ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേർന്നു . ജോനാഥൻ അവനെ പ്രാണനു തുല്യം സ്നേഹിച്ചു.’’ സാമുവേൽ പ്രവാചകന്റെ ഒന്നാം പുസ്തകത്തിലെ ഈ വാക്യം സൗഹൃദത്തെ അതിന്റെ പൂർണതയിൽ ചിത്രീകരിക്കുന്നു. ഒരിക്കൽ ജോനാഥന്റെ പിതാവായ സാവൂൾ അവനോടു പറഞ്ഞു: ’’ അവൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് രാജാവാകാനോ രാജത്വം സ്ഥാപിക്കാനോ കഴിയില്ല. അതുകൊണ്ട് അവൻ മരിക്കണം’’ എന്തായിരുന്നു ജോനാഥന്റെ മറുപടി? ’’എന്തിന് അവനെ വധിക്കണം? അവനെന്തു ചെയ്തു?’’ എന്നായിരുന്നു.
രാജ്യവും രാജത്വവും നഷ്ടപ്പെടും എന്നു തിരിച്ചറിയുന്പോഴും ദാവീദിനെ സ്നേഹിക്കുകയും അവനെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ജോനാഥന്റെ ചിത്രം സൗഹൃദം മറ്റെന്തിനെക്കാളും വിലയുള്ളതാണെന്നു പഠിപ്പിക്കുന്നു. പുസ്തകവായന തുടരുന്പോൾ ദാവീദിനെ സ്വന്തം പിതാവിന്റെ ക്രൂരതയിൽനിന്നു രക്ഷിക്കാൻ ശ്രദ്ധിക്കുന്ന ജോനാഥനെ കാണാം. പിന്നീട് ജോനാഥന്റെ മരണവാർത്ത കേൾക്കുന്പോൾ വിലപിച്ചുകൊണ്ട് ദാവീദ് പറയുന്നുണ്ടല്ലോ, ’’ സോദരാ, ജോനാഥൻ, നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു. നീ എനിക്ക് അതീവ വത്സലൻ ആയിരുന്നു; എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ അഗാധമായിരുന്നു.’’
പ്രഭാഷകന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്ന സൗഹൃദത്തെക്കുറിച്ചുള്ള ദർശനം ഇവരുടെ ജീവിതത്തിൽ മാംസം ധരിച്ചതായി തോന്നുന്നു. പ്രഭാഷകൻ എഴുതുന്നുണ്ട്: ’’വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവൻ ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്തസ്നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മഹത്വം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതമാണ്.’’
ഇതെഴുതുന്പോൾ ജോബിന്റെയും മൂന്നു സുഹൃത്തുക്കളുടെയും ചിത്രം കൂടി മനസിലേയ്ക്കു വരുന്നുണ്ട്. ജോബിനെ അധികമായി സ്നേഹിച്ചിരുന്ന മൂന്നു സുഹൃത്തുക്കൾ അവനു സംഭവിച്ച അനർഥങ്ങളറിഞ്ഞ് സന്ദർശിക്കാനെത്തുന്പോൾ നടത്തുന്ന അനുതാപപ്രകടനങ്ങൾ പുസ്തകത്തിന്റെ ആദ്യതാളുകളിൽ എഴുതിയിട്ടുണ്ട്. ’’ തേമാന്യനായ എലിഫാസ്, ഷൂഹ്യനായ ബിൽദാദ്, നാമാത്യനായ സോഫാർ എന്നിവർ ഒന്നിച്ച് അവനോടു സഹതാപം കാണിക്കാനും അവനെ ആശ്വസിപ്പിക്കാനും അവിടെയെത്തി. ദൂരെവച്ചു കണ്ടപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞില്ല. അവർ ഉറക്കെ നിലവിളിച്ചു, വസ്ത്രം കീറി, ശിരസിൽ പൂഴി വാരി വിതറി. അവന്റെ പീഡകൾ അതികഠിനമെന്നു കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാവും പകലും അവർ അവനോടൊപ്പം നിലത്തിരുന്നു.’’ നിശബ്ദതയിൽ ആണ്ടുപോയ സ്നേഹം! വൈഷമ്യങ്ങളുടെ നീർച്ചുഴിയിൽ ഉറച്ച പിന്തുണ നല്കാൻ ദൈവം സുഹൃത്തുക്കളെ അയക്കുമെന്ന വിശ്വാസം എത്രയോ സത്യമാണ്! വിശുദ്ധ പൗലോസ് ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ; ’’ പരസ്പരം ഭാരങ്ങൾ സഹിച്ചുകൊണ്ടു ക്രിസ്തുവിന്റെ നിയമം പൂർത്തീകരിക്കുവിൻ’’ എന്ന്.
അതെ, ക്രിസ്തുവിൽ സൗഹൃദത്തിന്റെ നിയമം പൂർത്തീകരിക്കപ്പെടുന്നു. അവിടുന്നു പറയുന്നു: ’’ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.’’ പഴയനിയമത്തിൽ നമ്മൾ കാണുന്ന സൗഹൃദത്തിന്റെ ഉദാഹരണങ്ങളെ യേശു വാക്കുകൊണ്ടും മാതൃകനല്കിയും പൂർത്തീകരിക്കുന്നു. വിശുദ്ധ പൗലോസ് ആ സൗഹൃദത്തെ ഇങ്ങനെ വർണിക്കുന്നു: ’’ നീതിമാനുവേണ്ടിപോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാൽ, നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.’’
’’ സ്നേഹം മരണംപോലെ ശക്തമാണ്’’ എന്ന ഉത്തമഗീത വചനം യേശുവിൽ പൂർണത നേടുന്നു. അതു പഴയനിയമത്തിലെ സൗഹൃദങ്ങൾക്കു പുതുമ നല്കുന്നു. മനുഷ്യരോടുള്ള യേശുവിന്റെ സ്നേഹത്തിന്റെ പുതുമയെന്തെന്നു വിശുദ്ധ അഗസ്റ്റിൻ യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം വ്യാഖ്യാനിക്കുന്പോൾ എഴുതുന്നു: ’’ഈ സ്നേഹം നമ്മെ നവീകരിക്കുന്നു. ഈ സ്നേഹം നമ്മെ പുതിയ മനുഷ്യരാക്കുന്നു. ഈ സ്നേഹം നമ്മെ പുതിയ നിയമത്തിന്റെ അവകാശികളാക്കുന്നു. ഈ സ്നേഹം നമ്മെ സ്നേഹഗീതത്തിന്റെ ഗായകരാക്കുന്നു.’’
വിശുദ്ധ അഗസ്റ്റിൻ തന്റെ പട്ടണത്തിൽ അധ്യാപകനായി ജോലി ചെയ്യുന്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന ഒരു വലിയ സുഹൃത്തിന്റെ അകാലത്തിലുള്ള വേർപാടു സൃഷ്ടിച്ച ദുഃഖത്തെക്കുറിച്ച് തന്റെ ആത്മകഥയിൽ എഴുതുന്നുണ്ട്: ’’അതോടെ എന്റെ ഹൃദയത്തിലാകെ ഇരുട്ട് വ്യാപിച്ചു. കണ്ണിൽപ്പെടുന്നതെല്ലാം മരണമാണെന്ന് എനിക്കുതോന്നി. ജന്മദേശത്തെ ജീവിതം എനിക്കു ദുസ്സഹമായി. എന്റെ പിതൃഭവനംപോലും അന്യമായി അനുഭവപ്പെട്ടു. അനിർവചനീയമായ ഏതോ ദുഃഖത്തിന്റെ ആസ്ഥാനമായി അതു കാണപ്പെട്ടു. .... അദ്ദേഹം ഇല്ലാതിരുന്ന ഓരോ സ്ഥലത്തോടും എനിക്ക് വെറുപ്പ് തോന്നി...’’ ജോനാഥന്റെയും ദാവീദിന്റെയും സൗഹൃദത്തെ ഓർമിപ്പിക്കുന്നു വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ. എന്നാൽ, പിന്നീട് അദ്ദേഹം ആ സൗഹൃദത്തെക്കുറിച്ച് എഴുതുന്നുണ്ട്, യേശുവിനാൽ കൂട്ടിയോജിപ്പിക്കപ്പെടാത്ത ഒരു സൗഹൃദവും ശാശ്വതമല്ല എന്ന്. നല്ല സൗഹൃദത്തിന് ക്രിസ്തുസാന്നിധ്യം വേണമെന്നാണ് അദ്ദേഹം അർഥമാക്കുന്നത്.നമുക്കും വേണ്ടേ സുഹൃത്തുക്കൾ? നമുക്കു നല്ല സുഹൃത്തുക്കൾ ആകാൻ കഴിയുമോ? അതെ എന്നായിരിക്കണം ഉത്തരം. അതിനായി ക്രൂശിതനായ യേശുവിലേക്കു നോക്കുക. ഏറ്റവും നല്ല സുഹൃത്ത് എങ്ങനെ ആയിരിക്കണമെന്ന് അവിടുന്നു പഠിപ്പിക്കുന്നു. സ്വന്തം ജീവൻ നല്കി നമ്മെ സ്നേഹിക്കുന്ന സുഹൃത്ത്. നമ്മുടെ പാപങ്ങളും കുറവുകളും അവിടുന്നു കുരിശിലേക്കു സ്വീകരിച്ചിരിക്കുന്നു. അവിടുന്നാണ് ഏറ്റവും നല്ല സുഹൃത്ത്, നമ്മെ മനസിലേക്ക് എടുത്ത് സ്വന്തമാക്കുന്ന സുഹൃത്ത്. ക്രൂശിതൻ എന്റെ ഏറ്റവും നല്ല സുഹൃത്ത്!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.