നിങ്ങൾ മാത്രമല്ല, പലരും എന്നോടു ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെ കുരിശുമലകൾ പണിയുന്നതെന്ന്. ഒരു മറുപടിയേ ഉള്ളു. അതൊരു സംസ്കാരമാണ്. ക്ഷമയുടെയും സഹനത്തിന്റെയും ആ സംസ്കാരത്തിലേക്കാണ് മനുഷ്യൻ കയറിച്ചെല്ലേണ്ടത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ കുരിശിൽ കിടക്കേണ്ടിവന്ന ദൈവത്തിന്റെ മുഖം കാണുക. നമ്മുടെ അപമാനവും വേദനകളുമൊക്കെ ഒന്നുമല്ലെന്നു തോന്നും. ലോകത്തിന്റെ പ്രകാശമായിരുന്നിട്ടും കുറ്റവാളിയെപ്പോലെ കുരിശിലേറ്റപ്പെട്ട മകന്റെ മൃതദേഹം മടിയിലേറ്റിയിരിക്കുന്ന അമ്മയെ കാണുക. എന്തുകൊണ്ട് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യണമെന്ന നമ്മുടെ ചോദ്യങ്ങളുടെ ഉത്തരം അവിടെയുണ്ട്.’ കൊഴുവനാൽ നെപുംസ്യാൻസ് പള്ളിയുടെ കൊച്ചു മുറിയിലിരുന്നുകൊണ്ട് വികാരി ഫാ. തോമസ് ഓലിയ്ക്കൽ പറഞ്ഞു.
ഇടുക്കി അറക്കുളത്ത് തുന്പച്ചിമലയും പാലാ തുടങ്ങനാട്ട് കുഞ്ഞച്ചൻമലയും അരുവിത്തുറയിൽ വല്യച്ചൻമലയും ഇവിടെ നെപുംമലയും സ്ഥാപിച്ച് കുരിശിന്റെവഴിയിലേക്ക് ആളുകളെ എത്തിച്ചത് തോമസച്ചനാണ്. ആയിരക്കണക്കിനു തീർഥാടകരാണ് അവിടങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്. കോട്ടയത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് കൊഴുവനാൽ.
നെപുംമല
പള്ളിക്കു താഴെ കൊഴുവനാൽ ചേർപ്പുങ്കൽ റോഡിനോടു ചേർന്നാണ് മൈക്കൽ ആഞ്ചലോയുടെ പിയാത്തെയുടെ കേരളത്തിലെ ഏറ്റവും വലിയ പതിപ്പ് പണിതുയർത്തിയിരിക്കുന്നത്. അതിനു ചുറ്റിനുമായി കുരിശിന്റെ വഴി വലയം ചെയ്തുകിടക്കുന്നു. നെപും മലയുടെ കേന്ദ്രസ്ഥാനമാണിത്.
നട്ടുച്ചയായിട്ടും നെപുംമലയിലെ വലിയ കുരിശിനു ചുവട്ടിൽ യാത്രക്കാരിൽ പലരും വാഹനം നിർത്തിയിട്ടു കൈ കൂപ്പി നിൽക്കുന്നതു കാണാം. മീനമാസത്തിലെ സൂര്യൻ ഒരു മുൾമുടിപോലെ ശിരസിൽ വീഴുന്നതു ഗൗനിക്കാതെ ആളുകൾ സ്വയം മറന്നു നില്ക്കുന്നു. പീഡാസഹനങ്ങളേറ്റു മരിച്ച ക്രിസ്തുവിന്റെ ശിരസ് വഴിയിൽ നില്ക്കുന്നവർക്കു കാണാനാവില്ല. പക്ഷേ, അമ്മയുടെ മുഖത്ത് എല്ലാമുണ്ട്. മകൻ അനുഭവിച്ച ഘോരപീഡനം, വാളിനാൽ പിളർക്കപ്പെട്ട സ്വന്തം നെഞ്ചിലെ അപാരവേദന. 30 അടി ഉയരമാണ് പിയാത്തെ രൂപത്തിനുള്ളത്. കുരിശിന് 71 അടി ഉയരം. അതിന്റെ ചുവട്ടിലാണ് കബറിട പള്ളി. പിയാത്തെയോടൊപ്പം കാണുന്ന കുരിശിന്റെ ചുവട്ടിൽ കബറിടപള്ളിയുടെ അൾത്താര. എല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. പള്ളിയുടെ തറയിൽ പാകിയിരിക്കുന്ന കല്ലുകൾ പഴയ സെമിത്തേരി പൊളിച്ചപ്പോൾ ലഭിച്ചതാണ്. അൾത്താരയ്ക്കു സമീപം കണ്ണാടിക്കൂട്ടിൽ കാണാവുന്ന രീതിയിൽ യേശുവിന്റെ തിരുശരീരം.
നോന്പിലെ എല്ലാ ദിവസങ്ങളിലും ഇവിടെ ദിവ്യബലിയും കുരിശിന്റെ വഴിയും നടത്തുന്നു. പങ്കെടുക്കുന്നവരെല്ലാം കഞ്ഞിനേർച്ചയും കഴിച്ചാണ് വീടുകളിലേക്കു മടങ്ങുന്നത്. നൂറുകണക്കിന് ആളുകൾക്കു നല്കാനുള്ള കഞ്ഞിയും കറികളും ഓരോരുത്തർ സംഭാവനയായി നല്കുന്നു.
1898 മുതൽ 1946 വരെ 48 വർഷത്തോളം സെമിത്തേരിയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ കബറിട പള്ളി സ്ഥിതി ചെയ്യുന്നത്. പടുകൂറ്റൻ പാറക്കല്ലുകൾ ക്രെയിൻ ഉപയോഗിച്ച് അട്ടിയിട്ടാണ് ഇതെല്ലാം നിർമിച്ചിരിക്കുന്നത്. 48-ൽ സ്ഥാപിച്ച പുതിയ സെമിത്തേരിയും വികാരിയച്ചൻ നവീകരിച്ചു. മരിച്ചവർക്കിടയിലും ഒരു ഐക്യമൊക്കെ ആവട്ടെ എന്നു പറഞ്ഞ് എല്ലാ കല്ലറയും ഒരേ വിധമാക്കി. വലിയ തുക മുടക്കി പണികഴിപ്പിച്ച കല്ലറകളുടെ ഫലകങ്ങളും ഇളക്കി മാറ്റി ഒരേ രീതിയിലുള്ളവ സ്ഥാപിച്ചു. ചെറിയ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും കാര്യം പറഞ്ഞതോടെ ആളുകൾ ഒറ്റക്കെട്ടായി. അതും ഈ തീർഥാടനകേന്ദ്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
പണം വരും, ഇല്ലായ്മയിൽ നിന്ന്
നിർമാണച്ചെലവ് എങ്ങനെ സംഘടിപ്പിച്ചെന്നു ചോദിച്ചാൽ ഇടവകക്കാരെ ചൂണ്ടിക്കാട്ടി തോമസച്ചൻ പറയും അവരു തന്നെന്ന്. ഈ കാണുന്ന കുരിശുമലയും 14 സ്ഥലങ്ങളും കല്ലറപ്പള്ളിയും അമ്മവീട് എന്നറിയപ്പെടുന്ന മാതാവിന്റെ ഗ്രോട്ടോയും പുതിയ മണിമാളികയുമൊക്കെ നിർമിച്ചത് ഇവിടത്തെ 700 കുടുംബങ്ങളാണ്. പുറത്തുനിന്നുള്ളവരും സഹായിച്ചിട്ടുണ്ട്. നല്ലൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ സഹായിക്കാൻ ധാരാളം ആളുകളുണ്ടാകും. ഒന്നും മിച്ചമുള്ളതുകൊണ്ടല്ല, മിച്ചം പിടിക്കുന്നതാണ്.
ചോദ്യങ്ങൾ എനിക്കു പുതിയതല്ല. ഇതിനു പകരം പണം പാവങ്ങൾക്കു കൊടുത്തുകൂടേ എന്നു ചോദിച്ചവരുമുണ്ട്. പക്ഷേ, നോക്കൂ ഞങ്ങളുടെ ഇടവകയിലേക്ക്. കയറിക്കിടക്കാൻ വീടില്ലാത്തവരില്ല, വിശന്നു കഴിയുന്നവരില്ല, കെട്ടിച്ചയയ്ക്കാൻ പണമില്ലാത്തതിനാൽ പുര നിറഞ്ഞുനില്ക്കുന്ന പെണ്കുഞ്ഞുങ്ങളില്ല, കഴിവുണ്ടായിട്ടും പഠിക്കാൻ പണമില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന വിദ്യാർഥികളില്ല, ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകുന്നില്ലെന്നു തീരുമാനിക്കുന്നവരുമില്ല. ഉള്ളവരോടു പറയും ഇല്ലാത്തവർക്കു വാരിക്കോരി കൊടുക്കാൻ. എല്ലാവരും സഹായിക്കുന്നുണ്ട്. ചില്ലിക്കാശിനുപോലും കൃത്യമായ കണക്കുണ്ട്. പക്ഷേ, പണം തരുന്നവർക്കുപോലും അറിയില്ല ആർക്കാണ് കൊടുക്കുന്നതെന്ന്. ഈ കുരിശിന്റെ ചുവട്ടിൽനിന്നു പോകുന്ന ആർക്കും അന്യന്റെ വേദന കാണാതിരിക്കാൻ ആവില്ല. അതാണ് ഞാൻ പറഞ്ഞത് ഇത് ഒരു സംസ്കാരമാണെന്ന്.’
ദൈവവിളിയുടെ ഒന്നാം സ്ഥലം
കൊഴുവനാലിന്റെ ക്രൈസ്തവ സംസ്കാരത്തിനു പിന്നിൽ ദൈവവിളിയുടെ ഒരു മുഖംകൂടിയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദികരെയും കന്യാസ്ത്രീകളെയും സംഭാവന ചെയ്ത ഇടവകയാണിത്. ഈ ഇടവകയിലെ 125 വൈദികരുടെയും 350 കന്യാസ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി 2015ൽ ഡയറക്ടറി പുറത്തിറക്കിയിരുന്നു. ലോകത്ത് ഒരിടത്തും ഉണ്ടാവില്ല ഇത്ര സന്യസ്തരുള്ള ഇടവക.
തോമസച്ചനെ സഹായിക്കാൻ അസിസ്റ്റന്റ് വികാരി ഫാ. ജിനു മുണ്ടുനടയ്ക്കൽ എപ്പോഴും ഒപ്പമുണ്ട്. കൈക്കാരന്മാരായ ജോസ് തോണക്കരപ്പാറയിൽ, ജോസ് സി.വി. ചൂരയ്ക്കൽ, സ്കറിയ ഏബ്രഹാം വേഴന്പത്തോട്ടം, ടി.സി. ജോസ് കൈപ്പൻപ്ലാക്കൽ തലവയലിൽ എന്നിവരിൽ ആരെങ്കിലും എപ്പോഴുമുണ്ടാകും പള്ളിയിലോ പരിസരത്തോ ഒക്കെ. തോമസച്ചന്റെ സ്വപ്നങ്ങളുടെ നടത്തിപ്പുകാർ.
പള്ളിയിൽ നിന്നിറങ്ങുന്പോൾ ഒരിക്കൽകൂടി പിയാത്തെയുടെ ചുവട്ടിലെത്തി. ഒരിടത്തുമില്ല തോമസച്ചന്റെ പേര്, കൈക്കാരൻ ജോസ് തോണക്കര പാറയിൽ പറഞ്ഞു. അതങ്ങനെയാ. അച്ചൻ ഒരിടത്തും പേരെഴുതാൻ സമ്മതിക്കില്ല. തുന്പച്ചിമലയിലും വല്യച്ചൻമലയിലും കുഞ്ഞച്ചൻമലയിലും ഒരിടത്തും തന്റെ പേരെഴുതരുതെന്നു നിർബന്ധം പിടിച്ച അച്ചൻ ഇവിടെയും അനുവദിച്ചില്ല. അച്ചൻ സ്ഥലം മാറിപ്പോയതിനെത്തുടർന്ന് വല്യച്ചൻ മലയിലെ കല്ലിൽ ഇടവകക്കാർ പേരെഴുതിവച്ചെന്നാ കേട്ടത്.’
എന്തായാലും കേരളത്തിലെ വലിയൊരു വിഭാഗം ക്രൈസ്തവരുടെ മനസിൽ അച്ചന്റെ പേരുണ്ട്. പണക്കൊഴുപ്പിന്റെയും അഹങ്കാരത്തിന്റെയും തിന്മകളുടെയും പഴയ വസ്ത്രം ഉരിഞ്ഞുമാറ്റാനുള്ള സ്ഥലമാണ് കാൽവരിയെന്നു പഠിപ്പിച്ച വൈദികൻ.
ക്ഷമിക്കുന്ന സംസ്കാരം
കുരിശുമലയിൽനിന്നിറങ്ങുന്പോൾ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പുതിയ മനുഷ്യനാകണമെന്ന് ഓർമിപ്പിക്കുന്ന സംസ്കാരമാണ് കുരിശിന്റെവഴി. എത്രയോപേർ ആ വഴിയിലൂടെ കയറിയിറങ്ങുന്നു. ആ വഴിയിലെ 14 സ്ഥലങ്ങൾ പഠിപ്പിക്കുന്നതാണ് യഥാർഥ ക്രൈസ്തവ സംസ്കാരം.
ഒഡീഷയിൽ ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസും മക്കളും, കൊലയാളികളോടു ക്ഷമിച്ച അദ്ദേഹത്തിന്റെ വിധവ, ഇൻഡോറിൽ പാവങ്ങൾക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരിൽ പെരുവഴിയിൽ ക്രൂരമായി കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയ, സിസ്റ്ററിന്റെ കൊലയാളിയെ സഹോദരനായി സ്വീകരിച്ച കുടുംബാംഗങ്ങൾ, മലയാറ്റൂരിൽ കുത്തേറ്റുവീണ ഫാദർ സേവ്യർ തേലക്കാട്ട്, അദ്ദേഹത്തിന്റെ കൊലയാളിയോടു ക്ഷമിച്ച അമ്മ...ഇങ്ങനെ എത്രയോ പേർ ആ സംസ്കാരത്തെ തിരിച്ചറിഞ്ഞവരാണ്.
ജോസ് ആൻഡ്രൂസ്