കോട്ടയം: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റ് മറ്റൊരു അത്ലറ്റിന്റെ ഭാവി ശോഭനമാക്കുന്നതില്‍ വിലങ്ങുതടിയായി. അതെ ലോകമാദരിക്കുന്ന പി.ടി. ഉഷ പി.യു. ചിത്രയുടെ ലോക ചാമ്പ്യന്‍ഷിപ്പ് പങ്കാളിത്തം ഉറപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന വെളിപ്പെടുത്തലുമായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്്ഷന്‍ കമ്മിറ്റി ചെയര്മാന് രണ്‍ധാവ. മാത്രവുമല്ല, ഏഷ്യന്‍ ചാമ്പ്യനും മലയാളികളുടെ പ്രിയപ്പെട്ട അത്ലറ്റുമായ പി.യു.ചിത്രയെ ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയതില്‍ പി.ടി. ഉഷയ്ക്കു പങ്കുണ്ടെന്ന ഞെട്ടിക്കുന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനമല്ലെന്ന് വ്യക്തമാക്കിയ രണ്‍ധാവെ ഫെഡറേഷന് ഭാരവാഹികളും കേന്ദ്ര നിരീക്ഷകയായ പി.ടി. ഉഷയും കൂട്ടായാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സമീപകാലത്ത് സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കാമെന്ന നിര്‍ദേശത്തെ സെക്രട്ടറി സി.കെ. വത്സനും പ്രസിഡന്റ് ആദിൽ സുമരിവാലയും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും ചെയര്മാന് അറിയിച്ചു.
സെലക്്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്നും നിരീക്ഷകയായി മാത്രമാണ് യോഗസ്ഥലത്ത് പോയതെന്നും പി.ടി. ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ പറഞ്ഞുവെന്നും എന്നാല്‍, യോഗത്തില്‍ ഇതിനു പിന്തുണ ലഭിച്ചില്ലെന്നും ഉഷ ദീപികയോടു പറഞ്ഞിരുന്നു. പ്രകടനത്തില്‍ ചിത്ര സ്ഥിരത പുലര്‍ത്തുന്നില്ലെന്ന തടസവാദം കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അത് അങ്ങനെയല്ല എന്നു തിരുത്താന്‍ തനിക്കു കഴിയില്ലല്ലോ എന്നും ഉഷ പറഞ്ഞിരുന്നു. എന്നാല്‍, ഉഷയുടെ ഈ വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് രണ്‍ധാവയുടെ വെളിപ്പെടുത്തല്‍.
ഉഷയുടെ ന്യായീകരണം തെറ്റ്
ചിത്രയ്ക്കു വേണ്ടി വാദിച്ചു എന്ന പി.ടി. ഉഷയുടെ വാദം തെറ്റാണെന്നാണ് രണ്‍ധാവയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. കമ്മിറ്റിയിലില്ല എന്ന സാങ്കേതിക കാരണം പറയുന്ന ഉഷ, കേന്ദ്രസര്‍ക്കാറിന്റെ നിരീക്ഷകയായി അവിടെ പോയത് കൃത്യമായ അഭിപ്രായം പ്രകടപിപ്പിക്കാന് തന്നെയാണ്. അതിനുള്ള അധികാരവും അവകാശവും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഉഷയ്ക്കു നല്‍കിയിട്ടുമുണ്ട്. 4-400 മീറ്റര്‍ റിലേയില്‍ ആര്. അനുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വാദിച്ചു എന്ന് ദീപികയോടു വെളിപ്പെടുത്തിയ ഉഷ എന്തുകൊണ്ട് ചിത്രയുടെ കാര്യത്തില്‍ മൗനം അവലംബിക്കുകയോ എതിര്‍ക്കുകയോ ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പോയത് സംശയങ്ങള്‍ക്കിട നല്കുന്നു.
രാജ്യംകണ്ട എക്കാലത്തെയും മികച്ച അത്ലറ്റ് പി.ടി. ഉഷ ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇല്ലായ്മകളെയും നീതിഷേധങ്ങളെയും പരിമിതികളെയും ഓടി ത്തോല്പ്പിച്ചയാളാണ്. നമ്പ്യാര്‍ സാര്‍ കൈപിടിച്ചുയര്‍ത്തി, ഭാട്ടിയ വളര്‍ത്തിയ പി..ടി ഉഷ രാജ്യം അറിയുന്ന അത്ലറ്റായി മാറിയത്.
ഇതേ ഇല്ലായ്മകളെയും പരിമിതികളെയും തളരാത്ത മനസോടെ അതിജീവിച്ചാണ് പി.യു. ചിത്രയും മികച്ച അത്ലറ്റായി മാറിയത്. അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ഉഷയ്ക്കു സാധിക്കുന്നതു ചെയ്യണമായിരുന്നു. ഒരു അന്താരാഷ്്ട്ര മീറ്റില്‍ മാത്രം പങ്കെടുത്തു പരിചയമുള്ള പാവം നമ്മുടെ ചിത്രയ്ക്ക് ലണ്ടന്‍ പോലെ, ലോകോത്തര താരങ്ങള്‍ പോരടിക്കുന്ന വേദിയില്‍ പാദമൂന്നാന്‍ അവസരം ലഭിക്കണമായിരുന്നു.
ആ ഉത്തരവാദിത്വം രാജ്യം ആദരിക്കുന്ന അത്ലറ്റും മറ്റുള്ളവര്‍ക്കു വഴികാട്ടിയുമായ ഉഷ ഏറ്റെടുക്കണമായിരുന്നു. ചിത്രയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഓടാന്‍ യോഗ്യതയില്ലെന്നു വാദിക്കാന്‍ പി.ടി. ഉഷയ്ക്ക് എങ്ങനെ മനസ് വന്നു?
ചിത്രയില്ലാത്ത 22 അംഗ ടീം ലണ്ടനു പുറപ്പെട്ടു; ജിസ്നയും ലക്ഷ്മണും 31ന്
കോട്ടയം: അടുത്തമാസം ആദ്യം ലണ്ടനില്‍ തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീം ഇന്നലെ ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ടു. 14 ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ 14 പുരുഷന്മാരും 10 വനിതകളുമുണ്ട്. 22 അത്ലറ്റുകളും പി.ടി. ഉഷ ഒഴികെയുള്ള ഒഫീഷ്യൽസുമാണ് ഇന്നലെ വിമാനം കയറിയത്. ദീർഘദൂര ഓട്ടക്കാരൻ ജി. ലക്ഷ്മണും ജിസ്ന മാത്യുവും 31നു മാത്രമേ യാത്ര തിരിക്കൂ.
ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന 10000 മീറ്ററില്‍ ജി. ലക്ഷ്മണിന്റെ പോരാട്ടത്തോടെയാണ് ഇന്ത്യ തുടങ്ങുന്നത്. മലയാളികളായ മുഹമ്മദ് അനസ് (400 മീറ്റര്‍, 4-400 മീറ്റര്‍ റിലേ), കെ.ടി. ഇര്ഫാന് (20 കിലോ മീറ്റര്‍ നടത്തം), അമോജ് ജേക്കബ്, സച്ചിന് റോബി, കുഞ്ഞുമുഹമ്മദ് (4-400 റിലേ), ജിസ്ന മാത്യു, അനില്‍ഡ തോമസ്, അനു രാഘവന് (4-400 മീറ്റര്‍ റിലേ) എന്നിവരാണ് ടീമിലുള്ള മലയാളികള്‍. ജി ലക്ഷ്മണ്, (5000, 10000) സിദ്ധാന്ത് തിങ്കലായ (110 മീറ്റര്‍ ഹര്‍ഡില്‍സ്), നീരജ് ചോപ്ര, അനു റാണി (ജാവലിന്‍ ത്രോ), നിര്‍മല ഷിയാറോണ്(400, 4-400 റിലേ) എന്നിവരാണ് ടീമിലുള്ള പ്രമുഖര്‍.
അതേസമയം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് കൗര്‍ ടീമിലില്ല. ഉത്തേജകം ഉപയോഗിച്ച മന്‍പ്രീത് പിടിക്കപ്പെട്ടിരുന്നു. ലോകോത്തര നിലവാരമുള്ള അത്ലറ്റായി പരിഗണിക്കുന്ന നീരജ് ചോപ്രയില്‍നിന്ന് ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.