“പൊരുത്തപ്പെടാനാകാതെ അകന്നുമാറി താമസിക്കുന്പോഴും ഭർത്താവും മുൻമന്ത്രിയുമായ ടി.വി.തോമസും ഞാനും മനസുകൊണ്ട് അകന്നിരുന്നില്ല.’’ അധികമാരുമറിയാതെ സ്വന്തം ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന ഈ ആത്മബന്ധം കെ.ആർ.ഗൗരിയമ്മ തുറന്നുപറഞ്ഞത് കവി ഭരതന്നൂർ ശിവരാജൻ നേതൃത്വം നൽകുന്ന ഗ്രന്ഥശേഖരം ആസ്വാദനവേദിയുടെ അഭിവന്ദനം, അഭിനന്ദനം പരിപാടിയിലാണ്. കുറച്ചുവർഷങ്ങൾക്കു മുൻപാണ് രാഷ്ട്രീയ കേരളത്തിന്റെതന്നെ ചരിത്രത്തിൽ ഇടംനേടിയ ഗൗരിയമ്മ-ടി.വി. തോമസ് ബന്ധവും താളക്കേടും വളരെ വികാരനിർഭരമായ വാക്കുകളിൽ ഗൗരിയമ്മതന്നെ പകുത്തുവച്ചത്.
“ഇവിടെയല്ലാതെ ഞാൻ ഇക്കാര്യങ്ങൾ മറ്റെവിടെ പറയാൻ’’ എന്ന മുഖവുരയോടെ കേരള രാഷ്ട്രീയരംഗത്ത് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും കരുത്തയായ വനിതാ നേതാവ് കെ.ആർ.ഗൗരിയമ്മ തന്റെ ജീവിതം ഏറ്റുപറഞ്ഞത്.
ഇതുപോലെ കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യസാംസ്കാരികരംഗത്തെ പല അതികായന്മാരും തങ്ങളുടെ ജീവിതത്തിന്റെ അറിയാവഴികളിലൂടെ സഞ്ചരിച്ചത് ഗ്രന്ഥശേഖരം ആസ്വാദനവേദിയുടെ അഭിവനന്ദനം, അഭിനന്ദനം പരിപാടിയിൽ പങ്കെടുക്കുന്പോഴാണ്. അതിനൊരു പ്രധാന കാരണം ആസ്വാദനവേദി പ്രഗത്ഭരുടെ വീട്ടിലെത്തി അവരുടെ ആത്മമിത്രങ്ങളുടെയും ആരാധകരുടെയും നടുവിൽവച്ചാണ് വന്ദനം അർപ്പിക്കുന്നത് എന്നതാണ്. ലോകത്ത് മറ്റേതെങ്കിലുമൊരിടത്ത് നടക്കുന്നുണ്ടോ എന്നുപോലും പറയാൻകഴിയാത്ത ഈ സംരംഭം 1996ലാണ് കവിയും മുൻകാല പത്രപ്രവർത്തകനുമായ ഭരതന്നൂർ തുടങ്ങുന്നത്. 250ൽപരം പ്രഗത്ഭരെ ഇതിനോടകം ആദരിച്ചുകഴിഞ്ഞു. ജീവിച്ചിരിക്കുന്പോൾ പ്രമുഖരായവരുടെ നേട്ടങ്ങൾ കാണാതിരിക്കുക. മരിച്ചുകഴിയുന്പോൾ അവരെ വാനോളം പുകഴ്ത്തുക. ഇതാണ് മലയാളികളുടെ പൊതുവേയുള്ള ശീലം. എന്നാൽ ഇതിന്റെ ഒരു വിപരീതാവസ്ഥയാണ്.അതായത് പ്രമുഖരായ വ്യക്തികൾ ജീവിച്ചിരിക്കുന്പോൾതന്നെ സഹൃദയരായ ഒരു ചങ്ങാതിക്കൂട്ടം വീട്ടിലെത്തി അവരുടെ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, നന്മകൾ സ്വഭാവസവിശേഷതകൾ എല്ലാം വിലയിരുത്തുന്നു. അവരുടെ ഇതുവരെയുള്ള കർമങ്ങൾ ലോകം അറിയുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്നു.
ജീവിച്ചിരിക്കുന്പോൾതന്നെ ഒരാളുടെ മികവുകൾ എടുത്തുകാട്ടുന്പോൾ അവർക്കുണ്ടാകുന്ന മാനസിക സംതൃപ്തി അതായിരുന്നു പരിപാടി തുടങ്ങുന്പോൾ ഭരതന്നൂർ ശിവരാജന്റെ ലക്ഷ്യം. വീട്ടിലെ തന്റേതു മാത്രമായ ഒരന്തരീക്ഷത്തിൽ, വട്ടമിട്ടിരിക്കുന്ന ആസ്വാദകർക്കും സുഹൃത്തുക്കൾക്കും നടുവിലിരിക്കുന്പോൾ പല പ്രഗത്ഭരും അവരുടെ ഉള്ളംതുറന്നു, അതുവരെ പറയാത്ത പലതും പറഞ്ഞു. ആഹ്ലാദിച്ചു, നെടുവീർപ്പിട്ടു, കൃതജ്ഞതകൊണ്ടു...
നർമസാഹിത്യപ്രതിഭയും മികച്ച അധ്യാപകനുമായിരുന്ന പ്രഫ. ആനന്ദക്കുട്ടനും ആസ്വാദനവേദി അഭിവന്ദനം അർപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള ഭദ്രാഞ്ജലിയിൽവച്ച് വീൽചെയറിലിരുന്നാണ് അതുവരെ പുറംലോകത്തോട് പറയാതിരുന്ന തന്റെ പുതിയ യാത്രയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
“കഴിഞ്ഞ അറുപതു വർഷക്കാലമായി ഈ തലസ്ഥാന നഗരത്തിലാണ് ഞാൻ. വിദ്യാർഥിയായും അധ്യാപകനായും കവിയായും ഞാൻ ഇവിടെ ഉണ്ടായിരുന്നു. എന്റെ നഗരംതന്നെയാണിത്. ജനിച്ചതും വളർന്നതും കോട്ടയത്താണെങ്കിലും. ആരോഗ്യപരമായ കാരണങ്ങളാൽ കൊച്ചിയിലുള്ള മകൻ ഡോ. ആനന്ദ്കുമാറിനൊപ്പം കൊച്ചിയിലേക്കു താമസം മാറ്റുകയാണ്. എന്റെ പ്രാണന്റെ ഭാഗമായ നഗരത്തോടു വിട പറയുകയാണ് ഞാൻ.’’
നഗരം വിട്ടുപോകാൻ ആനന്ദക്കുട്ടൻ സാർ വേദനയോടെ തയാറായെങ്കിലും ശ്രീപദ്മനാഭന്റെ നഗരം അദ്ദേഹത്തെ വിട്ടില്ല എന്നതും അനന്തപുരിയിൽതന്നെ രണ്ടായിരത്തിൽ അന്ത്യമെന്നതും മറ്റൊരു നിയോഗം! അഭിവന്ദനം ആദ്യം അരങ്ങേറിയത് തുറന്ന വേദിയിലായിരുന്നു. തിരുവനന്തപുരത്തെ തീർഥപാദമണ്ഡപത്തിൽ പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. വെള്ളായണി അർജുനനെ ആദരിച്ചുകൊണ്ടു തുടക്കം. സ്വാഗതം, അധ്യക്ഷപ്രസംഗം തുടങ്ങിയ ഔപചാരികതകളൊന്നും ഉണ്ടായില്ല. മുഖ്യസംഘാടകനായ ഭരതന്നൂർതന്നെ ചർച്ചയ്ക്കു നേതൃത്വം നൽകി. അന്ന് ലഭിച്ച വിജയവും ഊർജവും ആയിരുന്നു ഭരതന്നൂരിന്റെ മൂലധനം. കേരളത്തിൽ അന്ന് ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതൻ എം.എച്ച്.ശാസ്ത്രികൾ, പ്രശസ്ത നോവലിസ്റ്റ് ജി.വിവേകാനന്ദൻ, സർവസാഹിത്യകാരൻ പി.സുബ്ബയ്യപിള്ള, പിന്നണിഗായകൻ കെ.പി.ഉദയഭാനു എന്നിവർ കഥാപുരുഷന്മാരായി എത്തി.
വീടുകളിലെ ഒത്തുചേരൽ കാലംതന്നെ ഭരതന്നൂർ എന്നെ സംഘാടകനു നൽകിയ ഒരു നിയോഗമായിരുന്നു. അതിലേക്ക് എത്തുന്നത് പ്രഫ. ആനന്ദക്കുട്ടനിൽനിന്നുതന്നെയാണ്. ഒരു വാഹനാപകടത്തെത്തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ സാറിനു സഞ്ചരിക്കാൻ സാധിക്കാത്തതിനാലാണ് വസതിയിൽ ആദരവ് ഒരുക്കുന്നത്.
ഭദ്രാഞ്ജലിയിലെ ചടങ്ങിനുശേഷം എല്ലാ അഭിനന്ദനവും വീടുകളിൽതന്നെ സംഘടിപ്പിച്ചു. നിരൂപകശ്രേഷ്ഠൻ പ്രഫ. എസ്.ഗുപ്തൻ നായരുടെ വഴയില, റാന്നി ലെയ്നിലെ വീട്ടിൽ ഗ്രന്ഥശേഖരം ആസ്വാദനവേദി അംഗങ്ങൾ എത്തിയതും മറ്റൊരു ചരിത്രനിയോഗമായി. വഴുതക്കാട് റോഡിലെ (ഇപ്പോൾ എം.പി.അപ്പൻ റോഡ്) മഹാകവി എം.പി.അപ്പന്റെ വസതിയിലെത്തുന്പോൾ പതിവുപോലെ തൂവെള്ള മുണ്ടും ജുബ്ബയും മന്ദഹാസവുമായി അപ്പൻ സാർ കാത്തിരിപ്പുണ്ടായിരുന്നു.
രാഷ്ട്രീയസാംസ്കാരികലോകം, ആശാൻ എന്നു സ്നേഹപൂർവം വിളിച്ചിരുന്ന കെ.വി.സുരേന്ദ്രനാഥ്, മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ എന്നിവരുടെ വീട്ടിലെത്തിയും ആദരം നൽകി. പ്രശസ്ത നോവലിസ്റ്റുകളായ വൈക്കം ചന്ദ്രശേഖരൻ നായർ, ഡോ. ജോർജ് ഓണക്കൂർ, നീല പദ്മനാഭൻ എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ആസ്വാദനവേദി എത്തിയിരുന്നു. കവി പ്രതിഭകളായ ഡോ. പുതുശേരി രാമചന്ദ്രൻ, പ്രഫ. വിഷ്ണു നാരായണൻ നന്പൂതിരി, പഴവിള രമേശൻ, പെരുന്പുഴ ഗോപാലകൃഷ്ണൻ, ഗൗരീശപട്ടം ശങ്കരൻ നായർ, പി.നാരയണക്കുറുപ്പ്, പ്രശസ്ത ചലച്ചിത്രതാരങ്ങളായ മധു, മുരളി, ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ, ഗാനരചയിതാവ് ബിച്ചു തിരുമല, ലോകപ്രശസ്ത സംഘാടകൻ സൂര്യ കൃഷ്ണമൂർത്തി, മജീഷ്യൻ ഗോപിനാഥ് മുതുകാട് അങ്ങനെ നീളുന്നു അഭിവന്ദനം ഏറ്റുവാങ്ങിയ പ്രഗത്ഭർ.
തീർഥപാദമണ്ഡപത്തിലെ ചടങ്ങിൽവച്ച് ഒരു പൂവുപോലും പറിച്ചെടുക്കാത്ത തന്റെ ജൈനമതക്കാരിയായ മരുമകളെക്കുറിച്ച് ജി.വിവേകാനന്ദൻ വാചാലനായിരുന്നു. മരണശേഷം തന്റെ ശരീരം മോർച്ചറിയിൽ കിടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല എന്നും കളിയും കാര്യവും ചേർത്ത് ‘കള്ളിച്ചെല്ലമ്മ’യുടെ സ്രഷ്ടാവ് പറഞ്ഞു. മകൻ പുറംനാട്ടിലായതിനാൽ മരണശേഷം മോർച്ചറിയിലെ തണുപ്പിൽ കിടത്തുമോ എന്നു സംശയം പറഞ്ഞ ജി.വിവേകാനന്ദൻ ഒടുവിൽ മരണശേഷം നമ്മൾ എന്തറിയാൻ അല്ലേ എന്നു പറഞ്ഞ് ചിരിച്ചതും ഭരതന്നൂരിന്റെ ഓർമയിലുണ്ട്.
എഴുത്തുകാരും ഭാഷാപണ്ഡിതരുമായ പ്രഫ.ജി.എൻ.പണിക്കർ, ഇ.വാസു, വിതുര ബേബി, പ്രഫ. എം.എ.കരിം, പ്രഫ. വട്ടപ്പറന്പിൽ ഗോപിനാഥപിള്ള, പ്രഫ. രാംദാസ്, വിജയാലയം ജയകുമാർ, വിശ്വാമംഗലം സുന്ദരേശൻ, ഡോ.ആറന്മുള ഹരിഹരപുത്രൻ എന്നിവരുടെ സാന്നിധ്യം ചടങ്ങുകളുടെ ശക്തിയായി. പിന്നണിഗായികമാരായ ഡോ. അരുന്ധതി, ഭാവന രാധാകൃഷ്ണൻ എന്നിവരും ഗായകരെ അഭിനന്ദിക്കുന്ന പരിപാടിയിൽ പങ്കുചേർന്നു. തീരെ പ്രതീക്ഷിക്കാത്ത ചില അതിഥികളും അഭിവന്ദനത്തിന്റെ അരങ്ങിൽ കടന്നുവന്നു. പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് അഭിനന്ദനം അർപ്പിക്കാൻ തിരുമലയിലെ ബിച്ചുവിന്റെ വീട്ടിലേക്കു വന്നത് അന്ന് മന്ത്രിയായിരുന്ന സി.ദിവാകരനാണ്. തിരുമല ഗവൺമെന്റ് സ്കൂളിൽ ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിച്ചവരാണ് സി.ദിവാകരനും ബിച്ചു തിരുമലയും. ഇതുപോലെ കൗതുകകരമായ ഒട്ടനവധി അനുഭവങ്ങളുണ്ട്.
രാജഭരണകാലത്ത് ഇളയതന്പുരാനായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെ ആദരിക്കാൻ പട്ടം കൊട്ടാരത്തിൽ പോയ അനുഭവം ഭരതന്നൂരിന് മറക്കാൻകഴിയാത്തതാണ്. തിരുവിതാംകൂറിന്റെ അവസാനത്തെ നാടുവാഴി ശ്രീചിത്തിരതിരുനാൾ ബാലരാമവർമ മഹാരാജാവിനു ശേഷം തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും അധിപനായിരുന്ന ഉത്രാടം തിരുനാൾ രാജഭരണകാലം അനുസ്മരിച്ചു. ഭരതന്നൂരിന്റെ വാക്കുകളിലേക്ക്...
“ജീവിതത്തിൽ ഒരിക്കലും മറക്കാൻകഴിയാത്ത നിമിഷങ്ങളാണ് അന്ന് പട്ടം കൊട്ടാരത്തിൽ നടന്നത്. ചടങ്ങിനു ശേഷം ലഘുഭക്ഷണം കൊട്ടാരത്തിൽ ഒരുക്കിയിരുന്നു. രാജഭരണത്തോടു ചേർന്നു നിന്ന ഇളയതന്പുരാനെ തിരുവനന്തപുരത്തുകാർ മഹാരാജാവിനെപ്പോലെയാണു കരുതിയിരുന്നത്. എന്നാൽ അഭിവന്ദനച്ചടങ്ങ് കഴിഞ്ഞതും അദ്ദേഹം സാധാരണക്കാരനായ ഒരു വീട്ടുകാരനെപ്പോലെ ലഘുഭക്ഷണത്തിനായി ഞങ്ങളെ കൊട്ടാരത്തിന് അകത്തേക്കു ക്ഷണിച്ചു. ഏറ്റവും കൗതുകകരവും അദ്ഭുതവുമായത്, ഉത്രാടം തിരുനാൾതന്നെ അതിഥികൾക്ക് സ്വന്തം കൈകൊണ്ട് പലഹാരങ്ങൾ വിളന്പി എന്നതാണ്. ഏറ്റവും ഉദാരമതിയായ ആതിഥേയനെപ്പോലെ ഓരോ പലഹാരവും പ്ലേറ്റിൽ വച്ച് സ്നേഹപൂർവം നിർബന്ധിച്ചു കഴിപ്പിക്കുകയായിരുന്നു. പരിചാരകർ എപ്പോഴും തൊഴുകൈയോടെ ചുറ്റും നിന്നു മാത്രം ശീലിച്ചിട്ടുള്ള ഉത്രാടം തിരുനാളാണ് എല്ലാം മറന്ന് ഞങ്ങളെ ഊട്ടിയത്!”
അഭിവന്ദന ചടങ്ങുകളിൽ മാത്രമല്ല, അണിയറയിലും ഭരതന്നൂരിനു മറക്കാനാവാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കെ.ആർ.ഗൗരിയമ്മയ്ക്ക് അഭിവന്ദനം അർപ്പിച്ചപ്പോൾ വസതിയിലുണ്ടായിരുന്ന മുഖ്യാതിഥി എ.കെ.ആന്റണി ആയിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന ആന്റണിയെ ക്ഷണിക്കാൻപോയ അനുഭവം അദ്ദേഹം വിവരിക്കുന്നു..
“കന്റോൺമെന്റ് ഹൗസിലെത്തി പാസ് എടുത്ത് കാത്തിരുന്നു. എ.കെ.ആന്റണിയുമായി മുൻപരിചയമോ രാഷ്ട്രീയബന്ധമോ ഒന്നും ഇല്ല. പരിചയപ്പെടുത്താൻ പ്രമുഖന്മാർ ഒപ്പമില്ല. മുറിയിൽ കയറി കാര്യം പറഞ്ഞ ഉടനേ പ്രതിപക്ഷ നേതാവ് സമ്മതിച്ചു.”
എ.കെ.ആന്റണിയെ കാണാൻ പുറത്ത് കാത്തിരിക്കുന്പോൾ മറ്റൊരു സംഭവമുണ്ടായി. പ്രതിപക്ഷനേതാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജി.കാർത്തികേയൻ എത്തിയിരുന്നു. തന്റെ ഊഴമായപ്പോൾ ഭരതന്നൂർ, ജി.കാർത്തികേയനുവേണ്ടി വഴിമാറി, കാർത്തികേയൻ സാർ കയറി കണ്ടോളൂ എന്നു പറഞ്ഞതും ജി.കാർത്തികേയൻ പ്രതികരിച്ചത്, “നോ, നോ.. താങ്കൾ അല്ലേ എനിക്കു മുൻപ് വന്നത്. താങ്കൾക്കു ശേഷം ഞാൻ കയറിക്കോളാം’’ എന്നാണ്. ജി.കെയുടെ മനസിന്റെ വലിപ്പം ഇന്നും മറന്നിട്ടില്ല എന്ന് ഭരതന്നൂർ ഓർമിപ്പിക്കുന്നു.
എ.കെ.ആന്റണിയുമായി ഗൗരിയമ്മയുടെ വീട്ടിലേക്കു പോകുന്പോൾ കാറിൽ ഭരതന്നൂരും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കുവച്ച് ഭരതന്നൂർ എ.കെ.ആന്റണിയോടു ചോദിച്ചു, “അങ്ങേയ്ക്ക് എന്നെ യാതൊരു പരിചയവുമില്ല. ശിപാർശചെയ്യാനും ആരുമുണ്ടായില്ല. എന്നിട്ടും എങ്ങനെയാണ് ഞാൻ ക്ഷണിച്ചപ്പോൾതന്നെ സമ്മതിച്ചത്?’’ ഉടനെ ആന്റണി പറഞ്ഞു, “ഗൗരിയമ്മയുടെ കാര്യമല്ലേ. എനിക്കു മറ്റൊന്നും നോക്കാനില്ല.’’ -എന്നാണ്.
കേരള രാഷ്ട്രീയത്തിന്റെ ഇന്നത്തെ താരമായ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി.എസ്.അച്യുതാനന്ദന് അഭിവന്ദനം അർപ്പിക്കുക എന്നതാണ് ഭരതന്നൂരിന്റെ അടുത്ത സ്വപ്നം.
എസ്. മഞ്ജുളാദേവി