പല്ലേക്കലെ: മൈതാനത്ത് ശ്രീലങ്കയോടു ലവലേശം കരുണ കാണിക്കില്ലെന്നുറപ്പിച്ച് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങും. മികച്ച ഫോമും ആത്മവിശ്വാസവും കൈമുതലാക്കി കളിക്കാനിറങ്ങുന്ന ഇന്ത്യ നിര്‍ദയമായാണ് ലങ്കയെ തച്ചുടയ്ക്കുന്നത്. ഏകപക്ഷീയമായ ടെസ്റ്റ് വിജയത്തിന്റെ തിരക്കഥ ഒന്നാംഏകദിനത്തിലും ആവര്‍ത്തിക്കുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ആദ്യമത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റിന് ഇന്ത്യന്‍ പടയ്ക്കുമുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. തുടര്‍ച്ചയായ പരാജയങ്ങളെതുടര്ന്ന് ടീം അനുകൂലികള്‍ പോലും ലങ്കയെ പരിഹസിച്ചു തുടങ്ങിയിട്ടുണ്ട്. പഴയ പ്രതാപത്തിന്റെ നിഴലില്‍ കഴിയുന്ന സിംഹങ്ങളോട് ആരാധകര്‍ പരാജയകാരണങ്ങള്‍ ചോദിച്ചു തുടങ്ങി. ടീമിലെ ചില വ്യവസ്ഥകളെയും കെട്ടുറപ്പില്ലായ്മയെയും പ്രധാന പരിശീലകനായ നിക് പോത്താസ് വിമര്‍ശിക്കുന്നുണ്ട്. ഇത് പരോക്ഷമായി എത്തുന്നത് ടീം മാനേജര്‍ അസാങ്ക ഗുരുസിംഹയുടെ നേര്‍ക്കാണ്.
ശിഖര്‍ ധവാന്റെ വെട്ടിനിരത്തലിനുമുന്നില് 132 റണ്‍സ് വഴങ്ങി ബൗളര്‍മാര്‍ കീഴടങ്ങിക്കൊടുത്തതുപോലുള്ള അവസ്ഥ ഏതാനും മാസങ്ങളായി ലങ്ക പതിവാക്കിയതു പോലെയാണ്. തുടര്‍ന്നുള്ള ഏകദിനങ്ങളില്‍ ഇന്ത്യ ആക്രമണം തുടരുക തന്നെ ചെയ്യും. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ടീമില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നതിനെ ക്യാപ്റ്റന്‍ കോഹ്ലിയും അനുകൂലിക്കുന്നില്ല.
അഞ്ചില്‍ ഒരു മത്സരം കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യന്‍ പ്രകടനം വിലയിരുത്തുമ്പോള്‍ ടീമില്‍ വ്യത്യാസം വരുത്തേണ്ട കാര്യമില്ലെന്നാണ് കോഹ്ലിയുടെ നിലപാട്. രണ്ടു ലെഗ് സ്പിന്നര്‍മാരോ രണ്ട് ഇടംകൈയന്‍ സ്പിന്നര്‍മാരോ ഒന്നിച്ചു ടീമില്‍ വേണ്ട എന്ന തീരുമാനത്തില്‍ നിന്നാണ് ലെഗ് ബ്രേക്ക്- ലെഫ്റ്റ് ആം എന്ന പതിവു കോമ്പിനേഷന്‍ ധാംബുല്ലയില്‍ അക്സര്‍-ചാഹല്‍ കൂട്ടുകെട്ടിലൂടെ നടപ്പാക്കിയത്. ഇത് കുറിക്കു കൊള്ളുകയും ചെയ്തു.
പക്ഷേ ബാറ്റിംഗ് ഓര്‍ഡറില്‍ ഒരു വ്യത്യാസം കോഹ്ലിയുടെ മനസിലുണ്ട്. കെ .എല്‍. രാഹുല്‍, കെ. ആര്. ജാദവ് എന്നിവരുടെ സ്ഥാനം മാറിയേക്കും.
അതേസമയം, ശ്രീലങ്കയുടെ ടീം തെരഞ്ഞെടുപ്പു നയങ്ങളെക്കുറിച്ച് ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ലങ്കയുടെ ടെസ്റ്റ് ക്യാപ്റ്റനും മികച്ച ആക്രമണ ബാറ്റ്സ്മാനുമായ ദിനേഷ് ചണ്ഡിമലിന് ഏകദിനത്തില്‍ ഇടമില്ലാതെ പോയതും ക്യാപ്റ്റന്‍ ഉപുല്‍ തരംഗ ബാറ്റിംഗ് പട്ടികയില്‍ നാലാമതെത്തിയതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
നേരത്തേ ചണ്ഡിമല്‍ ആയിരുന്നു നാലാമത്. ആദ്യ ഏകദിനത്തിനു ശേഷം ചേര്‍ന്ന വാർത്താസ മ്മേളനത്തിൽ ചണ്ഡിമലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പരിശീലകന് നിക് പോത്താസ് ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. ചീഫ് സെലക്ടര്‍ സനത് ജയസൂര്യയെ ടീം മാനേജര്‍ സ്വാധീനിച്ചുവെന്നാണ് നിക്കിന്റെ ആരോപണം. പാചകക്കാര്‍ കൂടുതലായാല്‍ വിഭവം നന്നാവില്ല എന്നാണ് നിക്കിന്റെ പരിഹാസം. ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താനുള്ള ശക്തി നിലവില്‍ ലങ്കയ്ക്കില്ല എന്നൊരു പരിഹാസം ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കുന്നുമുണ്ട്.
ടെസ്റ്റില്‍ യഥാക്രമം ഒന്നും ഏഴും റാങ്കുകളിലുള്ള ഇന്ത്യയുടെയും ലങ്കയുടെയും റാങ്കുകളിലെ അന്തരം നീതീകരിക്കുന്നതായിരുന്നു ടെസ്റ്റിലെ ഇരു ടീമുകളുടെയും പ്രകടനം. ഏകദിനത്തിലെ മൂന്നും എട്ടും എന്നത് ധാംബുളയില് അന്വര്‍ഥമായി.
ഏകദിന സീരിസിനും ടെസ്റ്റിന്റെ ഗതി വന്നാല്‍ ലങ്കയോട് ആരാധകര്‍ക്കുള്ള വീക്ഷണഗതി തന്നെ മാറിയേക്കും.
ലങ്ക തോല്‍ക്കുമെന്ന മുന്‍വിധിയോടെ ഗ്യാലറിയിലെത്തുന്നവര്ക്ക് മുന്നില്‍ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ബാക്കിയുള്ള നാല് ഏകദിനങ്ങളില്‍ എന്തുചെയ്യാനാകുമെന്നാണ് ടീമിന്റെ ചിന്ത.
ഇന്ത്യന്‍ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ. എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, അജിങ്ക്യ രഹാനെ, കേദാര്‍ ജാദവ്, എം. എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്റ, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദൂല്‍ താക്കുര്‍
ശ്രീലങ്കന്‍ ടീം
ഉപുല്‍ തരംഗ (ക്യാപ്റ്റന്‍), ഏഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), ധനുഷ്ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ചമര കപുഗെഡര, മിലിന്ദ സിരിവര്‍ധന, മലിന്ദ പുഷ്പകുമാര, അകില ധനഞ്ജയ, ലക്ഷന്‍ സന്‍ഡകന്‍, തിസര പെരേര, വാനിന്ദു ഹസാരംഗ, ലസിത് മലിംഗ, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.