തിരുവനന്തപുരം: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട് ബോളിനായി സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും നേതൃത്വത്തിൽ വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് കായിക മന്ത്രി എ. സി. മൊയ്തീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി വണ്‍ മില്യണ്‍ ഗോൾ, ദീപശിഖ റിലേ, ബോൾ റണ്‍, സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങൾ എന്നിവ നടത്തും. ഈ മാസം 27ന് വൈകുന്നേരം മൂന്നു മുതൽ രാത്രി ഏഴു വരെ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ പത്തു ലക്ഷം ഗോൾ അടിക്കും. ലോകകപ്പിനെക്കുറിച്ചുള്ള വിവരം പരമാവധി പേരിൽ എത്തിക്കുകയാണു ലക്ഷ്യം. ഗ്രാമപഞ്ചായത്തുകളിൽ രണ്ടു കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികളിൽ പത്തു കേന്ദ്രങ്ങളും കോർപറേഷനുകളിൽ 15 കേന്ദ്രങ്ങളും ഇതിനായി സജ്ജീകരിക്കും. സംസ്ഥാനത്തെ ഏഴായിരം വിദ്യാലയങ്ങളും പങ്കാളികളാവും.
ഒരു വ്യക്തിക്ക് ഒരു ഗോൾ അടിക്കാനാണ് അവസരം. ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ വോളണ്ടിയർമാരെ ചുമതലപ്പെടുത്തും. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്കു പ്രത്യേക സമ്മാനം നൽകും. കൂടുതൽ ഗോൾ അടിച്ച സെന്ററിനും സമ്മാനമുണ്ടാവും.
കാസർഗോഡ് ജില്ലയിൽ നിന്ന് ഒക്ടോബർ മൂന്നിനു രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ദീപശിഖ റിലേയ്ക്ക് ഫുട്ബാൾ താരങ്ങളായ ഐ.എം വിജയൻ, സി.കെ. വിനീത് എന്നിവർ നേതൃത്വം നൽകും. റിലേ ഒക്ടോബർ ആറിനു കൊച്ചിയിലെത്തും. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്ന് ഒക്ടോബർ മൂന്നിന് രാവിലെ ഒന്‍പതിന് ബോൾ റണ്‍ ആരംഭിക്കും. തെക്കൻ ജില്ലകളിൽ പര്യടനം നടത്തി ആറിന് കൊച്ചിയിൽ സമാപിക്കും. കായിക താരങ്ങളായ ജിജു ജേക്കബ്, എം. രാജീവ്കുമാർ, വി.പി. ഷാജി എന്നിവർ നേതൃത്വം നൽകും.
ഇതോടൊപ്പം മൂന്ന് സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കും. ചീഫ് മിനിസ്റ്റേഴ്സ് ഇലവനും സ്പീക്കേഴസ് ഇലവനും ഒരു മത്സരത്തിൽ ഏറ്റുമുട്ടും. സിവിൽ സർവീസ് ടീമുകൾ തമ്മിലും മാധ്യമപ്രവർത്തകരുടെ ടീമുകൾ തമ്മിലും മത്സരമുണ്ടാവും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാവും മത്സരങ്ങൾ നടക്കുക.
ലോകകപ്പ് ഫുട്ബോളിന്റെ പ്രധാനവേദിയായ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സജ്ജമായിട്ടുണ്ട്. മൈതാനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്കും മറ്റുമായി 47.33 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും കൊച്ചിയുടെ സൗന്ദര്യവത്കരണത്തിനും 17.77 കോടി രൂപ ചെലവഴിച്ചു. വൈദ്യുതിക്കും കുടിവെള്ളത്തിനുമായി ഒരു കോടി രൂപ അനുവദിച്ചു. കേന്ദ്ര സർക്കാർ 12.44 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി. പി. ദാസൻ, സ്പോർട്സ് സെക്രട്ടറി ബി. അശോക്, സ്പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.