മോസ്കോ: ടീമുകൾ ലോകകപ്പിനു യോഗ്യത നേടാത്തതുകൊണ്ട് റഷ്യയിൽ എത്താത്ത പ്രമുഖ കളിക്കാരുണ്ട്. അക്കൂട്ടത്തിൽപ്പെടുന്നതാണ് ഇറ്റലിയുടെ ജിയാൻ ലൂയിജി ബഫണ്, ലിയോനാർഡോ ബൊനൂച്ചി, ജോർജിയോ കിയേളെനി, ഹോളണ്ടിന്റെ ആര്യൻ റോബൻ, വിർജിൽ വാൻ ഡിക്, ചിലിയുടെ അലക്സിസ് സാഞ്ചസ്, അർതുറോ വിദാൽ, ഇക്വഡോറിന്റെ അന്റോണിയോ വലൻസിയ, വെയ്ൽസിന്റെ ഗാരെത് ബെയ്ൽ തുടങ്ങിയവർ. എന്നാൽ, ടീമുകൾ ലോകകപ്പിൽ എത്തുന്നുണ്ടെങ്കിലും പല പ്രമുഖരും അപ്രതീക്ഷിത ഒഴിവാക്കലുകൾക്ക് ഇരകളായി. ഫുട്ബോൾ ലോകം അദ്ഭുതപ്പെട്ട, ചർച്ചയായ പ്രധാന ഒഴിവാക്കലുകളിൽ ചിലർ...
1. ജോ ഹാർട്ട് (ഇംഗ്ലണ്ട്)
ഇംഗ്ലീഷ് ഗോളിയായ ജോ ഹാർട്ടിനെ ഒഴിവാക്കിയാണ് ഗാരെത് സൗത്ത്ഗേറ്റ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്പ് തന്നെ ഹാർട്ടിനെ ഒഴിവാക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നു. പരിചയ സന്പത്തില്ലാത്ത ജോർദാൻ പിക്ഫോഡ് (മൂന്ന് മത്സരം), ജാക് ബട്ലൻഡ് (ഏഴ് മത്സരം), അരങ്ങേറിയിട്ടില്ലാത്ത നിക് പോപ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെയും വെസ്റ്റ്ഹാമിന്റെ ലോണ്താരവുമായ ഹാർട്ടിനു പകരം സൗത്ത്ഗേറ്റ് തെരഞ്ഞെടുത്തത്.
2. സെർജി റോബർട്ടോ (സ്പെയിൻ)
സ്പെയിനിനു വൻ താരസന്പത്തുണ്ടെന്നത് യാഥാർഥ്യം. എന്നാൽ, റൈറ്റ് ബാക്കായ സെർജി റോബർട്ടോയെ ഒഴിവാക്കുകയായിരുന്നു പരിശീലകനു മുന്നിലുണ്ടായ ഏകപോംവഴി. ആഴ്സണലിന്റെ ഹെക്ടർ ബെല്ലെറിനെയും സ്പെയിൻ ഒഴിവാക്കിയപ്പോൾ ഡാനി കാർവഹാൽ, ജെറാർഡ് പികെ, നാച്ചോ, ഒഡ്രിസോള, സെർജ്യോ റാമോസ്, ജോർഡി അലാബ തുടങ്ങിയവർ പ്രതിരോധത്തിൽ ഉൾപ്പെട്ടു.
3. റാഡ്ജ (ബെൽജിയം)
ബെൽജിയത്തിന്റെ മധ്യനിരത്താരമായിരുന്നു ഇറ്റാലിയൻ ലീഗിലെ എഎസ് റോമയുടെ റാഡ്ജ. ടീമിനെ പ്രഖ്യാപിച്ചപ്പോൾ റാഡ്ജ പുറത്ത്. അതോടെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായിപ്പോലും താരം പ്രഖ്യാപിച്ചു. എന്നാൽ, പതിനായിരത്തിൽ അധികം ബെൽജിയം ആരാധകർ റാഡ്ജയെ ലോകകപ്പ് ടീമിൽ എടുക്കണമെന്ന ആവശ്യവുമായി ഒപ്പുശേഖരിച്ച് രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല.
4. ലെറോയ് സനെ (ജർമനി)
ജർമൻ പരിശീലകൻ ലോകകപ്പിനുള്ള പ്രാധമിക സംഘത്തെ പ്രഖ്യാപിച്ചപ്പോൾത്തന്നെ അത് വൻ ചർച്ചയായിരുന്നു. കാരണം, 2014 ലോകകപ്പിൽ ജർമനിക്ക് കിരീടം സമ്മാനിച്ച ഗോൾ നേടിയ മാരിയോ ഗെറ്റെസിനെ ഒഴിവാക്കിയാണ് അദ്ദേഹം ടീമിനെ പ്രഖ്യാപിച്ചത്. തുടർന്ന് 23 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ലെറോയ് സനെ പുറത്തായി. സനെയ്ക്കൊപ്പം ജൂലിയൻ ബ്രൻഡറ്റും ജർമൻ ടീമിലേക്കുള്ള ഫോട്ടോ ഫിനിഷിംഗിൽ പുറത്തായി.
5. മാർസ്യാൽ (ഫ്രാൻസ്)
ഫ്രഞ്ച് ടീമിലും ഇത്തവണ പ്രതിഭകളുടെ ധാരാളിത്തമുണ്ടായി. അതോടെ റൈറ്റ് വിംഗറായ ആന്റണി മാർസ്യാലിനെ പരിശീലകൻ ദിദിയെ ദേഷാംപ് പരിഗണിച്ചില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ മാർസ്യാലിനെ മൗറീഞ്ഞോയുടെ ഇരയായും വിശേഷിപ്പിക്കാം.
6. ഇക്കാർഡി (അർജന്റീന)
ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ ഏറ്റവും അധികം ഗോളടിച്ച താരമാണ് അർജന്റീനയുടെ ഇക്കാർഡി. ഇന്റർമിലാനായി സീസണിൽ 29 ഗോൾ നേടി. എന്നാൽ, അർജന്റീനയുടെ മുന്നേറ്റ നിരയിലേക്ക് പരിശീലകൻ ഹൊർഹെ സാംപോളി തെരഞ്ഞെടുത്തത് അതിലും കുറവ് ഗോളടിച്ച ഗോണ്സാലോ ഹിഗ്വിൻ, പൗലോ ഡൈബാല എന്നിവരെ.
7. അർവരോ മൊറാട്ട (സ്പെയിൻ)
അർജന്റീന ഇക്കാർഡിയെ പുറത്താക്കിയ അതേദിവസം സ്പെയിനിൽ ഒഴിവാക്കപ്പെട്ട മുന്നേറ്റനിരത്താരമാണ് മൊറാട്ട. ചെൽസി താരത്തെ ഒഴിവാക്കുക അത്ര സുഖകരമായ കാര്യമല്ലായിരുന്നു എന്നാണ് പരിശീലകൻ ലോപ്ടെഹി പിന്നീട് നല്കിയ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.