ക്ലബ് ഫുട്ബോള്‍ ലീഗ് സീസണിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനു ഇന്ന് തുടക്കമാകും. താരപ്പൊലിമയിലും ക്ലബ്ബുകളുടെ മികവിലും മറ്റ് യൂറോപ്യന്‍ ലീഗുകളെക്കാള്‍ മുകളിലാണ് എന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സ്ഥാനം. നെയ്മറിന്റെ വരവോടെ ഏവരും ഫ്രഞ്ച് ലീഗില്‍ പാരി സാന്‍ ഷര്മയിന്റെ മത്സരങ്ങളെ ഉറ്റുനോക്കും. നിലവിലെ ചാമ്പ്യന്‍ ചെല്‍സി. 2017-18സീസണിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ക്ലബ്ബുകള്‍ ന്യൂകാസില്‍ യുണൈറ്റഡ്, ബ്രൈട്ടന് ഹോവ് ആല്‍ബിയോന്‍, ഹഡര്‍സ്ഫീല്‍ഡ് ടൗണ്‍ എന്നിവർ. ഉദ്ഘാടന മത്സരത്തില്‍ ആഴ്സണല്‍ സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ലീസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 12.15നാണു മത്സരം തുടങ്ങുന്നത്.
1992 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്ന പേരിലേക്കു ഫുട്ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷന് മാറിയശേഷം 47 ക്ലബ്ബുകള്‍ മത്സരിച്ചു. ഇതില്‍ ആറു ക്ലബ്ബുകള്‍ ചാമ്പ്യന്മാരായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (13), ചെല്‍സി (5), ആഴ്സണല്‍ (3), മാഞ്ചസ്റ്റര്‍ സിറ്റി (2), ബ്ലാക്ബേണ്‍ റോവേഴ്സ് (1), ലീസ്റ്റര്‍ സിറ്റി (1). പ്രീമിയര്‍ ലീഗിൽ എപ്പോഴും ബിഗ് ഫോറുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണല്‍, ചെല്‍സി, ലിവര്‍പൂള്‍ എന്നിവരെക്കുറിച്ചാണ് പറയാറുള്ളത്. 1992 മുതല്‍ 2011 വരെയുള്ള കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്സണല്‍ ക്ലബ്ബുകളുടെ തേര്‍വാഴ്ചയായിരുന്നു. യുണൈറ്റഡ് തുടര്‍ച്ചയായി കിരീടങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരുന്നു. ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനുമായില്ല. ഇതിനിടെ ബ്ലാക്ബേണ്‍ റോവേഴ്്സ് 1994-95 സീസണില്‍ ചാമ്പ്യന്മാരായതാണ് ഇതില്‍ മാറ്റമുണ്ടാക്കിയത്. 2011 മുതല്‍ ചാമ്പ്യന്മാരുടെ കാര്യത്തില്‍ വീണ്ടും മാറ്റമുണ്ടായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വൈരികളും നഗരവാസികളുമായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടു തവണ ചാമ്പ്യന്മാരായി. ബിഗ് ഫോറിനു പകരം ബിഗ് സിക്സ് എന്ന വിളിക്കേണ്ടതായി മാറിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ്. മികവുകൊണ്ട് വമ്പന്മാരെ വിറപ്പിക്കാനും തോല്‍പ്പിക്കാനും കഴിവുള്ള ടീമായിമാറി ടോട്ടനം. കഴിഞ്ഞ രണ്ടു സീസണില്‍ കിരീടത്തിനടുത്തെത്താന്‍ ടോട്ടനത്തിനായി. അപ്രതീക്ഷിത കുതിപ്പോടെ കിരീടം നേടിയ ക്ലബ്ബുകള്‍ക്ക് ആ മികവ് തുടര്‍ന്നുള്ള സീസണുകളില്‍ നിലനിര്‍ത്താനുമായില്ല.
പുതിയ സീസണ് ഇന്നു തുടക്കമാകുമ്പോള്‍ പല മാറ്റങ്ങളും കാണാനാകും. ഒരു ക്ലബ്ബില്‍ ശക്തരായി വിരാജിച്ചിരുന്ന കളിക്കാര്‍ ആ ക്ലബ് വിട്ട് പുതിയതും തങ്ങളുടെ മുൻകാല ക്ലബ്ബുകളു കളിലുമെത്തി. കഴിഞ്ഞ സീസണില്‍ എതിര് ടീമിനൊപ്പമുണ്ടായിരുന്നവരെ ഇത്തവണ സ്വന്തമാക്കിയ ക്ലബ്ബുകളുമുണ്ട്. പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ നല്കിയ പിന്തുണയ്ക്കു പകരം മികച്ച പ്രകടനം കാഴ്ചവച്ച ചില കളിക്കാര്‍ വിരമിച്ചു.
ചെല്‍സിയുടെ എല്ലാമായിരുന്ന ജോണ്‍ ടെറി ചെല്‍സിയോട് കഴിഞ്ഞ സീസണില്‍ വിടപറഞ്ഞു. ഇംഗ്ലീഷ് ഫുട്ബോളിലെ താരങ്ങളായിരുന്ന ഫ്രാങ്ക് ലംപാര്‍ഡ്, ലിവര്‍പൂളിന്റെ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസതാരം റയാന് ഗിഗ്സ് എന്നിവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടും പ്രഫഷണല്‍ ഫുട്ബോളിനോടും കഴിഞ്ഞ സീസണുകളിലായി വിടചൊല്ലി. ഷെയ്ഖ് മന്‍സൂര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമയായശേഷം ക്ലബ്ബിലെത്തിയ പാബ്ലോ സാബലെറ്റയും സിറ്റിവിട്ടു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എതിരാളികളില്ലാതെ വിരാജിച്ചിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം തന്നെ മാറി. പുതിയ താരങ്ങളെത്തി. സര് അലക്സ് ഫെര്‍ഗൂസന്റെ കീഴില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച യുണൈറ്റഡിന്റെ ടീമിലുണ്ടായിരുന്ന അന്നത്ത യുവതാരം വെയ്ന്‍ റൂണി തന്റെ മുന്‍ ക്ലബ് എവര്ട്ടണിലേക്കു തിരിച്ചെത്തി. ഒരു കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെതന്നെയും സ്വാധീനിച്ച കളിക്കാനായിരുന്നു റൂണി. ഫോമില്ലായ്മയെത്തുടര്‍ന്ന് ഹൊസെ മൗറിഞ്ഞോയുടെ ടീമില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ റൂണിക്കായില്ല. റൂണിക്കു പകരമെത്തിയത് കഴിഞ്ഞ സീസണുകളില്‍ എവര്‍ട്ടണിന്റെ മുന്നേറ്റനിരയിലുണ്ടായിരുന്ന ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു. ഒരൊറ്റ സീസണ് കൊണ്ട് സ്ലാട്ടന് ഇബ്രാഹിമോവിച്ച് യുണൈറ്റഡ് ആരാധകരെ കൈയിലെടുത്തു. എന്നാല്‍ സീസണിന്റെ ഒടുവിലായി ഏറ്റ പരിക്ക് ഇബ്രാഹിമോവിച്ചിനെ ക്ലബ്ബില്‍നിന്നു പുറത്താക്കാന്‍ ഇടയാക്കി.
ചെല്‍സി
ചെല്‍സി കോച്ച് അന്റോണിയോ കോന്റയുമായി അത്ര രസത്തിലല്ലാത്ത ഡിയോഗോ കോസ്റ്റയെ പരിശീലന് ഏതു വിധത്തില്‍ ഉപയോഗിക്കുമെന്നും കാണേണ്ടിയിരിക്കുന്നു. മൗറിഞ്ഞോയ്ക്കു കീഴില്‍ 2015-16 സീസണില്‍ തകര്‍ന്നടിഞ്ഞ ചെല്‍സി അടുത്ത സീസണില്‍ കോന്റയെ എത്തിച്ചു. ഇറ്റാലിയന്‍ പരിശീലകന്റെ കീഴിലെ ആദ്യ സീസണ് 2016-17 കിരീടത്തോടെ തുടങ്ങാന്‍ ചെല്‍സിക്കായി. പ്രീമിയര്‍ ലീഗില്‍ മികച്ച തുടക്കമിട്ട കോന്റെ രണ്ടാം സീസണില്‍ പല വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരും. കഴിഞ്ഞ സീസണിലെ ഫോം ക്ലബ്ബിനു തുടരുകയെന്നതും പല വിജയങ്ങള്‍ക്കും നിർണായക പങ്കുവഹിച്ച ഡിയേഗോ കോസ്റ്റയെ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന കാര്യവും വെല്ലുവിളിയാണ്. റയല്‍ മാഡ്രിഡില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ആല്‍വരോ മൊറാട്ടയെ ചെല്‍സി സ്വന്തമാക്കി.
ആഴ്സണല്‍
അടുത്ത കാലത്ത് പ്രീമിയര്‍ ലീഗില്‍ ക്ലബ്ബിനു മികവിലെത്താന്‍ കഴിയുന്നില്ലെങ്കിലും പരിശീലകന് ആഴ്സീന്‍ വെംഗറെ മാറ്റാന്‍ ആഴ്സണല്‍ തയാറായില്ല. വെംഗറെ മാറ്റണമെന്ന് ക്ലബ് ആരാധകര്‍ കഴിഞ്ഞ സീസണില്‍ മുറവിളി കൂട്ടിയിരുന്നു.
വളരെ വര്‍ഷങ്ങള്‍ക്കുശേഷം ആഴ്സണലിന് യൂറോപ്പിലെ പ്രധാന ക്ലബ് പോരാട്ടമായ യുവേഫ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനുമായില്ല. മികച്ച കളിക്കാരുണ്ടായിട്ടും വെംഗര്‍ക്ക് അവരെ വേണ്ട വിധം ഉപയോഗപ്പെടുത്താനായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മങ്ങിയെങ്കിലും പ്രധാന വൈരികളായ ചെല്‍സിയെ എഫ്എ കപ്പിലും കമ്യൂണിറ്റി ഷീല്‍ഡിലും പീരങ്കിപടയ്ക്കു തോല്പ്പിക്കാനായി. ഈ വിജയം ആഴ്സണലിനും വെംഗര്‍ക്കും ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. അലക്സാണ്ടര്‍ ലകാസെറ്റെയെ ക്ലബ്ബിലെത്തിക്കാനായി. അലക്സിസ് സാഞ്ചസ് ക്ലബ് വിടുമെന്ന് അഭ്യുഹമുണ്ടായെങ്കിലും അത് സംഭവിച്ചില്ല.
ലിവര്‍പൂള്‍
താരകൈമാറ്റത്തില്‍ ലിവര്‍പൂളിന് നേട്ടമുണ്ടാക്കാനായില്ല. സൂപ്പര്‍ താരം ഫിലിപ്പെ കുടിഞ്ഞോയ്ക്കുവേണ്ടി ബാഴ്സലോണ വലവിരിക്കു ന്നുണ്ടെങ്കിലും താരത്തെ കൈവിടാതിരിക്കാനായി. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് റൗണ്ടില്‍ കളിക്കാനാകും.
മാഞ്ചസ്റ്റര്‍ സിറ്റി
പെപ് ഗാര്‍ഡിയോളയെ പരിശീലനാക്കി വന്‍ ഉയരങ്ങളിലെത്താമെന്ന മോഹവുമായി കഴിഞ്ഞ സീസണില്‍ ഇറങ്ങിയ സിറ്റിക്ക് ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. കെയല്‍ വാക്കര്‍, ബെഞ്ചമിന്‍ മെന്‍ഡി. ഗോള്‍കീപ്പര്‍ എഡേഴ്സണ് എന്നിവരെ ഗാര്‍ഡിയോള സിറ്റിയിലെത്തിച്ചു. ഒരു ഗോള്‍കീപ്പര്‍ക്കു നല്കാവുന്ന ഏറ്റവും വലിയ തുകയാണ് എഡേഴ്സണായി മുടക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
1992 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമെന്നു കരുതിയ കാലമുണ്ടായിരുന്നു. ലീഗില്‍ തുടര്‍ ജയങ്ങള്‍ കിരീടങ്ങള്‍ എല്ലാം കൊണ്ടും അലക്സ് ഫെര്‍ഗൂസനെന്ന ഫുട്ബോള്‍ തന്ത്രജ്ഞന്റെ മികവില്‍ യുണൈറ്റഡിന്റെ ഷെല്‍ഫ് നിറഞ്ഞു. 2013ല്‍ ലീഗ് കിരീടത്തോടെ ഫെര്ഗുസന് ഓള്‍ഡ് ട്രാഫോര്‍ഡ് വിട്ടശേഷം യുണൈറ്റഡ് മൂന്നു പരിശീലകരെ ഇറക്കി. ഡേവിഡ് മോയസ്, ലൂയിസ് വാന്‍ ഗാല്‍ എന്നിവരെ പരിശീലക സ്ഥാനത്ത് പ്രതിഷ്ഠിച്ചു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ടീമിനെ മികവിലെത്തിക്കാനായില്ല. അവസാനം കഴിഞ്ഞ സീസണില്‍ മൗറിഞ്ഞോയെ എത്തിച്ച് ക്ലബ് തിരിച്ചുവരാനൊരുങ്ങുകയാണ്. മൗറിഞ്ഞോയുടെ കീഴില്‍ യൂറോപ്പ ലീഗും ലീഗ് കപ്പും സ്വന്തമാക്കാനായി.
ഫെര്‍ഗൂസന്റെ ടീമിലുണ്ടായിരുന്ന റൂണിയെ മൗറിഞ്ഞോ കൈവിട്ടു. പോര്‍ച്ചുഗല്‍ പരിശീലകന്റെ ടീമില്‍ റൂണിക്ക് അവസരം പലപ്പോഴും ലഭിച്ചില്ല. ഒടുവില്‍ റൂണി തന്റെ മുന്‍ ക്ലബ് എവര്ട്ടണിലെത്തി. മികച്ച സ്ട്രൈക്കറുടെ അഭാവമുണ്ടായിരുന്ന ടീമില്‍ എവര്ട്ടണ് സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെ ഈ സീസണിലെത്തിച്ചു. ലുക്കാക്കുവിനൊപ്പം കഴിഞ്ഞ സീസണില്‍ യുണൈറ്റഡിലെത്തിയ പോള്‍ പോഗ്ബ, മാര്‍കസ് റഷ്ഫോര്‍ഡ്, ആന്റോണി മാര്‍ഷല്‍ ചെല്സിയില്നിന്നെത്തിയ നെമാഞ്ച മാറ്റിക് എന്നിവര്‍ ചേര്‍ന്ന് ക്ലബ്ബിനെ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടോട്ടനം ഹോട്സ്പര്‍
വമ്പന്‍ താരനിരയില്ലാതെ യുവതാരങ്ങളുമായി കളിക്കുന്ന ടോട്ടനം കഴിഞ്ഞ രണ്ടു സീസണിലും കിരീടത്തിന് അടുത്തെത്തിയെങ്കിലും കിരീടത്തില്‍ മുത്തമിടാനായില്ല. ഹാരി കെയ്ന്‍ എന്ന യുവതാരത്തിന്റെ ഗോളടി മികവാണ് ടോട്ടനത്തെ മുന്നിലെത്തിക്കുന്നത്.
പുതിയ കളിക്കാരെ എടുത്തിട്ടില്ലാത്ത ടോട്ടനം നിലവിലുള്ളവരില്‍ വലിയ വിശ്വാസമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ കെയ്ൽ വാക്കറെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. രണ്ടു തവണ കൈിട്ട പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ലക്ഷ്യം.
ഈ ആറു ക്ലബ്ബുകള്‍ക്കു പുറമെ അട്ടിമറികള്‍ ഉയര്‍ത്താന്‍ കഴിവുള്ള ക്ലബ്ബുകളാണ് എവര്ട്ടണ്, മുന്‍ ചാമ്പ്യന്മാരയാ ലീസ്റ്റര്‍ സിറ്റി എന്നിവര്‍. റൂണിയുടെ വരവോടെ എവര്ട്ടണ് ശ്രദ്ധാകേന്ദ്രമാകും. ലീസ്റ്റര്‍ കിരീടം നേടിയ ടീമിലെ കളിക്കാരിൽ പലരെയും ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.