ന്യൂഡൽഹി: ക്രിക്കറ്റിന് ഒരു നീലാകാശമുണ്ടെങ്കിൽ അവിടെ റാകിപ്പറക്കുന്ന ചെന്പരുന്താണ് ഈ ടീം ഇന്ത്യ. ആ ചിറകുകൾക്കു കരുത്താകുകയാണ് റൺസ്വാരിക്കോരിക്കുടിച്ചിട്ടും ദാഹംശമിക്കാത്ത വിരാട് കോഹ്ലി എന്ന യുവ നായകൻ... തലയെടുപ്പോടെ എല്ലാറ്റിനെയും കീഴടക്കി അനന്തവിഹായസിൽ വട്ടമിട്ടുപറക്കുന്ന ടീമിലെ അവിഭാജ്യഘടകമായി മുരളി വിജയ്, രോഹിത് ശർമ, ചേതേശ്വർ പൂജാര, മുഹമ്മദ് ഷാമി... അങ്ങനെ നീളുന്ന പ്രതിഭാധനന്മാർ... ലങ്കയ്ക്കെതിരായ പരന്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം റിക്കാർഡുകളുടെ അകന്പടിയിലായിരുന്നു, അതങ്ങനെയല്ലേ ആകാൻ പാടുള്ളൂ...
ദക്ഷിണാഫ്രിക്കൻ പര്യടനമാണ് അടുത്ത ലക്ഷ്യം. ടെസ്റ്റ് റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ കൊന്പുകോർക്കലാണത്. ലങ്കയ്ക്കെതിരെ നടത്തിയ പ്രകടനം അവിടെയും ആവർത്തിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമാകും ഇന്ത്യൻ ടീം രചിക്കുക, തുടർച്ചയായി 10 പരന്പര വിജയിക്കുന്ന ടീം എന്ന റിക്കാർഡ്. അതിന് ദക്ഷിണാഫ്രിക്കയിലെ പിച്ചുകൾ ഇന്ത്യക്ക് വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം. അതിനുമുന്‍പ് ലങ്കയ്ക്കെതിരായ പരന്പരയുടെ വെളിച്ചത്തിൽ ഇന്ത്യൻ ടീം അംഗങ്ങളുടെ പ്രകടനത്തിലൂടെ...
വിരാട് കോഹ്ലി
വിശേഷണങ്ങൾക്കുമപ്പുറമായിരുന്നു നായകൻ വിരാട് കോഹ്ലിയുടെ പ്രകടനം. മൂന്നു പരന്പരകളിൽ നിന്നായി രണ്ട് ഇരട്ടസെഞ്ചുറികളും ഒരു സെഞ്ചുറിയുമടക്കം 610 റണ്‍സ്. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമായി. ഒപ്പം മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരിസ് പദവികളും. പത്തിൽ ഒന്‍പതര മാർക്ക് ഈ പരന്പരയിൽ ഇന്ത്യൻ നായകനു കണ്ണടച്ച് നല്‍കാം.
മുരളി വിജയ്
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒന്നായി മുരളി വിജയ് വിലയിരുത്തപ്പെടുന്നു. എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം, ശിഖർധവാന്റെ അഭാവമാണ് മുരളിയെ മുൻനിരയിലെത്തിച്ചത്. ഈ ടെസ്റ്റ് പരന്പരയിലെ 128, 155 എന്നീ ഇന്നിംഗ്സുകൾ ഓപ്പണർ എന്ന നിലയിൽ മുരളിയെ ശ്രദ്ധേയനാക്കി. അടുത്ത ദക്ഷിണാഫ്രിക്കൻ പരന്പരയിൽ തനിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നു തെളിയിക്കുന്നതായി മുരളിയുടെ പ്രകടനം. പത്തിൽ ഒന്‍പത് മാർക്ക് നല്‍കാം.
രോഹിത് ശർമ
2016 ഒക്ടോബറിലെ അരങ്ങേറ്റത്തിനുശേഷം അന്തിമ പതിനൊന്നിൽ ഇടംപിടിച്ചത് നാഗ്പുർ ടെസ്റ്റിൽ. രണ്ട് ടെസ്റ്റിലെ മൂന്ന് ഇന്നിംഗ്സുകളിൽനിന്നായി നേടിയത് 217 റൺസ്. അതിൽ 102 റൺസ് എടുത്ത് ഒരു തവണ പുറത്താകാതെനിന്നതും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടും. പത്തിൽ എട്ടര മാർക്ക് നല്കാവുന്ന പ്രകടനം.
മുഹമ്മദ് ഷാമി
ഈഡൻ ഗാർഡൻസിലെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു. രണ്ട് മത്സരങ്ങളിൽനിന്നായി എറിഞ്ഞത് 77 ഓവറുകൾ. വീഴ്ത്തിയത് ഒന്‍പത് വിക്കറ്റ്. ആവറേജ് 29.88. മാർക്ക് പത്തിൽ എട്ട്.
ചേതേശ്വർ പൂജാര
ആദ്യ ടെസ്റ്റിൽ 52ഉം 22ഉം. രണ്ടാം ടെസ്റ്റിൽ മുരളി വിജയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് സ്ഥാപിച്ച് സെഞ്ചുറി നേട്ടം. മൂന്ന് ടെസ്റ്റിലെ അഞ്ച് ഇന്നിംഗ്സിൽനിന്നായി 289 റൺസ്. ഉയർന്ന സ്കോർ 148. ശരാശരി 57.80. പ്രകടനംവച്ച് നോക്കുന്പോൾ പത്തിൽ ഏഴ് മാർക്ക്.
വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും സാമാന്യപ്രകടനം കാഴ്ചവച്ചു. ഏഴ് മാർക്ക് വീതമാണ് ക്രിക്കറ്റ് വിദഗ്ധർ നല്‍കിയത്. ജഡേജ മൂന്ന് മത്സരങ്ങളിൽനിന്ന് 117 റൺസും 10 വിക്കറ്റും നേടിയപ്പോൾ അശ്വിൻ 12 വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് രണ്ട് കളികളിൽനിന്ന് എട്ട് വിക്കറ്റ് നേടി. സാഹ മൂന്ന് മത്സരങ്ങളിൽനിന്ന് 44 റൺസും ഒന്‍പത് ക്യാച്ചും സ്വന്തമാക്കി.
ഒരു ടെസ്റ്റ് കളിച്ച ഭുവനേശ്വർ കുമാറും രണ്ട് മത്സരം വീതം കളിച്ച ശിഖർ ധവാൻ, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ, അജിങ്ക്യ രഹാനെ എന്നിവരും തങ്ങൾക്ക് കിട്ടിയ അവസരം മുതലാക്കി. രഹാനെയും രാഹുലും ബാറ്റിംഗിൽ പരാജയപ്പെട്ടതും ഇതോടു ചേർത്തുവായിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.