സ്വാഗതം..മഹതികളെ, അവശേഷിക്കുന്ന മാന്യരേ...(Welcome, ladies and remaining gentlemen)... അവതാരകനും നടനുമായ സേത് മേയേഴ്സ് വേദിയിലെത്തി ആദ്യം ഇങ്ങനെ പറഞ്ഞപ്പോൾ സദസ്യർ അന്പരന്നുപോയി.ഒപ്പം ടെലിവിഷനിലൂടെയും ഓൺലൈനിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനു പ്രേക്ഷകരും.
കലിഫോർണിയയിലെ ബെവർലി ഹിൽസിൽ ഗോൾഡൺ ഗ്ലോബ് അവാർഡ് ദാന ചടങ്ങിലായിരുന്നു സംഭവം. ലോകത്തെവിടെയും സ്ത്രീകളുടെ പ്രശ്നങ്ങൾ ഒരുപോലെയാണെന്ന ഓർമപ്പെടുത്തലിനുപരി ലോകത്തെവിടെയും പുരുഷകേന്ദ്രീകൃതമായി മാത്രം ചലിക്കുന്ന സിനിമ ഇൻഡസ്ട്രിക്കുള്ള താക്കീതുകൂടിയായി അത്. ഗോൾഡൺ ഗ്ലോബ് അവാർഡ് ദാന ചടങ്ങുകൾ സാധാരണ ഇങ്ങനെ ഞെട്ടിക്കാറില്ല. പലപ്പോഴും ഓസ്കറിലേക്കുള്ള ചൂണ്ടുപലക എന്ന രീതിയിൽ ആഘോഷത്തോടെ കടന്നുപോവുക മാത്രമാണ് ചെയ്യുന്നത്.
കാൻ, വെനീസ് പോലുള്ള ചലച്ചിത്രോത്സവങ്ങളിലും ഓസ്കാർ അവാർഡ് വേദിയിലും മുന്പ് പലതവണ പ്രതിഷേധസ്വരങ്ങൾ ഉയർന്നിട്ടുണ്ട്. ഏത് സാമൂഹ്യ തിന്മയ്ക്കെതിരെയും പ്രതിഷേധവുമായി കലാകാരന്മാർ ഈ വേദികളിലെത്താറുണ്ടായിരുന്നു. പക്ഷെ ഇത്തവണ ഞെട്ടിച്ചത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ദാനചടങ്ങായിരുന്നു. അങ്ങനെയല്ലാതാകാൻ വഴിയില്ലായിരുന്നു, കാരണം ഹോളിവുഡിനെ പിടിച്ചു കുലുക്കിയ ഹാർവി വിൻസ്റ്റെയിൻ ലൈംഗികാരോപണ വിവാദങ്ങൾക്കു പിന്നാലെയെത്തിയ ആദ്യ ഹോളിവുഡ് പുരസ്കാര ദാന ചടങ്ങായിരുന്നു ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരദാന ചടങ്ങ്.ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ അതിഥികളും ആതിഥേയരും, ചക്രവാളത്തിൽ പുതിയ ലോകമുദിച്ചെന്ന് ഉറക്കെ പ്രഖ്യാപിച്ച നടിയും ടെലിവിഷൻ അവതാരകയുമായ ഓപ്ര വിൻി ഫ്രെ എന്നിവരെല്ലാം ചടങ്ങിനെ ഒരു സമരവേദിയാക്കി മാറ്റി. കാലങ്ങളായി ഹോളിവുഡിൽ പതുങ്ങിയിരുന്ന സ്ത്രീവിരുദ്ധതയെ അവർ പുറത്തേക്കു വലിച്ചിട്ടു.
തുറന്നു പറയാൻ മടിയില്ലാതെ
തരാനാ ബുർകെ എന്ന പൗരാവകാശ പ്രവർത്തക 2006ൽ മീ ടു എന്ന പേരിൽ തുടക്കമിട്ട പ്രചാരണമാണ് യഥാർഥത്തിൽ ഇത്തരം പ്രതിഷേധ സ്വരങ്ങളുടെ ആദ്യ ഉറവിടം. പക്ഷെ അമേരിക്കൻ നടി അലിസാ മിലാനോ ആണ് ഇതിന് ലോകമെങ്ങും പ്രചാരം നേടിക്കൊടുത്തത്. തങ്ങൾക്കു നേരെയുണ്ടായ ലൈംഗികാക്രമണങ്ങൾ സോഷ്യൽ മീഡിയയിൽ മീ ടു എന്ന ഹാഷ് ടാഗിൽ സ്ത്രീകൾ തുറന്നുപറയാൻ തുടങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് സോഷ്യൽ മീഡിയയിൽ മീ ടു തരംഗമായത്. അതോടെ ചലച്ചിത്രമേഖലയിൽ നിന്ന് കൂടുതൽപേർ തങ്ങൾക്കു നേരിടേണ്ടി വന്ന പീഡനങ്ങളുമായി രംഗത്തെത്തി. ആരോപണങ്ങളിൽ ഭൂരിപക്ഷവും ഹാർവി വിൻസ്റ്റെയിൻ എന്ന അമേരിക്കൻ ചലച്ചിത്ര നിർമാതാവിനെതിരെയായിരുന്നു. സ്വതന്ത്ര സിനിമാ സംരംഭങ്ങൾക്ക് പിന്തുണ നൽകുക വഴി ഹോളിവുഡിന് പുറത്ത് ആർട് ഹൗസ് സിനിമാക്കാരുടേയും ഇഷ്ടക്കാരനായിരുന്ന വിൻസ്റ്റെയിൻ, പക്ഷെ ആരോപണങ്ങൾക്കു മുന്നിൽ ആടിയുലഞ്ഞു. എൺപതിലേറെ സ്ത്രീകളാണ് വിൻസ്റ്റെയിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ ഹോളിവുഡ് സിനിമാലോകം പ്രതിഷേധങ്ങളുടെ വേദിയായി.
അവരുടെ സിനിമ നമ്മുടെ സിനിമ
പടിഞ്ഞാറ് മീ ടു ഹാഷ് ടാഗ് തരംഗമാകുന്നതിനു മുന്പുതന്നെ സിനിമാ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പൊതുമനസിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. മലയാള ചലച്ചിത്രലോകത്തെ പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് കഴിഞ്ഞ വർഷം മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരു പെറ്റീഷൻ സമർപ്പിച്ചു. മുഖ്യമായും സിനിമാലോകത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെടുന്നതായിരുന്നു പെറ്റീഷൻ. കഴിഞ്ഞ നവംബറിൽ തന്നെ വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ഇങ്ങനെയൊരു നീക്കം ആദ്യമായിരിക്കും. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് തിരിച്ചുപോകവെ ഒരു പ്രമുഖ നടി കാറിനുള്ളിൽ ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരമൊരു സംഘടനയ്ക്ക് പ്രചോദനമായത്. ഇത്തരം സംഭവങ്ങൾ ഹോളിവുഡിൽ നിരവധി തവണ ഉണ്ടായെങ്കിലും കേരളത്തിലുണ്ടായതുപോലെ സംഘടിതമായ ഒരു പ്രതിഷേധ കൂട്ടായ്മ അവിടെയെങ്ങും ഉണ്ടായില്ല. ഒരു പാർട്ടിക്കിടയിൽ വച്ച് വിർജിനീയ റാപ്പെ എന്ന നടി ദുരൂഹമായി മരിച്ചതാണ് ഹോളിവുഡിലെ ആദ്യത്തെ വിവാദ മരണം. 1921 സെപ്റ്റംബർ അഞ്ചിനാണ് ഒരു പാർട്ടിയോടനുബന്ധിച്ച് റോസ്കോ ആർബക്കിൾ എന്ന നടന്റെ മുറിയിൽ വിർജിനീയയെ ബോധരഹിതയായി കാണുന്നത്. സെപ്റ്റംബർ ഒന്പതിന് അവർ മരിച്ചു. അന്നത് ഹോളിവുഡിനെ പിടിച്ചുകുലുക്കിയ വൻവിവാദമായിരുന്നു.
ഗോൾഡൻ ഗ്ലോബിലെ വനിതകൾ
ഇത്തവണ സ്ത്രീകൾ ഒരുങ്ങിത്തന്നെയായിരുന്നു. പ്രതികരിക്കാനുള്ള ആദ്യ അവസരമായിരുന്നു ഗോൾഡൻ ഗ്ലോബ് പുരസ്കാര ദാന വേദി. അവർ അത് പാഴാക്കിയില്ല. വിവിധ ദേശക്കാരായ അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഓപ്ര വിൻഫ്രിയെ കൂടാതെ പൗരാവകാശ പ്രവർത്തകരായ കാലിനാ ലോറൻസ്, ഐ ജെൻ പൂ, സാരൂ ജയരാമൻ, മാരായി ലാറാസി, ബില്ലി ജീൻ കിംഗ്, മോണിക്കാ റാമിറെസ്, റോസാ ക്ലമന്റ്, തരാനാ ബുർക്കെ എന്നിവർ താരങ്ങൾ തിങ്ങിനിറഞ്ഞ വേദിയെ തങ്ങളുടേതാക്കി. പക്ഷെ ആജീവനന്ത പുരസ്കാരത്തിനുള്ള സെസിൽ.ബി.ഡെമില്ലി അവാർഡ് നേടിയ ഓപ്ര വിൻഫ്രി ആണ് പ്രതിഷേധത്തിന്റെ കുന്തമുനയായത്. ലിംഗസമത്വത്തേയും തുല്യതയേയും കുറിച്ചാണ് ഓപ്ര വിൻഫ്രി പറഞ്ഞത്.
""വളരെ കാലങ്ങളായി സ്ത്രീകളെ ആരും ചെവിക്കൊള്ളുന്നില്ല, പുരുഷ മേധാവിത്തത്തിനെതിരെയുള്ള സ്ത്രീകളുടെ പരാതികൾ അവർ കേൾക്കുന്നില്ല, പക്ഷെ അവരുടെ കാലം കഴിഞ്ഞു........ അതുകൊണ്ട് ഇവിടെ കൂടിയിരിക്കുന്ന സ്ത്രീകൾ അറിയുക... പുതിയ ദിനം ചക്രവാളത്തിൽ ഉദിച്ചുകഴിഞ്ഞു''- ഓപ്ര വിൻഫ്രി പറഞ്ഞു.
മാർച്ച് 4ന് ഓസ്കർ പുരസ്കാര ദാന ചടങ്ങിന് തിരശീല ഉയരും. അവിടെയും ഉയരാൻ പോകുന്ന പ്രതിഷേധസ്വരങ്ങൾക്ക് കാതോർക്കാം.
അനിൽ സർക്കാർ. എ