ക്വിറ്റോ: ലോക ഫുട്ബോളിലെ ചിരവൈരികളാണ് അര്‍ജന്റീനയും ബ്രസീലും. അര്‍ജന്റീനക്കാര്‍ ആഗ്രഹിക്കുന്നത് ഏതുടീമിനെ നേരിട്ടാലും ബ്രസീല്‍ പരാജയപ്പെടണമെന്നാണ്. ബ്രസീല്‍ തിരിച്ചും അങ്ങനെ തന്നെ. എന്നാല്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ടില്‍ ഇന്ന് അര്‍ജന്റീനക്കാര്‍ സ്വന്തം വിജയത്തേക്കാള്‍ ഏറെ ആഗ്രഹിക്കുന്നത് ബ്രസീലിന്റെ വിജയമാണ്.
എവേ മത്സരത്തിൽ ഇക്വഡോറിനെ നേരിടുന്ന അര്‍ജന്റീനയ്ക്ക് വിജയം പ്ലേഓഫ് ഉറപ്പിക്കല്‍ മാത്രമേ ആകുന്നുള്ളൂ. ബ്രസീല്‍ ചിലിയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനക്കാര്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കാനുള്ള സാധ്യതയുള്ളൂ. ഒപ്പം കൊളംബിയ-പെറു മത്സരവും നിര്‍ണായകമാവും. ലാറ്റിന്‍ അമേരിക്കയില്‍ നിന്നു റഷ്യയിലേക്ക് ടിക്കറ്റെടുക്കാന്‍ മത്സരിക്കുന്നത് ആറു ടീമുകളാണ്. ഇതില്‍ ബ്രസീല്‍ ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ഉറുഗ്വെയും ഏറെക്കുറെ ഉറപ്പിച്ചു. ഇനിയുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് ചിലി, കൊളംബിയ, പെറു, അര്‍ജന്റീന, പരാഗ്വെ എന്നീ ടീമുകള്‍ അവകാശവാദവുമായിറങ്ങും. പോയിന്റ് നിലയില്‍ അഞ്ചാമതെത്തുന്ന ടീം പ്ലേ ഓഫ് പൊസിഷനില്‍ ഓഷ്യാനിയ പ്രതിനിധികളായ ന്യൂസിലാന്‍ഡിനെ നേരിടണം.
സമുദ്രനിരപ്പില്‍നിന്ന് 2850 മീറ്റര്‍ ഉയരത്തിലുള്ള ക്വിറ്റോയിലെ മത്സരങ്ങള്‍ എന്നും അര്‍ജന്റീനയ്ക്കു വെല്ലുവിളിയായിരുന്നു. ആന്‍ഡീസിന്റെ മടിത്തട്ടില്‍ നടക്കുന്ന ഈ മത്സരം സന്ദര്‍ശക ടീമുകള്‍ക്ക് അഗ്നിപരീക്ഷയാണ്. അന്തരീക്ഷത്തിലെ കുറഞ്ഞ ഓക്സിജന്‍ ലെവല്‍ സന്ദര്‍ശകര്‍ക്ക് ശ്വസനബുദ്ധിമുട്ടുണ്ടാക്കും. ഇവിടെ സ്വതസിദ്ധശൈലിയില്‍ കളിക്കുക അസാധ്യമാണ്. അതിനാല്‍ത്തന്നെ ഇതുമായി പൊരുത്തപ്പെടാന്‍ അര്‍ജന്റീന ബുദ്ധിമുട്ടും.
ഈ സാഹചര്യത്തിനിടയിലും അര്‍ജന്റീനയ്ക്ക് ആശ്വാസമാകുന്ന ചില നല്ല വാര്‍ത്തകളുണ്ട്. ഇക്വഡോര്‍ അവസാന അഞ്ചുകളിയും തോറ്റു എന്നതാണ് ഇതില്‍ ആദ്യത്തേത്. അതോടെ അവര്‍ പരിശീലകനെ പുറത്താക്കുകയും ചെയ്തു. താത്ക്കാലിക പരിശീലകന് ജോര്‍ജ് സെലിയോ വരുന്നതാവട്ടെ ഒരു തട്ടിക്കൂട്ടു ടീമുമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുതിര്‍ന്ന താരങ്ങളില്‍ പലരെയും ഒഴിവാക്കി പ്രാദേശിക താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സെലിയോയുടെ പരീക്ഷണം. സസ്പെന്‍ഷനിലായ സൂപ്പര്‍താരം അന്റോണിയോ വലന്‍സിയയുടെ അഭാവവും ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയാണ്.
അര്‍ജന്റീനയ്ക്കായി മെസിയുടെ അവസാന മത്സരമാവുമോ ഇത്?
ഒരിക്കല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിച്ച ശേഷം തിരിച്ചെത്തിയ ലയണല്‍ മെസിയുടെ അവസാന മത്സരമാകുമോ ഇതെന്നാണ് പലരും ഉറ്റു നോക്കുന്നത്. റഷ്യയിലേക്ക് ടിക്കറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മെസി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുമെന്നാണ് സൂചന. മുന്നേറ്റത്തില്‍ മെസിയുടെ പങ്കാളി ആരെന്നതിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൗറോ ഇക്കാര്‍ഡിയും പൗളോ ഡൈബലയും ടീമിലുണ്ടാവുമെന്നാണു സൂചന. വിജയം സ്വപ്നം കാണുന്നതില്‍ നിന്ന് അര്‍ജന്റീനയെ പിന്നോട്ടടിക്കുന്നത് മുന്‍കാല ചരിത്രമാണ്.
കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ഇക്വഡോറില്‍ ഒരു വിജയം പോലും സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞില്ല
അവസാന നാലു കളികളില്‍ അര്‍ജന്റീനയുടെ സമ്പാദ്യം രണ്ടു തോല്‍വിയും രണ്ടു സമനിലയും 1960നു ശേഷം ഇക്വഡോറില്‍ അര്‍ജന്റീന വിജയിച്ചത് ഒരു തവണ മാത്രം.
ഇക്വഡോര്‍ കളത്തിലിറങ്ങുന്നത് പ്രധാന താരങ്ങളെ ഒഴിവാക്കി.
അർജന്റീനയുടെ സാധ്യതകള്‍ ഇങ്ങനെ
ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ എവേ മാച്ചില്‍ നേരിടുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശന സാധ്യതകള്‍ ഇങ്ങനെ.
? ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍,
പ്ലേഓഫ് പൊസിഷന്‍ ഉറപ്പ്. പ്ലേ ഓഫിലെത്താന്‍ മറ്റു മത്സര ഫലങ്ങള്‍ ആശ്രയിക്കേണ്ടതില്ല.
നേരിട്ട് യോഗ്യത കിട്ടാന്‍.
1.ബ്രസീല്‍ ചിലിയെ തോല്‍പ്പിക്കുകയോ കൊളംബിയ-പെറു മത്സരം സമനിലയാവുകയോ അര്‍ജന്റീന ജയിക്കുന്നതിനേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ പെറു കൊളംബിയയെ പരാജയപ്പെടുത്തുകയോ ചെയ്യണം.
(നേരിട്ട് യോഗ്യത കിട്ടാന്‍ ഇതില്‍ ഏതെങ്കിലും ഒരു മത്സര ഫലം അനുകൂലമാവണം.)
? സമനിലയായാല്‍,
1.ബ്രസീല്‍ ചിലിയെ രണ്ടു ഗോളിനെങ്കിലും തോല്‍പ്പിക്കണം.
2. പരാഗ്വേ വെനസ്വലേയോട് ജയിക്കരുത്.
3. പെറു കൊളംബിയയോട് തോല്‍ക്കുകയോ,
അല്ലെങ്കില്‍ കൊളംബിയയെ രണ്ടു ഗോളിനെങ്കിലും തോല്‍പ്പിക്കുകയോ ചെയ്യണം.
(പ്ലേ ഓഫ് പൊസിഷന്‍ കിട്ടാന്‍ മൂന്നില്‍ രണ്ടു മത്സരഫലങ്ങളും നേരിട്ട് യോഗ്യത നേടാന്‍ മൂന്നു മത്സരഫലങ്ങളും അനുകൂലമാവണം)
? തോറ്റാല്‍
1) അര്‍ജന്റീന തോല്‍ക്കുന്നതിനേക്കാള്‍ വലിയ മാര്‍ജിനില്‍ കൊളംബിയയോടു പെറു തോല്‍ക്കണം.
2.പരാഗ്വേ വെനസ്വേലയോട് ജയിക്കരുത്.
(തോറ്റാല്‍ നേരിട്ട് യോഗ്യത നേടാനാകില്ല. എന്നാല്‍ ഈ രണ്ടു മത്സര ഫലങ്ങളും അനുകൂലമായാല്‍ പ്ലേ ഓഫ് പൊസിഷന്‍ കിട്ടും)
2018 റഷ്യ ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയവർ
യൂറോപ്പ്- ബെല്‍ജിയം, ജര്‍മനി, ഇംഗ്ലണ്ട്, പോളണ്ട്,
സ്പെയിന്
ഏഷ്യ- ദക്ഷിണ കൊറിയ, ഇറാന്, ജപ്പാന്,
സൗദി അറേബ്യ
ആഫ്രിക്ക- നൈജീരിയ, ഈജിപ്ത്
ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീൽ മാത്രം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.