ലണ്ടൻ: ക്ലബ് പോരാട്ടങ്ങളിലും ലോകകപ്പ് യോഗ്യതയിലുമെല്ലാമായി ഈ സീസണിൽ ഇംഗ്ലീഷ് താരങ്ങൾക്ക് അധ്വാനം കുറവായിരുന്നതായി കണക്കുകൾ. റഷ്യൻ ലോകകപ്പിനുള്ള 23 അംഗ സംഘങ്ങളിൽ ഉൾപ്പെട്ട താരങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇതുവെളിപ്പെട്ടത്. ഏറ്റവും അധികം സമയം കളത്തിൽ ചിലവിട്ടത് സ്പാനിഷ്, ഫ്രഞ്ച്, ബ്രസീൽ താരങ്ങളായിരുന്നു എന്നും കണക്ക് വ്യക്തമാക്കുന്നു. സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററിയാണ് കണക്ക് പുറത്തുവിട്ടത്.
2017 ജൂലൈ ഒന്നു മുതൽ 2018 മേയ് 31 വരെയുള്ള കണക്കാണിത്. ലോകകപ്പിനുള്ള സ്പാനിഷ് സംഘത്തിലെ 23 അംഗങ്ങൾ ഇക്കാലയളവിൽ 85,000ൽ അധികം മിനിറ്റ് കളത്തിൽ ഉണ്ടായിരുന്നു. ഫ്രഞ്ച്, ബ്രസീൽ താരങ്ങൾ 80,000ൽ അധികം മിനിറ്റ് കളത്തിലുണ്ടായിരുന്നപ്പോൾ ഇംഗ്ലീഷ് താരങ്ങൾ 75,000 മിനിറ്റിൽ അധികമേ ഉണ്ടായിരുന്നുള്ളൂ. അർജന്റൈൻ താരങ്ങൾ 70,000 മിനിറ്റ് മാത്രവുമായി പോർച്ചുഗൽ, ഡെന്മാർക്ക്, ഉറുഗ്വെ, സെർബിയ, ജർമനി എന്നിവയ്ക്കു പിന്നിൽ പത്താം സ്ഥാനത്താണ്.
പോർച്ചുഗലിന്റെ ഗോളിയായ റൂയി പാറ്റ്റീസ്യോയാണ് ഏറ്റവും അധികം സമയം കളിച്ച കളിക്കാരൻ. 61 കളികളിലായി 5,490 മിനിറ്റാണ് ലിസ്ബണ് താരമായ പാറ്റ്റീസ്യോ കളത്തിലുണ്ടായിരുന്നത്.
അർജന്റീനയുടെ ലയണൽ മെസി നാലാം സ്ഥാനത്താണ്. 60 കളികൾ കളിച്ച മെസി 5,008 മിനിറ്റ് മൈതാനത്ത് ഉണ്ടായിരുന്നു. ക്രൊയേഷ്യയുടെ ഡുജെ കലെറ്റ കർ (5,117 മിനിറ്റ്), സ്പെയിനിന്റെ സൗൾ നിഗ്വെസ് (5,009 മിനിറ്റ്) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രസീലിന്റെ നെയ്മർ എന്നിവർ ആദ്യ പത്തിൽ ഇല്ല. അതേസമയം, ഉറുഗ്വെയുടെ ലൂയിസ് സുവാരസ് ആദ്യ പത്തിൽ ഉൾപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.