അന്നക്കുട്ടിയെ കണ്ടുപഠിക്ക്
കുണിഞ്ഞിയിലെ കൃഷിയിടങ്ങളിൽ പുതുവത്സരത്തിന്റെ പ്രകാശകിരണങ്ങൾ. അന്നക്കുട്ടിയുടെ സ്വപ്നങ്ങളിൽ ഇനിയും ചെയ്തു തീർക്കാനിരിക്കുന്ന വിദേശയാത്രകൾ ഉൾപ്പെടെയുള്ള നിരവധി ജോലികൾ. അതിരുകളില്ലാത്ത സ്വപ്നവും അതിനൊത്ത ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ അന്നക്കുട്ടിയെപ്പോലെ ചിരിക്കാം ആർക്കും.

ഇത് അന്നക്കുട്ടി സൈമൺ. വയസ് 95. തൊടുപുഴ കുണിഞ്ഞി പേണ്ടാനത്ത് സൈമണിന്റെ ഭാര്യ അന്നക്കുട്ടി സൈമൺ. സൈമൺ ഇന്നില്ല. 26 വർഷം മുമ്പു മരിച്ചു. എട്ടുമക്കളുടെ അമ്മ. അല്ല ഒമ്പതെന്ന് അമ്മച്ചി തിരുത്തും. ഒമ്പതാമത്തെ മകന്റെ കഥ പിന്നാലെ പറയാം.

അമ്മച്ചിക്ക് വീസ കിട്ടിയാൽ ഇക്കൊല്ലവും വിദേശയാത്ര നടത്തും. ആദ്യം റോമിനു പോകും. മക്കളെ ഒന്നും ശല്യപ്പെടുത്താതെ തനിയെ പോകും. ആഗ്രഹം റോമിലെത്തി ഫ്രാൻസീസ് പിതാവിന്റെ കൈ ഒന്നു മുത്തണമെന്നാണ്. മുമ്പു നാലു പ്രാവശ്യം റോമിനു പോയിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈമുത്തുകയും ചെയ്തിട്ടുണ്ട്. റോമിനു മാത്രം പോയാൽ മതിയോ? പോരാ, ജർമനിയിൽ മക്കളുടെ അടുത്തേക്കും പോകണം.

അന്നക്കുട്ടിക്ക് മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും കൂടി 60 പേരുണ്ട്. മകന്റെ മകൻ റെനീഷിന്റെ രണ്ടര വയസുള്ള മത്തായിച്ചനാണ് ഏറ്റവും ഇളയത്. ലോകത്തെവിടെ പോകാനും പക്ഷേ, ഇവരാരും അമ്മച്ചിയുടെ കൈ പിടിക്കണ്ട. നാലു പ്രാവശ്യം റോമിലും വിശുദ്ധനാട്ടിലും ജർമനി, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കറങ്ങിയിട്ടുണ്ട്. ആരെയും കൂട്ടില്ല. തനിയേയാണ് യാത്ര. മലയാളം മാത്രമേ അറിയാവൂ എന്നുവച്ച് അമ്മച്ചി സംസാരിക്കാതെയിരിക്കില്ല. എന്തെങ്കിലും സംശയം വന്നാൽ കൂടെയിരിക്കുന്നവരോടു ചോദിക്കും. അവർ ഏതെങ്കിലും ഭാഷയിൽ പറയും. അമ്മച്ചി ചിരിക്കും. എല്ലാം മനസിലായ ചിരി. പിന്നെ കൊന്ത ചൊല്ലും. പണ്ടത്തെ നാലാം ക്ലാസുകാരിക്ക് എല്ലാവരുടെയും ഭാഷ പറയാൻ പറ്റുമോ എന്നാണ് അമ്മച്ചി ചോദിക്കുന്നത്. ഭാഷ അറിയത്തില്ലെന്നുവച്ച് വീട്ടിൽ കുത്തിയിരിക്കണോ?

76–ാമത്തെ വയസിലായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് നാലു പ്രാവശ്യം. ഇപ്പോൾ വീസ ലഭിക്കുന്നില്ല. ആരോഗ്യപ്രശ്നമുണ്ടെന്നാണ് അധികാരികൾ പറയുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു പിന്നാലെ നടന്നാൽ വീസ കിട്ടിയേക്കാം. അമ്മച്ചിയുടെ മനസിന്റെ ധൈര്യവും ശക്‌തിയും അധികാരികൾക്ക് മാത്രം മനസിലാകുന്നില്ല. ചെറുപ്പത്തിന്റെ മനോധൈര്യവും ചുറുചുറുക്കും അമ്മച്ചിക്കുണ്ട്. വീസ കിട്ടിയാൽ മക്കൾ കയറ്റി വിട്ടാൽ മതി. ഇക്കൊല്ലവും അമ്മച്ചി തനിയെ പോകും.
പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ ഇവയൊന്നും അമ്മച്ചിക്കില്ല. ഓർമകളിലൂടെ പഴയകാലങ്ങളെ ഇന്നലത്തെപ്പോലെ വിവരിക്കുന്നു. പുഞ്ചിരി നിറഞ്ഞ മുഖം, സംസാരിക്കുമ്പോൾ കുണുക്ക് ആട്ടിയുള്ള ചിരി, കവണി പുതച്ചു പറമ്പിലൂടെയും മുറ്റത്തുകൂടിയും നിർദേശം നൽകിയുള്ള നടപ്പ്. രാവിലെ ആറുമണിക്ക് പള്ളിയിലേക്ക്. കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ ആദ്യം എത്തുന്നതും അമ്മച്ചിയായിരിക്കും. വിശുദ്ധ കുർബാനയ്ക്കുമാത്രം മുടക്കം വരുത്തില്ല. പള്ളിയിൽ നിന്നു വന്നിട്ടു കാപ്പി കുടിക്കും. പിന്നെ മുറ്റമടിക്കും. മക്കൾ തടഞ്ഞാൽ വഴക്ക് ഉറപ്പാണ്. മുറ്റമടി കഴിഞ്ഞു പറമ്പിലേക്ക്. എനിക്കു ചുമ്മാ ഇരിക്കത്തില്ലെന്ന് അമ്മച്ചി പറയും. പറമ്പിലും അടുക്കളയിലും നന്നായി പണിയെടുത്താൽ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരില്ല. കഴിഞ്ഞ വർഷം ദുഃഖവെള്ളിയാഴ്ചയിൽ മലയാറ്റൂർ മലയിൽ അമ്മച്ചി കയറി. ആരും പിടിച്ചില്ല. വിഷമിച്ചതു പിന്നാലെ നടന്നു വന്ന മക്കളും കൊച്ചുമക്കളുമാണ്്.

തനിച്ചൊരു ജർമൻ യാത്ര

ചട്ടയും മുണ്ടുമുടുത്ത് കവണിചുറ്റി കുണുക്കുമിട്ടാണ് യാത്രയൊക്കെ. വേഷം മാറി പോകാനൊന്നും അമ്മച്ചിയെ കിട്ടില്ല. ആദ്യ യാത്ര ജർമനിയിലേക്കായിരുന്നു. തിരുവനന്തപുരത്തുനിന്നു മക്കൾ വിമാനത്തിൽ കയറ്റി വിട്ടു. മക്കൾക്കു പേടിയുണ്ടായിരുന്നുവെങ്കിലും അമ്മച്ചിക്ക് ലവലേശം പേടിയില്ല. വിമാനം നേരെ പോയതു ശ്രീലങ്കയിലേക്ക്. അമ്മച്ചിക്ക് ആകെ അറിയാവുന്നതു മലയാളം. പണ്ടത്തെ നാലാം ക്ലാസാണ്. ശ്രീലങ്കയിൽ ചെന്നിറങ്ങിയപ്പോൾ ചുറ്റും നിൽക്കുന്നവർ സംസാരിക്കുന്നതു തമിഴാണെന്നു പിന്നീടാണ് മനസിലായത്. പെട്ടെന്ന് അടുത്ത വിമാനത്തിൽ കയറ്റിവിടുമെന്നോർത്തു. 17 മണിക്കൂർ താമസം. ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഒന്നാന്തരം മുറി. അമ്മച്ചി ഹോട്ടൽമുറിയിൽ തന്നെ ഇരിക്കില്ലല്ലോ. പുറത്തെ കാഴ്ചയെല്ലാം കണ്ടു നടന്നു. സന്തോഷത്തോടെ മുറിയിലെത്തിയപ്പോൾ തുറക്കത്തില്ല. ലോക്ക് വീണതാണ്. മലയാളത്തിൽ പറഞ്ഞപ്പോൾ പലരും ഗൗനിക്കാതെ പോയി. ഹോട്ടലിൽ വന്ന രണ്ട് ചെറുപ്പക്കാരെ കൈകൊട്ടി വിളിച്ച് ആംഗ്യം കാണിച്ചു. അവർ ഹോട്ടലുകാരെ അറിയിച്ചു തുറന്നു കൊടുത്തു. ശ്രീലങ്കയിൽ നിന്നും ദുബായ് വഴി ജർമനിയിലേക്ക്. മൂന്നു വിമാനത്തിൽ കയറി. നാലു പ്രാവശ്യം കൂടി ജർമനിയിലേക്ക് മക്കളുടെ അടുത്ത് തനിച്ചു പോയിട്ടുണ്ട്. അവിടെ മൂന്നു മക്കളുടെയും സ്നേഹത്തിൽ കുറച്ചുനാളുകൾ കഴിച്ചുകൂട്ടി. അപ്പോഴാണ് റോമിൽ നിന്നും മകൾ സിസ്റ്റർ ജോയ്സ് വിളിക്കുന്നത്. അമ്മച്ചി ജർമനിയിൽ മാത്രമേ തനിയെ പോകുന്നുള്ളൂവെന്നു തെറ്റിദ്ധരിക്കരുത്. കൂരാച്ചുണ്ടിലുള്ള അനിയത്തി മറിയക്കുട്ടിയുടെ അടുത്തും തിരുവമ്പാടിയിലുള്ള മകൾ അക്കാമ്മയുടെ അടുത്തേക്കും ഇപ്പോഴും പോകുന്നുണ്ട്. ക്രിസ്മസിനു പോയിട്ടു വന്നതേയുള്ളൂ. ഇതിനൊന്നും ആരുടെയും കൂട്ടുവേണ്ട.ആരെങ്കിലും കൂടെ വന്നാൽ സന്തോഷത്തോടെ സ്വീകരിക്കും.

റോമിലേക്ക്

ജർമനിയിൽ നിന്നും റോമിലേക്ക് മക്കൾ വിമാനം കയറ്റിവിട്ടു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കാണണം. അതായിരുന്നു പ്രധാനം. ഫോട്ടോയിൽ മാത്രമല്ലേ കണ്ടിട്ടുള്ളൂ. റോമിലെത്തിയപ്പോൾ മകളുണ്ട്. ഒരു ചൊവ്വാഴ്ച വൈകിട്ട് എത്തി. ബുധനാഴ്ച മാർപാപ്പയെ കാണാൻ സാധിക്കും. വലിയ ആഗ്രഹമാണ് നടക്കാൻ പോകുന്നതെന്നോർത്തു രണ്ടുമൂന്നു കൊന്ത ചൊല്ലിയെന്ന് അമ്മച്ചി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ. ഇരിക്കാൻ പോലും സിറ്റ് കിട്ടില്ലെന്നോർത്തു നിൽക്കുമ്പോൾ അതിഥികൾക്ക് ഇരിക്കാനുള്ള രണ്ട് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നു. അമ്മച്ചിയും മകളും അവിടെ ഇരുന്നു. മാർപാപ്പ കടന്നുവരുന്നു. അമ്മച്ചിക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ല. എഴുന്നേറ്റു കൊന്തയും മുറുകെ പിടിച്ചുനിന്നു. മാർപാപ്പ അടുത്തു കൂടെ കടന്നുവന്നു. ചട്ടയും മുണ്ടും ധരിച്ചു നിൽക്കുന്ന നസ്രാണി അമ്മച്ചിയെ ഒന്നു നോക്കി. അവിടെ നിന്നു പുഞ്ചിരിച്ചു. മാർപാപ്പ അടുത്ത് വന്നതും കൈമുത്തി. അദ്ദേഹം എന്തെക്കെയോ സംസാരിച്ചു. അതൊന്നും അമ്മച്ചിക്ക് മാത്രം മനസിലായില്ല. അമ്മച്ചി എന്തൊക്കെയോ പറഞ്ഞു. അദ്ദേഹത്തിനും മനസിലായില്ല. മാർപാപ്പ ചിരിച്ചു. അമ്മച്ചി സന്തോഷം കൊണ്ടു കരഞ്ഞു. അമ്മച്ചി മക്കൾക്കു വേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രാർഥിക്കണമെന്നു പറഞ്ഞു. അതു മകൾ പരിഭാഷപ്പെടുത്തിക്കൊടുത്തു. മാർപാപ്പ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അപ്പോൾ യേശു തൊട്ടതുപോലെ തോന്നി. എന്തൊരു കുളിർമയായിരുന്നു. മാർപാപ്പ കടന്നുപോയിട്ടും അമ്മച്ചി അവിടെ തന്നെ നിന്നു. വല്ലാത്ത ഒരനുഭവമായിരുന്നു. മകൾ സിസ്റ്റർ ജോയ്സ് തട്ടിവിളിച്ചപ്പോഴാണ് അമ്മച്ചി ഞെട്ടലോടെ കണ്ണു തുറന്നത്.

വിശുദ്ധനാട്ടിലൂടെ

വിശുദ്ധനാട്ടിൽ പോയത് മകൾ സിസ്റ്റർ ജോയ്സിന്റെ കൂടെയാണ്. ഗാഗൂൽത്താമലയിൽ അമ്മച്ചി പോയി. ഗാഗൂൽത്താമലയുടെ വലിപ്പം ചോദിച്ചപ്പോൾ മലയാറ്റൂർമലയുടെ അത്ര വരില്ലെന്നാണ് അമ്മച്ചിയുടെ മറുപടി. യേശുക്രിസ്തുവിന്റെയും രണ്ട് കള്ളൻമാരുടെയും കുരിശുകൾ നിന്ന സ്‌ഥലങ്ങളിൽ കുഴികളാണ്. അതു സംരക്ഷിച്ചു കൊണ്ട് അടച്ചുവച്ചിരിക്കുന്നു. അമ്മച്ചി യേശുവിന്റെ കുരിശിന്റെ ചുവട്ടിൽ മുട്ടുകുത്തി നിന്നു. ഇതു കണ്ട് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്‌ഥൻ കുറച്ചുനേരം അതു തുറന്നുകൊടുത്തു. അമ്മച്ചി അവിടെയിരുന്നു പ്രാർഥിച്ചു. എന്റെ യേശുവേ എന്നു മന്ത്രിച്ചു. വെറൊന്നും പ്രാർഥിക്കാൻ തോന്നിയില്ല. കുഴിയിൽ ഒന്നു കൈയിട്ടു. തലയിൽ വച്ചു. എല്ലാം അഭ്ഭുതം പോലെ തോന്നി. യേശു സഞ്ചരിച്ച വഴികളിലൂടെയുള്ള സഞ്ചാരം ആനന്ദകരമായിരുന്നു. ഒരു ക്ഷീണവും തോന്നിയില്ല. നാലുപ്രാവശ്യം യേശുവിന്റെ ചുവടുപതിഞ്ഞ മണ്ണിലേക്ക് യാത്ര ചെയ്തുകഴിഞ്ഞു. വിശുദ്ധനാട് കാണണമെന്നു തോന്നുമ്പോൾ ഒരു യാത്രയാണ്. ഇനി വീസ കിട്ടിയാലും പോകും. ഇവിടെന്നു മക്കൾ കയറ്റി വിടും. അവിടെ ഒരു മകൾ കാത്തുനിൽക്കും. തനിച്ചുള്ള യാത്രയിൽ പേടിയുണ്ടോ? ആരെ പേടിക്കാൻ. പൊന്നുതമ്പുരാൻ കൂടെയുള്ളപ്പോൾ ആരെ പേടിക്കാൻ എന്ന അമ്മച്ചിയുടെ പുഞ്ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു. മാതാവ് പ്രത്യക്ഷപ്പെട്ട ലൂർദിലെ മാതാവിന്റെ പള്ളിയിലും പോയി. ഒരു പ്രാവശ്യം തിരുനാളിലും പങ്കെടുത്തു. ഫ്രാൻസിലേക്കുള്ള വഴിയിലാണ് കൊച്ചുത്രേസ്യ പുണ്യവതിയുടെ വീട്. ഇതൊരു തീർഥാടന കേന്ദ്രമാണ്. അവിടെയും കയറി പ്രാർഥിച്ചു. മലയാളം മാത്രം അറിയാവുന്ന അമ്മച്ചി തനിയെ പോകുമ്പോൾ സംസാരമില്ല. പക്ഷേ, എപ്പോഴും ജപമാല ചൊല്ലിക്കൊണ്ടിരിക്കും.

സിനിമയിലും

95മത്തെ വയസിൽ സിനിമയിലും അഭിനയിച്ചു. അതും അമ്മച്ചി വേഷം തന്നെ. വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘എബി’യിൽ അമ്മച്ചിയായി അഭിനയിക്കുന്നു. കുണിഞ്ഞിയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. സൂരാജ് വെഞ്ഞാറമൂടിന്റെ അമ്മ വേഷമാണ്. സിനിമയിൽ നായികയ്ക്കു പെണ്ണു കാണാൻ വരുന്ന സീനുണ്ട്. കുറെ സീനുകളിൽ അഭിനയിച്ചെങ്കിലും ഈ ഒരു സീനാണ് അമ്മച്ചിക്ക് ഇഷ്‌ടപ്പെട്ടതെന്നുമാത്രം. അഭിനയമൊന്നുമില്ലെന്ന്, ജീവിക്കുകയല്ലായിരുന്നോ എന്ന രീതിയിൽ ഒരു ചിരിയും പാസാക്കും. ഡയലോഗുകൾ കുറവാണ്. നല്ല സ്നേഹമുള്ള കുട്ടികളാണ്. അവർക്കൊപ്പമിരുന്നു ഫോട്ടോയുമെടുത്തു. പേടിയോ പരിഭ്രമമോ ഉണ്ടായോ എന്നു ചോദിച്ചാൽ എന്തിന് എന്ന മറുചോദ്യം പ്രതീക്ഷിക്കാം. ഇതെല്ലാം എത്ര കണ്ടിരിക്കുന്നുവെന്നാണ് അമ്മച്ചി പറയുന്നത്.

എങ്ങനെയാണ് അവസരം കിട്ടിയത്?

സിനിമക്കാർക്ക് തറവാടിയായ ഒരു അമ്മച്ചിയെ വേണം. അവർ കുണിഞ്ഞിയിൽ അന്വേഷിച്ചു. നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ അമ്മച്ചിയുടെ പേര് പറഞ്ഞു. അതോടെ അന്നക്കുട്ടിയെ സിനിമയിലെടുത്തു. സിനിമയ്ക്കു മുമ്പ് അന്നക്കുട്ടി പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. തൊടുപുഴ എംഎൽഎ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിനുവേണ്ടി ഇറക്കിയ പരസ്യബോർഡുകളിൽ അന്നക്കുട്ടി സൈമണിന്റെ ചിരിച്ച മുഖം തെളിഞ്ഞുനിൽക്കുന്നുണ്ട്. അല്ലെങ്കിൽ ഔസേപ്പച്ചനും പാർട്ടിയും അപ്പച്ചന്റെ കാലം മുതൽ അമ്മച്ചിക്ക് പ്രിയപ്പെട്ടതാണ്. പി.ജെ. ജോസഫിനുള്ള കുണിഞ്ഞിയിലെ ആദ്യത്തെ വോട്ടും അമ്മച്ചി വകയായിരിക്കും. അതു ജോസഫിനുള്ള വോട്ടാണെന്ന് നാട്ടുകാർക്കും അറിയാം. അതും വർഷങ്ങളായി തുടരുന്ന പ്രവണതയാണെന്ന് അമ്മച്ചിയുടെ മകന്റെ മകനും പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റെനീഷ് പറയും.

വൈദ്യവും വഴങ്ങും..

ഇന്നും ഏത് അസുഖത്തിനും അമ്മച്ചിയുടെ കൈയിൽ മരുന്നുണ്ട്. ഒറ്റമൂലി പ്രയോഗം കൊണ്ട് ഏതു അസുഖത്തിനും ശമനമുണ്ടാകുന്നുവെന്നു തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പിഞ്ചുകുഞ്ഞുകൾക്കുണ്ടാകുന്ന കുടൽമറിച്ചിൽ. വയറ്റിലെ അസുഖം , പനി, ജലദോഷം ഇവയ്ക്കെല്ലാം ഒറ്റമൂലി പ്രയോഗമുണ്ട്. പണ്ടു കാരണവൻമാരായി പഠിപ്പിച്ചു തന്നതാണ്. മക്കൾക്കുമാത്രമല്ല പ്രസവ ശുശ്രൂഷ ചെയ്തത്. ഇന്നത്തെപ്പോലെ ആശുപത്രികളില്ലാത്ത കാലം. കോളനികളിലെയും പാവപ്പെട്ട വീടുകളിലെയും സ്ത്രീകളുടെ പ്രസവസമയത്ത് അന്നക്കുട്ടി എത്തിയിരിക്കും. വന്ന കാലം മുതൽ റോഡില്ലാത്ത കുണിഞ്ഞിയിൽ റോഡുനിർമിക്കാൻ നാട്ടുകാരോടൊപ്പം മുന്നിലിറങ്ങിയതു സൈമൺ അപ്പച്ചനാണ്. കൂടെ അമ്മച്ചിയുമുണ്ട്. അമ്മച്ചിക്കാണ് ഭക്ഷണത്തിന്റെ ചുമതല. സ്കൂളിലും പള്ളിയിലും വരുന്ന കുട്ടികൾ വീഴുന്നതു കണ്ട് അമ്മച്ചിയാണ് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയുടെ നട കെട്ടിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയത്. മക്കളെല്ലാവരും സഹായിച്ചു. മനോഹരമായ പള്ളിനട എത്ര സിനിമകൾക്കു ലൊക്കേഷനായി. അല്ലെങ്കിൽ വെള്ളിമൂങ്ങ ഉൾപ്പെടെ എത്രയോ സിനിമകൾ ഇതിനകം കുണിഞ്ഞിയിൽ ചിത്രീകരിച്ചുകഴിഞ്ഞു.

കുടുംബം

കടനാട് കണംകൊമ്പിൽ മത്തായി അന്ന ദമ്പതികളുടെ മകൾ. 12 സഹോദരങ്ങളുണ്ടായിരുന്നു. ഒമ്പത് ആണും നാലു പെണ്ണും. ഇവരിൽ തുടങ്ങനാട് പൂവത്തിങ്കൽ കെട്ടിച്ച മറിയക്കുട്ടി മാത്രമേ ഇപ്പോൾ ജീവിച്ചിരുപ്പുള്ളൂ. മറിയക്കുട്ടി ഇപ്പോൾ കൂരാച്ചുണ്ടിലാണ്് താമസം. കുണിഞ്ഞിയിലേക്ക് സൈമണിന്റെ കൈപിിടിച്ച് അമ്മച്ചി വന്നിട്ട് 68 വർഷം. 14–ാമത്തെ വയസിൽ വിവാഹം. വർഷം പോലും അമ്മച്ചി ഓർക്കുന്നു. 1936 ലായിരുന്നു. പാലാ പൈങ്കുളം പള്ളിയിൽ വച്ച് അപ്പച്ചൻ താലിചാർത്തി.

മക്കൾ എട്ട്. നാല് ആണും നാല് പെണ്ണും. ഒരാൾ മരിച്ചു. മൂത്ത മകൻ ജോസ് എന്നോ ജോസഫെന്നോ മുഴുവൻ വിളിക്കുന്നതിനു മുമ്പു ദൈവം സ്വർഗത്തിലേക്കു കൊണ്ടുപോയി. രണ്ടാമത്തെ മകനാണ് മരിയാപുരത്തെ ജോസഫ്. കുണിഞ്ഞി തറവാട്ടിൽ മാത്യുവാണ് താമസിക്കുന്നത്. സിസ്റ്റർ ജോയ്സ് റോമിൽ. (ഡോട്ടേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് ഗാർഡൻ). ആനീസ്(അക്കമ്മ), ലൂസി, റോസമ്മ, ഡോ. ജൂലിയാൻ എന്നിവർ മറ്റു മക്കൾ. മക്കളും മക്കളുടെ മക്കളും ചേർന്ന് 60 പേർ.
ഒരു മകനും കൂടിയുണ്ട്....

എത്രയാണ് മക്കൾ?

അപ്പച്ചനും അമ്മച്ചിക്കും എട്ടുമക്കളാണ്. എന്നാൽ ഒമ്പതെന്ന് അമ്മച്ചിയും മക്കളും ഒരുപോലെ പറയും. ഇതാണ് ഒമ്പതാമത്തെ മകന്റെ കഥ. ജോൺ എന്നാണ് പേര്. ഇപ്പോൾ ബംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്നു. ചേർത്തല ഒറ്റമശേരിയിലാണ് വീട്. മാതാപിതാക്കൾ മരിച്ചുപോയി. വർഷങ്ങൾക്കുമുമ്പ് അമ്മച്ചിയുടെ മകൻ മാത്യു പഠനത്തിനായി ആലപ്പുഴയിൽ എത്തി. സഹപാഠിയായി ജോൺ എന്ന യുവാവും. പരിചയം ആത്മബന്ധത്തിലേക്ക് കടന്നു. മാത്യുവിനോടൊപ്പം ജോണും വീട്ടിൽ വരാൻ തുടങ്ങി. വീട്ടിൽതാമസിക്കും. അപ്പച്ചനും അമ്മച്ചിക്കും മകനെപ്പോലെ കാര്യം. തിരിച്ചും അങ്ങനെ തന്നെ. ജോണിന്റെ കഥ കേട്ടപ്പോൾ മാതാപിതാക്കൾ പോലും ഇല്ലാത്തവനാണെന്നു കേട്ടപ്പോൾ അപ്പനും അമ്മച്ചിക്കും കൂടെ മക്കൾക്കും ആഗ്രഹം. കൂടെ നിർത്തിക്കൂടേ. അപ്പച്ചൻ തന്നെ ചോദിച്ചു. ജോൺ അന്ന് അപ്പന്റെയും അമ്മച്ചിയുടെയും കാലിൽ വീണ്അനുഗ്രഹം വാങ്ങി. അന്ന് മുതൽ ഒമ്പതാമത്തെ മകനായി ജോൺ മാറി. മാത്യു കൂത്താട്ടുകുളത്തൊരു കട തുടങ്ങി. കൂടെ ജോണും കൂടി. വിവാഹപ്രായമായപ്പോൾ ജോണിനെ വിവാഹം കഴിപ്പിച്ചു. നടത്തിക്കൊടുത്തത് അപ്പച്ചനും അമ്മച്ചിയും ചേർന്ന്. പാലക്കാട് മംഗലംഡാമിൽ സ്‌ഥലവും വീടുംവാങ്ങി അങ്ങോട്ട് മാറി. ഇവർക്ക് മൂന്നു മക്കൾ. വർഷത്തിൽ രണ്ടുമൂന്നുപ്രാവശ്യമെങ്കിലും അമ്മച്ചിയുടെ അടുക്കൽ എത്തും. കൈനിറയെ സമ്മാനവുമായി മക്കളോടൊപ്പം അമ്മച്ചിയേയും സഹോദരങ്ങളെയും കാണാൻ. ക്രിസ്മസിനും എത്തിയിരുന്നു.

ജീവിതത്തിന്റെ രഹസ്യം?

അമ്മച്ചിയുടെ ജീവിതരഹസ്യം എന്താണെന്നു ചോദിക്കുന്നവരോടും ഒരുപുഞ്ചിരിയായിരിക്കും മറുപടി. പ്രാർഥന, അധ്വാനം, സ്നേഹം ഇവയാണ് അമ്മച്ചിയുടെ ജീവിതം. ആരോടു ദേഷ്യമില്ല. ആരെയും പിണക്കില്ല. എല്ലാവരെയും സ്നേഹിക്കുന്നു. മക്കൾ പൊന്നുപോലെ നോക്കുന്നു. അമ്മച്ചി തിരിച്ചും സ്നേഹിക്കുന്നു. ജീവിതം സ്വർഗംതന്നെ. വീണ്ടും ചിരി.

ജോൺസൺ വേങ്ങത്തടം