കൊച്ചി: കേരള കബഡി അസോസിയേഷന്റെ പുതിയ ഭാരവാഹികൾക്കെതിരെ മുൻ ഭാരവാഹികൾ രംഗത്ത്. 2017ൽ സ്പോർട്സ് കൗണ്‍സിൽ പിരിച്ചുവിട്ട അസോസിയേഷൻ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യോഗം ചേർന്നു പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തതെന്നും സ്പോർട്സ് കൗണ്‍സിൽ അംഗീകാരമില്ലാത്ത സമിതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയതായും ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ദുർഭരണത്തെത്തുടർന്ന് 2017 ഒക്ടോബർ 31നാണ് കേരള കബഡി അസോസിയേഷനെ സ്പോർട്സ് കൗണ്‍സിൽ സസ്പെൻഡ് ചെയ്തത്.
2010 മുതൽ 2016 വരെ കാലാവധിയുണ്ടെങ്കിലും സസ്പെൻഷനിലായതിനാൽ സെക്രട്ടറിക്കോ അംഗങ്ങൾക്കോ യോഗം ചേരാനോ തീരുമാനങ്ങൾ കൈക്കൊള്ളാനോ നിയമപരമായി അവകാശമില്ല. എന്നാൽ തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലാ അസോസിയേഷനുകളെ അറിയിക്കാതെ ഈ മാസം അഞ്ചിന് പുറത്താക്കപ്പെട്ട സെക്രട്ടറി വിജയകുമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്നു പുതിയ സമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് ദേശീയ കബഡി ഫെഡറേഷൻ നിരീക്ഷകൻ പങ്കെടുക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. മാത്രമല്ല, കഴിഞ്ഞ 28ന് ഫെഡറേഷൻ സസ്പെൻഷനിലായിരുന്നു. അഞ്ചു ജില്ലാ അസോസിയേഷനുകൾ മാത്രം പങ്കെടുത്ത യോഗത്തിൽ ജില്ലാതല, സംസ്ഥാന കബഡി ചാന്പ്യൻഷിപ്പുകളുടെ തീയതിയും പ്രഖ്യാപിച്ചു. സ്പോർട്സ് കൗണ്‍സിൽ അംഗം ജോർജ് തോമസ് യോഗത്തിൽ നിരീക്ഷകനായി പങ്കെടുത്തതായും ഇവർ പറഞ്ഞു. എന്നാൽ യോഗത്തിനോ തീരുമാനത്തിനോ സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്നാണ് പ്രസിഡന്റ് ടി.പി. ദാസൻ നൽകിയ മറുപടി. ഈ സാഹചര്യത്തിലാണ് പുതിയ സമിതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും. അതിനുശേഷം തുടർനടപടികൾ ആലോചിക്കുമെന്നും മുൻ പ്രസിഡന്റ് എം. സുധീർകുമാർ, മുൻ വൈസ് പ്രസിഡന്റ് കെ.കെ. മുരളീധരൻ, എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് സി.എൻ. പ്രദീപ്, തൃശൂർ മുൻ ജോയിന്റ് സെക്രട്ടറി രതീഷ് കുമാർ, കണ്ണൂർ മുൻ ജോയിന്റ് സെക്രട്ടറി ഒ.കെ. രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.