്‍ സാധ്യതയില്ല.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നേരിട്ടുള്ള എന്‍ട്രിക്കു പര്യാപ്തമല്ല. ഇത് യോഗ്യത തീരുമാനിക്കുന്നതിനുള്ള ഒരു ഘടകം മാത്രമാണ്. അന്തിമതീരുമാനം എടുക്കേണ്ടത് ഫെഡറേഷനാണ്.
ചിത്രയ്ക്ക് സ്ഥിരതയാര്‍ന്ന പ്രകടനമില്ല. ഭുവനേശ്വറില്‍ നാലു മിനിറ്റ് 17 സെക്കന്‍ഡില്‍ ഓടിയ ചിത്ര സീനിയര്‍ മീറ്റില്‍ നാലു മിനിറ്റ് 28 സെക്കൻഡിലാണ് ഓടിയത്.
സുധ സിംഗ് അടക്കമുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. സുധയുടെ പരിശീലകന് പോലും അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
സി.കെ. രാജേഷ്കുമാര്‍
എല്ലാവരോടും പ്രിയം: ഉഷ
കോട്ടയം: തനിക്ക് ഒരു താരത്തോടും എതിര്‍പ്പില്ലെന്നും എല്ലാ കായിക താരങ്ങളും തനിക്കു പ്രിയപ്പെട്ടവരാണെന്നും പി.ടി. ഉഷ ദീപികയോട്. താനടക്കമുള്ളവരാണ് പി.യു. ചിത്രയ്ക്ക് എന്‍ട്രി ലഭിക്കാത്തതിനു പിന്നിലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഉഷ. വളരെ വേദനയോടെയാണ് ഞാന്‍ ഈ വാര്‍ത്ത കേട്ടത്. ഞാന്‍ സെലക്്ഷന്‍ കമ്മിറ്റിയില്‍ അംഗം പോലുമല്ല, പിന്നെയെങ്ങനെയാണ് തീരുമാനം എടുക്കുന്നത്. ചിത്രയും അജയ്കുമാറും സുധ സിംഗും വളരെ മികച്ച അത്ലറ്റുകളാണ് . അവരുടെ വളര്‍ച്ചയില്‍ സന്തോഷമേയുള്ളൂ.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടം ലോകചാമ്പ്യന്‍ഷിപ്പ് ബെര്‍ത്തിനുള്ള ഒരു യോഗ്യത മാത്രമാണ്. എന്നാല്‍, അന്തിമ തീരുമാനം അത്ലറ്റിക് ഫെഡറേഷന്റേതാണ്. അവരുടെ തീരുമാനം എതിരായതില്‍ ദുഃഖിക്കുക മാത്രമേ തരമുള്ളൂ. ലോകറാങ്കിംഗില്‍ വളരെ പിന്നിലായതായിരിക്കാം മൂവര്‍ക്കും പറ്റിയത്.- ഉഷ പറഞ്ഞു. തന്റെ മാതാവ് ആശുപത്രിയിലായിരിക്കുന്ന ഘട്ടത്തിൽ ഇത്തരത്തിലൊരു ആരോപണം ഉണ്ടായതിൽ അതിയായ വിഷമമുണ്ടെന്നും അവർ പറഞ്ഞു.
തീരുമാനമെടുക്കേണ്ടത് ഫെഡറേഷനെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്നു മലയാളി താരം പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ ഇടപെടുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ. എന്നാൽ, ഇക്കാര്യത്തിൽ അന്റ്തിമ തീരുമാനമെടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണെന്ന് കേന്ദ്ര കായിക മന്ത്രി പറഞ്ഞു. പി.യു ചിത്രയ്ക്കു നീതി ഉറപ്പാക്കുമെന്ന് അറിയിച്ച കേന്ദ്ര കായിക മന്ത്രി വിഷയത്തിൽ അത്ലറ്റിക്സ് ഫെഡറേഷനോട് വിശദീകരണം തേടയിരുന്നു.
ചിത്രയുടെ വിഷയം എം.ബി. രാജേഷ് എംപിയാണ് കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഫെഡറേഷനോട് കേന്ദ്രമന്ത്രി വിശദീകരണം ആരാഞ്ഞത്. അടുത്തിടെ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ദേശീയ ടീമിലും ചിത്രയെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ഇതു വിവാദമായപ്പോൾ അവസാന നിമിഷമാണ് ഉൾപ്പെടുത്തിയത്. മൽസരത്തിൽ 1500 മീറ്ററിൽ അവർ സ്വർണം നേടിയ കാര്യം എം.ബി. രാജേഷ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.