കണ്ണൂർ: ജക്കാർത്തയിൽ അടുത്തമാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള വനിതാ വോളിബോൾ ടീമിന് മലയാളിക്കരുത്ത്. പതിനാലംഗ ടീമിൽ ക്യാപ്റ്റൻ കണ്ണൂർ കേളകം ചുങ്കക്കുന്ന് സ്വദേശിനി മിനിമോൾ ഏബ്രഹാം ഉൾപ്പെടെ പത്തുപേരും മലയാളികൾ. കോച്ച് ജി.ഇ. ശ്രീധറിന്റെ കീഴിൽ ബംഗളൂരുവിൽ പരിശീലനത്തിലാണ് ടീം.
റെയിൽവേ താരമായ മിനിമോൾ മൂന്നാം തവണയാണ് ദേശീയ ടീമിനെ നയിക്കുന്നത്. 2013ലെ ഒളിംപിക്സ് യോഗ്യതാറൗണ്ട് മത്സരങ്ങളിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും നേരത്തെ ക്യാപ്റ്റനായിരുന്നു. ഏഷ്യൻ ഗെയിംസിൽ സൗത്ത് കൊറിയ, ചൈന, ചൈനീസ് തായ്പേയ്, കസാക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കടുപ്പമേറിയ പൂൾ ബിയിലാണ് ഇന്ത്യ.
കെഎസ്ഇബി താരങ്ങളായ കാസർഗോഡ് സ്വദേശിനി അഞ്ജു ബാലകൃഷ്ണൻ, കോഴിക്കോട് സ്വദേശികളായ എസ്. രേഖ, ശ്രുതി മുരളി, കെ.പി. അനുശ്രീ, എറണാകുളം സ്വദേശിനി കെ.എസ്. ജിനി, കൊല്ലം സ്വദേശിനി സൂര്യ, വെസ്റ്റേൺ റെയിൽവേ താരമായ മലപ്പുറം സ്വദേശിനി കണ്ടോത്ത് അശ്വിനി, കണ്ണൂർ ചെറുപുഴ സ്വദേശിനിയും തലശേരി സായി താരവുമായ അഞ്ജലി ബാബു, വയനാട് സ്വദേശിനിയും ആലുവ സെന്റ് സേവ്യേഴ്സ് കോളജ് വിദ്യാർഥിനിയുമായ ആർ. അശ്വതി എന്നിവരാണ് ടീമിലെ മറ്റു മലയാളികൾ.
അഞ്ജു ബാലകൃഷ്ണനും എസ്. രേഖയും ശ്രുതി മുരളിയും നേരത്തെ ഇന്ത്യൻ സീനിയർ ടീമിന്റെ ജഴ്സിയണിഞ്ഞിട്ടുണ്ട്. മിനിമോളും എസ്. രേഖയും രണ്ടാംതവണയാണ് ഏഷ്യൻ ഗെയിംസിന് ഇറങ്ങുന്നത്. മിനിമോൾ 2010ലും രേഖ 2014ലും ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു. മറ്റുള്ളവർ ആദ്യമായാണ് സീനിയർ ടീമിനുവേണ്ടി കളിക്കുന്നത്. അനുശ്രീ ഘോഷ്, നിർമല, റുക്സാന ഖാട്വൻ, പ്രിയങ്ക ഖേദ്കർ തുടങ്ങിയ റെയിൽവേ താരങ്ങളും ടീമിലുണ്ട്. ഇപ്പോൾ 11 പേരാണ് ക്യാമ്പിലുള്ളത്. ബ്രിക്സ് ചാമ്പ്യൻഷിപ്പിനായി വിദേശത്തുള്ള അഞ്ജലിയും സൂര്യയും അനുശ്രീയും കൂടി എത്തുന്നതോടെ ക്യാമ്പ് സജീവമാകും.
സന്തോഷം: മിനിമോൾ
ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ക്യാപ്റ്റൻ മിനിമോൾ ഏബ്രഹാം. മകളുടെ ജനനവുമായി ബന്ധപ്പെട്ട് 2014 മുതൽ രണ്ടു വർഷം കളിക്കളത്തിൽനിന്നു മാറിനിന്ന മിനിമോൾ 2016ലാണ് വോളി കോർട്ടിൽ തിരിച്ചെത്തിയത്. അതിനുശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഏഷ്യൻഗെയിംസ്.
ഒരിക്കൽകൂടി രാജ്യത്തെ നയിക്കാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മിനിമോൾ പറഞ്ഞു. രണ്ടുവർഷം കോർട്ടിൽനിന്ന് വിട്ടുനിന്നശേഷം തിരിച്ചെത്തിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാനുള്ള വിശ്വാസത്തിന് നന്ദിപറയുന്നതായും ഏല്പിച്ചിരിക്കുന്ന ദൗത്യം നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മിനിമോൾ ‘ദീപിക’ യോട് പറഞ്ഞു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഹെഡ് ടിക്കറ്റ് എക്സാമിനറായ മിനിമോൾ കേളകം ചുങ്കക്കുന്നിലെ ചുരുളിയിൽ ഏബ്രഹാം- മേരി ദമ്പതികളുടെ മൂത്തമകളാണ്. നിലമ്പൂർ പാലേമാട് ഈന്തുങ്കൽ ജയിംസ്-ലില്ലി ദമ്പതികളുടെ മകനും പാലേമാട് എസ്വിവി ഹയർസെക്കൻഡറി സ്കൂൾ ലാബ് ടെക്നീഷനുമായ ഇ.ജെ. ജോബിനാണ് ഭർത്താവ്. മകൾ മൂന്നര വയസുകാരി ജോന.
സിജി ഉലഹന്നാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.