മുംബൈ: കേരളത്തിന് അഭിമാനമായി ബേസില്‍തമ്പി. സഞ്ജു സാംസണു ശേഷം ഇതാ മറ്റൊരു മലയാളി കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. പെരുമ്പാവൂര്‍ പെരുമയ്ക്കു തിലകക്കുറി ചാര്‍ത്തി ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ബേസില്‍ തമ്പി ഇടംപിടിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമിലാണ് ബേസിലും ഇടംപിടിച്ചിരിക്കുന്നത്. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 20, 22, 24 തീയതികളിലാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പോരാട്ടങ്ങള്‍.
തമിഴ്നാട് താരം വാഷിംഗ്ടണ്‍ സുന്ദറും ബേസില്‍ തമ്പിക്കൊപ്പം ടീമിലെത്തിയിട്ടുണ്ട് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും ഇന്നലെ ബിസിസിഐ പ്രഖ്യാ പിച്ചു. ദീർഘ കാലത്തിനു ശേഷം പാർഥിവ് പട്ടേലും ടീമിൽ ഇടം നേടി. രഞ്ജി ട്രോഫി ക്രിക്കറ്റിലെയും ഐപിഎലിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസില്‍ തമ്പിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിച്ചത്.
ടിനു യോഹന്നാന്, എസ്. ശ്രീശാന്ത്, സഞ്ജു സാംസണ് എന്നിവരാണ് ബേസിലിനു മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ മലയാളികള്‍. സഞ്ജു സാംസണും ഇന്ത്യയുടെ ടി-20 ടീമിലാണ് ഇടം നേടിയിട്ടുള്ളത്. 2014ലാണ് സഞ്ജു ആദ്യമായി ഇന്ത്യന്‍ ടീമിലിടം നേടുന്നത്. ഇംഗ്ലണ്ടിനെതിരേ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20യുമടങ്ങിയ പരമ്പരയില്‍ 17 അംഗ ടീമിലായിരുന്നു രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു ഇടം നേടിയത്. എന്നാല്‍, ഒരു മത്സരത്തിലും സഞ്ജുവിനു കളിക്കാനായില്ല. പിന്നീട് 2015ല്‍ സിംബാബ്വെയില് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ സഞ്ജു കളിച്ചു. രണ്ടാം ടി-20യില്‍ ഏഴാമനായി ഇറങ്ങിയ സഞ്ജു 19 റണ്‍സ് നേടിയിരുന്നു.
ഗെയ്ലിന്റെ കുറ്റി തെറിപ്പിച്ച തുടക്കം
കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനം നടത്തിയ താരമായിരുന്നു ബേസില്‍. ഗുജറാത്ത് ലയണ്‍സിനു വേണ്ടി കളിച്ച ആദ്യ നാലു മത്സരങ്ങളിലും വിക്കറ്റ് ലഭിക്കാതിരുന്ന ബേസിലില്‍ വിശ്വാസമര്‍പ്പിച്ച നായകന് സുരേഷ് റെയ്നയ്ക്ക് ബേസില്‍ സമ്മാനമായി നല്‍കിയത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ വിക്കറ്റായിരുന്നു. തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ഗെയ്ലിന്റെ പ്രതിരോധം തകര്‍ത്ത് കുറ്റി തെറിപ്പിച്ച ബേസില്‍ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടു. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള അര്‍ഹത തനിക്കുണ്ടെന്ന് അന്നേ തെളിയിച്ച താരമാണ് ബേസില്‍.
12 മത്സരങ്ങളില്‍നിന്ന് 11 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ ബേസിലിനു ലഭിച്ചത്. ധോണിയും കോഹ്ലിയും പൊളാര്‍ഡും ഹാഷിം അംലയുമൊക്കെ ബേസിലിന്റെ തീ തുപ്പിയ പന്തില്‍ എരിഞ്ഞമര്‍ന്നു. സ്വപ്ന തുല്യമായ അരങ്ങേറ്റമായിരുന്നു ബേസിലിന് അന്നു ലഭിച്ചത്. ഐപിഎലിലെ എമേര്‍ജിംഗ് പ്ലെയറാകാനും ഈ പ്രകടനത്തിലൂടെ ബേസിലിനു സാധിച്ചു. ഓണ്‍ ലൈന്‍ വോട്ടിംഗിലും കമന്റേറ്റര്‍മാരുടെ തെരഞ്ഞെടുപ്പിലും ബേസില്തന്നെ ഒന്നാമന്. 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 80 ലക്ഷം രൂപ നല്‍കിയാണ് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്.
ഈ വര്‍ഷംതന്നെ നൂസിലന്‍ഡ് എ ടീമിനെതിരെയുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന ഇന്ത്യന്‍ എടീമിലേക്കും ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും ബേസില്‍ ഇടം പിടിച്ചിരുന്നു.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, എം.സിറാജ്, ബേസില്‍ തമ്പി, ജയ്ദേവ് ഉനദ്ഘട്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.