എക്കാലത്തും “ജീവിക്കുന്ന ലെജന്റ്’’ എന്നാണ് സുകുമാർ അഴീക്കോട്, വൈക്കം മുഹമ്മദ് ബഷീറിനെ വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, സാഹിത്യത്തെക്കുറിച്ച് മലയാളത്തിന്റെ മന്ദഹാസമായ ബഷീർ നമ്മെ പഠിപ്പിച്ചു. ആ പ്രതിഭാവിസ്മയം ദിവംഗതനായിട്ട് ജൂലൈ 5 ന് ഒരു വർഷം കൂടി പിന്നിടുകയാണ്. അദ്ദേഹത്തിന്റെ വാക്കും വരികളും തത്ത്വദർശനങ്ങളും പുതിയ തലമുറയ്ക്ക് എന്നും പ്രചോദനമാണ്.
സമയം കിട്ടുന്പോഴെല്ലാം ബേപ്പൂരിൽ പോകും. അവിടെ വൈലായിലെ മരച്ചോട്ടിലിരുന്നു മലയാളത്തിന്റെ വിസ്മയമായ ആ വന്ദ്യവയോധികനുമായി സംസാരിച്ചിരിക്കുക, അദ്ദേഹത്തിന്റെ പ്രസാദ മധുരമായ കഥകൾ വായിക്കുന്നതുപോലെ ആസ്വാദ്യകരമാണ്.
തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന സന്ദർശകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, പത്രക്കാർ ആ വായിൽനിന്നു വീഴുന്നതെല്ലാം പത്രങ്ങൾക്ക് മുത്തുകളാണ്. സുകുമാർ അഴീക്കോട് പറഞ്ഞത് ഞാൻ ഓർത്തുപോകുന്നു. “ബഷീർ എക്കാലത്തും ജീവിക്കുന്ന ലെജന്റാണ്.’’
എന്നെ ഏറ്റവുമധികം വിസ്മയിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത എഴുത്തുകാരൻ ബഷീറാണ്. ആ കഥാലോകം തങ്കനിലാവിന്റെ ചാരുതയിലേക്ക് വിരിച്ചിട്ട ഒരു വഴിത്താരപോലെ ഹൃദ്യമാണ്. അദ്ദേഹത്തിന്റെ മുഖകുറിപ്പ് കൊണ്ട് അനുഗൃഹീതമാണ് എന്റെ ആദ്യ പുസ്തകം.
“എഴുതാൻ അറിയുന്ന വളർന്നുവരുന്ന ചെറുപ്പക്കാരനാണ് ആറ്റക്കോയ’’ എന്നാണ് ആ കുറിപ്പ് ആരംഭിക്കുന്നത്. ജീവിതത്തിൽ എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം.
എന്റെ സർഗചേതനയ്ക്ക് ചിറക് മുളയ്ക്കാൻ കാരണമായതും അദ്ദേഹത്തിന്റെ അമൂല്യമായ കൈയൊപ്പ് ചാർത്തിയ ആ കുറിപ്പാണ്. സ്വന്തമായ ഭാഷ സൃഷ്ടിക്കുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ എന്ന തിരിച്ചറിവ് എനിക്ക് നൽകിയതും അദ്ദേഹത്തിന്റെ കൃതികളാണ്. സുദീർഘമായ ജീവിതാനുഭവങ്ങളിലൂടെ വേരാഴ്ന്നു വളർന്നുവന്നതാണ് ആ കൃതികളോരോന്നും. എന്തെന്തനുഭവങ്ങൾ.
കന്പൗണ്ടർ, പത്രാധിപർ, തീവ്രവാദി, തടവുപുള്ളി, ഫക്കീർ, യോഗി, എഴുത്തുകാരൻ ഈ അനുഭവങ്ങളുടെയെല്ലാം തീച്ചൂളയിൽ ചുട്ടെടുത്ത ഒരു ദർശനം അദ്ദേഹത്തിന്റെ കൃതികളിലുടനീളം നിഴലിച്ചു നിൽക്കുന്നു എന്നതാണ് സവിശേഷത. ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മയുടെ ആട്, മതിലുകൾ, ജന്മദിനം, ശബ്ദങ്ങൾ പ്രത്യേകിച്ചും ഈ കൃതികളിൽ ജ്ഞാനധനനായ ഒരു ഋഷിയെപ്പോലെ നിസ്സംഗനാണെങ്കിലും അനീതികളുടെ നേരെ മൗനം പാലിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. സമകാലിക ജീവിത യാഥാർത്ഥ്യങ്ങളോട് അദ്ദേഹം ശക്തമായി പ്രതികരിച്ചു. സ്വന്തം വിശ്വാസങ്ങൾ അത് ചിലപ്പോൾ മറ്റുള്ളവർക്ക് അരോചകമാണെങ്കിലും വെട്ടിത്തുറന്ന് പറയും.
ഇന്ത്യാ വിഭജനം ചരിത്രത്തിലെ ഏറ്റവും വലിയ മൗഢ്യമായിപ്പോയെന്നു പറയുന്പോൾ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലുകളിൽ കിടന്നു ചവിട്ടും ഇടിയും കൊണ്ട ആ സ്വാതന്ത്ര്യഭടൻ വാചാലനാകുന്നു. രാഷ്ട്രീയനേതാക്കളോട് നിഹിലിസ്റ്റ് മനോഭാവം പുലർത്താൻ പഴയ ഒരു രാഷ്ട്രീയക്കാരനായ ബഷീറിന് എങ്ങനെ സാധിച്ചുവെന്നു നമ്മൾ അദ്ഭുതപ്പെടുന്നു. പോയ തലമുറകളിലെ രാഷ്ട്രീയത്തിനും സാഹിത്യത്തിനും പ്രഫഷണലിസത്തിനുമുണ്ടായിരുന്നു ആദർശാത്മകത. ഇന്നത് അസ്തമിച്ചിരിക്കുന്നു. ഈ വ്യത്യാസം മനസ്സിലാക്കിയാൽ ബഷീറിന്റെ നിഷേധാത്മകതയ്ക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്നു മനസിലാകും. ഇത് ഇന്ത്യയുടെ മാത്രം സ്ഥിതിയാണെന്ന് അദ്ദേഹം കരുതുന്നില്ല. അദ്ദേഹം പറയുന്നു: “അഴിമതി ഒരു ആഗോള പ്രതിഭാസമാണ്. അമേരിക്കയും ചൈനയും റഷ്യയും അതുപോലെ പല വൻകിട രാഷ്ട്രങ്ങളും അഴിമതിയിൽ പിന്നിലല്ല. റഷ്യയെയും ചൈനയെയും ക്യൂബയെയുംകുറിച്ച് നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകൾ പറയുന്നതുപോലുള്ള സമത്വസുന്ദരമൊന്നും അവിടെയില്ല.
സാഹിത്യത്തിലെ പുതിയ തലമുറയെ ബഷീർ തള്ളിപ്പറയുന്നില്ല. സാഹിത്യം എപ്പോഴും പുതിയ രൂപങ്ങൾ തേടിക്കൊണ്ടിരിക്കും. ഒരു കാര്യത്തിൽ അദ്ദേഹത്തിനു വ്യക്തമായ അഭിപ്രായമുണ്ട്. ഒരു സാഹിത്യകൃതിയും ജീവിത നൈരാശ്യത്തിൽ നിന്നു മുളച്ചതാവരുത്. ലോക പ്രശസ്ത സാഹിത്യകാരന്മാരെ ഏറ്റുപറഞ്ഞതുകൊണ്ടായില്ല. പറയാൻ സ്വന്തമായ കാര്യവും പറഞ്ഞു ഫലിപ്പിക്കാൻ സ്വന്തമായ ഭാഷയുമുണ്ടാവണം. ജീവിതം അർത്ഥരഹിതമാണെന്നും മറ്റും പറയുന്നത് വെറുതെ. ബ്രഹ്മബ്രഹ്മാണ്ഡമായ ഈ പ്രപഞ്ചത്തിലെ ഒരു ഉറുന്പായ മനുഷ്യന് എന്ത് അർത്ഥം മനസ്സിലാകാൻ. ഇന്നു മനസ്സിലാക്കുന്ന അർത്ഥമല്ല നാളെ. അർത്ഥങ്ങളും വ്യാഖ്യാനങ്ങളും മാറിക്കൊണ്ടിരിക്കും. കാലദേശങ്ങൾക്കതീതമായി ജീവിതം എന്ന മഹാപ്രവാഹം തുടർന്നുകൊണ്ടിരിക്കും.
ജീവിതത്തെപ്പറ്റി രാഷ്ട്രീയത്തെപ്പറ്റി സാമൂഹ്യാവസ്ഥകളെപ്പറ്റി സാഹിത്യത്തെപ്പറ്റി ബഷീർ നമ്മെ പഠിപ്പിച്ചു. നീണ്ട അനുഭവങ്ങളിൽ നിന്ന്, വായനയിൽ നിന്നു സ്വരൂപിച്ചെടുത്ത ദർശനങ്ങൾ.
അതു കേട്ടുകൊണ്ടിരുന്നാൽ എഴുന്നേറ്റ് പോരാൻ തോന്നില്ല. അതുകൊണ്ട് തരം കിട്ടുന്പോഴെല്ലാം ബേപ്പൂരിലേക്കു പോകും.
ആറ്റക്കോയ പള്ളിക്കണ്ടി