കടുത്ത തണപ്പുകാരണമാകാം അയാളുടെ ഉറക്കം കെട്ടത്. അയാൾ കൂട്ടിയിരുന്ന തീയും കെട്ടുപോയിരുന്നു. ബാക്കി നിന്ന വിറകുകന്പുകൾ കനലുകളിന്മേൽ വച്ച് തീയ് ഊതിയുണർത്തി അയാൾ സ്വയം കൂട്ടിക്കെട്ടി തീയുടെ മുന്നിലിരുന്നു. തനിക്കു ചുറ്റും ഉറങ്ങുന്ന ആടുകൾ ഉറക്കത്തിൽ തീയ് ആസ്വദിക്കുന്നുണ്ടെന്നു തോന്നി. പക്ഷേ, ഏറെ നേരം കത്താനുള്ള വിറകുണ്ടായിരുന്നില്ല. തീയണഞ്ഞപ്പോൾ ഓർത്തു കുറെക്കൂടി വിറകു കന്പുകൾ ശേഖരിച്ചുവയ്ക്കേണ്ടിയിരുന്നു.
ചുവന്ന രത്നങ്ങൾ പോലുള്ള കനലുകൾക്കു മുന്നിൽ ഉറക്കത്തിനു കാക്കുന്പോഴാണ് അയാൾ ആ മണം അറിഞ്ഞത്. മനുഷ്യന്റെ മണം. വർഷങ്ങളായി മനുഷ്യരുമായി കാര്യമായ ബന്ധമില്ലാത്തതിനാൽ ഇപ്പോൾ മനുഷ്യരുടെ മണം ദൂരെനിന്നേ അറിയാം.
ആരാണീ പാതിരാ കഴിഞ്ഞ നേരത്ത് ഇവിടെ? ആടുകളെ മോഷ്ടിക്കാൻ എത്തിയവർ ആരെങ്കിലുമായിരിക്കണം. സംശയമില്ല, അതുതന്നെ. മറ്റാരും ഈ നേരത്ത് ഈ ആട്ടിൻപറ്റത്തെ സമീപിക്കില്ല. നടക്കില്ല, തന്റെ ആടുകളെ തൊടാൻ ഒരു കള്ളനും സാധിക്കില്ല. കാവൽനായ്ക്കൾ മൂന്നെണ്ണമുണ്ട്. ആട്ടിൻപറ്റത്തിന്റെ അയൽപക്കത്ത് എത്താൻ നായ്ക്കൾ ആരെയും അനുവദിക്കില്ല.
അയാളതു സ്വയം പറഞ്ഞുതീരും മുന്പ് വേലിയുടെ മൂന്നു വശങ്ങളിൽനിന്നായി മൂന്നു കൂറ്റൻ നായ്ക്കൾ മനുഷ്യന്റെ പാദപതനം കേൾക്കുന്ന ഭാഗത്തേക്കു കുരച്ചുകൊണ്ടു പാഞ്ഞു.
അയാൾ ചിരിച്ചു. കള്ളൻ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. മേലാൽ അവനിവിടെ മോഷണത്തിനു ശ്രമിക്കില്ല. ഇതിനകം അവൻ ജീവനുംകൊണ്ടു തിരിച്ചുപാഞ്ഞിട്ടില്ലെങ്കിൽ നായ്ക്കൾ അവനെ കടിച്ചുകീറിയതുതന്നെ.
പക്ഷേ...
നായ്ക്കൾ ഇപ്പോൾ കുരയ്ക്കുന്നില്ലല്ലോ!
ഒരു ബഹളവും കേൾക്കാനില്ലല്ലോ!
അയാൾ ഇരുട്ടിലേക്കു സൂക്ഷിച്ചുനോക്കി. നക്ഷത്രങ്ങളുടെ തുള്ളിവെട്ടം വീഴുന്നിടത്ത് എന്തോ രൂപം കാണുന്നുണ്ട്. മനുഷ്യരൂപം. അവനാണ്. അവൻ അവിടെ നിൽക്കുകയാണ്. അവന്റെ ചുറ്റുമായി തന്റെ നായ്ക്കൾ നിൽക്കുന്നു, നിശബ്ദരായി. വാലാട്ടിക്കൊണ്ട്.
അയാൾക്കു വിശ്വസിക്കാനായില്ല. തന്റെ നായ്ക്കൾക്കു തന്നോടല്ലാതെ മറ്റൊരു മനുഷ്യനോടു കൂറോ?
ആ മനുഷ്യരൂപം തന്റെ ആട്ടിൻപറ്റത്തിനു നേർക്ക്, തന്റെ നേർക്ക്, നടന്നുവരുന്നത് അയാൾ ആശങ്കയോടെ കണ്ടു.
ആടിനെ മോഷ്ടിക്കുകയല്ല ലക്ഷ്യമെന്നു തോന്നുന്നു. കാരണം, ആടുകളെ അയാൾ ശ്രദ്ധിക്കുന്നതേയില്ല. തന്നെയാണു നോക്കുന്നത്. എന്തിന്? തന്നെ ആക്രമിക്കാൻ താൻ ആരുമായും ശത്രുത ഉണ്ടാക്കിയിട്ടില്ലല്ലോ. അല്ലെങ്കിൽപ്പിന്നെ കവർച്ച. തന്നെ കൊള്ളയടിച്ചാൽ അയാൾക്കു കിട്ടുക ചില്ലറ നാണയത്തുട്ടുകൾ മാത്രമാണ്. ഒരു ആട്ടിടയന്റെ കൈയിൽ സ്വർണവും വെള്ളിയും ഉണ്ടാകില്ലെന്ന് അറിയാത്തവൻ എന്തു മോഷ്ടാവ്? എന്തായാലും ആടുകളെ മറികടന്ന് അയാൾക്കു തന്റെയടുത്ത് എത്തുക എളുപ്പമല്ല. ആടുകൾ തനിക്കു ചുറ്റും കനത്ത ഒരു വലയമായി കിടക്കുകയാണ്. പരസ്പരം ചൂടുപകർന്നും തീ കാഞ്ഞും കൊണ്ടുള്ള ഉറക്കത്തിലാണവ. കുറെ ആടുകളെ ചവിട്ടാതെ അയാൾക്കു വലയം കടക്കാനാവില്ല. ഒരാടിനെ ചവിട്ടിയാൽ അതു ചാടിയെഴുന്നേൽക്കും, കരയും, മറ്റാടുകളും ഉണർന്നു ബഹളം വയ്ക്കും.
പക്ഷേ...
ആടുകളുടെ ചൂരിലേക്കു മഞ്ഞും ദേശാടനപ്പക്ഷികളുടെ ഗന്ധവും കലരുന്ന ഈ രാത്രിയിൽ ഉണർന്നിരുന്നൊരു സ്വപ്നം കാണുകയാണോ താൻ?
അവൻ ആടുകളുടെ വലയം ചവിട്ടിക്കടന്നു വരുന്നു!
ചവിട്ടി എന്നു പറഞ്ഞാൽ ശരിയാവില്ല. ആടുകളെ ചവിട്ടാതെയല്ലേ അവൻ അവയെ കടന്നുവരുന്നത്. ഉറങ്ങുന്ന ആടുകളുടെ കാലുകൾക്കിടയിൽ, മണ്ണിൽ, തള്ളവിരലുകൾ മാത്രം കുത്തി, കൈയിലെ ഊന്നുവടി ഉയർത്തിപ്പിടിച്ച്, കാലുകൾ വലിച്ചുവച്ച് അവൻ വരുന്നു. ഇടയ്ക്കു പാദങ്ങൾ ആടുകളുടെ മേൽ തട്ടിയിട്ടും അവ അനങ്ങുന്നില്ല.
ആടുകളെല്ലാം ശാന്തസുഷുപ്തിയിൽ.
പക്ഷേ ആട്ടിടയനു ശാന്തനായിരിക്കുക സാധ്യമല്ല, അപകടം തൊട്ടുമുന്നിൽ എത്തിയിരിക്കേ. അയാൾ തന്റെ വടിയെടുത്ത് കടന്നുകയറ്റക്കാരന്റെ നേർക്ക് ആയത്തിൽ എറിഞ്ഞു.
എന്നാൽ വടി അയാളെ തൊടാതെ ദൂരേക്കു തെറ്റി.
ആട്ടിടയനു വിശ്വസിക്കാൻ മുട്ടുണ്ടായി. കാട്ടുമൃഗങ്ങളെ കവണകൊണ്ടും വടികൊണ്ടും എറിഞ്ഞു വീഴ്ത്തുന്നവനാണു താൻ. ഇത്ര അടുത്തുനിന്ന് എറിഞ്ഞിട്ടും എങ്ങനെ തനിക്ക് ഉന്നം പിഴച്ചു? ഇടയനു പേടി തോന്നി. തണുപ്പ് അസ്ഥിയിൽ തൊട്ടിട്ടെന്നവണ്ണം അയാൾ ചെറുതായി കിടുത്തു. അപ്പോഴേക്കും കടന്നുകയറ്റക്കാരൻ മുന്നിൽ എത്തി. അയാൾ പരിക്ഷീണനായിരുന്നു.
അയാൾ ക്ഷീണിതനും വാർധക്യത്തിലേക്കു നോക്കുന്നവനുമാണെന്നു കണ്ടപ്പോൾ ഇടയന് ആശ്വാസവും ധൈര്യവും തോന്നി. ഒരു മൽപ്പിടിത്തമുണ്ടായാൽ ഈ തൈക്കിളവനെ തനിക്കു കീഴ്പ്പെടുത്താം.
തൊഴുകൈയോടെ ആഗതൻ യാചിക്കുന്നതാണ് അടുത്തതായി ഇടയൻ കണ്ടത്:
“എനിക്ക് അല്പം തീ തരുമോ?”
“തീയോ?”
“എന്റെ ഭാര്യ ഈ രാത്രി പ്രസവിച്ചു. അവൾക്കും കുഞ്ഞിനും തണുപ്പു മാറ്റാൻ ഇത്തിരി തീയ്.”
ഇടയന് ഇപ്പോൾ ധൈര്യത്തിനു പുറമേ അഹങ്കാരവുമായി. അയാൾ ചോദിച്ചു. “ഇത്തിരി തീയ് എടുക്കാനില്ലാത്ത ഏതു കടലിൽനിന്നാണിയാൾ വരുന്നത്?”
“കരയിൽനിന്നുതന്നെ. ഈ ഗ്രാമം തുടങ്ങുന്നിടത്തുനിന്ന്. ഞാൻ ഒത്തിരി വീടുകളിൽ തീ തേടിച്ചെന്നു. മിക്കവരും വാതിൽ തുറന്നില്ല. എല്ലാവരും ഉറക്കത്തിലായിരുന്നു. ഉറക്കമുണർന്നവർ എന്റെ ആവശ്യം കേട്ടപ്പോൾ ശപിച്ചുകൊണ്ടു വാതിലടച്ചു.”
ഇടയൻ ചിരിച്ചു. “എന്റെ ഉറക്കം കെടുത്തിയവനെ ഞാനും പ്രാകുന്നു.”
“ക്ഷമിക്കൂ. ഒരിത്തിരി തീയ്,” അയാൾ യാചിച്ചു.
കൈയിലൊരു തിരിയോ കാട്ടുചുള്ളിയോ പാത്രമോ ഇല്ലാതെ വന്നിരിക്കുന്ന ഈ വിഡ്ഢി എങ്ങനെ തീ കൊണ്ടുപോകുമെന്ന പരിഹാസത്തോടെ ഇടയൻ പറഞ്ഞു: “എടുത്തോളൂ. കൈയിലുള്ള വടി തീപിടിപ്പിച്ച് എടുത്തുകൊണ്ടു പൊയ്ക്കോളൂ.”
“ഈ വടി കത്തിക്കാൻ പറ്റില്ല. ഇതു മുഴക്കോലാണ്.”
“മുഴക്കോലോ? അതെന്തേ?”
“ഞാനൊരു തച്ചനാണ്.”
“തച്ചൻ. എനിക്കൊരാവശ്യവുമില്ലാത്ത ആൾ. നെയ്ത്തുകാരനായിരുന്നെങ്കിൽ ഒരു കുപ്പായം ചോദിക്കാമായിരുന്നു.” കൊല്ലപ്പണിക്കനായിരുന്നെങ്കിൽ ഒരു കത്തി ചോദിക്കാമായിരുന്നു.
“എന്റെ കൈയൽ ഒന്നുമില്ല.”
ഒന്നുമില്ലാതെ തീ വാങ്ങാൻ. പരിഹാസത്തോടെ ഇടയൻ പറഞ്ഞു. തീ കൊണ്ടുപോകാൻ ഒരു വിളക്കുപോലുമില്ലാതെ.
വിളക്കോ ചുള്ളിക്കന്പോ ഇല്ലാത്ത വിഡ്ഢി എങ്ങനെ തീ കൊണ്ടുപോകുമെന്നു കാണട്ടെ എന്ന തമാശയിൽ അയാൾ പറഞ്ഞു: “കൊണ്ടുപൊയ്ക്കൊള്ളൂ. ആവശ്യം പോലെ.”
നിങ്ങൾ നല്ല മനുഷ്യനാണ്. ആഗതൻ തന്റെ കുപ്പായത്തിന്റെ തുന്പ് നിവർത്തിയെടുത്തു. അതിൽ നിന്നൊരു സുഗന്ധം പരന്നു.
“ലില്ലിപ്പൂവിന്റെ മണം! ലില്ലികൾ പൂക്കാൻ ഈ മഞ്ഞുകാലം കഴിയണമല്ലോ. പിന്നെങ്ങനെ?” ഇടയൻ അദ്ഭുതം കൊണ്ടു.
“നിങ്ങളൊരു നല്ല മനുഷ്യനാണ്. അതുകൊണ്ടു മണം തോന്നുന്നതാണ്.”
താനൊരു മനുഷ്യനാണെന്നുതന്നെ ഇടയനു വല്ലപ്പോഴുമേ തോന്നിയിരുന്നുള്ളൂ. താൻ നല്ലവനായിരിക്കാമെന്ന് ഇപ്പോൾ പെട്ടെന്നയാൾക്കു തോന്നി.
അയാൾ പറഞ്ഞു: “കൊണ്ടുപൊയ്ക്കോളൂ. തീയ് കൊണ്ടുപൊയ്ക്കോളൂ.”
തച്ചൻ തീക്കനലുകളുടെ മുന്നിൽ കുത്തിയിരുന്നു. പിന്നീട് ഇടയൻ കണ്ടത് ആ ദിവസത്തെ മുഴുവനായി അവിശ്വസിക്കാൻ അയാളെ പ്രേരിപ്പിക്കുന്നതായിരുന്നു...
തച്ചൻ നിലത്തു കുത്തിയിരുന്നു ചുവന്ന രത്നങ്ങൾ പോലുള്ള കനലുകൾ പെറുക്കിയെടുത്തു തന്റെ കുപ്പായത്തിലേക്കിട്ടു-പൂക്കൾ പെറുക്കിയെടുക്കുന്നതു പോലെ.
അയാളുടെ വിരലുകൾ പൊള്ളുന്നില്ലേ? അയാളുടെ കുപ്പായം പുകയുന്നില്ലേ? ആട്ടിടയൻ കണ്ണുകൾ പുറത്തേക്കു കൊണ്ടുവന്നു തച്ചന്റെ പ്രവൃത്തിയെ നോക്കി.
ഇല്ല! സാധാരണമായതൊന്നുമല്ല, സംഭവിക്കാവുന്നതൊന്നുമല്ല, സംഭവിക്കുന്നത്!
തീക്കനലുകളെ ചുവന്ന പൂക്കളെപ്പോലെ മാറോടടുക്കി തച്ചൻ എഴുന്നേറ്റൂ.
“നിങ്ങൾ നല്ലവനാണ്. സന്മനസുള്ളവൻ. സന്മനസുള്ളവർക്കു സമാധാനം, മാലാഖമാർ പറയുന്പോലെ.” തച്ചൻ തിരിച്ചുനടന്നു. ആടുകളുടെ വലയത്തിലൂടെ ആടുകളെ ഉണർത്താതെ.
അയാൾ അകന്നുകഴിഞ്ഞിട്ടും ആട്ടിടൻ സ്തംഭിച്ചുതന്നെ നിന്നു. പിന്നെ തന്റെ മുന്നിലെ കനലുകളിലൊന്നിൽ തൊട്ടുനോക്കി. പെട്ടെന്നു കൈ പിൻവലിച്ചു. കൈ പൊള്ളിയിരിക്കുന്നു.
അപ്പോൾ എല്ലാം യഥാർഥം തന്നെ.
ഇതെന്തൊരു രാത്രി.
ആകാശം ഭൂമിയിലേക്കു താണുകൊണ്ടിരിക്കുന്നുവോ എന്ന് ഇടയൻ ഭ്രമിച്ചു. അതോ ഭൂമി ആകാശത്തിലേക്കു കയറുന്നുവോ? നക്ഷത്രങ്ങൾ അവയുടെ രാശിവിട്ട്, തീവെട്ടികളുടെ പ്രകാശത്തോടെ അടുത്തെത്തിയിരിക്കുന്നുവോ?
രാശിചക്രത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നോ? ആകാശത്തിന് ആകാംക്ഷാഭരിതമായ ജാഗ്രത.
ഇതെന്തിന്റെ ആസ്തപ്പാടാണ്?
തച്ചൻ പോയത് എവിടേക്കാണ്? അയാൾ പറഞ്ഞ ഭാര്യയും കുഞ്ഞും എവിടെയാണ്?
തച്ചൻ പോയ ദിക്കിലേക്ക് ഇടയൻ ആടുകളുടെ വലയം മുറിച്ചു. ആടുകൾ ഉണർന്നു ചോദ്യഭാവത്തിൽ ഇടയനെ നോക്കി. അയാൾക്കു തങ്ങളെക്കാൾ താത്പര്യമുള്ള മറ്റെന്തോ ഉണ്ടായിരിക്കുന്നുവെന്നു കണ്ട് ആടുകൾ പിന്തിരിഞ്ഞു പരസ്പരം ആശ്രയിച്ചു. നായ്ക്കൾ തങ്ങളുടെ സന്നദ്ധത അറിയിച്ചുകൊണ്ട് അയാളുടെ കാലുകളെ ഉരുമ്മി. അയാൾ പിന്തിരിപ്പിച്ചപ്പോൾ അവ മടങ്ങി ആടുകൾക്കു കാവൽകൊടുത്തു.
ഇടയൻ തച്ചന്റെ പാതയിലൂടെ ഓടി.
തച്ചൻ വളരെ വേഗത്തിലാണു നടന്നുപോയതെന്ന് അയാൾക്കറിയാമായിരുന്നു.
കുറെ ദൂരം പോയപ്പോൾ അയാൾ ഒരു കൊച്ചുതീയ് കണ്ടു. പാത എത്താത്തൊരിടത്ത്. അത് തച്ചന്റെ തീയാണെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
കുറ്റിച്ചെടികളെയും വള്ളികളെയും കവച്ചുകടന്ന് അയാൾ എത്തിയത് ഒരു തൊഴുത്തിലാണ്.
തൊഴുത്തിലെ ഇരുട്ടിനെയും തണുപ്പിനെയും മെരുക്കാൻ ആ തീയ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ വെട്ടത്തിൽ കുഞ്ഞിനെയും അമ്മയെയും ഇടയൻ കണ്ടു. മാപ്പു ചോദിക്കുന്ന മുഖവുമായി ഭാര്യയെയും കുഞ്ഞിനെയും നോക്കിയിരിക്കുന്ന തച്ചനെയും.
ദിവ്യനാകാൻ, ദിവ്യദിവ്യനായ രാജാവാകാൻ, പിറന്നപോലൊരു കുഞ്ഞ്. ഇടയൻ ആ കുഞ്ഞിനെ തൊഴുതുപോയി.
നിരാലംബമായ പ്രസവത്തിന്റെ വിവശതയിലും സ്ത്രീയുടെ മുഖത്ത് കാണുന്ന പ്രകാശം ഏതോ നക്ഷത്രത്തിൽനിന്നു വീഴുന്നതോ?
ഇടയൻ തന്റെ കക്ഷത്തിലിരുന്ന ഭാണ്ഡം അഴിച്ചു. അതിൽ പൊന്നുപോലെ സൂക്ഷിച്ചിരുന്ന രോമവിരിയെടുത്തു. ഒരു കുഞ്ഞാടിന്റെ മൃദുലമായ തോൽ പരുവപ്പെടുത്തിയെടുത്തു സൂക്ഷിച്ചുവച്ചിരുന്ന വെളുത്ത രോമവിരി.
അയാൾ അതെടുത്തു തച്ചന്റെ കൈയിൽ കൊടുത്തിട്ട് ഉണ്ണിയുടെ നേർക്കു വിരൽചൂണ്ടി.
“എന്റെ ആടുകളുടെ പേർക്ക്,” അയാൾ പറഞ്ഞു.
അതു സന്തോഷത്തോടെ സ്വീകരിച്ചു തച്ചൻ പറഞ്ഞു:
“നിങ്ങൾ സന്മനസുള്ളവനാണ്.”
പെട്ടെന്നൊരു നേർത്ത പാട്ട് ഇടയൻ കേട്ടു: ഉന്നതങ്ങളിൽ, അത്യുന്നതങ്ങളിൽ, ദൈവത്തിനു വാഴ്വ്...
അയാൾ അവിശ്വസനീയതയോടെ കണ്ടു, മാലാഖമാർ! മാലാഖമാരാണു പാടുന്നത്!
“ഭൂമിയിൽ സന്മനസുള്ളവർക്ക്...” മാലാഖമാർ പാടി.
“...സമാധാനം,” തച്ചൻ തന്റെ പരുക്കൻ സ്വരത്തിൽ പതിയെ പാടി.
“... സമാധാനം!” മാലാഖമാർ മധുരമായി പാടി.
തൊഴുത്തിനു മേലേയും മരങ്ങൾക്കു മീതേയും മാലാഖമാർ. വിളക്കുകൾ പോലെ പ്രകാശിക്കുന്ന മാലാഖമാരുടെ രാശികൾ ആകാശത്ത്. സന്ധ്യാകാശത്തിൽ നിരയൊപ്പിച്ചു പറന്നുപോകുന്ന ദേശാടനപ്പറവകളെപ്പോലെ. മാലാഖമാരുടെ കൈകളിൽ തൂവൽപോലെ നേർത്ത കിന്നരങ്ങൾ. കിന്നരങ്ങളിൽ മഞ്ഞുതുള്ളിപോൽ സംഗീതം: “ദൈവത്തിനു വാഴ്വ് ഉന്നതോന്നതങ്ങളിൽ. സന്മനസുകർക്കു സമാധാനം. ഭൂമിയിൽ.”
അവർ ഉണ്ണിയെ വന്നു കണ്ടു തൊഴുകയാണ്.
അത്യഗാധമായ ആകാശത്തിൽ മാലാഖമാരുടെ പ്രകരണങ്ങൾ നിറയുന്നു. ആകാശവും നക്ഷത്രങ്ങളും ഭൂമിയിലെ മലകളും ജീവജാലങ്ങളുമെല്ലാം സ്നേഹപൂർണമായ ഒരുന്പാടിൽ.
താനിതെല്ലാം കാണുന്നുവെന്നത് ആട്ടിടയനെ വിസ്മയിപ്പിച്ചു. എന്തുകൊണ്ടു കാണാൻ കഴിയുന്നു? തച്ചൻ പറഞ്ഞതുപോലെ നല്ല മനസുള്ളവനോ താൻ?
അഗാധമായ സമാധാനത്തോടെ മടക്കപ്പാതയിൽ നടക്കുന്പോൾ അയാൾ മന്ത്രിച്ചു:
“ദൈവത്തിനു വാഴ്വ്.”
തയാറാക്കിയത് : ജോൺ ആന്റണി
നല്കാം ദൈവപുത്രന് ഒരു ഇടം
തന്റെ ഏകജാതനെ നല്കുവാൻ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
(യോഹ 3:16).
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
പുത്തൻസന്ദേശവുമായിട്ടാണ് ഈശോയുടെ പിറവിത്തിരുനാൾ സമാഗതമാകുന്നത്. ഈശോയുടെ പിറവിയോടുകൂടി പഴയനിയമപ്രവചനങ്ങൾ
പൂർത്തിയാകുന്നു.
""കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടുമെന്ന’’ ഏശയ്യായുടെ ദർശനവും (ഏശ 7: 14) ഇസ്രായേലിനെ ഭരിക്കാനുള്ളവൻ ബേത്ലഹെമിൽനിന്നും
പുറപ്പെടുമെന്ന മിക്കായുടെ പ്രവചനവും
ഈശോയുടെ ജനനത്തോടുകൂടി
സാക്ഷാത്കരിക്കപ്പെടുന്നു (മിക്കാ 5: 2).
എളിയസാഹചര്യത്തിലും ദരിദ്രമായ ചുറ്റുപാടിലുമായിരുന്നു ഈശോയുടെ ജനനം. ജനനവിവരണം നടത്തിയിരിക്കുന്ന ലൂക്കാ സുവിശേഷത്തിന് വ്യാഖ്യാനം നൽകിയിരിക്കുന്ന സഭാ പിതാവായ വി. ജെറോം ഇപ്രകാരം പറഞ്ഞിരിക്കുന്നു: സ്വർണവും അമൂല്യമായ കല്ലും, ശുദ്ധപട്ടും വെള്ളിയും കൊണ്ട ് തിളങ്ങിയിരുന്ന അതിവിശുദ്ധസ്ഥലത്ത് അവനൊരു മുറി കണ്ടെത്താനായില്ല. അവൻ സന്പത്തിന്റെയും സ്വർണത്തിന്റെയും മധ്യത്തിലല്ല, ഒരു കാലിത്തൊഴുത്തിലാണ് ജനിച്ചത്.’’ ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന നമുക്ക് ദരിദ്രരോട് അനുകന്പയും സ്നേഹവും ഉണ്ട ാകണം. പാവങ്ങളുടെ പക്ഷം ചേരുന്ന ഫ്രാൻസിസ് പാപ്പായുടെ ശൈലി നമ്മുടെ ജീവിതത്തിലും സ്ഫുരിച്ചു നില്ക്കണം.
ഈശോയുടെ ജനനം ബേത്ലഹേമിലെ പുൽക്കൂട്ടിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ ഒരു ചരിത്രസംഭവം മാത്രമല്ല ഇന്നും നടന്നുകൊണ്ട ിരിക്കുന്ന ഒരു ആനുകാലിക സംഭവം കൂടിയാണ്. ഈശോയുടെ പിറവിത്തിരുനാളിനെ ജീവിതബന്ധിയായി കാണുവാൻ നമുക്ക് കഴിയണം. ഇന്നു ജനിച്ചു വീഴുന്ന ഓരോ ശിശുവിന്റെയും മുഖത്ത് ഈശോയുടെ തിരുമുഖം ദർശിക്കുകയെന്നതാണ് പ്രധാനം. ഈശോയ്ക്ക് പിറക്കാൻ മുറി നൽകാത്ത സത്രം സൂക്ഷിപ്പുകാരെപ്പോലെ കുഞ്ഞുങ്ങളുടെ ജനനത്തിന് തടസ്സം സൃഷ്ടിക്കുന്ന വ്യക്തികളും സാഹചര്യങ്ങളും ഇന്ന് ധാരാളമായുണ്ട്.
സുഖലോലുപതയും സ്വാർത്ഥതയും നിറഞ്ഞ മനോഭാവം സൂക്ഷിക്കുന്നതുകൊണ്ടാ ണ് ഇനി മറ്റാരും ഭൂമിയിൽ ജനിക്കേണ്ട എന്ന ചിന്ത കാലികസംസ്കൃതിയിൽ വളർന്നുവളരുന്നത്. വിവാഹം വേണ്ട , കുട്ടികൾ വേണ്ട എന്നൊക്കെയുള്ള പ്രതിലോമആശയങ്ങൾക്ക് ഇന്ന് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ലോകത്തിന്റെ നിലനില്പിനുതന്നെ ഭീഷണി മുഴക്കുന്ന ഇത്തരം അബദ്ധപ്രചാരണങ്ങളെയും തെറ്റായ സിദ്ധാന്തങ്ങളെയും ചെറുത്തുതോല്പിക്കാനും ജീവന്റെ മഹത്ത്വം പ്രഘോഷിക്കുവാനും പിറവിത്തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു.
‘ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ്’ (യോഹ, 10.10) ദൈവം ആഗ്രഹിക്കുന്നത്. ഈ ദൈവികപദ്ധതിയോട് പങ്കുചേരാനുള്ള ഉത്തരവാദിത്വം ഈ ക്രിസ്മസ് കാലത്ത് നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഈശോയുടെ പുൽക്കൂട്ടിലെ പിറവി ദാരിദ്യ്രാരൂപിയുടെ മഹത്വത്തെ പ്രഘോഷിക്കുന്നു.
സാന്പത്തിക ദാരിദ്ര്യമനുഭവിക്കുന്ന വ്യക്തികളെക്കാൾ കൂടുതലായി സ്നേഹദാരിദ്ര്യമനുഭവിക്കുന്ന ധാരാളം ആളുകൾ ഇന്ന് ലോകത്തിലുള്ളതായി കാണപ്പെടുന്നു. സാന്പത്തിക ഒൗന്നത്യം മാത്രം ലക്ഷ്യമാക്കി ജോലി ചെയ്യുന്ന മക്കൾ മാതാപിതാക്കളെ പൂർണ മായി അവഗണിക്കുന്ന സ്ഥിതി വന്നുചേരുന്നത് വേദനാജനകമാണ്. ദന്പതികൾ തമ്മിലും, മാതാപിതാക്കളും മക്കളും തമ്മിലും ഗാഢമായി നിലനില്ക്കേണ്ട പവിത്രമായ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ട ാകാതിരിക്കാൻ ഏറെ ശ്രദ്ധ ആവശ്യമാണ്.
സമാഗതമാകുന്ന ക്രിസ്മസ് നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമാധാനവും ശാന്തിയും വിതയ് ക്കട്ടെ!
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
സീറോമലബാർ സഭയുടെ കൂരിയാ ബിഷപ്