വെള്ള പളുങ്കുമുത്തുകൾ ചിതറുന്നപോലെ ഒഴുകുന്ന കല്ലാർ, മലയാളമേ ഇതാ നിന്റെ ശക്തിസൗന്ദര്യം എന്നു വിളിച്ചോതുന്നപോലെ ഉയർന്നു യർന്നു നിൽക്കുന്ന മലനിരകൾ. കല്ലാറ് കടന്നു നീളുന്ന കാട്ടുപാതയിലൂടെ കുറേ നടക്കണം, മൊട്ടമൂട് എന്ന ഉൾപ്രദേശത്തെത്താൻ. കുറച്ചുദൂരം വനപാലകരും, ടാറിട്ട റോഡുമുണ്ട്. പിന്നീട് കല്ലും മണ്ണും കുന്നും ചരിവുമൊക്കെയായി ഒരു കാട്ടുപാത. കാട്ടാനക്കൂട്ടം നടന്നുമറയുന്ന ചെറിയ കുന്നിനു താഴെ ഒരു കൊച്ച് ഓലക്കുടിലുണ്ട്. അധികമാരും എപ്പോഴും നടന്നുകയറാത്ത ചെറുകുടിലിൽ ഇപ്പോൾ രാപകൽ ആൾക്കൂട്ടമാണ്.
നാട്ടുവൈദ്യ ചികിത്സയ്ക്കുള്ള ഇന്ത്യയുടെ മഹോന്നത പുരസ്കാരമായ പദ്മശ്രീ ഇങ്ങ് കാട്ടിലേക്കു വലിച്ചടുപ്പിച്ച ലക്ഷ്മിക്കുട്ടിയമ്മ നിറഞ്ഞ ചിരിയോടെ, ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളോടെ ഇവിടെയുണ്ട്. ""പൊന്മുടിയുടെ താഴത്ത് എന്താ ഒരദ്ഭുതമുണ്ടോ...'' എന്നു തന്നെ കാണാൻ എത്തുന്നവരോട് നർമം പറഞ്ഞു ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന ലക്ഷ്മിക്കുട്ടിയമ്മ അക്ഷരാർഥത്തിൽ മലയാളത്തിന്റെ അദ്ഭുതമാണ്. കേരളത്തിന്റെ വിഷചികിത്സാ രംഗത്ത് അഗ്രഗണ്യമായ സ്ഥാനം വഹിക്കുന്ന ഈ പാരന്പര്യവിഷ ചികിത്സക പാന്പുകടിയേറ്റവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. അഞ്ഞൂറിലധികം നാട്ടുമരുന്നു കൂട്ടുകൾ ഈ എഴുപത്തിനാലാം വയസിലും മനഃപാഠമാണ്.
ചെന്നിക്കുത്ത് (മൈഗ്രേൻ) ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് ലക്ഷ്മിക്കുട്ടിയമ്മയെ നിർദേശിക്കുന്ന ഡോക്ടർമാർവരെ ഉണ്ട് എന്നതിൽ ഈ കാട്ടുചികിത്സകയുടെ പ്രാവീണ്യം നിലനിൽക്കുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ കഷായവും മരുന്നും ചിക്കുൻഗുനിയയ്ക്കും നീർക്കെട്ടിനും നെഞ്ചുവേദനയ്ക്കും സോറിയാസിസിനും ഉത്തമമെന്ന് അറിഞ്ഞ് കല്ലും മുള്ളും നിറഞ്ഞ കാട്ടുവഴിയിലൂടെ നടന്ന് എത്തുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും നീളുന്നു.
കാട്ടരചനായ ചാത്താടി കാണിയുടെയും വയറ്റാട്ടി കുഞ്ചിദേവിയുടെയും ഏഴു മക്കളിൽ ഏഴാമത്തെ മകളായി ജനിച്ച ലക്ഷ്മിക്കുട്ടി കാടിനും നാടിനും ഇന്നു മരുന്നമ്മയും വൈദ്യരമ്മയുമൊക്കെയാണ്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി താഴ്വാരത്തിലെ കാടിന്റെ മടിത്തട്ടിലേക്കു പിറന്നുവീണ്, കുയിലിന്റെ നാദവും കാട്ടാനയുടെ ചിന്നംവിളിയും കേട്ടു വളർന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് കാടിന്റെ ശ്വാസതാളമറിയാം, ഔഷധക്കലവറയറിയാം. നാടിന്റെ, ഒരു ജനതയുടെ നിലനിൽപിനും ആരോഗ്യകരമായ ജീവിതത്തിനും കാട് എത്ര അനിവാര്യമെന്ന് അറിയാം!
1995-ൽ സംസ്ഥാന സർക്കാരിന്റെ "നാട്ടുവൈദ്യരത്ന' അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. പല അന്തർദേശീയ സെമിനാറുകളിലും കേരളത്തിലെ തെക്കൻ ആദിവാസി ഊരിലെ തനിമയുടെ ഈ ശബ്ദം ലോകം കേട്ടു. ഫോക്ലോർ അക്കാദമിയിൽ പാരന്പര്യ കലകളെക്കുറിച്ച് ക്ലാസെടുക്കുന്ന വിസിറ്റിംഗ് പ്രഫസർകൂടിയാണ്. കാടിന്റെ ശുദ്ധതാളത്തിൽ പാട്ടുപാടി സർപ്പഗന്ധിയും ആടലോടകവും കുറുന്തോട്ടിയും കരിങ്ങാലിയും തളിർക്കുന്ന കാട്ടുവഴിയിലൂടെ ഇന്നും നടക്കുന്ന ലക്ഷ്മിക്കുട്ടിയമ്മ. സഹകരണവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന മൂത്ത മകൻ ധരണീന്ദ്രൻ കാണി 2005-ൽ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞു. ഇളയമകൻ ശിവപ്രസാദിനെയും വിധി കൊണ്ടുപോയി.
2016-ൽ ഭർത്താവ് മാത്തൻ കാണിയും നഷ്ടപ്പെട്ടു. രണ്ടാമത്തെ മകൻ റെയിൽവേ ഉദ്യോഗസ്ഥനായ ലക്ഷ്മണനാണ് തുണയായുള്ളത്. ആരും തളർന്നുപോകുന്ന വ്യക്തിഗതമായ നഷ്ടങ്ങളിൽ, ദുരന്തങ്ങളിൽ അടിപതറാതെ ലക്ഷ്മിക്കുട്ടിയമ്മ ഇന്നും കാട്ടിലെ ഔഷധക്കാറ്റിൽ ജീവിക്കുന്നു... പ്രകൃതിയുടെ സൃഷ്ടിയും സംഹാരവും പ്രപഞ്ചസത്യത്തിന്റെ ധർമപരിപാലനത്തിന്റെ അംശമെന്നുള്ള മഹാജ്ഞാനത്തിന്റെ വിളംബരം എന്നപോലെ... പദ്മശ്രീ ലഭിച്ച വേളയിൽ ലക്ഷ്മിക്കുട്ടിയമ്മ തന്റെ കൊച്ചുവീട്ടിലിരുന്ന് സംസാരിക്കുന്നു...
"പദ്മശ്രീ'യിലൂടെ ലക്ഷ്മിക്കുട്ടിയമ്മയെ ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയുകയാണല്ലോ?
ഇന്ത്യ മാത്രമല്ല. ലോകം മുഴുവൻ എന്നെ അറിയുന്നുണ്ട്. പദ്മശ്രീ കിട്ടിയപ്പോൾ ലോകത്തിന്റെ പല ഭാഗത്തും വാർത്ത വന്നു. പലരും എന്നെക്കുറിച്ച് അന്വേഷിക്കുന്നു, വിളിക്കുന്നു.
ആദിവാസി ഊരിലെ ലക്ഷ്മിക്കുട്ടിയമ്മ എങ്ങനെയാണ് ഇത്രയ്ക്കു വലിയ അറിവുകൾ നേടിയത്?
എങ്ങനെ പഠിച്ചു എന്നൊന്നും എന്നോടു ചോദിക്കരുത്. പ്രകൃതിയുടെ ഗ്രന്ഥത്തിൽ എല്ലാമുണ്ട്. കാട്ടിലെ വിദ്യ താനെ അങ്ങ് പഠിക്കും. പറവകളെ പറക്കാൻ ആരെങ്കിലും പഠിപ്പിക്കണോ. മീനിനെ നീന്താനും പഠിപ്പിക്കണ്ട. പിന്നെ എന്റേത് നല്ല കാട്ടുബുദ്ധിയാണ്.
കുടുംബത്തിൽനിന്നു തലമുറകളായി പകർന്നു കിട്ടുന്നതാണല്ലോ പാരന്പര്യ ചികിത്സ. ആ കൈവഴിയെക്കുറിച്ച്?
എന്റെ അമ്മയ്ക്കു നല്ല കാട്ടറിവുകൾ ഉണ്ടായിരുന്നു. അമ്മയിൽനിന്നു കേട്ടും കണ്ടും കുറേയൊക്കെ അറിഞ്ഞു. അമ്മ പക്ഷേ പ്രസവം എടുക്കുന്ന നല്ലൊരു വയറ്റാട്ടിയായാണ് ജീവിതം കഴിച്ചത്. അമ്മയുടെ സഹോദരൻ ഒന്നാന്തരമൊരു വിഷഹാരിയായിരുന്നു. കുടുംബത്തിൽ വളരെ ഉത്തമരായ വിഷഹാരികൾ ഉണ്ടായിരുന്നു. മരുന്നും മന്ത്രവുമൊക്കെ അറിയാം. പക്ഷേ ഞാനൊരു പെണ്ണായതുകൊണ്ടുതന്നെ എനിക്ക് കാര്യമായി ഒന്നും പഠിപ്പിച്ചുതന്നില്ല. പെണ്ണുങ്ങളെ അധികം പഠിപ്പിക്കുന്നത് അവർക്കു സഹിക്കാൻപറ്റുമായിരുന്നില്ല.
കാട്ടിലെ പെൺകുട്ടി അക്കാലത്ത് സ്കൂളിൽ പോയിരുന്നോ?
കല്ലാർ സ്കൂളിൽ തേർഡ് ഫാറം വരെ പഠിച്ചു. (ഇന്നത്തെ എട്ടാംക്ലാസ്). ആനയും കടുവയും സ്വൈരവിഹാരം നടത്തിയിരുന്ന കറുത്ത കാടിനിടയിലൂടെ, മലവെള്ളപ്പാച്ചിൽ വന്നാൽ സംഹാരരുദ്രയാകുന്ന പുഴ കടന്നാണ് പള്ളിക്കൂടത്തിൽ പോയിരുന്നത്. അന്ന് ഈ പള്ളിക്കൂട യാത്രക്കാരുടെ സംഘത്തലവൻ അമ്മാവന്റെ മകനായ മാത്തൻ കാണിയായിരുന്നു.
മാത്തൻ കാണിയാണല്ലോ പിന്നീട് ജീവിതത്തിലും കൂട്ടായത്?
അതേ. കുട്ടിക്കാലത്ത് സംരക്ഷകനായി കൈപിടിച്ചു. രണ്ടുവർഷം മുൻപ് ഭൂമീന്നു പോകുംവരെ ഒപ്പം നിന്നു.
പാന്പുകടിയേറ്റ ധാരാളം പേരെ മരണത്തിൽനിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട് ലക്ഷ്മിക്കുട്ടിയമ്മ. അനുഭവങ്ങൾ?
അനുഭവങ്ങൾ ഒരുപാടുണ്ട്. പാന്പുവിഷ ചികിത്സയ്ക്ക് കുറേ ചിട്ടകളുണ്ട്. ചുമ്മാതൊന്നും പറ്റില്ല കേട്ടോ. ഉത്തമരായ വൈദ്യന്മാർ വേണം ചികിത്സിക്കാൻ. പിന്നെ, വിഷചികിത്സ ഫലിക്കണമെങ്കിൽ പഥ്യം പ്രധാനമാണ്. പാന്പുകടിയേറ്റവരെ മരണാസന്ന നിലയിൽ ചുമന്നുകൊണ്ട് എന്റെയടുത്ത് വരാറുണ്ട്. പ്രാർഥനയോടെ മന്ത്രമോതി മരുന്ന് നൽകും. ചികിത്സ ചെയ്യുന്പോൾ ആഹാരത്തിലും നല്ല നിയന്ത്രണം വേണം. പഥ്യം തെറ്റിച്ചാൽ ഗുണം കിട്ടില്ല. പുകവലിക്കരുതെന്നു കർശനമായി പറഞ്ഞാലും ചികിത്സാക്കാലയളവിൽ പുകവലിച്ച ഒരാളുണ്ട്. അങ്ങനെയൊക്കെ ചെയ്താൽ പ്രശ്നമാകും.
ജീവിതശൈലീ രോഗങ്ങൾ ഇന്നു നാട്ടിൽ വർധിച്ചുകൊണ്ടിരിക്കുന്നു. സർവവ്യാപിയായി മാറുന്ന പ്രമേഹത്തിനു കാട്ടിലെ മരുന്ന് എന്താണ്?
ധാരാളം പച്ചിലകൾ ഉണ്ടല്ലോ. അമൃതവള്ളിയുടെ ഇല ചതച്ചു വെള്ളം കാച്ചി കുടിച്ചാൽ ആശ്വാസം കിട്ടും. പൊൻകൊരണ്ടി വേരും അതേ. പ്രമേഹത്തിനുള്ള കഷായവുമുണ്ട്. ചെടികൾ മാത്രമല്ല, കാട്ടിലെ മൃഗങ്ങളും നല്ല മരുന്നാണ്. പ്രമേഹം തുടങ്ങി പല രോഗങ്ങൾക്കും മൃഗങ്ങളുടെയും പക്ഷികളുടെയും കൊക്കും തൊലിയുമൊക്കെ ഉപയോഗിക്കും. മൃഗങ്ങളെയെല്ലാം കൊന്നു തിന്നണമെന്നല്ല ഇതിനർഥം. കാട്ടുതീയിൽപ്പെട്ടും അല്ലാതെയും ചത്തൊടുങ്ങുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ഔഷധമൂല്യമുള്ള കൊക്കും തൊലിയും ആവശ്യത്തിനായി സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും.
തേർഡ് ഫാറം വരെ മാത്രം പഠിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സംസ്കൃത ശ്ലോകങ്ങളുൾപ്പെടെ മനഃപാഠമാണല്ലോ. കവിതകളും ഇപ്പോൾ പ്രസിദ്ധമാണ്?
കവിത, കഥ, ലേഖനങ്ങൾ, കഥാപ്രസംഗ കഥകൾ, വിൽപാട്ട് ഒക്കെ എഴുതും.
കാട് അറിയാതെ കാടുകയറി വരുന്നവർ ഇന്നു ധാരാളമുണ്ടല്ലോ?
അതേ. ഇപ്പോൾ കുറേ ചെറുപ്പക്കാർ വെറും ഉല്ലാസത്തിനായി ബൈക്കുകളിൽ കാട് ചുറ്റാൻ വരുന്നുണ്ട്. പെൺകുട്ടികളെയും കയറ്റിവന്ന് പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നവരുമുണ്ട്. വനം നശിപ്പിക്കുന്നവർ മാത്രമല്ല, വിനോദസഞ്ചാരത്തിന്റെ പേരിൽ കൊള്ളരുതായ്മകൾക്കുവേണ്ടി വരുന്നവരും കാടിനോടു ചെയ്യുന്ന അനീതി സഹിക്കാൻ കഴിയുന്നതല്ല. കാടിന്റേതായ ഒരു തനതു രീതിയും താളവുമൊക്കെയുണ്ട്. വനവത്കരണവും ടൂറിസവും കാടുകയറ്റവും എല്ലാം ചേർന്ന് ഇപ്പോൾ കാടിനെ തകർത്തു. പണ്ട് കാട്ടുമക്കൾക്ക് ഒരസുഖവും കേട്ടിട്ടില്ല. ഇപ്പോൾ നാട്ടുകാരെപ്പോലെ കാട്ടിലും രോഗമായി, കാട്ടിലും വിഷമായി.
വീട്ടിലേക്കുള്ള റോഡുപണി കാണാമറയത്താണ്. പുതിയ വീട് നിർമാണവും പകുതിവഴിയിലാണല്ലോ?
എങ്ങനെ പൂർത്തീകരിക്കാനാണ്. മൂന്നുലക്ഷം രൂപയാണ് സർക്കാരിൽനിന്നു ലഭിക്കുന്നത്. അതിന്റെ ഇരട്ടി കൈയിൽനിന്നു ചെലവാക്കിയാലും ഇവിടെ വീടുപണി തീരില്ല. കല്ലും കുന്നും നിറഞ്ഞ വഴിയിലൂടെ മണലും മെറ്റലുംകൊണ്ടു വരണമെങ്കിൽതന്നെ വലിയതുക ചെലവാകും. കാടിന്റെ കനിവും കരുത്തും പട്ടിണിയുമൊക്കെ അറിഞ്ഞ് വളർന്നവരല്ലേ ഞങ്ങൾ. സർക്കാരിനോട് പരാതി പറയാനും സമരത്തിനുമൊന്നും പോണില്ല.
ആദിവാസികളുടെ ശബ്ദമായി മാറുകയാണല്ലോ ഇപ്പോൾ ലക്ഷ്മിക്കുട്ടിയമ്മ?
കാടിനെ സ്നേഹിക്കണം. കാടറിയണം. കാടിനോടും ആദിവാസി സമൂഹത്തോടും നിലനിൽക്കുന്ന അനീതികൾക്കെതിരേ സംസാരിക്കുക എന്നതും എന്റെ ജന്മദൗത്യമായി കാണുകയാണ്.
എസ്.മഞ്ജുളാദേവി