ദാനധർമത്തിന്റെ പത്മശ്രീ
ജീവിതം സാന്ത്വനത്തിനും സേവനത്തിനും എന്നതാണ് മേളാംപറമ്പിൽ പത്മശ്രീ കുര്യൻ ജോൺ എന്ന ബിസിനസ് പ്രമുഖന്റെ ദർശനം. ഇദ്ദേഹത്തിന്റെ മേളം എന്ന വൻബ്രാൻഡ് ബിസിനസ് ലാഭത്തിന്റെ ഏറിയ പങ്കും വേദനിക്കുന്നവർക്കും വിശക്കുന്നവർക്കുമായി പങ്കുവയ്ക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകളായി. സഹായിക്കുക, പ്രത്യാശ നൽകുക എന്ന സാഹോദര്യ ശുശ്രൂഷ മേളാംപറമ്പിൽ കുടുംബം ഏറ്റെടുത്തിരിക്കുകയാണ്. ഇതിൽ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിന്റെ ആസ്തിയെന്നാണ് കുര്യൻ ജോണിന്റെ പക്ഷം.

നൻമയുടെ കണക്കുപുസ്തകത്താളിൽ കുര്യൻ ജോണിനുള്ള നീക്കിയിരുപ്പ് ഇങ്ങനെ വായിക്കാം. കാരുണ്യവർഷം മുപ്പതാം വർഷത്തിലെത്തുമ്പോൾ 1.54 ലക്ഷം പാവപ്പെട്ട രോഗികൾക്ക് 1025 ആശുപത്രികളിലൂടെ സഹായം നൽകി. 15 ലക്ഷം നിർധനരോഗികൾക്ക് സൗജന്യഭക്ഷണം. ഇങ്ങനെ പോകുന്നു ഈ നല്ല സമറായന്റെ നാൾവഴി.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള മൂലധനം തേടിയായിരുന്നു ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ വ്യവസായ സംരംഭകന്റെ കുപ്പായമണിഞ്ഞത്. പിതാവിന്റെ സ്മരണാർഥം നിർധന രോഗികളെ സഹായിക്കുന്നതിനായി ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് കടന്ന കുര്യൻ ജോൺ മേളാംപറമ്പിൽ 1986 സെപ്റ്റംബർ 10ന് എവിജെഎം എന്ന ചാരിറ്റി സൊസൈറ്റി രൂപീകരിച്ചുകൊണ്ടാണ് ആതുരശുശ്രൂഷയിലേക്ക് കടന്നുവന്നത്. മുൻപ് പ്രമുഖ പത്രസ്‌ഥാപനത്തിൽ ജോലിയുണ്ടായിരുന്നു. അന്നു കിട്ടിയിരുന്ന വലിയ ശമ്പളത്തിന്റെ വിഹിതം ദാനധർമ പ്രവർത്തനങ്ങൾക്ക് തികയാതെ വന്നപ്പോഴാണ് രാജിവച്ച് ബിസിനസിലേക്കിറങ്ങാൻ മനസ് വെമ്പൽകൊണ്ടത്. അങ്ങനെയാണ് രുചിയുടെ ലേബലായ മേളം ഗ്രൂപ്പിന്റെ പിറവി.

ആദർശത്തിന്റെയും സ്നേഹത്തിന്റെയും ആൾരൂപമെന്നോണം എക്കാലവും മാതൃകയായിരുന്ന പിതാവിന്റെ അപ്രതീക്ഷിതമായ വേർപാടും അതുണ്ടാക്കിയ ദുഃഖവുമാണ് കുര്യനെ ശുശ്രൂഷാ മേഖലയിലേക്കു നയിച്ചത്. സാമ്പത്തികശേഷിയുണ്ടായിട്ടും ആ ഞായറാഴ്ച ദിവസം പിതാവിനു ശരിയായ ചികിത്സ നൽകാൻ പറ്റാതെവന്നതിലെ ദുഃഖം മനസിൽ ഒരു നൊമ്പരമായി അവശേഷിച്ചു. പിതാവിന്റെ ആത്മശാന്തിക്കും സ്മരണയ്ക്കുമായി കുര്യൻ ചെയ്യാനുറച്ച നൽമയാണ് മറ്റുള്ളവർക്ക് കൈമറന്നു സഹായം ചൊരിയുകയെന്നത്. അത് നിസ്വാർഥവും ആത്മാർഥവുമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നുതാനും.

ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരണത്തിനു കീഴടങ്ങേണ്ടിവരുന്നവരുടെയും ഉറ്റവരായ കുടുംബാംഗങ്ങളുടെയും ഹൃദയവേദന കുര്യൻ ജോണിനു പലപ്പോഴും കാണേണ്ടിവരുന്നുണ്ട്. രോഗികൾക്ക് കൈനിറയെ സഹായം ചെയ്യാനാണ് മേളം ഫൗണ്ടേഷൻ 1986 സെപ്റ്റംബർ 10ന് മേളാംപറമ്പിൽ വർഗീസ് ജോൺ മെമ്മോറിയൽ ചാരിറ്റീസ് എന്ന പ്രസ്‌ഥാനത്തിനു തുടക്കമിട്ടത്. ജാതി മതഭേദമെന്യേ തന്റെ സഹായം തേടിവന്നവർക്കൊക്കെ കുര്യൻ ഉദാരമായ സഹായങ്ങൾ നൽകിപ്പോരുന്നു. പ്രത്യേക സാഹചര്യത്തിൽ ചികിത്സാ കാലത്ത് രോഗികളുടെ കുടുംബത്തിന് ഭക്ഷണം, വസ്ത്രം, കുട്ടികളുടെ പഠനച്ചെലവ് എന്നിവയും നൽകുന്നു. തിരുവല്ല സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് കാൽനൂറ്റാണ്ടോളമായി ഇദ്ദേഹം മുടങ്ങാതെ ഉച്ചഭക്ഷണം നൽകിപ്പോരുന്നു. ഈ അന്നദാനം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ തിരുവല്ല സെന്ററിന്റെ മേൽനോട്ടത്തിലാണ് നടത്തിപ്പോരുന്നത്.

മനസും പ്രവൃത്തിയും നല്ലതെങ്കിൽ അവിടെ ദൈവം ഇടപെട്ടുകൊണ്ടിരിക്കും എന്നതാണ് കുര്യൻ ജോണിന്റെ അനുഭവം. തോൽവിയും നഷ്ടങ്ങളും വരുത്താതെ ബിസിനസ് സംരംഭങ്ങളെ ദൈവം പരിപാലിച്ചു വളർത്തി. ദൈവം തരുന്ന ദാനമാണ് സമ്പത്തെങ്കിൽ അതിൽ ഒരു വിഹിതം ദൈവത്തിന്റെ കാരുണ്യം അർഹിക്കുന്നവർക്കായി പങ്കുവയ്ക്കാൻ നാം ബാധ്യസ്‌ഥരാണ്. ഈ തിരിച്ചറിവാണ് ദാനധർമത്തിൽ സജീവമാകാൻ കറിപ്പൊടിയിലും അച്ചാർകൂട്ടിലും വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ ഈ ബിസിനസ് പ്രമുഖനെ പ്രാപ്തനാക്കിയത്. ‘കൊടുക്കുമ്പോഴാണ് ലഭിക്കുന്നത്, പങ്കുവയ്ക്കുമ്പോഴാണ് സമ്പത്ത് ഇരട്ടിക്കുന്നത്, ദാനം ചെയ്യുമ്പോഴാണ് മനസു നിറയുന്നത്’ ഷഷ്‌ടിപൂർത്തി പിന്നിടുമ്പോൾ കാരുണ്യത്തിന്റെ കാവലാൾക്ക് പറയാനുള്ള സന്ദേശം ഇതാണ്.

മേളം എല്ലാ ഭൂഖണ്ഡങ്ങളിലും വേരുകളുള്ള വലിയൊരു ലേബലായി വളർന്നതോടെ ആതുരശുശ്രൂഷയും അന്നദാനവും ഇദ്ദേഹം അതിവിപുലമാക്കി. മഹനീയമായ ശുശ്രൂഷയിലേക്ക് കൂടുതൽ സമയവും സമർപ്പണവും ആവശ്യമാണെന്ന തിരിച്ചറിവിൽ ഇപ്പോഴിതാ ശിഷ്‌ടജീവിതം പൂർണമായി കാരുണ്യപ്രവൃത്തികൾക്കായി മാറ്റിവയ്ക്കാൻ കുര്യൻ തീരുമാനിച്ചിരിക്കുന്നു. ഈ ലക്ഷ്യത്തോടെ മേളം ഗ്രൂപ്പിനെ മറ്റൊരു വലിയ വ്യവസായ ഗ്രൂപ്പിന് കൈമാറിക്കഴിഞ്ഞു.

സഹായം തേടിവരുന്നവരെയെല്ലാം നേരിൽ കാണുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കിയശേഷം അർഹമായ സഹായം ലഭ്യമാക്കുകയുമാണ് മേളം ചാരിറ്റീസ്്. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകൾ കുര്യൻ ജോൺ അതിനായി മാറ്റിവയ്ക്കുന്നു. തിരുവല്ല മേളം ജംഗ്ഷനിലും എറണാകുളം പനമ്പിള്ളി നഗറിലുമാണ് സഹായവിതരണം.

എയ്ഡ്സ്, പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്കരോഗം, മാനസികരോഗം, ആസ്ത്മ രോഗികൾക്കാണ് ചികിൽസാ സഹായം. സഹായത്തിനുള്ള അപേക്ഷാ ഫോറം തിരുവല്ല മേളം ജഗ്ഷനിലുള്ള മേളാംപറമ്പിൽ ബിൽഡിങിൽ എല്ലാ രണ്ടാം ശനിയാഴ്ചയും വിതരണം ചെയ്യുന്നു. ബിപിഎൽ വിഭാഗക്കാർക്കുമാത്രമാണ് ഇദ്ദേഹത്തിന്റെ സഹായം. പണം മാത്രമല്ല വേദനയ്ക്ക് പരിഹാരമായുള്ളത്. സാന്ത്വനവചനങ്ങളും പ്രത്യാശയുടെ സന്ദേശവും നൽകുന്ന സൗഖ്യശുശ്രൂഷയാണ് കുര്യൻ ജോണും കുടുംബവും വേദനിക്കുന്നവർക്കു സമ്മാനിക്കുക.

വിവിധ ജില്ലകളിൽനിന്നും ദേശങ്ങളിൽനിന്നും എത്തുന്നവരെയെല്ലാം കുര്യൻ ജോണും കുടുംബാംഗങ്ങളും ചേർന്ന് നേരിൽ കാണുകയും സഹായം നൽകി ആശ്വസിപ്പിക്കുകയും ചെയ്യുന്നു. തിരുവല്ലയിലെ പുരാതനമായ മേളാംപറമ്പിൽ കുടുംബത്തിൽ പരേതനായ എംവി ജോണിന്റെയും ലീലാമ്മ ജോണിന്റെയും പുത്രനാണ് കുര്യൻ ജോൺ. തിരുവല്ല എംജിഎം സ്കൂളിലും തിരുവല്ല മാർത്തോമ കോളജിലും തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലും പഠനം. ഇൻഡോർ സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അർഹരായ രോഗികളുടെ പരിശോധനയ്ക്കും തുടർ ചികിത്സയ്ക്കും വിവിധ ആശുപത്രികളിലെ വിദഗ്ധഡോക്ടർമാരുടെ സേവനം മേളത്തിന് ലഭിക്കുന്നുണ്ട്. ഈ കാരുണ്യക്കൂട്ടായ്മയിൽ ഇതോടകം 1500ൽ പരം ഡോക്ടർമാർ ചികിത്സാ സഹകരണവുമായി മുന്നോട്ടുവന്നു.

മേളം ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും മേളം ഫൗണ്ടേഷന്റെയും സ്‌ഥാപകനും ചീഫ് പ്രമോട്ടറുമായ കുര്യൻ ജോൺ എന്ന മനുഷ്യസ്നേഹിക്ക് ബിസിനസ് വ്യവസായ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്കൊപ്പം സാമൂഹിക മേഖലയിൽ നൽകിയ സേവനങ്ങളെ മാനിച്ച് രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. ഭാരതസർക്കാരിന്റെ പുരസ്കാരം 1994 മുതൽ 97 വരെ തുടർച്ചയായി നാലു വർഷം മേളത്തിനായിരുന്നു. 1997ൽ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും നല്ല വ്യവസായ സംരംഭകനുള്ള ദേശീയ പുരസ്കാരം ഉപരാഷ്ട്രപതിയിൽനിന്നും ഏറ്റുവാങ്ങാനുള്ള അപൂർവ ഭാഗ്യവും കുര്യൻ ജോണിനു ലഭിച്ചു.

കോട്ടയം ബാവൻസ് സ്റ്റുഡിയോ ഉടമ ജെസി ബാവൻസിന്റെ മകൾ സുജാതയാണ് കുര്യൻ ജോണിന്റെ ഭാര്യ. ഉദാത്തമായ സേവനപാതയിൽ ഈ ദമ്പതികൾ ഒരേ മനസോടെ പങ്കുചേരുന്നു. ദിവ്യ, ധന്യ എന്നിവരാണ് മക്കൾ. ദിവ്യ ദുബായിയിലെ ജിഇഎംഎസ് ഹെറിറ്റേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഭർത്താവ് രതീഷ് മാത്യു ദുബായിയിൽ യൂണിലിവർ കമ്പനിയുടെ ഡയറക്ടറാണ്. ഇളയ മകൾ ധന്യ ഡൽഹി സിംബയോസിസിൽ ബിസിനസ് വിഭാഗം പ്രഫസറാണ്. ഭർത്താവ് അഡ്വ. വർഗീസ് ചീരൻ മാത്യൂസ് ഡൽഹിയിയിൽ ജോലി ചെയ്യുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങളേക്കാൾ പ്രാധാന്യമർഹിക്കുന്നത് ആരോഗ്യരംഗമാണെന്നാണ് കുര്യൻ ജോണിന്റെ കാഴ്ചപ്പാട്. ആരോഗ്യമുണ്ടെങ്കിൽ തീർച്ചയായും ഇതെല്ലാം അവന് അധ്വാനിച്ച് നേടാൻ കഴിയും. ആരോഗ്യമില്ലെങ്കിൽ സന്തോഷത്തോടെ ജീവിക്കാനോ സ്വയംപര്യാപ്തത നേടാനോ സാധിക്കില്ല.

ജീവിതം സേവനത്തിനും ശുശ്രൂഷയ്ക്കുമായി സമർപ്പിച്ച ഈ മനുഷ്യസ്നേഹിയുടെ ഓർമക്കുറിപ്പുകൾ– മേളം എന്റെ ജീവന്റെ താളം എന്ന രചന ഒട്ടേറെ വായനക്കാർക്ക് ജീവിതദർശനമായി മാറിയിരിക്കുന്നു. നിരാശയിലും ദുഃഖത്തിലും തകർച്ചയിലും കഴിയുന്നവർക്ക് വിജയത്തിലേക്കും സന്തോഷത്തിലേക്കും വഴി തെളിക്കാൻ പറ്റുംവിധമുള്ള അനുഭവസാക്ഷ്യമാണ് ഈ രചന. അവിശ്വസനീയമെന്നു പറയാവുന്ന ഈ ശുശ്രൂഷാതപസ്യയ്ക്കുള്ള അംഗീകാരമായി പത്മശ്രീക്കു പുറമെ ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും കുര്യൻ ജോണിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.

ജനസേവനത്തിന്റെ മുപ്പതാം വർഷം നാടിന്റെ ആരോഗ്യം നമ്മുടെ കർത്തവ്യം എന്ന മുദ്രാവാക്യമാണ് മേളം സ്വീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ 500 സ്കൂളുകളിൽ കുര്യൻ ജോണിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാറുകളും നടത്തിവരുന്നു. മാനുഷിക സേവനത്തിനുള്ള റോട്ടറി ഇന്റർനാഷണലിന്റെ ഫോർ ദി സേക്ക് ഓഫ് ഓണർ അവാർഡ്, ടൈംസ് ഓഫ് ഇന്ത്യ ബിസിനസ് എക്സലൻസ് അവാർഡ്, ലയൺസ് ക്ലബ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ശ്രീഗോകുലം എക്സലൻസ് അവാർഡ്, ശ്രീശങ്കര ട്രസ്റ്റ് സോഷ്യൽ വർക്ക് അവാർഡ്, മഹാത്മാഗാന്ധി ജനസേവാ പുരസ്കാരം, ജെസിഎ ജൂണിയർ ചേംബർ അവാർഡ്, സ്പെയിൻ ആസ്‌ഥാനമായ മർച്ചന്റ് അസോസിയേഷൻ നൽകുന്ന അഡ്വ. മാമൻ മത്തായി എംഎൽഎ മെമ്മോറിയൽ അവാർഡ്, റഹ്മാ ഫൗണ്ടേഷൻ ഇന്റർനാഷണൽ നൽകുന്ന റഹ്മാ ഫൗണ്ടേഷൻ ഇന്റർനാഷണൽ അവാർഡ്, ചെറിയാൻ പാലത്തറ ഫൗണ്ടേഷന്റെ ചെറിയാൻ മെമ്മോറിയൽ പാലത്തറ അവാർഡ് തിരുവനന്തപുരം കലാനിധിയുടെ കർമ്മ ക്ഷേത്ര പുരസ്കാരം, വോയ്സ് ഓഫ് ഗൾഫ് റിട്ടേണീസ് അവാർഡ്, ഭാരത് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സിഎസ്ആർ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾക്ക് ഇദ്ദേഹം അർഹനായി.

ഓരോ പുരസ്കാരവും കൂടുതൽ സേവനം ചെയ്യാനുള്ള സൻമനസുണ്ടാകാൻ ദൈവം നൽകുന്ന സമ്മാനങ്ങളാണെന്നു കുര്യൻ ജോൺ വിശ്വസിക്കുന്നു.

ഓരോ ദിവസവും കൂടുതൽ കർമനിരതനാവുക. ദൈവം തരുന്ന ആയുസത്രയും നൻമ ചെയ്യുക. അങ്ങനെ ജീവിതം നൻമയുടെ തുറന്ന പുസ്തകമാക്കി സമർപ്പിക്കുക– പത്മശ്രീ കുര്യൻ ജോണിന്റെ വിശ്വാസവും വിശ്വാസപ്രമാണവും ഇതു മാത്രമാണ്.

റെജി ജോസഫ്