Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആ അർധരാത്രിയിൽ
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നു സ്വാതന്ത്ര്യം നേടിയിട്ട് 70 വർഷം. മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി സൺഡേ ദീപികയോട് പറഞ്ഞത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽ വാസം അടക്കമുള്ള പീഡനങ്ങൾ പലതവണ ഏറ്റുവാങ്ങിയ സ്വന്തം പിതാവിന്റെ തീയിൽ കാച്ചിയ അനുഭവങ്ങളുടെ ചൂളയിൽ നിന്നാണ് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ സ്വാതന്ത്ര്യദിന ഓർമകൾ. അതിനാൽ തന്നെ, മറ്റു പലർക്കുമില്ലാത്തതിലേറെ വൈകാരികവും തീക്ഷണവുമാണ് പ്രണാബിന് ഇന്ത്യയുടെ സ്വാതന്ത്ര്യം. സജീവ സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പ്രണാബിന്റെ അച്ഛൻ കിൻകർ മുഖോപാധ്യായ സരണ്‍. രാജ്യം സ്വാതന്ത്ര്യം നേടുന്പോൾ പന്ത്രണ്ടു വയസുള്ള വിദ്യാർഥിയായിരുന്നു പ്രണാബ് മുഖർജി.
പശ്ചിമ ബംഗാളിലെ ബിർഹും ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ 1935 ഡിസംബർ 11ന് ജനിച്ച മുൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങളേക്കാൾ തീവ്രമായ ചിന്തകളാണ് സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാം വാർഷികത്തിലുള്ളത്. നെൽപാടങ്ങളിലൂടെ നടന്നായിരുന്നു അക്കാലത്ത് പ്രണാബ് സ്കൂളിൽ പോയിരുന്നത്. സ്കൂളിലെത്താൻ ദിവസവും അഞ്ചു കിലോമീറ്റർ നടക്കണമായിരുന്നു. ഇതേക്കുറിച്ച് അമ്മയോടു പരാതി പറയുന്പോൾ, വേറെ മാർഗമൊന്നുമില്ലെന്നും നീ നടന്നേ പറ്റൂ എന്നുമായിരുന്നു മറുപടി.
അമ്മയും സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന പ്രിൻസിപ്പലുമാണ് പ്രണാബിന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത്. എന്തും ഓർത്തിരിക്കാൻ ചെറുപ്പത്തിൽ അമ്മ നൽകിയ പരിശീലനം പിന്നീട് പൊതുജീവിതത്തിൽ വലിയ മുതൽക്കൂട്ടാവുകയും ചെയ്തു. ഓരോ ദിവസവും ചെയ്ത കാര്യങ്ങൾ അതിന്റെ ക്രമത്തിൽ പറയാൻ അമ്മ ചെറുപ്പകാലത്ത് പതിവായി ആവശ്യപ്പെടുമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹവുമായി ദീപികയ്ക്കു വേണ്ടി കൂടിക്കാഴ്ച നടത്തിയപ്പോൾ, തിരക്കുകൾക്കിടയിലും ദേശീയ കാര്യങ്ങൾ മുതൽ കേരളത്തെക്കുറിച്ചു വരെ പ്രണാബ് വാചാലനായി. ചരിത്രപരമായ സംഭാവനകൾ നൽകിയിട്ടുള്ള മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ പ്രസക്തിയും ഇപ്പോഴത്തെ സ്ഥിതിഗതികളും വരെ ചോദിച്ചറിയാനും അദ്ദേഹം മറന്നില്ല. പക്ഷേ, വെറും സാധാരണക്കാരന്റെ ലാഘവത്തോടെയുള്ള സംസാരം.
എങ്കിലും ഇന്ത്യയുടെ പ്രഗത്ഭനായ രാഷ്ട്രപതിയെന്ന നിലയിൽ പ്രകടമാക്കിയ രാഷ്ട്രതന്ത്രജ്ഞതയും പക്വതയും ദീർഘവീക്ഷണവും ഇപ്പോഴും അദ്ദേഹത്തിൽ തെളിഞ്ഞുനിൽക്കുന്നു. ഉത്തരവാദിത്തമുള്ള സാധാരണ പൗരനായി കഴിയുന്ന സംഭാവനകൾ തുടരാൻ സന്നദ്ധനാണ് പ്രണാബ് മുഖർജിയെന്ന വലിയ പൗരൻ. സംസാരം കഴിഞ്ഞിറങ്ങുന്പോൾ അദ്ദേഹം ഒരുകാര്യം പ്രത്യേകം ഓർമിപ്പിച്ചു. എപ്പോൾ വേണമെങ്കിലും തന്നെ കാണാൻ വരുന്നതിൽ സന്തോഷമേയുള്ളൂ. പല കാര്യങ്ങളും വെട്ടിത്തുറന്നു പറയാനുള്ള പരിമിതികൾ മറക്കരുതെന്നു മാത്രം. പക്ഷേ തന്റെ വീടിന്റെ വാതിലുകൾ തുറക്കുമെന്നതിൽ സംശയം വേണ്ട.
ഇന്ത്യയെന്നത് ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ലെന്ന് രാഷ്ട്രപതിയെന്ന നിലയിലുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ പ്രണാബിന് ഈ സ്വാതന്ത്ര്യ ദിനത്തിലും രാജ്യത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളാണുള്ളത്. വിവിധങ്ങളായ ആശയങ്ങൾ, തത്ത്വശാസ്ത്രം, ബൗദ്ധികത, വ്യാവസായിക പ്രതിഭ, നൈപുണ്യം, നവവിധാനം, അനുഭവ പരിജ്ഞാനം എന്നിവയെല്ലാം ചേർന്നതാണ് ഇന്ത്യയുടെ ചരിത്രമെന്ന് അദ്ദേഹം പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികത്തിൽ രാഷ്ട്രപിതാക്കന്മാർ വിഭാവനം ചെയ്ത സമത്വം, ബഹുസ്വരത, സഹിഷ്ണുത, മതേതരത്വം തുടങ്ങിയ പ്രമാണങ്ങളാകണം ഓരോ ഇന്ത്യക്കാരന്റെയും മനസിലും ഹൃദയത്തിലും ഉറപ്പിക്കേണ്ടതെന്ന് മുൻ രാഷ്ട്ര്രപതി പ്രണാബ് മുഖർജി. രാഷ്ട്ര്രപതിയായുള്ള തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഓർമിപ്പിച്ചതു പോലെ ഇന്ത്യൻ ഭരണഘടനയെ വിശുദ്ധ ഗ്രന്ഥമായും ജനപ്രതിനിധി സഭയെ ക്ഷേത്രമായും എല്ലാവരും കണക്കാക്കുക പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മതവിശ്വാസങ്ങൾക്കും തുല്യ സ്വാതന്ത്ര്യവും പൗരസമത്വമുള്ള ജനാധിപത്യവും സാന്പത്തിക സമത്വവുമാകണം ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത്. രാജ്യത്തെ ഏറ്റവും ദരിദ്രർക്കു പോലും രാഷ്ട്രനിർമാണത്തിൽ പങ്കുണ്ടെന്ന് അനുഭവപ്പെട്ടാൽ മാത്രമേ യഥാർഥ വികസനം ആവുകയുള്ളൂ. മഹാത്മാ ഗാന്ധി കാട്ടിത്തന്ന അഹിംസയുടെ ശക്തി രാജ്യം വീണ്ടെടുക്കണം.
ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടുള്ള തികഞ്ഞ ആത്മാർഥതയോടെ നേതാക്കളും ഉദ്യോഗസ്ഥരും മറ്റെല്ലാ ജനങ്ങളും അവരുടെ കടമകൾ നിറവേറ്റണമെന്നും പ്രണാബ് അഭിപ്രായപ്പെട്ടു. ഓരോ ഭരണാധികാരിയുടെയും വികാരവും ആവേശവും ജനസേവനം ആകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്. നൂറ്റാണ്ടുകളിലൂടെ കടന്നുപോയ ആശയസംഹിതകളുടെ കൂടിച്ചേരലിന്റെ ഭാഗമാണു നമ്മുടെ ബഹുസ്വരത. വിവിധങ്ങളായ സംസ്കാരം, വിശ്വാസം, ഭാഷ എന്നിവയാണ് ഇന്ത്യയെ സവിശേഷമാക്കുന്നത്. മഹാത്മജി വിഭാവനം ചെയ്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന സന്തോഷമുള്ള സമൂഹമായി വളരുകയാണ് പ്രധാനം.
സഹിഷ്ണുതയിൽ നിന്നാണ് നാം ശക്തി പ്രാപിക്കുന്നത്. നമ്മുടെ കൂട്ടായ ബോധത്തിന്റെ ഭാഗമാണിത്. വിഭിന്നങ്ങളായ ദർശനങ്ങളുടെ ഇഴകൾ കൂടിച്ചേർന്നതാണു നമ്മുടെ പൊതുസംവാദം. നമ്മൾ ചിലപ്പോൾ തർക്കിച്ചേക്കാം, മറ്റു ചിലപ്പോൾ സമ്മതിച്ചേക്കാം, അതുമല്ലെങ്കിൽ വിയോജിക്കാം. എന്നാൽ, വിഭിന്നങ്ങളായ അഭിപ്രായങ്ങളെ നമുക്ക് നിഷേധിക്കാനാകില്ല. അല്ലെങ്കിൽ നമ്മുടെ ചിന്താധാരയുടെ അടിസ്ഥാനപരമായ സ്വഭാവം തന്നെ ഇല്ലാതാകും- പ്രണാബ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭരണഘടനാ തലവനും സൈനിക തലവനുമെന്ന നിലയിൽ നിന്നു ഡൽഹി രാജാജി മാർഗിലെ പത്താം നന്പർ വസതിയിലേക്ക് മാറിയപ്പോഴും പ്രണാബ് മുഖർജിയിൽ മാറ്റങ്ങളൊന്നുമില്ല. മുൻഗാമിയായിരുന്ന ഡോ. എ.പി.ജെ അബ്്ദുൾ കാലം താമസിച്ചിരുന്ന അതേ വസതിയിൽ ഇപ്പോഴും കർമനിരതനാണ് അദ്ദേഹം.വെറുമൊരു ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല ഇന്ത്യ. ആശയങ്ങൾ, തത്ത്വശാസ്ത്രം, ബൗദ്ധികത, വ്യാവസായിക പ്രതിഭ, നൈപുണ്യം, നവവിധാനം, അനുഭവ പരിജ്ഞാനം എന്നിവയെല്ലാം ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം.
കരുണയിലും സഹാനുഭൂതിയിലുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ ശരിയായ അടിത്തറ. കരുണയും കരുതലുമുള്ള സമൂഹ സൃഷ്ടിക്ക് അഹിംസയാകണം ശക്തി. എന്നാൽ, എല്ലാ ദിവസവും നമുക്കു ചുറ്റും അക്രമങ്ങൾ കൂടിവരുന്നു. അവിശ്വാസം, ഭയം, ഇരുട്ട് എന്നിവയാണ് അക്രമങ്ങളുടെ ഹൃദയം. ശാരീരികമായും വാക്കുകൾ കൊണ്ടും ഉള്ള എല്ലാത്തരം അക്രമങ്ങളിൽ നിന്നും നമ്മുടെ പൊതുസമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ട്. അക്രമരഹിത സമൂഹത്തിനു മാത്രമേ ജനാധിപത്യ പ്രക്രിയയിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അശക്തരുടെയും പങ്കാളിത്തം ഉറപ്പാക്കാനാവുകയുള്ളൂ.
പരിസ്ഥിതി സംരക്ഷണം നിലനിൽപിന് അനിവാര്യമാണ്. ആവശ്യങ്ങളെ അത്യാഗ്രഹങ്ങൾ മറികടക്കുന്പോഴാണ് വെള്ളപ്പൊക്കവും വരൾച്ചയും പോലുള്ള പ്രകൃതിയുടെ രോഷം നേരിടേണ്ടി വരുന്നത്. കാർഷിക മേഖലയെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും ബാധിക്കുന്നത്. വെള്ളത്തിന്റെ ലഭ്യതക്കുറവിന് തടയിടുന്നതിനും മണ്ണിന്റെ ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും വീണ്ടെടുക്കുന്നതിനും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കോടിക്കണക്കിനു കർഷകരുമായി ചേർന്നു പ്രവർത്തിക്കണമെന്ന് പ്രണാബ് നിർദേശിച്ചു.
വിദ്യാഭ്യാസ രീതിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാണാപ്പാഠം പഠിക്കുന്ന രീതി മാറ്റി ക്രിയാത്മകവും നൂതനവുമായ ചിന്ത പ്രോൽസാഹിപ്പിക്കുന്നതാകണം സർവകലാശാലകൾ. ചർച്ചകൾ, തർക്കങ്ങൾ തുടങ്ങിയവയിലൂടെ യുക്തിപരമായ ചിന്ത വളർത്തിയെടുക്കണമെന്നും പ്രണാബ് പറയുന്നു.
ജോർജ് കള്ളിവയലിൽ
സ്വാതന്ത്ര്യത്തിൽ ഞാൻ നൃത്തംചെയ്തു
1947 ൽ ഇന്ത്യക്ക് സ്വാതന്ത്രൃം ലഭിക്കുന്പോൾ ഞാൻ നൃത്തരംഗത്ത് സജീവമായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമെന്നത് തലേന്നുതന്നെ അറിയാമായിരുന്നു. തലശേരിയിൽ ഭാരതീയ നാട്യകലാലയം സ്ഥാപിച്ച് നൃത്തരംഗത്ത് സജീവമായ ദിവസമായിരുന്നു അത്. എന്റെ ശിക്ഷ്യരിൽ ഒരാളാണ് സ്വതന്ത്ര്യം ലഭിച്ച വിവരം കലാലയത്തിൽ എത്തി അറിയിക്കുന്നത്. സന്തോഷം കൊണ്ട് സ്വയം മറന്ന് അൽപനേരം നൃത്തം ചെയ്തു. അത്രയ്ക്ക് ആവേശമായിരുന്നു. സന്തോഷംകൊണ്ട് തുള്ളിച്ചാടി എന്നൊക്കെ പറയുന്നതുപോലെ. അതോടൊപ്പം സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആഘോഷങ്ങൾ നാട്ടിലെന്പാടും നടക്കുന്ന വിവരങ്ങൾ കലാലയത്തിൽ വച്ച് അറിയുകയായിരുന്നു. എനിക്ക് അന്ന് 31 വയസായിരുന്നു. ഇതിനിടയിൽ ഗുരു ഗോപിനാഥുമായി അടുക്കുകയും അദ്ദേഹവുമൊത്ത് കേരള വിജയം നൃത്തനാടകം രചിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം അവതരിപ്പിച്ചത് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. ഇതിനു ശേഷമാണ് കേരള നടനമെന്ന പേരിൽ പുതിയ നൃത്തരൂപം പിറവിയെടുത്തത്. 70 വർഷം മുന്‍പത്തെ ആദ്യ സ്വാതന്ത്ര്യദിന ഓർമകൾ മായതെ മറയാതെ ഇന്നുമുണ്ട് മനസിൽ.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
(തയാറാക്കിയത്: സുധീർ കൊയിലാണ്ടി )
നെഹ്റുവിന്റെ പ്രസംഗം കേൾക്കാനായില്ല
"ലോകം മുഴുവൻ ഗാഢനിദ്രയിൽ മുഴുകിക്കഴിയവേ ഭാരതം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് മിഴിതുറന്നെഴുന്നേൽക്കുന്നു.'എന്ന് ആരംഭിക്കുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കവിതാസുന്ദരമായ പ്രസംഗം കേൾക്കാൻ എനിക്കു കഴിഞ്ഞില്ല. കാരണം അന്ന് തിരുവിതാംകൂറിലെങ്ങും റേഡിയോ സർവീസ് ആരംഭിച്ചിരുന്നില്ല. എന്റെ സ്വദേശമായ വൈക്കത്ത് വൈദ്യുതിയുമില്ലായിരുന്നു. തോളിലൊരു കോവണിയും കൈയിലൊരു തൂക്കുവിളക്കുമായി മുനിസിപ്പാലിറ്റിവക വഴിവിളക്കുകൾ തെളിക്കാൻ സന്ധ്യ കഴിയുന്പോൾ തൊഴിലാളികൾ ഇറങ്ങും. ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു അന്ന് ഞങ്ങൾ. കേരള സംസ്ഥാനമോ തിരുക്കൊച്ചിയോ ഒന്നും സ്വപ്നം കാണുകപോലും ചെയ്തിരുന്നില്ല.
ഞാനന്ന് വൈക്കം ഗവണ്മെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ഏഴാംതരത്തിൽ പഠിക്കുകയാണ്. ഓഗസ്റ്റ് 15-ന് അർധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നു പത്രത്തിൽ വായിച്ചറിഞ്ഞിരുന്നു. ദൈവമാതാവിന്റെ കരേറ്റത്തിരുനാളാണെന്നു പള്ളിയിൽ വിളിച്ചുപറഞ്ഞ അറിവുമുണ്ടായിരുന്നു. ദേശീയ സ്വാതന്ത്ര്യത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി വലിയ അറിവൊന്നുമുണ്ടായിരുന്നില്ല.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതിഭേദങ്ങളും കൊണ്ട് നിറഞ്ഞ ഒരു രാജ്യമായിരുന്നു അന്ന് നമ്മുടേത്. താഴ്ന്ന ജാതി സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദമില്ലാതിരുന്ന സവർണ ദുർഭരണം. അതിനൊക്കെ ഒട്ടൊരു ഭേദം വരുത്തിയത് ക്രൈസ്തവരായ ബ്രിട്ടീഷുകാരുടെ മേൽക്കോയ്മയാണെന്ന് പറഞ്ഞുകേട്ടിരുന്നു. അതുകൊണ്ട് ബ്രിട്ടീഷുകാരോട് വലിയ എതിർപ്പൊന്നും തോന്നിയിരുന്നില്ല.
കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം പിടിച്ചെടുക്കാൻ വേണ്ടി മഹാത്മാഗാന്ധി വൈക്കം ക്ഷേത്രനടയിൽ സത്യഗ്രഹത്തിനെത്തിയതു മുതൽ അദ്ദേഹത്തോടുള്ള ബഹുമാനം വർധിച്ചിരുന്നു. ക്ഷേത്രപ്രവേശന സമരത്തിനു നേതൃത്വം കൊടുക്കാനെത്തിയ ജോർജ് ജോസഫിനെ പിന്തിരിപ്പിക്കുകയും ഹിന്ദുക്കളുടെ അനാചാരങ്ങൾക്കെതിരേ ഹിന്ദുക്കൾതന്നെ യുദ്ധം ചെയ്യട്ടെ എന്ന് ഉപദേശിക്കുകയും ചെയ്ത ഗാന്ധിജിയോട് ഒരുതരം ഭക്തിതന്നെ ഉണ്ടായി എന്നു പറയാം. ഗാന്ധിജിയെ കണ്ടതും കാലിൽ തൊട്ടു വന്ദിച്ചതുമെല്ലാം എന്റെ അപ്പൻ പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ട് മഹാത്മാഗാന്ധി കീ ജയ് എന്നു വിളിക്കുന്ന ഐഎസ്ഒ എന്ന വിദ്യാർഥി സംഘടനയിൽ ചേരാൻ എനിക്കും മടിയുണ്ടായില്ല.
അങ്ങനെ ചില കീ ജയ് ജാഥകളിൽ പങ്കെടുത്തതിന്റെ ആവേശം മനസിലുണ്ടായിരുന്നതുകൊണ്ട് ഗാന്ധിജിയുടെ പാർട്ടിക്ക് ഭരണം കിട്ടട്ടെ എന്ന ചിന്തയോടുകൂടിയാണ് തലേരാത്രി ഉറങ്ങാൻ കിടന്നത്. അർധരാത്രി കോണ്‍ഗ്രസ് പ്രവർത്തകരുടെയും മറ്റും വീടുകളിൽ വെടിമുഴങ്ങുന്നതും പടക്കം പൊട്ടുന്നതും കേട്ടാണ് സ്വാതന്ത്ര്യം കിട്ടിയ വിവരം അറിഞ്ഞത്.
ജാതിമതഭേദമില്ലാതെ അഭിപ്രായസ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവുമൊക്കെ പുലർത്തിക്കൊണ്ട് നെഹ്റു പാരന്പര്യത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടം ഭാരതസ്വാതന്ത്ര്യത്തെ സാർഥകമാക്കിക്കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടായി.
പ്രഫ. മാത്യു ഉലകംതറ
ഒരു റേഡിയോപോലുമില്ലാതെ...
ശാന്തസുന്ദരമായ ദിവസം. അതായിരുന്നു മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ ഓർമയിൽ 1947 ഓഗസ്റ്റ് 15. 20 വയസിനോടടുത്താണ് അന്നു പ്രായം. മദ്രാസ് ലയോള കോളജിൽ എം.എ ഇക്കണോമിക്സ് വിദ്യാർഥി. വിദേശികളും സ്വദേശികളുമായ അധ്യാപകരാണു പഠിപ്പിച്ചിരുന്നത്. വിദ്യാർഥികളിലേറെയും മലയാളികൾ. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം ജർമൻകാരനായ പ്രഫ. ബസാൻക് ആണ് ആ വലിയ വാർത്ത അറിയിച്ചത്. ’’നാളെ ബ്രിട്ടൻ ഇന്ത്യ വിടും. ഡൽഹിയിൽ ദേശീയ പതാക ഉയരും’’. കുളിരുകോരിയിട്ട വാക്കുകൾ. അക്കൂട്ടത്തിൽ അവധിയും പ്രഖ്യാപിച്ചു. സന്തോഷം ശരിക്കും ഇരട്ടിയായി.
അർധരാത്രിയിലെ അധികാരക്കൈമാറ്റം തത്സമയം കാണാനോ കേൾക്കാനോ കഴിഞ്ഞില്ല. റേഡിയോയൊന്നുമില്ല. ടെലിവിഷനെക്കുറിച്ചു കേട്ടുകേൾവി പോലുമില്ല. പത്രങ്ങളും തീരെ കുറവ്. മറ്റുള്ളവർ പറയുന്നതു കേട്ടാണ് കാര്യങ്ങൾ മനസിലാക്കിയിരുന്നത്. അന്ന് അവധിയായിരുന്നെങ്കിലും ആരും കാന്പസ് വിട്ടു പോയില്ല. മിക്കവാറും മുറിയിൽ തന്നെ കഴിച്ചുകൂട്ടി. വലിയ ആഘോഷമൊന്നുമുണ്ടായിരുന്നില്ല. മധുര പലഹാര വിതരണമോ സമ്മേളനങ്ങളോ ഇല്ലായിരുന്നു. എന്നാൽ, എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ അലയടികൾ കാണാമായിരുന്നു, അഭിമാനത്തിന്റെയും.
ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭ്ഭായി പട്ടേൽ, രാജാജി... ദേശീയ നേതാക്കൾ ഓരോരുത്തരും ഹൃദയത്തിൽ സൂക്ഷിച്ച വലിയ ബിംബങ്ങളായിരുന്നു. ദേശസ്നേഹത്തിന്റെ ആൾരൂപങ്ങളായി അവർ വാഴ്ത്തപ്പെടുന്ന നേർഅനുഭവങ്ങളേറെ. ഭിന്ന ഭാഷകളും വ്യത്യസ്ത സംസ്കാരങ്ങളുമുള്ള നാട്ടിൽ ഏകത്വം കണ്ടെത്താൻ ജനങ്ങളെ പ്രേരിപ്പിച്ച നേതാക്കൾ അഭിമാനങ്ങളായിരുന്നു. അവരിലൂടെയാണ് സ്വതന്ത്ര ഇന്ത്യയെ കണ്ടെത്തിയതെന്ന് മാർ പള്ളിക്കാപറന്പിൽ ഓർമിക്കുന്നു.
എന്തും ചെയ്യാനുള്ള അനുവാദമായിരുന്നില്ല സ്വാതന്ത്യം, മറിച്ചു പൗരന്മാർക്കു കൂടുതൽ ഉത്തരവാദിത്വം നൽകുന്നതായിരുന്നു അത്. രാഷ്ട്രനിർമാണത്തിനുള്ള വലിയ ആഹ്വാനമായിരുന്നു സ്വാതന്ത്ര്യം. പിൽക്കാലത്ത് അധികാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിനിടെ, നേതാക്കൾ അക്കാര്യം മറന്നുപോയോ എന്നു മാർ പള്ളിക്കാപറന്പിൽ സംശയം പ്രകടിപ്പിച്ചു.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിൽ സന്തോഷിച്ചപ്പോഴും പാക്കിസ്ഥാൻ വേർപെട്ടു പോയതിൽ യുവാക്കൾ ഏറെ വേദനിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒന്നായി നിന്നിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി നമുക്കു മാറുവാൻ കഴിയുമായിരുന്നുവെന്ന ചിന്തയായിരുന്നു ഭൂരിപക്ഷം യുവാക്കൾക്കുമുണ്ടായിരുന്നതെന്നും മാർ പള്ളിക്കാപറന്പിൽ കൂട്ടിച്ചേർത്തു.
മാർ ജോസഫ് പള്ളിക്കാപറന്പിൽ
(തയാറാക്കിയത്: ജിമ്മി ഫിലിപ്)
ഒരു പെട്രോമാക്സിന്റെ വെളിച്ചത്തിൽ
1947 ഓഗസ്റ്റ് 14 അർധരാത്രി 12.05 നു ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ത്രിവർണ പതാക ഉയർത്തിയ അതേ നിമിഷത്തിൽ കേരളത്തിൽ വിദ്യാർഥിയായിരുന്ന എനിക്കു ഭാരത പതാക ഉയർത്തുവാൻ സാധിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ മുഹൂർത്തമായി ഞാൻ ഇതിനെ കാണുകയാണ്. മാവേലിക്കര ഭരണിക്കാവ് പോപ്പ് പയസ് ഇലവൻത് ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥിയാണ് ഞാനന്ന്. വിദ്യാർഥി കോണ്‍ഗ്രസിന്റെ പ്രസിഡന്റ് കൂടിയാണ്. വിദ്യാർഥി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഞങ്ങൾ വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് ഒത്തുകൂടി. ചുറ്റും കൂരാക്കൂരിരുട്ട്. പെട്രോമാക്സ് വിളക്ക് കത്തിച്ച് വച്ച് സ്വാതന്ത്ര്യ പുലരി ഉണരുന്നതും നോക്കി ഞങ്ങൾ നെഞ്ചിടിപ്പോടെ കാത്തിരുന്നു. നേരത്തെ കരുതിയിരുന്ന ടൈംപീസിൽ 12.05 ആയതും ഞങ്ങൾ ആകാശം പൊട്ടുമാറുച്ചത്തിൽ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചു. സംഘടനാ പ്രസിഡന്റായ ഞാൻ പതാക ഉയർത്തുന്പോൾ ചുറ്റും ഉയർന്ന ഭാരതാംബയുടെ ജയ് വിളികൾ ഇന്നും ഉള്ളിൽ മുഴങ്ങുന്നുണ്ട്. ഭാരതം മുഴുവൻ ഒന്നായ നിമിഷമായിരുന്നു അത്. ഭാരതീയരെല്ലാവരും ഒരേ ശബ്ദത്തിൽ, ഒരേ ശ്വാസത്തിൽ ജന്മഭൂമിക്കുവേണ്ടി പ്രാർഥിച്ച; ജയ് വിളിച്ച മുഹൂർത്തമായിരുന്നു അത്. ലോകം കീഴടക്കിയതിന്റെ ആഹ്ലാദത്തോടെ ഞങ്ങൾ ഭാരതത്തിന്റെ പതാക ഉയർന്നു പറക്കുന്നത് കണ്ടു നിന്നു. പെട്രോമാക്സിന്റെ അരണ്ട വെളിച്ചം മാറി സ്വാതന്ത്ര്യ പുലരിയുടെ മഹാ വെളിച്ചം പരക്കുന്നതും ഞങ്ങൾ കണ്ടു.
തിരുവിതാംകൂറിലന്ന് സ്വാതന്ത്ര്യം അംഗീകരിച്ചിരുന്നില്ല എന്ന സത്യംകൂടി തിരിച്ചറിയണം. സർ സി.പി. യുടെ നേതൃത്വത്തിൽ സ്വതന്ത്ര തിരുവിതാംകൂർ വാദം കൊടുന്പിരികൊണ്ടിരുന്ന കാലമാണ്. തിരുവിതാംകൂറിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഞങ്ങൾ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു.
1942 ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ. ഈ വർഷം എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റെ 75 വർഷം തികയുന്നു. അതായത് മുക്കാൽ നൂറ്റാണ്ട്-ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു ഏഴു പതിറ്റാണ്ടിന്റെ രത്നത്തിളക്കവും.
ഡോ. പുതുശേരി രാമചന്ദ്രൻ
(സ്വാതന്ത്ര്യസമര പോരാളിയും കവിയും ഭാഷാഗവേഷകനുമാണ് ലേഖകൻ)
തയാറാക്കിയത്: എസ്. മഞ്ജുളാദേവി
ഗാന്ധിത്തൊപ്പി ധരിച്ച ആൾക്കൂട്ടങ്ങൾ
ഇന്ത്യ സ്വതന്ത്രയായപ്പോൾ തിരുവിതാംകൂർ സ്വതന്ത്ര രാജ്യം ആയിരുന്നതിനാൽ തിരുവനന്തപുരത്ത് ഒൗദ്യോഗികമായ പരിപാടികളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് 1947 ഓഗസ്റ്റ് 15 ന് നഗരത്തിൽ നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു. വൈഎംസിഎ ഹാളിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലും നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. ഓഗസ്റ്റ് 15 ന് രാവിലെ തന്നെ സ്വാതന്ത്ര്യ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായി ജനങ്ങൾ നഗരത്തിൽ ഇറങ്ങിത്തുടങ്ങിയിരുന്നു. പാളയത്ത് അന്ന് ഒരു കുതിരലായം ഉണ്ടായിരുന്നു. ഇവിടെ നിന്നും ആരംഭിച്ച ചെറിയ ഘോഷയാത്ര പാളയം പള്ളിയുടെ സമീപത്തുകൂടി കടന്നു പോയി. ഞാനും അതിൽ പങ്കെടുത്തിരുന്നു. അന്ന് 33 വയസായിരുന്നു പ്രായം. ഘോഷയാത്ര എന്നാൽ ഗാന്ധിത്തൊപ്പി ധരിച്ച ചെറിയ ഒരു ആൾക്കൂട്ടം, അത്രമാത്രം. കൂട്ടിൽ കിടന്ന തത്തയെ തുറന്നുവിട്ട പ്രതീതിയായിരുന്നു അത് കണ്ടപ്പോൾ തോന്നിപ്പോയത്. സ്വാതന്ത്ര്യത്തിന്റെ അലയൊലികൾ ഒാരോ മുക്കിലും മൂലയിലും നിന്നും ഉയർന്നിരുന്നു. അർധരാത്രിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് ടെലിഗ്രാം മുഖേന ഞങ്ങളൊക്കെ നേരത്തെ അറിഞ്ഞിരുന്നു. എന്നാലും സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം ആ വാർത്ത കേൾക്കുന്പോഴുണ്ടായ ആഹ്ലാദം അതിരറ്റതായിരുന്നു. 15ന് റേഡിയോയിൽ സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു. പത്രങ്ങളിലും വാർത്തകൾ പ്രത്യക്ഷപ്പെട്ടു. 16ന് ഇറങ്ങിയ പത്രങ്ങളിലാണ് വിശദമായ വാർത്തകൾ വന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ അതിനു മുന്‍പ് അവസാനിപ്പിച്ചിരുന്നു.
അഡ്വ. കെ. അയ്യപ്പൻപിള്ള
(1914 മേയ് 24ന് ജനിച്ച അഡ്വ. കെ.അയ്യപ്പൻപിള്ള പ്രമുഖ ഗാന്ധിയനും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമാണ്.)
തയാറാക്കിയത്: റിച്ചാർഡ് ജോസഫ്
ആഘോഷം നാടാകെ...
സ്വാതന്ത്ര്യ ദിനത്തിന്റെ ഓര്‍മകള്‍ പുതുക്കി ജസ്റ്റിസ് ഷംസുദ്ദീന്. 1947 ഒാഗസ്റ്റ് 15നു സ്കൂളില്‍ നടന്ന ആഘോഷങ്ങളും തുടര്‍ന്നു നടന്ന യോഗവുമാണ് അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ആദ്യം ഓടിയെത്തുന്നത്. ദിവസങ്ങളും വര്‍ഷങ്ങളും കടന്നുപോയെങ്കിലും ആ ദിവസത്തെ പ്രത്യേകതകള്‍ വിവരിക്കുമ്പോള്‍ നാടിന്റെ ഗന്ധമാണ് ആദ്യമെത്തുകയെന്ന് അദ്ദേഹം പറയുന്നു.
ചാവക്കാട് ഹൈസ്കൂളില്‍ ഫിഫ്ത് ഫോമില്‍ പഠിക്കുന്ന കാലത്താണു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത്. രാവിലെ പത്രത്തിലൂടെയാണു സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞത്. പത്രവായന ശീലമാക്കിയിരുന്നതിനാലാണ് അതീവ സന്തോഷകരമായ വിവരം വേഗത്തില്‍ അറിയാന്‍ ഇടയായതെന്ന് അദ്ദേഹം പറയുന്നു. ആനുകാലിക വിഷയങ്ങളറിയാന്‍ ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യം ലഭിച്ചതറിഞ്ഞ സന്തോഷത്തിലാണു സ്കൂളിലെത്തിയത്. വിവരമറിയാത്തവരായി നിരവധിപേര്‍ സ്കൂളിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ എല്ലാവരും എത്തുന്നതിനുമ്പേതന്നെ ആഘോഷം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.
പ്രധാനമായും രണ്ടു സംഘടനകളായിരുന്നു അന്നു സ്കൂളിലുണ്ടായിരുന്നത്. സ്റ്റുഡന്റ്സ് കോണ്‍ഗ്രസും മുസ്്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനും(എംഎസ്എഫ്). സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരു സംഘടനകളുടെയും നേതൃത്വത്തില്‍ ആഘോഷങ്ങളും യോഗവും സംഘടിപ്പിക്കാന്‍ തീരുമാനമായി. എംഎസ്എഫിന്റെ പൊന്നാന്നി താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. മധുരം വിതരണം ചെയ്തും മറ്റുമാണു ആഘോഷം നടന്നത്. തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസംഗിച്ചതും അദ്ദേഹത്തിന്റെ ഓര്‍മകളില്‍ തങ്ങിനില്ക്കുന്നു.
എംഎസ്എഫിന്റെ പ്രതിനിധികളിലൊരാളായതിനാലാണു പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. സജീവ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നതിനാല്‍ സ്വാതന്ത്ര്യദിനാഘോഷത്തിലും യോഗത്തിലും സജീവമായിത്തന്നെ പങ്കെടുക്കാന്‍ സാധിച്ചതായും അദ്ദേഹം പറയുന്നു.
സ്കൂളിലെ മറ്റ് വിദ്യാര്‍ഥികളും മധുരം വിതരണം ചെയ്തും മറ്റും ആഘോഷത്തിമിര്‍പ്പിലായിരുന്നു. ആഘോഷം സ്കൂളില്‍ മാത്രം ഒതുങ്ങിനിന്നില്ലെന്നു അദ്ദേഹം ഒാർക്കുന്നു. നാട് മുഴുവന്‍ ആഘോഷങ്ങള്‍ നടന്നു.
ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ
തയാറാക്കിയത്: റോബിൻ ജോർജ്
അഞ്ചാം ക്ലാസിലെ മിഠായി വിതരണം
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്കൂളില്‍ മിഠായി വിതരണം ചെയ്തതാണ് ഓര്മ. അന്ന് ഞാന്‍ വയലാറിലെ സ്കൂളില്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. പത്തു വയസു മാത്രം പ്രായം. അതിനാല്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മറ്റും പിന്നീട് വായിച്ചറിഞ്ഞും പറഞ്ഞുകേട്ടുമാണ് കൂടുതല്‍ അറിവുള്ളത്. അച്ഛന് എം.കെ. കൃഷ്ണന് എസ്എന്‍ഡിപി യോഗം താലൂക്ക് സെക്രട്ടറിയായിരുന്നു. അമ്മ ദേവകി കമ്യൂണിസ്റ്റ് അനുകൂലിയായിരുന്നു. അച്ഛനും അമ്മയും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു പലതും പറഞ്ഞുതരുമായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തും പിന്നീടും വയലാറില്‍ പക്ഷേ ബഹളമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നു വരെ പറഞ്ഞായിരുന്നു സമരം. കൂടുതലും കമ്യൂണിസ്റ്റുകാരായിരുന്നു നാട്ടില്‍. വയലാറിന്റെ പ്രത്യേകതകള്‍ അതിന്റേതായ രീതിയില്‍ എന്നിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന്റെ പിറ്റേ വര്‍ഷം 1948ല്‍ ഉണ്ടായ വയലാര്‍ വെടിവയ്പിന്റെ ഓര്‍മകളാണ് മനസില്‍ കൂടുതലും പച്ചപിടിച്ചു നില്‍ക്കുന്നത്. സിപിക്കെതിരായ സമരമെന്ന നിലയിലായിരുന്നു വയലാറിലെ സമരം. കോല്‍ക്കത്ത തീസിസിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം. സിന്ദാബാദ് വിളിച്ച് ജാഥയായി പോകുന്നതു കണ്ടുനില്‍ക്കുന്നതു നന്നായി ഓര്‍ക്കുന്നുണ്ട്.
വയലാറിലെ ദേവീക്ഷേത്രം സമരക്കാര്‍ ആക്രമിച്ചു. പിറ്റേന്നു പട്ടാളഭരണം പ്രഖ്യാപിച്ചു. അന്ന് ചെറുവിമാനത്തിലാണ് പട്ടാളം ഭരണം ഏറ്റെടുത്തതായുള്ള നോട്ടീസ് വിതരണം ചെയ്തിരുന്നത്. അച്ഛന് എസ്എന്‍ഡിപി യോഗം നേതാവായിരുന്നതിനാല്‍ സുഹൃത്തിന്റെ വീട്ടിലേക്ക് മാറി. എവിടെയെങ്കിലും പൊയ്ക്കൊള്ളാന്‍ അമ്മയോട് പറയണമെന്ന് അച്ഛന് അറിയിച്ചു. വയലാറില്‍ അന്ന് നാട്ടുവഴികള്‍ മാത്രമായിരുന്നു. പാലമില്ലാത്തതിനാല്‍ കടത്തും കടക്കണം. കായല്‍ കടന്ന് അക്കരെ വൈക്കത്തിനടുത്തുള്ള അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ അമ്മ തീരുമാനിച്ചു.
വള്ളത്തില്‍ പോകുമ്പോള്‍ സമീപത്തൊന്നും വേറെ വള്ളങ്ങള്‍ ഉണ്ടായിരുന്നില്ല. കായലില്‍ പോലും പേടിപ്പെടുത്തുന്ന വിജനത. ഇടയ്ക്ക് എവിടെയോ വെടിവയ്പിന്റെ ശബ്ദം കേട്ടു. ഞങ്ങളുടെ വള്ളത്തില്‍ മൂന്നു കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്റെ ബന്ധുവായ വൈദ്യരും വേറൊരു സുഹൃത്തിന്റെ കുടുംബവും ഞങ്ങളും. ആ ചിത്രം ഇന്നും മനസില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. വള്ളം കരയ്ക്കടുത്തപ്പോള്‍ കുറച്ചാളുകള്‍ ഓടിക്കൂടി. പോലീസും വന്നു.
അറസ്റ്റു ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞു. പ്രശ്നക്കാര്‍ അല്ലെന്നു പറഞ്ഞു നോക്കി. അപ്പോള്‍, വൈക്കത്ത് ആരെയെങ്കിലും പരിചയമുണ്ടോയെന്നു ചോദിച്ചു. മാധവന് വക്കീലിനെ അറിയാമെന്ന് അമ്മ പറഞ്ഞു. എങ്കില്‍ അദ്ദേഹത്തിന്റെ എഴുത്തു വാങ്ങി വരാന്‍ പോലീസ് പറഞ്ഞു. ദേവകിയെയും കുടുംബത്തെയും അറിയാമെന്ന് അച്ഛന്റെ സുഹൃത്തായ അങ്ങേര് എഴുതിത്തന്നു. ഒരാഴ്ചയോളം ബന്ധുവീട്ടില്‍ താമസിച്ചു. വയലാര്‍ ശാന്തമായതോടെ വീട്ടിലേക്കു മടങ്ങി.
എറണാകുളം മഹാരാജാസ് കോളജില്‍ ഡിഗ്രി പഠിക്കാനും പിന്നീട് നിയമ വിദ്യാഭ്യാസ കാലത്തുമാണ് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കിയത്. കെഎസ്യു രൂപീകരിക്കാനുള്ള ആവേശവും കരുത്തും നല്‍കിയത് സ്വാതന്ത്ര്യ സമരത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഓര്‍മകളില്‍ നിന്നായിരുന്നു. രാജ്യസ്നേഹിയായും കോണ്‍ഗ്രസുകാരനായും എക്കാലവും ജീവിക്കാനുള്ള ചെറുപ്പത്തിലെ മുളച്ച ആഗ്രഹം തന്നെയാണ് ഇപ്പോഴും മുന്നില്‍.
വയലാര്‍ രവി എംപി
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
Latest News
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top