എണ്പത്തിയാറാം വയസിൽ അന്തരിക്കും വരെ എഴുത്തിന്റെ വഴിയേ ഒറ്റയ്ക്ക് സഞ്ചരിച്ച ചരിത്രകാരനായിരുന്നു തോമസ് മാത്യു കൊട്ടാരത്തുംകുഴി. തികഞ്ഞ കർഷകൻ, നലംതികഞ്ഞ വായനക്കാരൻ, ചിന്തകൻ, എഴുത്തുകാരൻ കൊട്ടാരത്തുംകുഴി കുഞ്ഞുമത്തായിക്ക് വിശേഷണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. ലാളിത്യമായിരുന്നു മുഖ്യ മുഖമുദ്ര. കേട്ടറിവുകളിലൂടെയും നാട്ടറിവുകളിലൂടെയും നടക്കുന്ന ഒരു വിജ്ഞാനകോശമെന്നും വിശേഷിപ്പിക്കാം.
കഴിഞ്ഞ ആറുപതിറ്റാണ്ട് കാലത്തിനിടെ എഴുതപ്പെട്ട ഒട്ടേറെ കുടുംബ ചരിത്രങ്ങളുടെയും പിറകിൽ കൊട്ടാരത്തുംകുഴി സാറിന്റെ കരവിരുതുണ്ട്. അന്വേഷണാത്മക ഗവേഷണ പഠനങ്ങളുടെ പിൻബലവും, ജനനം കൊണ്ടും ജീവിതം കൊണ്ടും ഒരു തനി മീനച്ചിൽകാരൻ. വീടുനു പുറത്തേക്കോ, നാടിനു പുറത്തേക്കോ അധികം സഞ്ചരിച്ചിട്ടുണ്ടെന്നും പറഞ്ഞു കൂടാ. പക്ഷേ പ്രഥമ കേരളീയ ആഗോളസഞ്ചാരി എന്ന പേരിൽ വർത്തമാന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പാറേമാക്കൽ ഗോവർണദോറെക്കുറിച്ച് പൗഢഗംഭീരമായ ഒരു പഠനകൃതി രചിച്ചതും ഈ തനി നാടൻ കൃഷിക്കാരൻ തന്നെ.
കേരളത്തിലെ പുരാതന ക്രൈസ്തവ ദൈവാലയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചെഴുതിയ ലേഖനങ്ങളും ചരിത്രപരമായ ആധികാരികതയുടെ നേർസാക്ഷ്യങ്ങളാണെന്നു പറയണം. വി. അൽഫോൻസാമ്മയെക്കുറിച്ച് ഒരു പക്ഷേ ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയിട്ടുള്ളതും കൊട്ടാരത്തുംകുഴി സാർ തന്നെയാകും.
ദീപിക, മലയാള മനോരമ, കേരളഭൂഷണം എന്നീ പത്രങ്ങളിലും ഇതിന്റെ ആഴ്ചപ്പതിപ്പുകളിലുമായിരുന്നു കൊട്ടാരത്തുംകുഴിയുടെ ലേഖനങ്ങൾ ഏറെയും വന്നിരുന്നത്. അന്പത് വർഷങ്ങൾക്ക് മുന്പ് തന്നെ മാതൃഭൂമി ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും എഴുതിയിട്ടുള്ള ലേഖനങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതു തന്നെയായിരുന്നു. കൂടാതെ മറ്റ് ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം തൂലിക ചലിപ്പിച്ചിരുന്നു. ലളിതമായ ഭാഷയും, ആർജ്ജവമുള്ള ആശയാവിഷ്കാരവും തെറ്റില്ലാത്ത വാക്യഘടനയും ആകർഷകമായ വിഷയവൈവിധ്യവുമാണ് തോമസ് മാത്യു കൊട്ടാരത്തുംകുഴിയുടെ സാഹിത്യ സൃഷ്ടികളെ ശ്രദ്ധേയമാക്കിയത്. കൊക്കോ കൃഷിയെക്കുറിച്ച് കേരളീയർക്ക് സാമാന്യമായ അറിവുണ്ടായിട്ട് അധിക കാലമൊന്നുമായിട്ടില്ല. എന്നാൽ അറുപത് വർഷം മുന്പ് തന്നെ “കൊക്കോ കേരളത്തിന് അനുയോജ്യമായ കൃഷി” എന്ന തലക്കെട്ടിൽ ക്രാന്തദർശിയായിരുന്ന ഈ കൃഷി വിജ്ഞാന വിദഗ്ധൻ ദീപികയിൽ ലേഖനമെഴുതുകയുണ്ടായി. റബ്ബറിനെയും കശുവണ്ടിയേയും, കാപ്പിയേയും, കൈതച്ചക്കയെയും എല്ലാം കുറിച്ചും അവയുടെ സാധ്യതകളെപ്പറ്റി മാത്രമല്ല സംഭവിച്ചേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും ആഴമായ ഉൾക്കാഴ്ചയോടെയാണ് ലേഖനങ്ങളെഴുതിയത്. കൊട്ടാരത്തുംകുഴി കുഞ്ഞുമത്തായി ചേട്ടനെന്ന ചരിത്ര പണ്ഡിതനായ കർഷകനാണെന്ന സത്യം ഭരണങ്ങാനത്ത് പോലും പലർക്കും അന്ന് മനസ്സിലായിരുന്നില്ല.
എന്നാൽ ചരിത്രമായിരുന്നു ഈ കർഷകന്റെ ഏറ്റവും ഇഷ്ട വിഷയം. യാഥാർത്ഥ്യവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്ര സാഗരത്തിൽ മുങ്ങിത്തപ്പി ചരിത്രത്തിന്റെ ആഴക്കടലിൽ നിന്നും മുത്തുച്ചിപ്പികളെ മുങ്ങിയെടുത്ത സമാനതകളില്ലാത്ത ചരിത്രകാരൻ. കൊട്ടാരത്തുംകുഴിയുടെ സാഹിത്യ സംഭാവനകളിലേറെയും ചരിത്രസംബന്ധിയായവയാണ്. ചരിത്രവും ഭാഷയുമായിരുന്നു അദ്ദേഹത്തിനു പഥ്യം. എന്നാൽ എഴുത്തിന്റെ വഴിയിലെ ഒരു ഏകാന്തപഥികനുമായിരുന്നു തോമസ് മാത്യു കൊട്ടാരത്തുംകുഴി. ഉറച്ച മതവിശ്വാസിയായിരുന്നപ്പോൾ തന്നെ കറകളഞ്ഞ മതേതരവാദിയാവാനും സാധിച്ചു എന്നതായിരുന്നു കൊട്ടാരത്തുംകുഴിയുടെ വ്യക്തി സവിശേഷത. മതസൗഹാർദത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തെ മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബസദസ്സിൽ പ്രത്യേകം ആദരിച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു.
എഴുതുന്നതിലും അദ്ദേഹം സ്വന്തമായ ഒരു കൊട്ടാരത്തുംകുഴി “ടച്ച് ” സ്വീകരിച്ചു കസേരയിലിരുന്നോ, മേശപ്പുറത്ത് വെച്ചോ ആയിരുന്നില്ല അദ്ദേഹത്തിന്റെ രചനകൾ. ഗാന്ധി സ്റ്റൈലിൽ നിലത്തിരുന്നാണ് എഴുതിയിരുന്നത്. എഴുതാതിരിക്കാൻ പറ്റാത്തത് കൊണ്ടാണ് താൻ എഴുതുന്നത് എന്നായിരുന്നു തന്റെ എഴുത്തിനെപ്പറ്റി കൊട്ടാരത്തുംകുഴിയുടെ ഭാഷ്യം. കുടുംബപരമായി തന്നെ ഈ സാഹിത്യസിദ്ധി ലഭിച്ചതുമാവാം. ജ്യേഷ്ഠ സഹോദരനായിരുന്ന റവ. ഡോ.കുര്യാക്കോസ് കൊട്ടാരത്തുംകുഴി ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. പാലാ സെന്റ് തോമസ് കോളജിലെ വിഖ്യാതനായ ഇംഗ്ലീഷ് പ്രഫസറും. വിദ്യാർത്ഥിയായിരിക്കുന്പോൾ തന്നെ കവിതകൾ എഴുതി സാഹിത്യത്തിൽ തന്റേതായ പ്രതിഷ്ഠാസങ്കേതം കണ്ടെത്തിയ കവിയുമായിരുന്നു കൊട്ടാരത്തുംകുഴി അച്ചൻ. അച്ചൻ തെരഞ്ഞെടുത്തത് ആത്മീയ വഴിയാണ്. തൂന്പയും പേനയുമായിരുന്നു അനുജന്റെ ആയുധങ്ങൾ. അവ രണ്ടും അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു. മണ്ണിനെയും മലയാളത്തെയും അദ്ദേഹമെന്നും മനസ്സിനോട് ചേർത്തുപിടിച്ചു. അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന സാഹിത്യസപര്യയിൽ അദ്ദേഹം സ്പർശിക്കാതെപോയ ഒരു വിഷയവുമില്ലെന്ന് പറയാം.
അൽഫോൻസാമ്മയെയും മദർതെരേസയേയും കുറിച്ച് മാത്രമല്ല അന്നാ ഡെങ്കലിനെയും, മേരി മോണ്ടിസോറിയെക്കുറിച്ചും എഴുതി. പിന്നെ പള്ളികളെക്കുറിച്ച്, ക്ഷേത്രങ്ങളെക്കുറിച്ച്, പാറേമാക്കൽ അച്ചനെയും, നിധീരിക്കൽ മാണിക്കത്തനാരെയുംകുറിച്ച്, സർ സി.വി. രാമനെക്കുറിച്ച്, ഏ.ഒ ഹ്യുമിനെക്കുറിച്ച്, ഫാ. ആഗ്നലിനെക്കുറിച്ച്, കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ച ആദ്യകാല നായിക നടിയായ മിസ് കുമാരിയെക്കുറിച്ച്, പറഞ്ഞ് പോയാൽ ലിസ്റ്റിന് അവസാനമുണ്ടാവുകയില്ല.
വ്യത്യസ്തനായ കൃഷിക്കാരൻ, വ്യത്യസ്തനായ എഴുത്തുകാരൻ, അധ്യാപകർക്കും അധ്യാപകൻ, എഴുത്തുകാരുടെയും എഴുത്തുകാരൻ. മീനച്ചിൽ താലൂക്കിലെ മണ്ണിന്റെ പുണ്യം ആവാഹിച്ച് നാടിന്റെ ചരിത്രവഴികളിലൂടെ ചെരുപ്പ് പോലും ഇടാതെ നടന്ന ഏകാന്പഥികൻ. പള്ളികളെയും, ക്ഷേത്രങ്ങളെയും കുറിച്ച് അഭിമാനിച്ച മതേതരവാദി. പാണ്ഡിത്യം മുഖത്തെഴുതാത്ത വിനയാന്വിതൻ. ഒരുപക്ഷേ തോമസ് മാത്യു കൊട്ടാരത്തുംകുഴിക്ക് ഗിന്നസ്ബുക്കിലേക്ക് നടന്നു കയറാനും പ്രത്യേക ശ്രമമൊന്നും വേണ്ടിയിരുന്നില്ല. എന്നാൽ സ്വന്തം പാണ്ഡിത്യത്തെ പ്രകടനപരമായ ഒരു പ്രദർശന വസ്തുവാക്കുവാൻ അദ്ദേഹം ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അധികാരങ്ങൾ അന്വേഷിച്ചു പോയില്ല എന്നത് യാഥാർത്ഥ്യവും.
ഡോ. സിറിയക് തോമസ്