സെഞ്ചൂറിയന്‍: ഇനിയുള്ള പ്രതീക്ഷകള്‍ നായകന് വിരാട് കോഹ് ലിയില്‍. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ 335 റണ്സിനെരേ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 183 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് മാത്രം ബാക്കിയിരിക്കേ ഇന്ത്യ ഇപ്പോഴും 152 റണ്‍സ് പിന്നിലാണ്. കോഹ്ലി (85), ഹര്‍ദിക് പാണ്ഡ്യ (11) എന്നിവരാണ് ക്രീസില്‍. ഈ കൂട്ടുകെട്ടില്‍ ആശ്രയിച്ചിരിക്കും നാളെ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര.
രണ്ടാം ദിനം ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ദക്ഷിണാഫ്രിക്ക 335ല്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ പിഴവുകള്‍ ഇന്ത്യ തുടരുകയും ചെയ്തു. രണ്ടാംദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ദക്ഷിണാഫ്രിക്കയുടെ അവസാന ഏഴു വിക്കറ്റുകള്‍ 89 റണ്‍സ് എടുക്കുമ്പോള്‍ നഷ്ടമായി. രണ്ടാം ദിനം ഇന്ത്യന്‍ പേസര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച ബൗളിംഗാണ് പുറത്തുവന്നത്. 282ലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് കേശവ് മഹാരാജിനെ (18) മുഹമ്മദ് ഷാമിയുടെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍ ക്യാച്ചെടുക്കുകായിരുന്നു. ഷാമിയുടെ 100-ാമത്തെ ടെസ്റ്റ് വിക്കറ്റായിരുന്നു. ഡുപ്ലസിക്കൊപ്പം കാഗിസോ റബാഡ ചേര്‍ന്ന് ഇന്ത്യയുടെ വിക്കറ്റിനു കാത്തിരിപ്പ് നീട്ടി. നിര്‍ണായകമായ 42 റണ്‍സാണ് ഈ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. ഇരുവരും നല്കിയ അവസരം ഫീല്‍ഡര്‍മാര്‍ നിലത്തിട്ട് നഷ്ടമാക്കി. റബാഡയെ (11) ഇഷാന്ത് ശര്‍മ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചുകൊണ്ടു കൂട്ടുകെട്ട് പൊളിച്ചു.
ഇതിനിടെ ഡു പ്ലസി അര്‍ധ സെഞ്ചുറി കടക്കുകയും ചെയ്തു. കൂടുതല്‍ നേരം ക്രീസില്‍ നിലയുറപ്പിക്കാനാകും മുമ്പേ ഇഷാന്തിന്റെ പന്തില്‍ ഡു പ്ലസിയുടെ ബാറ്റിനും പാഡിനും ഇടയിലൂടെ കടന്ന് കുറ്റി തെറിപ്പിച്ചു. പത്താമനായി ഇറങ്ങിയ മോര്‍ണി മോര്‍ക്കല്‍ ഇഷാന്തിനെ ലെഗ് സൈഡില്‍ ഒരു ഫോറടിച്ചു. എന്നാല്‍ മോര്‍ക്കലിന് അധികനേരം ക്രീസില്‍ നില്ക്കാനായില്ല. അശ്വിനെ ഉയര്‍ത്തിയടിക്കാനുള്ള മോര്‍ക്കലിന്റെ ശ്രമം വിജയിയുടെ കൈകളിൽ തീര്‍ന്നു. അപ്പോള്‍ ഉച്ചഭക്ഷണത്തിന് 11 മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യക്കായി ആര്.അശ്വിന് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. സ്കോര്‍ 22ലെത്തിയപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ധവാനു പകരമെത്തിയ രാഹുലിനെ (10) മോര്‍ക്കല്‍ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. അടുത്ത പന്തില്‍ ചേതേശ്വര്‍ പൂജാര പൂജ്യത്തിന് റണ്‍ഔട്ടായി. വിജയിക്കു കൂട്ടായി നായകന് വിരാട് കോഹ് ലി എത്തി. വിജയ്-കോഹ് ലി സഖ്യം ദക്ഷിണാഫ്രിക്കന്‍ പന്തേറുകാരെ നന്നായി നേരിട്ട് മുന്നോട്ടുപോയി. സിംഗിളുകളും ഇടയ്ക്കു ബൗണ്ടറികളുമായി ഇരുവരും കളിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. അര്‍ധ സെഞ്ചുറിക്ക് നാലു റണ്‍സ് അകലെ വിജയിയെ മഹാരാജ് പുറത്താക്കി. ഡി കോക്കിനായിരുന്നു ക്യാച്ച്.
ഇന്ത്യയുടെ ആദ്യ ഇലവനില്‍ വീണ്ടും അവസരം നേടിയ രോഹിത് ശര്‍മ (10) ചെറിയൊരു പ്രതീക്ഷ നല്‍കിയശേഷം പുറത്തായി. കോഹ് ലിയുമായി 25 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് സ്ഥാപിച്ചത്. രോഹിനെ റബാഡ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. പാര്‍ഥിവ് പട്ടേല്‍ നായകനുകൂട്ടായെത്തിയതോടെ സ്കോറിംഗ് വേഗത്തിലായി. എന്നാല്‍ എന്‍ഗിഡിയുടെ പന്തില്‍ പട്ടേല്‍ (19) വിക്കറ്റ്കീപ്പര്‍ ഡി കോക്കിനു ക്യാച്ച് നല്കി. ഹര്‍ദിക് പാണ്ഡ്യ നായകനൊപ്പം ചേര്‍ന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കാതെ രണ്ടാം ദിനം അവസാനിപ്പിച്ചു. 130 പന്തില്‍നിന്ന് 85 റണ്‍സിലെത്തിയ കോഹ് ലിയില്‍നിന്ന് എട്ട് ഫോറുകളാണ് പിറന്നത്. ഇരുവരും ആറാം വിക്കറ്റ് അപരാജിതമായ 19 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്
ബാറ്റിംഗ്
എല്‍ഗര്‍ സി വിജയ് ബി അശ്വിന് 31, മാര്‍ക്രം സി പട്ടേല്‍ ബി അശ്വിന് 94, അംല റണ്‍ ഔട്ട് 82, ഡി വില്യേഴ്സ് ബി ഇഷാന്ത് 20, ഡു പ്ലസി ബി ഇഷാന്ത് 63, ഡി കോക്ക് സി കോഹ്ലി ബി അശ്വിന് 0, ഫിലാന്‍ഡര്‍ റണ്‍ ഔട്ട് 0, കേശവ് മഹാരാജ് സി പട്ടേല്‍ ബി ഷാമി 18, റബാഡ സി പാണ്ഡ്യ ബി ഇഷാന്ത് 11, മോര്‍ണി മോര്‍ക്കല്‍ സി വിജയ് ബി അശ്വിന് 6, എന്‍ഗിഡി നോട്ടൗട്ട് 1, എക്സ്ട്രാസ് 9, ആകെ 113.5 ഓവറില്‍ 335ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
ബുംറ 22-6-60-0, ഷാമി 15-2-58-1, ഇഷാന്ത് 22-4-46-3, പാണ്ഡ്യ 16-4-50-0, അശ്വിന് 38.5-10-113-4
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ബാറ്റിംഗ്
വിജയ് സി ഡി കോക് ബി മഹാരാജ് 46, രാഹുല്‍ സി ആന്‍ഡി ബി മോര്‍ക്കല്‍ 10, പൂജാര റണ്‍ഔട്ട് 0, കോഹ്ലി 85 നോട്ടൗട്ട്, രോഹിത് ശര്‍മ എല്‍ബിഡബ്ല്യു റബാഡ 10, പാര്‍ഥിവ് സി ഡികോക് ബി എന്‍ഗിഡി 19, പാണ്ഡ്യ നോട്ടൗട്ട് 11, എക്സ്ട്രാസ് 2, ആകെ 61 ഓവറില്‍ അഞ്ച് വിക്കറ്റിന് 183.
ബൗളിംഗ്
മഹാരാജദ് 16-1-53-1, 15-3-47-1, ഫിലാന്‍ഡര്‍ 9-3-23-0, റബാഡ 12-0-33-1, ലുംഗി എന്‍ഗിഡി 9-2-26-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.