പാലാ: സ്കൂള്‍ കായികോത്സവത്തിനു കൊടിയേറുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു സംശയം. കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ കിരീടം നേടാനാകുമോ? മാര്‍ ബേസിലിന്റെ 14 താരങ്ങളെ പിറവം മണീട് ഗവ. വിഎച്ച്എച്ച്എസ് റാഞ്ചിയെടുത്തതാണ് കാരണം.
ഇതേക്കുറിച്ച് പാലാക്കാരോട് ചോദിച്ചാല്‍ അവരുടെ പ്രതികരണം മറ്റൊരു ചോദ്യമാണ്.
അതെന്നാ പരിപാടിയാ ഉവ്വേ എന്ന്.
എന്തായാലും പാലക്കാടന്‍ വിദ്യാലയങ്ങളുടെ കടുത്ത വെല്ലുവിളി മറികടന്ന് തേഞ്ഞിപ്പലത്ത് ചാമ്പ്യന്‍ സ്കൂള്പദവി സ്വന്തമാക്കിയ മാര്‍ ബേസിലിന് ഇത്തവണ കരുത്ത് അല്പം കുറഞ്ഞിട്ടുണ്ട് എന്നതു സത്യമാണ്. അനീഷ് മധു, മെറിന് ബിജു, കെ.എം. ശ്രീകാന്ത്, സോഫിയ, സണ്ണി, ഇന്ദുമതി, ബ്ലെസി കുഞ്ഞുമോന്, ജി. ശരണ്യ തുടങ്ങിയ താരങ്ങളാണ് മണീടിലേക്ക് ട്രാക്ക് മാറിയത്. മെറിന് ബിജു കഴിഞ്ഞ വര്‍ഷം ദേശീയ മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയിരുന്നു.അനീഷ് മധു ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലെ റിക്കാർഡുകാരനാണ്.
ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹെജംപില്‍ സ്വര്‍ണവും ലോംഗ്ജംപില് വെള്ളിയും നേടിയ കെ.എം. ശ്രീകാന്തും ഇത്തവണമാര് ബേസിലില്‍ നിന്ന് മണീട് സ്കൂളിലേക്ക് ചുവടുമാറുകയായിരുന്നു. എറണാകുളം ജില്ലാ കായികോത്സവത്തില്‍ ഹൈജംപ്, ട്രിപ്പിള്‍ ജംപ്, ലോംഗ് ജംപ് ഇനങ്ങളില്‍ ജേതാവായാണ് ശ്രീകാന്തിന്റെ വരവ്. ഷോട്ട്പുട്ട്, ഹാമര്‍ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളില്‍ അലക്സ് പി. ജോസഫും എറണാകുളത്തിന് കരുത്തു പകരാന്‍ മണീടിന്റെ നിരയിലുണ്ട്്. കഴിഞ്ഞ വര്‍ഷത്തെ വേഗമേറിയ താരമായിരുന്ന സോഫിയ സണ്ണിയും മാര്‍ബേസിലില്‍ നിന്ന് മണീടിലേക്ക് കൂടുമാറിയിരുന്നു. ചാള്‍സ് ഇടപ്പാട്ട്, ജോണ്സണ് ജോസഫ് എന്നീ പരിശീലകരുടെനേതൃത്വത്തിലാണ് മണീട് സ്കൂളിലെ കുട്ടികളെത്തുന്നത്. അഭിഷേക് മാത്യു, അനുമോള്തമ്പി, ആദര്‍ശ് ഗോപി, ദിവ്യ മോഹന്‍ തുടങ്ങിയ മിടുക്കരായ താരങ്ങള്‍ ഷിബി ടീച്ചറുടെ പരിശീലന മികവിന് കീഴില്‍ മാർ ബേസിലിൽനിന്ന് പാലായിലെത്തിയിട്ടുണ്ട്. 43 അംഗ സംഘമാണ് മാര്‍ ബേസിലിനുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു പേര് കുറവ്. അഭിഷേക് മാത്യു ജൂണിയര്‍ വിഭാഗം 800, 1500 മീറ്ററുകളില്‍ ഉറച്ച സ്വര്‍ണ പ്രതീക്ഷയാണ്. നിലവിലെ വ്യക്തിഗത ചാമ്പ്യനാണ് അഭിഷേക് . ആദര്‍ശ് ഗോപി സീനിയര്‍ ആണ്‍കുട്ടികളുടെ 800, 1500, 5000 മീറ്ററുകളില്‍ മത്സരിക്കും. പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനും ബേസിലിനായി കളത്തിലിറങ്ങും.
എറണാകുളം ജില്ലാ മീറ്റില്‍ കിരീടം നേടിയ തങ്ങള്‍ അങ്ങനെ വിട്ടുകൊടുക്കില്ലെന്ന വാശിയും മാര്‍ ബേസില്‍ ടീമിനുണ്ട്.
ആരുപോയാലും തങ്ങള്‍ക്ക് ഒരു വിഷയവുമില്ലെന്നാണ് മാര്‍ ബേസിലിന്റെ നിലപാട്.
സികെആര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.